അറിയാം! യുവ കർഷകൻ ജിന്‍റോയുടെ പശുസംരക്ഷണ രീതി
അറിയാം! യുവ കർഷകൻ ജിന്‍റോയുടെ പശുസംരക്ഷണ രീതി
Thursday, August 26, 2021 1:51 PM IST
പ്രതിമാസം 1,50,000 രൂപ പശുപരിപാലനത്തിലൂടെ നേടുന്ന യുവകർഷകനാണ് ഇടുക്കി മാങ്കുളം തെക്കേൽ ജിന്‍റോ തോമസ്. തൊഴിലാളികൾക്കും പശുപരിപാലനത്തിനും വീട്ടാവശ്യത്തിനുമായി 1,05,000 ചെലവുണ്ട്. ബാക്കിതുക കുടുംബഭദ്രതയ്ക്കും മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കും- ഇതാണ് ജിന്‍റോയുടെ സാന്പത്തിക ശാസ്ത്രം. സാന്പത്തിക ചെലവുകൾ നിയന്ത്രിച്ച് ഭൂരിഭാഗം ജോലികളും കുടുംബസമേതം ചെയ്യുന്നതാണ് 26 വയസുകാരനായ ജിന്‍റോയുടെ പശുസംരക്ഷണരീതി.

ചെറുപ്പം മുതലേ വളർത്തു മൃഗങ്ങളോടുണ്ടായിരുന്ന താത്പര്യമാണ് പശുപരിപാലനം ജീവിതമാർഗമാക്കാൻ കാരണമായത്. ഒരു പശുവുമായായിരുന്നു തുടക്കം. ആറു വർഷം മുന്പാണ് ചെറിയൊരു പശുഫാം തുടങ്ങുന്നത്. അഞ്ചു പശുക്കളുമായായിരുന്നു തുടക്കം. ഇന്നത് ഇരുപതു പശുക്കളിലെത്തി നിൽക്കുന്നു. ഇതിൽ പന്ത്രണ്ടു പശുക്കളെ യന്ത്രസംവിധാനത്തിലൂടെയാണു കറക്കുന്നത്. സ്ഥിരമായി പന്ത്രണ്ടു പശുക്കളെ കറക്കുവാൻ കഴിയുന്ന രീതിയിൽ പശുവളർത്തൽ ക്രമീകരിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്‍റെ ഉപജീവനത്തിന് ഇരുപതു മുതൽ ഇരുപത്തിയഞ്ചു പശുക്കളെ വളർത്തുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് ബികോം ബിരുദധാരിയായ ജിന്‍റോയുടെ അഭിപ്രായം. പശുക്കളെയും അവയുടെ പരിപാലന രീതികളെയും കുറിച്ചു നല്ലപോലെ മനസിലാക്കിവേണം സംരംഭത്തിലേക്കിറങ്ങാൻ. 80 ശതമാനം ജോലികൾ സ്വയം ചെയ്യാനുള്ള മനസുണ്ടെങ്കിൽ പശുഫാം ലാഭകരമാക്കാം.

പരിപാലനം

വീടിനോടു ചേർന്നുള്ള ചെറിയൊരു തൊഴുത്തിലാണു കറവ പശുക്കൾ. ഇതിനോടു ചേർന്നു ഷീറ്റു വലിച്ചുകെട്ടിയ സ്ഥലത്താണ് കറവിയില്ലാത്ത പശുക്കൾ നിൽക്കുന്നത്. ഗർഭിണികളായ പശുക്കൾക്ക് പ്രത്യേ ക ശ്രദ്ധയും പരിചരണവും നൽകുന്നുണ്ട്. വിറ്റാമിനുകളും മരുന്നുകളും വെറ്റിനറി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്നു. ഇടുക്കിയുടെ കാലാവസ്ഥയിൽ ആരോഗ്യത്തോടെ വളരുന്ന സങ്കരയിനത്തിൽപ്പെട്ട പശുക്കളെ വാങ്ങിയാണു സംരക്ഷിക്കുന്നത്.

