പുതിയ ജോലി അന്വേഷിച്ച് നടക്കുന്നവരാണ് ഏറെയും. അതിനിടയിൽ കരിയർ ബ്രേക്ക് വന്നവരെ ആര് ശ്രദ്ധിക്കാനാണല്ലെ. ഒരു കാലത്ത് വളരെ ഓടി നടന്ന് ആത്മാർഥമായി ജോലി ചെയ്തിരുന്നവർ. വളരെ സ്മാർട്ടായിരുന്നവർ. ഒരു വവിവാഹം കഴിഞ്ഞതോടെ അതൊക്കെ ഉപേക്ഷിക്കേണ്ടി വരിക കുടുംബത്തിനു വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിക്കുക.
കുട്ടികൾ ഒരു പ്രായമായിക്കഴിയുന്പോൾ വീട്ടിൽ തനിച്ചിരുന്ന് ഒരു ജോലിയുണ്ടായിരുന്നെങ്കിലെന്ന് ആലോചിക്കുക. അടുപ്പക്കാരോട് ഇതിനെക്കുറിച്ച് പറയുക. പൊതുവെ കണ്ടുവരുന്നതാണ് ഇതൊക്കെ. ചിലരൊക്കെ വീട്ടിൽ തന്നെ എന്തെങ്കിലുമൊക്കെ ചെറിയ സംരംഭങ്ങൾ തുടങ്ങും. എഞ്ചിനീയറിംഗും ഡിഗ്രിയുമൊക്കെ നേടിയ പലരും ഇനി എന്ത് എന്നറിയാതെ നിൽക്കും. ഇനി എന്ത് എന്നറിയാത്തവർക്കായിട്ടാണ് എറണാകുളം കാക്കനാട് സ്വദേശിനി ആർ. ചന്ദ്രവദനയുടെ പ്രയാണം. ഫോർച്യൂണ്‍ഫാക്ടിറി എന്ന ചന്ദ്രയുടെ സംരംഭത്തിന്‍റെ ഭാഗമാണ് പ്രയാണ കരിയർ സപ്പോർട്ടിംഗ്-ഫിനിഷിഗ് സ്കൂൾ. കരിയറിൽ ബ്രേക്ക് വന്ന് ഇനി എന്ത് എന്നറിയാതെ നിൽക്കുന്ന സ്ത്രീ സംരംഭകർക്ക് ദിശ ബോധം നൽകുകയാണ് ഇവരുടെ ലക്ഷ്യം. പ്രയാണയുടെ ഈ ഫെല്ലോഷിപ് പ്രോഗ്രാമിന് 2018 ൽ യുഎൻ അംഗീകാരവും ലഭിച്ചിരുന്നു.
അനുഭവങ്ങളാണ് മുതൽക്കൂട്ട്
എംബിഎ കഴിഞ്ഞ് 14 വർഷം എച്ച്ആർ മേഖലയിൽ ജോലി ചെയ്തതിനുശേഷമാണ് കാക്കനാട് ഇൻഫോപാർക്കിലുള്ള നാസ്കോമിന്‍റെ ഇൻകുബേഷൻ സെന്‍ററിൽ ഫോർച്യൂണ്‍ ഫാക്ടറി’ എന്ന സ്റ്റാർ്ട്ടപ്പിന് ചന്ദ്ര തുടക്കം കുറിക്കുന്നത്.
കുടുംബവും കുഞ്ഞുങ്ങളുമൊക്കെയായപ്പോൾ ചന്ദ്രയും കരിയറിൽ ബ്രേക്ക് എടുത്തിരുന്നു. കുഞ്ഞുങ്ങളെ വളർത്താനായി നാലു വർഷമാണ് ഞാൻ കരിയറിൽ നിന്നും മാറി നിന്നത്. അതിനുശേഷം നിരവധി ജോലികൾക്ക് അപേക്ഷ അയച്ചെങ്കിലും ചെറിയ കുട്ടികളുണ്ട്, കരിയറിൽ ബ്രേക്ക് വന്നു എന്നിങ്ങനെയുള്ള കാരണങ്ങളാൽ ജോലിയൊന്നും ലഭിച്ചില്ല. പക്ഷേ, ഞാൻ തളർന്നില്ല. മാർഗനിർദേശങ്ങളും പിന്തുണയും സാന്പത്തിക സഹായവുമൊക്കെ ആഗ്രഹിച്ചിരുന്നുവെങ്കിലും സ്വന്തം നിലയ്ക്കു തന്നെ പോരാടി. ഓണ്‍ലൈൻ ജോലികളും ഫ്രീലാൻസ് ജോലികളും ചെയ്തു. എന്‍റെ അനുഭവം മറ്റുള്ളവക്കുണ്ടാകരുതെന്ന ആഗ്രഹത്തിൽ നി്ന്നാണ് ഫോർച്യൂണ്‍ ഫാക്ടറിയും പ്രയാണയുമൊക്കെ പിറവി കൊള്ളുന്നത് ചന്ദ്ര പറഞ്ഞു.
