വിഷ്ണു ഏട്ടനാണ് ധൈര്യം!
Saturday, June 15, 2019 2:39 PM IST
വയനാട് കൽപറ്റയിലെ വീടിന്റെ ഉമ്മറത്ത് ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛനെ കാത്തിരിക്കുക കുഞ്ഞ് അനുവിന്റെ ശീലമാണ്. ദൂരെ അച്ഛനെ കാണുന്പോൾ അനു ഓടിച്ചെന്നു ചോദിക്കും "അച്ഛാ, നാളെ നാടകമുണ്ടോ?’ ഉണ്ടെന്നാണു മറുപടിയെങ്കിൽ ആള് ഉഷാറാകും. പിന്നെ അടുത്ത ദിവസം വൈകുന്നേരമായിക്കിട്ടാനുള്ള പ്രാർഥനയാണ്. നാടക പ്രേമിയായ അച്ഛൻ അബ്ദുൾ സലാമിന്റെ വിരലിൽ തൂങ്ങി, അച്ഛൻ അഭിനയിക്കുന്ന നാടകങ്ങൾ കാണാൻ പോകുന്നതായിരുന്നു അനുവിന് ഏറ്റവുമിഷ്ടം.
അരങ്ങിൽ അച്ഛൻ വിവിധ കഥാപാത്രങ്ങളായി മാറുന്പോൾ കാണികൾക്കിടയിലിരുന്ന് അനു ആവേശത്തോടെ കൈയടിക്കും. ചെറുപ്പം മുതൽ കലയോടു ചേർന്നു നിന്ന്, നൃത്തത്തെയും അഭിനയത്തെയും സ്നേഹിച്ച ആ പെണ്കുട്ടി ഇന്ന് കല്പറ്റക്കാർക്കു മാത്രമല്ല, ലോകമെന്പാടുമുള്ള മലയാളികൾക്കു പ്രിയങ്കരിയാണ്.
ഹാപ്പി വെഡ്ഡിംഗിൽ തേപ്പുകാരിയായി എത്തി, മാലിനിയായും അനിത സത്യനായും ഹാഷ്മിയായുമെല്ലാം നമ്മുടെ വീട്ടിലെ കുട്ടിയായി മാറിയ താരമാണ് അനു സിത്താര
.
തേപ്പുകാരിയും ട്രോളന്മാരും
നാലു വർഷം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് കൂട്ടുകാരനെ വിവാഹം കഴിച്ച തേപ്പുകാരി എന്ന ടാഗ് ലൈൻ ചാർത്തിക്കിട്ടിയ നടിയാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള എന്റെ അരങ്ങേറ്റം. ഹാപ്പി വെഡ്ഡിംഗിൽ എത്തുന്നതിനു മുൻപ് ഞാൻ വേറെയും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പക്ഷേ എന്നെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയത് ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയായാണ്. ഷാഹിന എന്നു പറയുന്നതിനേക്കാൾ തേപ്പുകാരി എന്നു പറയുന്നതാണ് എല്ലാവർക്കും മനസിലാകാൻ എളുപ്പം. അന്നു ഞാൻ വാങ്ങിക്കൂട്ടിയ ട്രോളുകൾക്കൊന്നും കണക്കില്ല. എങ്കിലും എനിക്കു വലിയ സങ്കടമൊന്നും ഇല്ലായിരുന്നു. മാത്രമല്ല ഒരുപാട് സന്തോഷം തോന്നുകയും ചെയ്തു. ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയാണ് തേപ്പുകാരി എന്ന ടാഗ് വാങ്ങിത്തന്നത്. ഷാഹിനയോട് എനിക്ക് എന്ത് ഇഷ്ടാണെന്നോ? ഇപ്പോൾ ഒരുപാട് തേപ്പുകാരി കഥാപാത്രങ്ങൾ വരുന്നുണ്ടെങ്കിലും എന്നെയും ഷാഹിനയേയും വിടാൻ ട്രോളന്മാർക്ക് യാതൊരു ഭാവവുമില്ല. ഈ പറയുന്ന മിക്ക ട്രോളുകളും ഞാൻ കാണാറുണ്ട്. എല്ലാം വായിച്ച് ആസ്വദിച്ച് ചിരിക്കാറുമുണ്ട്. ചില തൊക്കെ കാണുന്പോൾ വിഷമം തോന്നും. പക്ഷേ അത് അപ്പോൾ തന്നെ മറന്നുകളയും. അല്ലാതെയുള്ള എല്ലാ ട്രോളുകളും കമന്റുകളും എനിക്ക് ഇഷ്ടമാണ്. ചില കമന്റിനൊക്കെ റിപ്ലെ കൊടുക്കാറുമുണ്ട്.
