സെപ്റ്റംബര്‍ 29: ലോക ഹൃദയാരോഗ്യദിനം
ഉയർന്ന മരണനിരക്കിന് കാരണമായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുഖ്യമായ പങ്കുവഹിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ്. നമ്മുടെ രാജ്യത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യയിൽ അകാല ഹൃദ്രോഗം നിമിത്തം ഓരോ 11 സെക്കൻഡിലും ഒരു മരണം സംഭവിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളിൽ ഏറ്റവും മുന്പിൽ നിൽക്കുന്നത് ഹൃദയാഘാതം ആണ്. നമ്മുടെ രാജ്യത്ത് ഓരോ 18 സെക്കൻഡിലും ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നു. കൂടാതെ ഓരോ പത്തു സെക്കൻഡിലും ഒരു പുതിയ വ്യക്തിയിൽ ഹൃദ്രോഗം നിർണയിക്കപ്പെടുന്നു. ഇതിനാൽ ഹൃദയാരോഗ്യപാലനം ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും മുൻഗണന നൽകേണ്ട ഒരു വിഷയമാണ്.
ഹൃദയാഘാതവും അനന്തരഫലവും
കേരളത്തിലെ ഗ്രാമപ്രദേശത്തുള്ള ഒരു പള്ളിയിൽ തബല വായിക്കുന്ന ആളായിരുന്നു ജോസഫ് (പേര് സാങ്കൽപികം). 32 വയസുള്ള ജോസഫ് ഒരു നല്ല ആശാരിയായിരുന്നു. കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തി. ഒരു ശനിയാഴ്ച വൈകുന്നേരം ജോസഫിന് ചെറിയരീതിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടു. ജോസഫിന്റെ ഭാഷയിൽ വേദനയില്ല, ചെറിയൊരു വിമ്മിട്ടം മാത്രം. ജോസഫിന്റെ അമ്മ കട്ടൻചായയിൽ നാരങ്ങ ഒഴിച്ചതും ഇഞ്ചിനീരും നൽകി. ജോസഫ് ഉറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരം വെളുത്തപ്പോൾ ജോസഫ് ഗ്രാമത്തിലുള്ള ഒരു ഡോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും ഞായറാഴ്ചയായതിനാൽ സാധിച്ചില്ല. തൊട്ടടുത്തുള്ള മരുന്നുകടയിൽ നിന്നു ദഹനക്കേടിനുള്ള ഗുളികയും വാങ്ങി ജോസഫ് വീട്ടിലേക്കു തിരിച്ചുപോയി.
ഉച്ചയായപ്പോഴേക്കും നെഞ്ചുവേദന കൂടി. അമ്മ അയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ ഡോക്ടറെ കാണാൻ ഏകദേശം 45 മിനിറ്റോളം കാത്തിരിക്കേണ്ടിവന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഇസിജി എടുക്കാൻ വീണ്ടും 30 മിനിറ്റ് കൂടി കാത്തിരുന്നു. ഇസിജിയിൽ വ്യതിയാനം കണ്ടു ജോസഫിനെ മെഡിക്കൽ കോളജിലേക്ക് അയച്ചു. എന്നാൽ, 30 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിൽ പോകാതെ തൊട്ടടുത്തുള്ള ഒരു വലിയ സ്വകാര്യ ആശുപത്രിയിലാണു ജോസഫിനെ പ്രവേശിപ്പിച്ചത്. അവിടെവച്ച് ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും ജോസഫ് രാത്രി എട്ടോടെ മരിച്ചു.
ആശുപത്രി ചികിത്സയ്ക്കു കുടുംബത്തിനു മൂന്നുലക്ഷത്തോളം രൂപ ചെലവായി. ഇത്രയും രൂപ സ്വരൂപിക്കാനായി വീടിന്റെ ആധാരം പണയപ്പെടുത്തി പലിശയ്ക്കു കടം വാങ്ങേണ്ടിയും വന്നു. ജോസഫിന്റെ അച്ഛൻ 49 വയസുള്ളപ്പോൾ പെട്ടെന്നു കുഴഞ്ഞുവീണു മരിച്ചിരുന്നു. അമ്മയും അനിയത്തിയുമുള്ള ജോസഫിന്റെ വീട്ടിൽ വരുമാനത്തിനുള്ള ഏക ആശ്രയവും ജോസഫിന്റെ മരണത്തോടെ ഇല്ലാതായി.
