മാവൊന്ന്, മധുരം 50!
Tuesday, July 23, 2024 1:17 PM IST
ഒരൊറ്റ മാവിൽ 50 തരം മാന്പഴങ്ങൾ വിളയിച്ച് വിസ്മയം സൃഷ്ടിക്കുകയാണ് എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയായ തലപ്പിള്ളി പ്രസാദ് എന്ന എഴുപതുകാരൻ.
മാന്പഴങ്ങളിൽ കേമനായ മൽഗോവയിൽ മൂവാണ്ടൻ മുതൽ മിയാസാക്കിവരെ അദ്ദേഹം ഗ്രാഫ്റ്റ് ചെയ്തുപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ മുപ്പതിലധികം ഇനങ്ങൾ കായ്ച്ചുകഴിഞ്ഞു.
ഏതാണ്ട് 25 വർഷം മുന്പാണു ഗ്രാഫ്റ്റിംഗിന്റെ ലോകത്തേക്കു പ്രസാദ് എത്തിപ്പെട്ടത്. അന്ന് വീടിനടുത്ത് തുണിക്കട നടത്തുകയായിരുന്നു. ഓർഡർ അനുസരിച്ച് തുണികൾ വീട്ടിൽകൊണ്ടുപോയി വിൽക്കുന്ന പതിവുമുണ്ടായിരുന്നു.
അങ്ങനെ പോകുന്നതിനിടയിലാണു രാജഗോപാൽ എന്ന ഹോമിയോ ഡോക്ടറുടെ വീട്ടിൽ ഒരു ചെടിയിൽ രണ്ടു നിറങ്ങളിലുള്ള റോസാപ്പൂക്കൾ കണ്ടത്. ഇതിന്റെ രഹസ്യമെന്തെന്ന് ആരാഞ്ഞപ്പോഴാണ് ഗ്രാഫ്റ്റിംഗ് ആണെന്നറിഞ്ഞത്.
ഈ സൂത്രവിദ്യ പഠിപ്പിച്ചുതരുമോയെന്ന് ചോദിച്ചെങ്കിലും അന്നതു നടന്നില്ല. പിന്നീട് കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ഇതേക്കുറിച്ച് പറഞ്ഞുകൊടുക്കുകയും റോസാച്ചെടികളിൽ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു.
ഇതോടെ 28 വ്യത്യസ്തയിനം റോസാച്ചെടികൾ ഗ്രാഫ്റ്റിംഗിലൂടെ വികസിപ്പിച്ചെടുത്തു. പിന്നീടാണു പ്രസാദ് തനിക്കേറ്റവും ഇഷ്ടപ്പെട്ട മാവിലേക്കു തിരിഞ്ഞത്.
മാന്പഴത്തോട് ഏറെ പ്രിയമുള്ള പ്രസാദ് ആകെയുള്ള എട്ടു സെന്റ് പുരയിടത്തിൽ ഒരു മൽഗോവ മാവ് നട്ടിരുന്നു. ഇതിന്റെ കൊന്പിൽ ഹിമാപസന്ദ് ഗ്രാഫ്റ്റ് ചെയ്തായിരുന്നു തുടക്കം.
പിന്നീട് കാലാപാടി, സിന്ദൂരം, പ്രിയോർ, അൽഫോൻസ, ജഹാംഗീർ എന്നിങ്ങനെ മൂവാണ്ടൻ മുതൽ മിയാസാക്കി വരെയുള്ള 50 ഇനം മാവുകളുടെ കന്പുകൾ വച്ചുപിടിപ്പിച്ചു.
ഏറ്റവും ഒടുവിൽ ഒട്ടിച്ചത് ലോകപ്രശസ്തമായ മിയാസാക്കി മാവാണ്. ഇതും പിടിച്ച് പുതിയ ഇലകൾ വന്നുതുടങ്ങി. ഒരൊറ്റ മാവിൽ മുപ്പതിലേറെ ഇനങ്ങൾ കായ്ച്ചുകഴിഞ്ഞു.
അതിനാൽത്തന്നെ ഏതാണ്ട് വർഷം മുഴുവൻ മാങ്ങ കിട്ടാവുന്ന രീതിയിലാണ് ഇപ്പോൾ ഈ മൽഗോവ മാവുള്ളത്. രണ്ടുമൂന്നു വർഷമായി മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് ഗ്രാഫ്റ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇദ്ദേഹം.
ആവശ്യക്കാരുടെ ഇഷ്ടാനുസരണം ഇപ്പോൾ മൂന്നോ നാലോ മാവിനങ്ങൾ ഒരു മാവിൽ ഒട്ടിച്ചുകൊടുക്കുന്നുണ്ട്. എഴുപതിന്റെ നിറവിലും മനസിൽ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം നാരകത്തിലും അഡീനിയത്തിലും ഗ്രാഫ്റ്റിംഗിന്റെ സാധ്യതകൾ പരീക്ഷിച്ചു വിജയംനേടി.
ഭാര്യ സുലേഖയും മക്കളായ രൂപയും (അധ്യാപിക, ഗവ. എൽപി സ്കൂൾ, വാവക്കാട്) അരുണും (യുഡി ക്ലാർക്ക്, ഫോറസ്റ്റ് ഓഫീസ്, ഇടപ്പിള്ളി) മധുരിക്കുന്ന സപ്പോർട്ടുമായി കൂടെയുണ്ട്.