വഴിത്തിരിവായത് മാലിനി
മാലിനി... രാമന്റെ ഏദൻതോട്ടത്തിലെ മാലിനി. എന്നെ ഇപ്പോഴും വിട്ടുപോയിട്ടില്ലാത്ത കഥാപാത്രമാണ് മാലിനി. ഞാൻ ചെയ്തിട്ടുള്ളതിൽ എന്റെ പേഴ്സണൽ ഫേവറിറ്റ് കഥാപാത്രം ഏതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ മാലിനി. അതിനു കാരണങ്ങൾ അനവധിയാണ്. എന്നെ ഇന്നും മാലിനിയായി മാത്രം തിരിച്ചറിയുന്നവരാണ് കൂടുതലും എന്നതു തന്നെയാണ് പ്രധാന കാരണം. മാത്രമല്ല, ഒരുപാടു പേർക്കു പ്രചോദനം കൂടിയാണ് മാലിനി. ഇടയ്ക്ക് ഷൂട്ടിംഗിനു വേണ്ടി ഞാൻ ഒരു ലൊക്കേഷനിൽ പോയപ്പോൾ ഒരു ചേച്ചി വന്ന് പരിചയപ്പെട്ടതുപോലും മാലിനി അല്ലേ എന്നു ചോദിച്ചാണ്.
"മൂന്നു കുട്ടികളൊക്കെ ആയപ്പോൾ ഞാൻ എന്റെ ഇഷ്ടങ്ങളൊക്കെ മറന്ന് കുടുംബം, കുട്ടികൾ എന്നൊക്കെ പറഞ്ഞ് ജീവിത ത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ അതങ്ങു നിന്നു പോയി. പക്ഷേ, രാമന്റെ ഏദൻതോട്ടം കണ്ടതിനു ശേഷം ഞാൻ എനിക്കു വേണ്ടി സമയം നീക്കിവയ്ക്കാൻ തീരുമാനിച്ചു. ഇപ്പോൾ വീണ്ടും ഡാൻസ് പഠിക്കാൻ തുടങ്ങി. മാലിനിയാണ് പ്രചോദനം’ ആ ചേച്ചി പറഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുപോലെ എത്രയോ പേർക്ക് മാലിനി പ്രചോദനമായിട്ടുണ്ടാകും. ഞാനും അതിന്റെ ഒരു ഭാഗമാണല്ലോ. പിന്നെ നായികാപ്രാധാന്യമുള്ള ചിത്രമാണല്ലോ രാമന്റെ ഏദൻതോം. ഒരുതരത്തിൽ പറഞ്ഞാൽ മാലിനിയാണ് എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്.
മാമാങ്കത്തിന്റെ ഭാഗമാകാൻ സാധിച്ചത് ഭാഗ്യം
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് ഞാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുട്ടനാടൻ ബ്ലോഗിനുശേഷം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് മാമാങ്കം. അതിന്റെ ത്രില്ല് എത്ര പറഞ്ഞാലും തീരില്ല. പിന്നെ ചരിത്ര സിനിമകൾ വല്ലപ്പോഴുമല്ലേ മലയാളത്തിൽ വരുന്നത്. അതിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. തത്കാലം കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പറയുന്നില്ല.