വെറും 32 വയസുമാത്രമുള്ള ജോസഫിന് എങ്ങനെ ഹൃദയാഘാതം വന്നു? അകാലത്തിൽ ഹൃദയാഘാതം മൂലം ജോസഫിന്റെ അച്ഛൻ മരിച്ചതിനാൽ ഹൃദ്രോഗ കുടുംബപാരന്പര്യം ഉള്ളതായി കരുതാം. അതിലുപരി, ജോസഫ് ദിവസം മുപ്പത് മുതൽ നാല്പത് വരെ ബീഡിയോ സിഗരറ്റോ വലിച്ചിരുന്നു. ജോസഫിന്റെ അമ്മയ്ക്കു പ്രമേഹരോഗം ഉണ്ടായിരുന്നു. ഇവയൊക്കെയുണ്ടെങ്കിലും ജോസഫ് ഒരിക്കൽപോലും രക്തസമ്മർദമോ രക്തത്തിലെ പഞ്ചസാരയുടെ അളവോ നോക്കിയിരുന്നില്ല. ആഴ്ചയിൽ ഒരിക്കലെങ്കിലും അമിതമായി മദ്യപിച്ചിരുന്നു. ഇവയെല്ലാം ജോസഫിന് ഹൃദയാഘാതം വരാൻ കാരണമായി.
നമ്മുടെ ചുറ്റുപാടും നടക്കുന്ന പല മരണങ്ങൾക്കും കാരണം ഹൃദയാഘാതമാണ്. പല മരണങ്ങളും അകാലത്തിലാണ് (50 വയസിനുള്ളിൽ) സംഭവിക്കുന്നതും. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും വേഗം ചികിത്സ തേടേണ്ടത് ആവശ്യമാണ്. ഹൃദയാഘാതമുണ്ടായ ഒരാളുടെ ഹൃദയത്തിലെ പേശികൾ വളരെവേഗം തിരിച്ചെടുക്കാൻ കഴിയാത്തവിധം നാശത്തിനു വിധേയമാകുന്നു. അതിനാൽ ഹൃദയാഘാതലക്ഷണം കണ്ടുകഴിഞ്ഞാലുള്ള സമയം വളരെ വിലപ്പെട്ടതാണ്. സമയത്തു ചികിത്സ കിട്ടാത്തതിനാൽ അനേകം രോഗികൾ മരണത്തിനു കീഴടങ്ങുന്നു.
പ്രതികൂല ഘടകങ്ങളും മുൻകരുതലുകളും
ഹൃദയത്തിന്റെ പ്രവർത്തനത്തിന് പ്രതികൂലമായി നിൽക്കുന്ന ഘടകങ്ങളെ കണ്ടെത്തി അവയെ നിയന്ത്രിക്കണം. കഴിക്കുന്ന ഭക്ഷണം, ഏർപ്പെടുന്ന വ്യായാമം, പുകവലി, മദ്യപാനം എന്നിവയെല്ലാം ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നവയിൽ പ്രധാന ഘടകങ്ങളാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അമിത രക്തസമ്മർദം, പ്രമേഹം, അമിതകൊഴുപ്പ് എന്നിവയെല്ലാം ഒരുപരിധിവരെ അകറ്റിനിർത്തുന്നു.
അമിത രക്തസമ്മർദം
രക്തം പ്രവഹിക്കുന്പോൾ രക്തക്കുഴലിന്റെ ഭിത്തിയിൽ ഏൽപ്പിക്കുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ് പ്രഷർ. ആരോഗ്യവാനായ ഒരുവ്യക്തിയുടെ രക്തസമർദം 120/80 ലും താഴെയായിരിക്കും. രക്തസമ്മർദം 140/90 ൽ കൂടുതലായാൽ അതിന് അമിത രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ എന്ന് അറിയപ്പെടും. അമിതരക്തസമർദം കണ്ടെത്തിയാൽ ഡോക്ടറെ സമീപിക്കുകയും നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കേണ്ടതുമാണ്.