കൃഷിയിടത്തിലെ നാടൻ പുല്ലാണ് പ്രധാന തീറ്റ. കൂടാതെ നാരുകൾ കൂടുതലുള്ള Co3 പുല്ലും നൽകുന്നു. ആവശ്യത്തിനു വെള്ളവും ക്ഷീരവകുപ്പിന്‍റെ നിർദ്ദേശപ്രകാരമുള്ള തവിടും മറ്റു കാലിത്തീറ്റകളും വിറ്റാമിനുകളുമെല്ലാം കൃത്യതയോടെ നൽകാൻ ഭാര്യ ജാസ്മിനും കൂടെയുണ്ടാകും.

ദിവസവും അതിരാവിലെ എഴുന്നേറ്റു തൊഴുത്തു വൃത്തിയാക്കിയശേഷം പശുക്കളെ കുളിപ്പിച്ചു കഴിയുന്പോൾ ഭാര്യ കൊണ്ടുവരുന്ന ചൂടുകാപ്പി കുടിച്ചിട്ടാണു പശുക്കൾക്കു തീറ്റ നൽകി കറക്കുന്നത്. പ്രസവശേഷവും കറവ തീരുന്നതിന് ഏതാനും ആഴ്ചകൾക്കു മുന്പും പശുക്കളെ നാടൻ രീതിയിൽ കറന്നാണു പാലെടുക്കുന്നത്. പശുക്കളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം അകിടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും നാടൻ രീതിയിലുള്ള കറവ സഹായകരമാണ്. കറവയില്ലാത്ത പശുക്കളെ പകൽ മുഴുവൻ പറന്പിൽ കെട്ടിയിട്ടു പുല്ലു തീറ്റിക്കുന്നു. വൈകി ട്ടു കറവയ്ക്ക് മുന്പായി തൊഴുത്തു വൃത്തിയാക്കും. തൊഴുത്തും പരിസരവും അണുവിമുക്തമാക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. അഞ്ചു വയസുള്ള മകൻ ജോഹാൻ പിതാവിനെ സഹായിക്കാൻ കൂടെ യുണ്ടാ കും. ചാണകം കോരാനും തീറ്റ കൊടുക്കാനുമെല്ലാം അവനും വലിയ ഉത്സാഹമാണ്. കുട്ടികൾ ചെറുപ്പം മുതലേ കൃഷിയുമായി ബന്ധപ്പെട്ടു ജീവിച്ചാലേ ആരോഗ്യവും ബുദ്ധി വികാസവും ഉണ്ടാകൂ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നാല് മലബാറി ആടുകളെ പരിചരിക്കുന്നതും അവയ്ക്ക് ആവശ്യമായ പുല്ല് വെട്ടിയെടുക്കുന്നതും ജാസ്മിനാണ്. ഇരുപതിൽപരം കോഴികളെയും ഇവർ പുരയിടകൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സമ്മിശ്രകൃഷി

മണ്ണറിഞ്ഞു കൃഷി ചെയ്തു ജീവിക്കുന്ന പാരന്പര്യ കർഷകരുടെ നാടാ ണ് മാങ്കുളം. ജൈവകൃഷിക്ക് പേരുകേട്ട ഗ്രാമം. സുഗന്ധവിളകളായ കുരുമുളകും ഏലവും പച്ചപ്പു തീർക്കു ന്ന ഗ്രാമത്തിൽ പച്ചക്കറികളും സുലഭം. വീട്ടാവശ്യത്തിനുള്ള കൃഷിയാണു ചെയ്യുന്നത്. കൂടുതലുള്ളത് പ്രാദേശികമായി വില്പന നടത്തുന്നു. പുരയിടകൃഷി എന്ന നിലയിൽ പച്ചക്കറികളും കാച്ചിൽ, കപ്പ തുടങ്ങിയ കിഴ ങ്ങു വിളകളും കൃഷി ചെയ്യുന്നുണ്ട്. ജാതിയും കൊക്കോയും കാപ്പിയുമെല്ലാം വളരുന്ന കൃഷിയിടത്തിലെ പ്ലാവുകളിൽ കുരുമുളകു പടർത്തിയിരിക്കുന്നു. പ്ലാവിൽ നിന്നു ചക്കയും തടിയും അധികവരുമാനമാണ്. മുരിക്ക് ഒഴിവാക്കി പ്ലാവിലേക്കു കുരുമുളകു കൊടികൾ മാറ്റുകയാണ്.