ഡാൻസ് എനിക്ക് ജീവനാണ്
ചെറുപ്പം മുതലേ ഞാൻ ഡാൻസ് പഠിക്കുന്നുണ്ട്. അമ്മ രേണുക സലാം നൃത്താധ്യാപികയാണ്. അമ്മ തന്നെയാണ് ആദ്യ ഗുരു. എനിക്ക് ജീവിതത്തിൽ ഏറ്റവും ആദ്യം കിട്ടിയ സമ്മാനവും ഡാൻസിന് ആയിരുന്നു. ഒരു കുഞ്ഞ് ആനക്കുട്ടി. കുറേക്കാലം അതു സൂക്ഷിച്ചു വച്ചിരുന്നു. ഇതൊക്കെ അമ്മ പറഞ്ഞുള്ള ഓർമയാണ്. പൊട്ടാസ് ബോംബിലൂടെയായിരുന്നു അരങ്ങേറ്റം. ഡാൻസിലൂടെയാണ് ആ അവസരവും എന്നെ തേടിയെത്തിയത്. ഇപ്പോൾ മുൻപത്തെപ്പോലെ പ്രാക്ടീസ് ചെയ്യാൻ സമയം കിട്ടാറില്ല. പിന്നെ പ്രോഗ്രാമുള്ളപ്പോൾ മുഴുവൻ സമയവും അതിനായി നീക്കി വയ്ക്കും. കല്പറ്റയിൽ ഒരു ഡാൻസ് സ്കൂളുണ്ട്. നവരസ എന്നാണ് പേര്. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ ഞാൻ മിക്കവാറും അവിടെ പോകാറുണ്ട്.
ഇടം, വലം രണ്ടുപേർ
എന്തു കാര്യവും തുറന്നു പറയാവുന്ന, ഏത് അവസ്ഥയിലും ഒപ്പം നിൽക്കുന്ന, മനസിലാക്കുന്ന രണ്ടുപേർ എന്റെ ഇടം, വലമുണ്ട്. നിമിഷ സജയനും അതിഥിയും. അവരാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്. കുപ്രസിദ്ധ പയ്യനിൽ അഭിനയിക്കുന്പോഴാണ് ഞാനും നിമിഷയും തമ്മിൽ പരിചയപ്പെടുന്നത്. ഇപ്പോൾ അതിഥിയും നിമിഷയും ചങ്കാണ്. എന്തു കാര്യവും ഞങ്ങൾ പരസ്പരം തുറന്നു സംസാരിക്കും. അതിനു പ്രത്യേക വിഷയം ഒന്നും വേണമെന്നില്ല. എറണാകുളത്തുണ്ടെങ്കിൽ സിനിമയ്ക്ക് പോകുന്നതും ഷോപ്പിംഗും കറക്കവുമൊക്കെ ഞങ്ങൾ മൂന്നു പേരും ഒരുമിച്ചാണ്. നിമിഷയും അതിഥിയുമാണ് എന്റെ ഏറ്റവും നല്ല വിമർശകർ. പുതിയ സിനിമയെക്കുറിച്ചും റിലീസായ സിനിമയെക്കുറിച്ചുമുള്ള അഭിപ്രായങ്ങളൊക്കെ ഞങ്ങൾ പരസ്പരം ഷെയർ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സൗഹൃദങ്ങളുണ്ടെങ്കിൽ നമ്മൾ എപ്പോഴും ലൈവ് ആയിരിക്കും.