യുഎൻ അംഗീകാരം
2017 ഒക്ടോബറിലാണ് പ്രയാണ ഒൗദ്യോഗികമയി പ്രയാണം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ദിശ എന്ന പേരിലായിരുന്നു സംരംഭകത്വ പ്രോത്സാഹനം നൽകിയിരുന്നത്. പിന്നെ കം ബാക്ക് ടു കരിയർ(സിടുസി) എന്ന പേരിലും പരിപാടികൾ നടപ്പിലാക്കി. കരിയറിൽ ബ്രേക്ക് വന്ന സ്ത്രീകൾക്കുമാത്രമല്ല സ്കൂൾ കോളജ് തലങ്ങളിലുള്ള വളർന്നു വരുന്ന തലമുറയ്ക്കും പ്രയാണ കൃത്യമായ ദിശ ബോധം നൽകുന്നുണ്ട്. കാന്പസ് അംബാസഡർമാരെ സ്കൂൾ, കോളജ് തലങ്ങളിൽ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കരിയർ ബ്രേക്ക് വന്നവർക്കായി ആദ്യ ഘട്ടം സിടുസി സംഘടിപ്പിച്ചു കഴിഞ്ഞു.
2018 ലാണ് ചന്ദ്രയുടെ ഈ സംരംഭത്തെ യുഎന്നിന്‍റെ കോണ്‍ഫറൻസ് ഓണ്‍ ട്രേഡ് ആൻഡ് ഡെവലപ്മെന്‍റ് പുരസ്കാരം തേടിയെത്തിയത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളികൂടിയാണ് ചന്ദ്ര.
പതിനായിരത്തിലധികം പേർ
പ്രയാണയിൽ നിന്നും ഇതിനകം പതിനായിരത്തിലധികം പേർ പരിശീലനം നേടിക്കഴിഞ്ഞു. പലരും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുകയും ഉപേക്ഷിച്ച കരിയറിനെ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എച്ച്ആർ റിക്രൂട്ട്മെന്‍റുകളും ട്രെയിനിംഗും നൽകുന്ന ഫോർച്യൂണ്‍ ഫാക്ടറിയുടെ എൻജിഒയാണ് പ്രയാണ. ചെറിയൊരു തുക ഫീസായി പ്രയാണയുടെ ഫെല്ലോഷിപിന് നൽകേണ്ടതുണ്ട്. മുപ്പതോളം സ്ത്രീകളാണ് പ്രയാണയുടെ ടീമിലുള്ളത്.
എംബിഎയും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള ചന്ദ്രവദനയ്ക്ക് ഇനി മാനേജ്മെന്‍റിൽ ഡോക്ടറേറ്റ് എടുക്കണമെന്നതാണ് ആഗ്രഹം. ഇതിനൊക്കെ പുറമേ ഡബ്ബിംഗ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയുമാണ്. എഞ്ചിനീയറായ ഭർത്താവ് മനോജ് വർമയും മക്കളായ മൈഥിലിയും അനിരുദ്ധും അടങ്ങുന്നതാണ് ചന്ദ്രയുടെ കുടുംബം.
പ്രയാണ; സ്ത്രീകൾക്കായുള്ള പ്രയാണം
പ്രഫ.ഡോ. ലളിത മാത്യു,
സിഇഒ അക്ഷരി ദി ഹൗസ് ഓഫ് നോളജ്, ചീഫ് മെന്‍റർ, പ്രയാണ)
വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല ജീവിതം എന്ന തിരിച്ചറിവുള്ള സ്ത്രീകളുണ്ട്. പക്ഷേ, എങ്ങനെ പുറത്തു കടക്കണമെന്ന് അറിയാതെ വിഷമിക്കുന്നവരാണ് പലരും.ഇവർക്കൊരു മുതൽക്കൂട്ടാണ് പ്രയാണ.
സ്ത്രീകളുടെ ഉന്നമനം മാത്രമാണ് ഇതിന്‍റെ ലക്ഷ്യം. വളരെ കൗതുകകരമായ ഒരു ആശയമാണ് ചന്ദ്ര നടപ്പിലാക്കുന്നത്. വളരെ നല്ല രീതിയിൽ ഇത് മുന്നോട്ടു പോകുന്നുമുണ്ട്. കരിയറിൽ ഇടവേള വന്ന സ്ത്രീകൾ, സ്കൂളുകൾ, കോളജുകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേകിച്ച് സംരംഭകത്വ പ്രോത്സാഹനത്തിനായിട്ടാണ് പ്രവർത്തിക്കുന്നത്.