കേരളത്തിൽ മുതിർന്നവരിൽ 100 ൽ 30 പേരോളം അമിതരക്തസമർദം ഉള്ളവരായി അറിയപ്പെടുന്നു. എല്ലാ മുതിർന്ന ആൾക്കാരും അവരുടെ രക്തസമർദം എത്രയെന്ന് മനസിലാക്കാൻ ശ്രമിക്കണം. അമിതമായ രക്തസമർദത്തിനുള്ള മരുന്നുകൾ പലപ്പോഴും ആജീവനാന്തം കഴിക്കേണ്ടവയാണ്. ഇവ കഴിക്കുന്നതു ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം. ഇടക്കുവച്ചു നിർത്തുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. രക്തസമർദനില സ്വയം പരിശോധിച്ചറിയുന്നതിനുള്ള ഡിജിറ്റൽ ഉപകരണങ്ങളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
പ്രമേഹം
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോണ്‍ ഉൽപാദിപ്പിക്കാതിരിക്കുകയോ ശരീരത്തിനു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 10-12 മണിക്കൂർ നേരം ഭക്ഷണം കഴിക്കാതെയിരുന്ന ശേഷം നടത്തുന്ന രക്തപരിശോധനയിൽ പഞ്ചസാരയുടെ അളവ് 125 എംജി/ഡിഎൽനേക്കാ ൾ അധികമായാൽ പ്രമേഹമായി കണക്കാക്കപ്പെടുന്നു.
കേരളത്തിൽ പ്രമേഹരോഗം മുതിർന്നവരിൽ 100 ൽ 20 എന്ന തോതിൽ കാണപ്പെടുന്നു. എച്ച്ബിഎ വണ്‍ സി എന്ന ടെസ്റ്റ് ഒരു വ്യക്തിയുടെ കഴിഞ്ഞ 8-12 ആഴ്ചവരെയുള്ള ഗ്ലൂക്കോസ് നിലയുടെ ശരാശരി അളവിനെ കാണിക്കുന്നു. പ്രമേഹരോഗികൾ എച്ച്ബിഎ വണ്‍ സിയുടെ അളവ് 7.5 ശതമാനത്തിൽ താഴെയെങ്കിലും നിലനിർത്തണം. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ അളവ് 5-6 ശതമാനത്തിലും താഴെയായി കാണുന്നു. മരുന്നുകൾ കഴിക്കുന്നതിനു പുറമേ, കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ചു നിർത്താൻ സഹായിക്കുന്നു. കേരളത്തിലെ വൃക്കരോഗികളിൽ മൂന്നിൽ രണ്ടുപേരും പ്രമേഹരോഗംമൂലം വന്നവരാണെന്ന് കരുതപ്പെടുന്നു.
അമിതകൊഴുപ്പ്
സാധാരണ അളവിനേക്കാൾ വളരെ കൂടുതലായി കൊഴുപ്പ് കാണുന്നത് അപകടസാധ്യതയായി കണക്കാക്കുന്നു. നൂറിൽ 50 പേരെങ്കിലും അമിത കൊഴുപ്പുള്ളവരാണെന്നു കരുതപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമം എന്നിവ ചിട്ടയായി അവലംബിക്കുന്നതും മദ്യപാനം മുതലായവ പൂർണമായും ഉപേക്ഷിക്കുന്നതും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ജീവിതശൈലിയും കൊഴുപ്പിനെ കുറയ്ക്കുന്നതിനുള്ള ഉപാധിയും ആയി കരുതപ്പെടുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ (ചുവന്ന മാംസം, പാൽ, പാൽ ഉൽപന്നങ്ങൾ, മുട്ട, എണ്ണയിൽ പാകം ചെയ്തവ, ഫാസ്റ്റ് ഫുഡ്, ഹോട്ടലിൽ നിന്നുള്ള ഭക്ഷണം) കഴിവതും ഒഴിവാക്കുന്നതും അളവ് കുറച്ച് കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പിനെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരവും പോഷകസന്പന്നവുമായ ആഹാരം ശരീരത്തിന്റെ വളർച്ചയ്ക്കും പ്രവർത്തനത്തിനും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്. ഇപ്രകാരം സന്തുലിതമായ ആഹാരരീതിക്ക് അനുയോജ്യമായ ഒന്നാണ് തളിക രീതി അഥവ് പ്ലേറ്റ് മെത്തേഡ്. ഇതിൻപ്രകാരം പാത്രത്തിന്റെ പകുതിയളവ് പച്ചക്കറികളും പഴങ്ങളും ബാക്കി പകുതി അന്നജവും പ്രോട്ടീനും അടങ്ങിയ ഭക്ഷണവും ഉപയോഗിക്കുക. കാലാനുസൃതവും തദ്ദേശീയവുമായി ലഭ്യമാകുന്ന ഫലവർഗങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിലൂടെ ഇതിനുവേണ്ടിയുള്ള ചെലവ് ക്രമീകരിക്കുവാൻ സാധിക്കുന്നു.