കുളത്തിലെ വെള്ളമാണു കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്നത്. തിലാപ്പിയ, ഗൗര, ആസാംവാള തുടങ്ങിയ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. ആവശ്യമനുസരിച്ച് പിടിച്ചു വില്പന നടത്തുന്ന രീതിയാണുള്ളത്. ഒരു കൃഷിയെ മാത്രം ആശ്രയിച്ചു ജീവിതം മുന്നോട്ടു പോകാൻ സാധിക്കില്ല. സമ്മിശ്രകൃഷിയിലൂടെ സന്തോഷകരമായ കുടുംബം സൃഷ്ടിക്കാനാകും. ഒരു വിളയ്ക്ക് വിലയിടിവുണ്ടായാലും മറ്റൊന്നു തുണയാകുമെന്നതാണ് സമ്മിശ്രകൃഷിയുടെ വലിയ ഗുണമെന്ന് ജിന്േ‍റാ പറയുന്നു.

വരുമാന വഴിയിലെ കൃഷി

വളരെ ശ്രദ്ധയോടെ കൃഷി ക്രമീകരിച്ചാൽ മറ്റേതൊരുതൊഴിലിനെക്കാളും മെച്ചപ്പെട്ട വരുമാനം നേടാൻ കഴിയുമെന്നാണു ജിന്േ‍റായുടെ അനുഭവപാഠം. ചെലവു ചുരുക്കി കൃഷിയും മൃഗപരിപാലനവും നടത്താൻ സാധിക്കുമെന്നതിനു തെളിവാണു ജിന്‍റോയുടെ കൃഷിജീവിതം.

പശുവിൽ പാൽ മിൽമയിലാണു നൽകുന്നത്. തൊഴു ത്തു നിർമാണത്തിനും മറ്റും ക്ഷീരവകുപ്പിന്‍റെ സഹായവും ലഭിച്ചിട്ടുണ്ട്. സുഗന്ധവിളകളെല്ലാം തന്നെ ഉണക്കി മികച്ച വില ലഭിക്കുന്ന സമയത്താണു വില്പന. പച്ചക്കറികളും കിഴങ്ങു വിളകളുമെല്ലാം പ്രാദേശികമായി വില്പന നടത്തുന്നു. മീനിന് ആവശ്യക്കാർ വീട്ടിലെത്തുന്നു. കാർഷി വിളകളുടെ സംരക്ഷണത്തിനുള്ള വളം വീട്ടിൽ തന്നെ നിർമിക്കുന്നു.

പശുക്കളുടെ ചാണകവും കോഴിക്കാഷ്ടവും പുരയിടത്തിലെ ജൈവ അവശിഷ്ടങ്ങളും ചെടികൾക്കു വളമാകുന്നു. കൃഷി പരിപാലനത്തിനായി ഒരു സ്ഥിരം പണിക്കാരനുണ്ട്. കുടുംബാംഗങ്ങൾ ഒരുമയോടെ സഹകരിച്ചു പ്രവർത്തിച്ചാൽ മാന്യമായ രീതിയിൽ ജീവിക്കാനും സന്പാദിക്കാനും കൃഷിയിൽ നിന്നു സാധിക്കുമെന്നാണ് ജിന്‍റോ തോമസ് പറയുന്നത്.

ഫോണ്‍: 88 48 78 9990.