ഒരു ഫിനിഷിംഗ് സ്കൂൾ തന്നെയാണ് പ്രയാണ. ലോകത്ത് എന്തെങ്കിലും സ്വാധീനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ നിരവധി പേരുണ്ട്. എഞ്ചിനീയറിംഗും എംബിബിഎസും ഡിഗ്രിയുമൊക്കെ നേടിയിട്ട് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുക എന്നത് രാജ്യത്തിനു തന്നെ നഷ്ടമാണ്. അത് ഒഴിവാക്കാൻ പ്രയാണ പോലുള്ള പ്രവർത്തനങ്ങൾ കൂടിയെ തീരു. ഇനി എന്ത് എന്നറിയാതെ ഒരു ദിശയുമില്ലാതെ വരുന്നവരുണ്ട് അവർക്ക് കൃത്യമായ വഴി കാണിച്ചുകൊടുക്കാൻ പ്രയാണക്ക് സാധിക്കുന്നുണ്ട്. ജോലി നൽകുക എന്നതുമാത്രമല്ല പ്രധാനം. എങ്ങനെ വേണം ജോലിക്ക് ശ്രമിക്കാൻ, എവിടെയൊക്കെ ശ്രമിക്കണം എന്ന അറിവുകൾ പകർന്നു നൽകുക എന്നതും പ്രധാനമാണ്. അതാണ് പ്രയാണയെ വേറിട്ടാക്കുന്നത്.
ക്രിയേറ്റീവ് മംസ് ഹബ്; പാഷനെ പോളീഷ് ചെയ്യാം
കുട്ടികൾ, കുടുംബം പ്രാരാബ്ധം... ഇതിനിടയിൽ ജോലി കൂടിയുണ്ടെങ്കിൽ പിന്നെ പറയേണ്ടല്ലോ? ജോലിക്കു പോകുമോ അതോ കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം നോക്കുമോ? അധികം ആലോചനയൊന്നുമില്ല ഉത്തരം കണ്ടെത്താൻ. ജോലി ഉപേക്ഷിക്കും. കുട്ടികളെ നോക്കി വീട്ടിലിരിക്കും.
കുട്ടികൾ വളർന്ന് പതിയെ അവരവരുടെ കാര്യങ്ങൾ നോക്കുന്നതിലേക്ക് എത്തുന്പോഴാണ് പല സ്ത്രീകളും ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഈ വിരസതമാറ്റാമായിരുന്നു എന്നു ചിന്തിക്കുന്നത്. പിന്നെ പലപ്പോഴും പ്രായമിത്രയുമായില്ലെ ഇനിപ്പോ എന്തു ജോലി കിട്ടാനാണ്. പഠിച്ചതും ചെയ്തിരുന്നതുമൊക്കെ മറന്നു. ഇനിയും പഠിക്കാൻ വയ്യ തുടങ്ങിയ ഒഴിവ് കഴിവുകൾ പറഞ്ഞു മാറി നിൽക്കുന്നവരുമുണ്ട്. എന്നാൽ ചിലരാകട്ടെ എങ്ങനെയും മുറിഞ്ഞുപോയ കരിയർ വീണ്ടെടുക്കണമെന്നാഗ്രഹിക്കുന്നവരാണ്. അത്തരം ഒരു കൂട്ടം സ്ത്രീകളാണ് ക്രിയേറ്റീവ് മം ഹബ് എന്ന പേരിൽ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. തിരുവന്തപുരത്ത് പേട്ടയിലാണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത്.
എല്ലാവരുടെയും ഉള്ളിൽ ഒരു പാഷനുണ്ടാകും ക്രാഫ്റ്റ് മേക്കിംഗോ പെയിന്റിംഗോ അങ്ങനെ എന്തെങ്കിലുമൊക്കെ. അത് പുറത്തുകൊണ്ടു വരാൻ കഴിയാതെ വീടിന്‍റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നവരാണ് പലരും. അവർക്ക് പുറത്തു വരാൻ ഒരു അവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഞങ്ങളും അത്തരത്തിലുള്ള വീട്ടമ്മമാരായിരുന്നു. ഞങ്ങൾക്കും പ്രവർത്തിക്കാൻ ഒരു പ്ലാറ്റ്ഫോമായി. പാഷനെ പോളിഷ് ചെയ്യാം. വരുമാനമുണ്ടാക്കാം. അങ്ങനെ നിരവധി നേട്ടങ്ങളാണ് ഇതുവഴി ലഭിക്കുന്നത് ക്രിയേറ്റീവ് മംസ് ഹബിന്റെ സാരഥികളിലൊരാളായ സ്മിത ഹരികൃഷ്ണ് പറയുന്നു.