വിഷ്ണു ഏട്ടനാണ് ധൈര്യം
ഞാൻ പ്ലസ്ടുവിന് പഠിക്കുന്പോഴാണ് വിഷ്ണു ഏട്ടൻ എന്നെ പ്രപ്പോസ് ചെയ്യുന്നത്. പക്ഷേ അന്ന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഭയങ്കര ജാഡയൊക്കെ ഇട്ട് നടന്നു. മൂന്നു വർഷത്തിനു ശേഷമാണ് എന്റെ ഇഷ്ടം തുറന്നുപറഞ്ഞത്.അന്നു മുതൽ ദാ ഈ നിമിഷം വരെ വിഷ്ണു ഏട്ടനാണ് എനിക്കെല്ലാം. വിവാഹത്തിനു മുൻപ് ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. പ്രണയിക്കുന്ന സമയത്ത് ഞങ്ങൾ തമ്മിൽ തുടർന്ന് അഭിനയിക്കുന്ന തിനെക്കുറിച്ചോ അഭിനയം നിർത്തുന്നതിനെക്കുറിച്ചോ ഒന്നും സംസാരിച്ചിട്ടേയില്ല. വിവാഹശേഷവും സിനിമകൾ വന്നു. അതിൽ നല്ല സിനിമകൾ ചെയ്തു.
രാമന്റെ ഏദൻതോട്ടത്തിന്റെ കഥ കേൾക്കുന്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. മാലിനി എന്ന കഥാപാത്രത്തെ ഡിപൻഡ് ചെയ്താണ് ആ സിനിമ നിൽക്കുന്നത്. അത്രയും പവർഫുൾ ആയ ഒരു കഥാപാത്രം എന്റെ കൈയിൽ നിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഒരുറപ്പുമില്ലായിരുന്നു. പേടിയുണ്ടായിരുന്നെങ്കിലും ആ അവസരം നഷ്ടപ്പെടുത്താൻ ഞാൻ തയാറായിരുന്നില്ല. നിനക്ക് പറ്റും എന്നു പറഞ്ഞ് ഏട്ടൻ ഒപ്പം നിന്നു. ഇപ്പോഴും എന്തെങ്കിലും ടെൻഷനുണ്ടായാൽ എനിക്ക് ധൈര്യം തരുന്നത് വിഷ്ണു ഏട്ടനാണ്.
കുടുംബം
കല്പറ്റ മുനിസിപ്പാലിറ്റിയിൽ കൗണ്സിൽ സെക്രട്ടറിയാണ് അച്ഛൻ. അച്ഛൻ വലിയ നാടകപ്രേമിയാണ്. നന്നായി അഭിനയിക്കുകയും ചെയ്യും. എന്റെ കുട്ടിക്കാലത്തൊക്കെ ജോലിക്കിടയിലും അച്ഛൻ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. എന്നേയും അനിയത്തിയേയും അച്ഛൻ ഒപ്പം കൂട്ടാറുണ്ടായിരുന്നു.കുട്ടിക്കാലത്തെ ഏറ്റവും രസമുള്ള ഓർമകളാണ് അതൊക്കെ. ഞാൻ അഭിനയിക്കുന്നതിന് അച്ഛനും അമ്മയും ഫുൾ സപ്പോർട്ടാണ്. അവർ തന്നെയാണ് എന്റെ പ്രചോദനവും. രണ്ടുപേരും കലാരംഗവുമായി ചേർന്നു നിൽക്കുന്നവരായതുകൊണ്ട് എന്നെ മനസിലാക്കാൻ സാധിക്കും. ടോവിനോയെ നായകനായി സലീം അഹമ്മദ് ഒരുക്കുന്ന ആൻഡ് ദി ഓസ്കർ ഗോസ് ടു ആണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം. മാമാങ്കത്തിനു ശേഷം കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്താനുള്ള ഒരുക്കത്തിലാണ് അനു ഇപ്പോൾ. മറ്റു ഭാഷകളിൽ മികച്ച അവസരങ്ങൾ തേടിയെത്തിയാൽ സിനിമ ചെയ്യാനും പ്ലാനുണ്ട്.
അഞ്ജലി അനിൽകുമാർ