കാഞ്ഞിരപ്പള്ളി: എട്ടു വർഷം മുന്പ് തിരുഹൃദയ ചെടിയിൽ നിന്ന് കൃഷിയുടെ മേഖലയിലേക്ക് കടന്നു വന്ന ബിസ്മി ഇന്ന് കേരളം അറിയപ്പെടുന്ന യുവകർഷകയാണ്. സ്ഥലപരിമിതി മൂലം ഇന്ന് പലരും കൃഷിയിലേക്ക് വരാൻ മടിക്കുന്പോൾ ഒരു ചെടിച്ചെട്ടി വയ്ക്കാൻ ഇടമുണ്ടെങ്കിൽ എത്ര കിലോ പച്ചക്കറി വേണമെങ്കിലും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബിസ്മിയെന്ന ഈ യുവകർഷക.
അയൽവാസികൾ തന്ന ചെടികളിൽ നിന്നും ചെടിക്കൃഷിയിലേക്ക് കടന്ന ബിസ്മി പിന്നീട് വീട്ടിൽ സ്വന്തമായി പച്ചക്കറിത്തോട്ടം തുടങ്ങി. വെർട്ടിക്കൽ കൃഷി രീതിയിലൂടെയാണ് പച്ചക്കറി കൃഷി നടത്തുന്നത്. മൂന്നരയടിയോളം പൊക്കത്തിൽ ഇരുന്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ കൃഷി രീതി. ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കും. ഒരു കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് ഈ കൃഷിയുടെ മറ്റൊരു പ്രത്യേകത. വെർട്ടിക്കൽ വെജിറ്റബിൾ കൃഷി ആദ്യമായിട്ട് തുടങ്ങുന്നതും ബിസ്മിയാണ്. 10 മുതൽ 15 കിലോ പച്ചക്കറി വരെ ഒറ്റ കൂടയ്ക്കുള്ളിൽ നിന്നു ലഭിക്കും. പലതരം ചീരകൾ, പച്ച കാബേജ്, ചൈനീസ് കാബേജ്, റെഡ് കാബേജ്, വൈലറ്റ് കാബേജ്, കോളിഫ്ലവർ, ഉള്ളി, കിഴങ്ങ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, ലുലുമാളിൽ മാത്രം കിട്ടുന്ന നോകോൾ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വെർട്ടിക്കൽ രീതിയിൽ കൃഷി ചെയ്യുന്നത്. വെർട്ടിക്കൽ രീതിക്കു പുറമെ ഗ്രോബാഗിലും പച്ചക്കറികൾ ബിസ്മി വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നുണ്ട്.
പച്ചക്കറിത്തോട്ടം മാത്രമല്ല, വിവിധയിനം ചെടികളുടെയും കൃഷി ബിസ്മിക്കുണ്ട്. ചെടികളിലെ പ്രധാന കൃഷി ഓർക്കിഡാണ്. ഓർക്കിഡ് കൃഷി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ നിരവധി പേരാണ് ബിസ്മിയുടെ അടുത്തെത്തുന്നത്. ചൂട് കനത്തതോടെ കിണറ്റിലെ വെള്ളം വറ്റി പോയതിനാൽ പച്ചക്കറികളും ചെടികളും നനയ്ക്കാനായി ആഴ്ചയിൽ ഏഴായിരം ലിറ്റർ വെള്ളമാണ് വാങ്ങിക്കുന്നത്.ചെടി - പച്ചക്കറി കൃഷികളിലൂടെ മികച്ച വരുമാനം നേടാനാകുന്നതായി ബിസ്മി പറഞ്ഞു.
പച്ചക്കറികൾ കാളകെട്ടി കാർഷിക മാർക്കറ്റിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ചെടികൾ എറണാകുളം, ചാലക്കുടി, മണ്ണൂത്തി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുമായാണ് വിറ്റഴിക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ യുവകർഷകയ്ക്കുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ബിസ്മിക്ക് ലഭിച്ചിട്ടുണ്ട്.
കൃഷിയോട് താത്പര്യവും മനസും ഉണ്ടെങ്കിൽ സ്ഥലപരിമിതി ഒരു തടസമല്ലെന്നും ഭർത്താവിന്റെയും മക്കളുടെയും പിന്തുണയാണ് തന്നെ മികച്ച യുവകർഷകയാക്കിയതെന്നും ബിസ്മി പറഞ്ഞു. കുന്നുംഭാഗം കണിച്ചുകാട്ട് ബിനു ജോർജാണ് ഭർത്താവ്. മക്കൾ: ബിബിൻ, മിന്നു, മീനു.
ജോജി തോമസ്