നിലവിൽ എഴുപതോളം അമ്മമാർ ഇപ്പോൾ തന്നെ വിവിധ ഉത്പന്നങ്ങളുമായി ഓണ്‍ലൈൻ വിൽപ്പനയ്ക്കായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സ്മിത ഹരികൃഷ്ണൻ, ജെൻസി തോമസ്, ബീന കാസിം, ശ്രീകുമാരി അനൂപ് ലാൽ എന്നിവരാണ് ക്രിയേറ്റീവ് മംസ് ഹബിനെ ക്രിയേറ്റീവാക്കുന്നവർ. എംഎ, എംഎഡ് കഴിഞ്ഞു ടീച്ചറായിരുന്നു സ്മിത, ഇപ്പോൾ കണ്ടന്‍റ് റൈറ്ററുടെ ചുമതലയാണ് നിർവഹിക്കുന്നത്.
ജെൻസി തോമസ് കംപ്യൂട്ടർ എഞ്ചിനീയറായിരുന്നു. ഇപ്പോൾ സംരംഭത്തിന്‍റെ സാങ്കേതിക വശങ്ങൾ നോക്കുന്നു. ബീന കാസിം ബാങ്കിംഗ് മേഖലയിലായിരുന്നു.ധനകാര്യം കൈകാര്യം ചെയ്യുന്നത് ബീനയാണ്. ശ്രീകുമാരി അനൂപ് ലാൽ ഗ്രാഫിക് ഡിസൈനിംഗ് മേഖലയിലായിരുന്നു ഇപ്പോൾ വീഡിയോ പ്രൊഡക്ഷനും മറ്റും ചെയ്യുന്നു.
ഫേസ് ബുക്കിൽ ഒരു കമ്യൂണിറ്റി ക്രിയേറ്റ് ചെയ്തിട്ടുണ്ട. അതുവഴിയാണ് കാര്യങ്ങളെ മുന്നോട്ടു നയിക്കുന്നത് ഉപഭോക്താക്കളെ കണ്ടെത്തുതന്നതും പ്രമോഷൻ ചെയ്യുന്നതുമെല്ലാം ഫേസ്ബുക്ക് വഴിയാണ്. ഇവർക്ക് നാലു പേർക്കും തങ്ങളെ ഇത്രയും ആത്മവിശ്വാസത്തോടെ സംരംഭ ലോകത്തേക്ക് കടക്കാൻ പ്രേരിപ്പിച്ചതിന് പ്രയാണയോടും പ്രയാണയുടെ സാരഥി ചന്ദ്രവദനയോടുമാണ് നന്ദി പറയാനുള്ളത്.
സംരംഭം ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും പൂർണമായും പ്രവർത്തന സജ്ജമാകാൻ രണ്ടു മാസം കൂടി എടുക്കും. സംരംഭത്തോടൊപ്പം പെയിന്റിംഗ്, ക്രാഫ്റ്റ് മേയ്ക്കിംഗ് തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്കായി പരിശീലനം നൽകാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്.
ദിശ ബോധം ലഭിച്ചു
എസ്. ശ്രുതി
(കാന്പസ് അംബാസഡർ, ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജ് കോളജ,് പാറ്റൂർ)
മൂന്നു ദിവസത്തെ പരിശീലന പരിപാടിയുമായാണ് പ്രയാണ കോളജിൽ എത്തുന്നത്. അങ്ങനെയാണ് എന്നെ കാന്പസ് അംബാസഡറായി തെരഞ്ഞെടുക്കുന്നത്.
ഭാഷ, നെറ്റ് വർക്കിംഗ്, ലീഡർഷിപ് അങ്ങനെ നിരവധി മേഖലകളിലായി പുരോഗതി നേടാനുള്ള അവസരമാണ് പ്രയാണ വഴി ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. പല വിദ്യാർഥികൾക്കും കണ്ടന്‍റ് റൈറ്റിംഗ്, വെബ്ഡെവലപ്മെന്‍റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ ലഭിച്ചു. സ്വന്തമായി തന്നെ ഇത്തരം ജോലികൾ ചെയ്യാൻ തുടങ്ങി. എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോണം എന്നതിനെക്കുറിച്ച് കൃത്യമായൊരു ദിശ ബോധം ലഭിച്ചു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്.