ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
Friday, March 26, 2021 5:14 PM IST
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്‍റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയാലില്‍ അബ്ദുള്‍മുനീര്‍. സമിശ്രമാതൃകാ കര്‍ഷകനായ ഇദ്ദേഹത്തിന്റെ അയങ്കലം ഫിഷ് ഫാം അറിയാത്തവര്‍ ചുരുക്കം. പരമ്പരാഗത കാര്‍ഷിക കുടുംബ ത്തില്‍ ജനിച്ച മുനീര്‍, തന്‍റെ നാലര ഏക്കറില്‍ നെല്ലും തെങ്ങും വാഴയും കമുകുമൊക്കെയായി നിരവധി കൃഷികള്‍ ചെയ്തിട്ടുണ്ട്. പന്ത്രണ്ടു വര്‍ഷം മുമ്പ് പ്രദേശത്തെ പലരും പലവിധ കാരണങ്ങളാല്‍ നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ തന്‍റെ രണ്ടേക്കര്‍ നെല്‍വയല്‍ തരിശിടാന്‍ മുനീറിന്‍റെ മനസ് അനുവദിച്ചില്ല. എന്തു ചെയ്യണമെന്നുള്ള അന്വേഷണത്തിനൊടുവില്‍ വയലില്‍ കുളം നിര്‍മിച്ച് മത്സ്യം വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. പൊന്നാനിയിലെ ഫിഷറീസ് വിഭാഗവുമായി ബന്ധപ്പെട്ടു. അവരുടെ പൂര്‍ണ പിന്തുണയും നിരന്തര പരിശീലനങ്ങളും മുനീറിനെ മികച്ചൊരു മത്സ്യകര്‍ഷകനാക്കി.

രണ്ടേക്കര്‍ വയലില്‍ മുപ്പതു സെന്‍റ് വീതമുള്ള നാല് കുളങ്ങള്‍ നിര്‍മിച്ചെടുത്തു. ഇവ ചേര്‍ന്ന ഒരേക്കര്‍ ഇരുപതു സെന്‍റില്‍ ശാസ്ത്രീയ രീതികള്‍ അവലംബിച്ചു കൃഷി തുടങ്ങി. കുളത്തില്‍ കുമ്മായം വിതറിയ ശേഷം, കായലില്‍ നിന്നു വെള്ളം നിറച്ചാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപി ക്കുന്നത്. തിലാപ്പിയ, അനാബസ്, കട്‌ല, രോഹു, ആസാം വാള, വരാല്‍, കടു തുടങ്ങി നിരവധി മത്സ്യങ്ങളെയാണ് ഇവിടെ വളര്‍ത്തുന്നത്. കായലില്‍ നിന്നു വരുന്ന നാടന്‍ മത്സ്യങ്ങള്‍ വളര്‍ത്തു മത്സ്യങ്ങള്‍ക്കൊപ്പം വളരുന്നു. മുനീറിനതൊരു ബോണസ് കൂടിയാണ്. മത്സ്യകൃഷി വിജയിച്ചതോടെ മുഴുവന്‍ സമയ മത്സ്യകര്‍ഷകനായി മാറി മുനീര്‍. ഫാമില്‍ നിന്നു നേരിട്ടാണ് വില്‍പന. കഴിഞ്ഞ സീസണില്‍ പതിനഞ്ച് ടണ്‍ മത്സ്യമാണ് പിടിച്ചെടുത്തത്. പതിനഞ്ച് ലക്ഷത്തോളം രൂപ ആദായം ലഭിച്ചു.

പ്രതിസന്ധിയായി തീറ്റചെലവ്

മൂന്നു കിലോ തീറ്റ നല്കിയാലാണ് ഒരു കിലോ മത്സ്യം ലഭിക്കുന്നത്. മത്സ്യത്തിന്റെ ശരാശരി വില്പനവില കിലോയ്ക്ക് 180 മുതല്‍ 200 രൂപ വരെ. മൂന്നു കിലോ മത്സ്യ തീറ്റയുടെ വിലയും ഒരു കിലോ മത്സ്യത്തിന്‍റെ വിലയും തമ്മില്‍ വലിയ വ്യത്യാസമില്ല. അതു കൊണ്ട് തീറ്റച്ചെലവ് കുറച്ചാലേ മത്സ്യകൃഷി ലാഭമാകൂ.


ഇതിനായി മത്സ്യകുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന ആദ്യ രണ്ടുമാസം മാത്രമാണ് റെഡിമെയ്ഡ് തീറ്റകള്‍ നല്കുന്നത്. തുടര്‍ന്ന് സൗജന്യമായി ലഭിക്കുന്ന ചിക്കന്‍ വേസ്റ്റുകള്‍ നന്നായി വേവിച്ച് നെയ്യ് വേര്‍പ്പെടുത്തി തീറ്റയായി നല്കുന്നു. ഇതുതന്നെയാണ് ഇവിടെ വളര്‍ ത്തുന്ന 600 താറാവുകളുടെയും ഭക്ഷണം. സഹോദരന്‍മാരും അവ രുടെ മക്കളുമൊക്കെ ചേര്‍ന്ന ഒരു കുടുംബ കൂട്ടായ്മയാണ് ഫാമിനെ സജീവമാക്കുന്നത്. ജോലിക്കാര്‍ ആരുമില്ലാത്തതിനാല്‍ കൂലിച്ചെലവില്ലെന്നതാണ് ഫാമിന്റെ വിജയരഹസ്യം.

മത്സ്യം വളര്‍ത്തലിലേക്കു കടന്നു വരാന്‍ താത്പര്യമുള്ള വര്‍ക്ക് ആവ ശ്യമായ സഹായത്തിനും മത്സ്യകു ഞ്ഞുങ്ങളെ ലഭിക്കുന്നതിനും അയ ങ്കലം ഫിഷ്ഫാമുമായി ബന്ധ പ്പെടാവുന്നതാണ്. വീടിനോടുചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സുഭി ക്ഷകേരളം പദ്ധതിയില്‍പ്പെടുത്തി, ഫിഷറീസ് വകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെ പടുതാകു ളങ്ങളും നിര്‍മിച്ചിട്ടുണ്ട്. ആയിരത്തോളം ആസാംവാള യെയാണ് പടുതാകുളത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. മത്സ്യക്കുളങ്ങളിലെ ജൈവസമൃദ്ധ ജലം ഉപയോഗിച്ചാണ് കൃഷിയിടത്തിലെ ജലസേചനം. ജൈവ അവശിഷ്ടങ്ങള്‍ നിറഞ്ഞ ജലമാണ് തെങ്ങും കമുകും വാഴയും ജാതിയുമൊക്കെ നിറഞ്ഞ കൃഷിയിട ത്തിലെ പച്ചപ്പിനു കാരണം. ജുമൈലത്താണ് ഭാര്യ. ലുബ്‌ന, മുഹമ്മദ് ഷിബില്‍, മുഹമ്മദ്ഷിദാദ് എന്നിവര്‍ മക്കളാണ്. ഫോണ്‍: അബ്ദുള്‍ മുനീര്‍: 9497211510

ഗിരീഷ് അയിലക്കാട്
സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ്, കൃഷിഭവന്‍, ആനക്കര, പാലക്കാട്