ചിട്ടയായ വ്യായാമം (ദിവസവും 30 മിനിറ്റ്) ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊഴുപ്പും നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. വേഗത്തിലുള്ള നടത്തം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ കൈകൊണ്ട് കഴുകൽ, പടികൾ കയറുക, സൈക്കിൾ ചിവിട്ടുക, ചെറിയ വേഗത്തിൽ ഓടുക എന്നിവ ഹൃദയാരോഗ്യ പരിപാലനത്തിൽ സഹായിക്കുന്നു. തുടർച്ചയായി പത്ത് മിനിറ്റെങ്കിലും ചെയ്യുന്ന പ്രവർത്തിയെയാണ് പൊതുവായി വ്യായാമമായി കണക്കാക്കുന്നത്.
പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, അമിതമായ മദ്യപാനം എന്നിവ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഘട്ടംഘട്ടമായി ഇവയുടെ ഉപയോഗം കുറയ്ക്കുക എന്നതാണു പ്രായോഗികമായി ചെയ്യാവുന്നത്.
രക്തബന്ധമുള്ളവരിൽ അകാലത്തിൽ വന്നിട്ടുള്ള ഹൃദ്രോഗം ആ കുടുംബത്തിലെ മറ്റംഗങ്ങൾക്കു ഹൃദ്രോഗം വരാനുള്ള സാധ്യത രണ്ടു മുതൽ എട്ടു വരെ മടങ്ങ് വർധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പല ഘടകങ്ങളും (അമിതവണ്ണം, പ്രമേഹം, പുകവലി, രക്തസമർദം) ഇത്തരക്കാരിൽ താലതമ്യേന കൂടുതലാണ്. ജനിതക കാരണങ്ങൾ മാത്രമല്ല, കുടുംബത്തിന്റെ പശ്ചാത്തലവും സാംസ്കാരിക - വിദ്യാഭ്യാസ വളർച്ചയും ജീവിത ശൈലികളും ഇതിനെ ബാധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, പുകവലി, മദ്യപാനം ഉപേക്ഷിക്കൽ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ഹൃദയസംരക്ഷണശീലം വളർത്തിയെടുക്കുന്നത് ഹൃദ്രോഗം തടയുന്നതിനു സഹായിക്കുന്നു.
പ്രതികൂല ഘടകങ്ങളുടെ ഒത്തുചേരൽ
ഒന്നിൽക്കൂടുതൽ പ്രതികൂല ഘടകങ്ങൾ ഹൃദ്രോഗത്തിനുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നു. അതായത് അതിയായ രക്തസമർദവും പുകവലിയും ഉള്ള ഒരാളിൽ ഹൃദ്രോഗം വരുവാനുള്ള സാധ്യത, ഇവയിൽ ഏതെങ്കിലും ഒന്ന് ഉള്ളവരിലേക്കാൾ കൂടുതലാണ്.
അതിനാൽ പല പ്രതികൂല ഘടകങ്ങൾ ഒന്നിച്ചുചേരുന്നത് ഹൃദയാഘാതം പോലുള്ള അസുഖങ്ങൾ പലമടങ്ങു വർധിപ്പിക്കുന്നു. എല്ലാ ഘടകങ്ങളിലും ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഹൃദയാഘാതസാധ്യത കുറയ്ക്കാം.
ഹൃദയാരോഗ്യത്തിന് അനുകൂലമായ ഒരു ജീവിതരീതി തെരഞ്ഞെടുക്കാൻ നമുക്കു ലക്ഷ്യമിടാം.
ഡോ. ജീമോൻ പന്യാംമാക്കൽ
അസിസ്റ്റന്റ് പ്രഫസര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.