ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
Tuesday, May 16, 2023 4:44 PM IST
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ ചങ്ങനാത്ത് ശ്യാം മോഹൻ.
ബിരുദം നേടിയശേഷം മസ്കറ്റിൽ ജോലി ചെയ്തിരുന്ന ഈ യുവാവ്, കൃഷിയോടുള്ള താത്പര്യം കൊണ്ടു മൂന്നു വർഷം മുന്പു നാട്ടിലെത്തി ജൈവ കൃഷിയിൽ സജീവമാകുകയായിരുന്നു.
മാതാപിതാക്കളുടെ കാർഷിക ജീവിതം കണ്ടു വളർന്ന ശ്യാമിന് ചെറുപ്പം മുതലേ കൃഷികളോട് വലിയ താത്പര്യമായിരുന്നു. പഠനത്തോടൊപ്പം വീട്ടുവളപ്പിലെ കൃഷി പരിപാലനത്തിലും സജീവമായിരുന്നു. ഒരു ജോലി എന്ന ആഗ്രഹമാണു ഗൾഫിൽ എത്തിച്ചത്.
ജോലിയിലൂടെ വരുമാനമുണ്ടാക്കിയെങ്കിലും സന്തോഷം കിട്ടിയില്ല. ഇതോടെ എങ്ങനെയും നാട്ടിലെത്തി കൃഷിയിൽ വ്യാപൃതമാകണമെന്ന ചിന്ത ശക്തമായി. ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് നല്ല ഡിമാൻഡുണ്ടെന്ന് അറിഞ്ഞതോടെ അമാന്തിച്ചില്ല.
മാതാപിതാക്കളും അനുകൂലമായതോടെ മടങ്ങി. ഒരേക്കറിൽ കൂടുതലുള്ള വീട്ടുവളപ്പിൽ ജാതിയും തെങ്ങുമാണു പ്രധാന കൃഷി. ഇടവിളയായി വിവിധ ഇനം വാഴകളും പച്ചക്കറികളും.
തരിശായി കിടന്ന ഒരേക്കറോളം സ്ഥലം പാട്ടത്തിനെടുത്തു പച്ചക്കറി കൃഷി തുടങ്ങുകയാണ് ആദ്യം ചെയ്തത്.
അതു എന്തുകൊണ്ടോ വിജയിച്ചില്ല. പരാജയത്തിൽ നിന്നു പുതിയ പാഠങ്ങൾ പഠിച്ചു. വീണ്ടും കൃഷിയിറക്കി. ഭൂരിഭാഗം ജോലികളും ശ്യാം തന്നെയാണു ചെയ്തത്.
കൃത്യമായ പരിചരണം, ശ്രദ്ധയോടുകൂടിയ നിരീക്ഷണം, കൃഷി വകുപ്പിന്റെയും കർഷക സുഹൃത്തുക്കളുടെയും പ്രോത്സാഹനവും നിർദേശങ്ങളും കൃഷിയെ വിജയത്തിലെത്തിച്ചു.
പിന്നീട്, വേനൽക്കാലത്തു കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുന്ന തണ്ണിമത്തൻ കൃഷിയിലേക്കു തിരിയുകയായിരുന്നു. വെള്ളക്കെട്ടില്ലാത്ത ഒരേക്കർ സ്ഥലം കൂടി പാട്ടത്തിനെടുത്താണ് തണ്ണിമത്തൻ കൃഷി ആരംഭിച്ചത്.
കാടുപിടിച്ചു കിടന്ന നിലം ഒരുക്കി കൃഷി ആരംഭിച്ചപ്പോഴേക്കും മുക്കാൽ ലക്ഷം രൂപ ചെലവായി. മികച്ച വില കിട്ടിയാൽ ലാഭം നേടാൻ സാധിക്കുന്ന ഉറച്ച വിശ്വാസത്തോടുകൂടിയാണു കൃഷി ആരംഭിച്ചത്.

ധാരാളം ജലം അടങ്ങിയിട്ടുള്ള പഴമെന്ന നിലയിൽ തണ്ണിമത്തന് ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്. ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും കൂടുതലുള്ളതിനാൽ ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർധിപ്പിക്കും.
മിതമായ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഈ പഴത്തിൽ വിറ്റാമിൻ എ, ബി6 എന്നിവയുമുണ്ട്. ഹൃദയാരോഗ്യത്തിനും അസ്ഥികളുടെ ബലവർധനവിനും സഹായിക്കുന്ന തണ്ണിമത്തൻ പ്രോസ്റ്റേറ്റ് കാൻസർ പ്രതിരോധത്തിനും നല്ലതാണ്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമകാന്തി കൂട്ടാനും കണ്ണിന്റെ തിളക്കവും കാഴ്ചശക്തിയും വർധിപ്പിക്കാനും കാൻസറിനെ നിയന്ത്രിക്കാനും ഇതിലുള്ള ബീറ്റാ കരോട്ടിൻ സഹായിക്കുന്നുണ്ട്.
എന്നാൽ, തണ്ണിമത്തൻ അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നു ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
കൃഷി രീതി
നമ്മുടെ കാലാവസ്ഥയ്ക്കു പറ്റിയ വിളയാണു തണ്ണിമത്തൻ. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിലാണു നടേണ്ടത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള വരണ്ട കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം.
മഴയും അന്തരീക്ഷത്തിൽ ഈർപ്പവും ഉണ്ടെങ്കിൽ വളർച്ചയും വിളവും കുറയും. ഗുണമേന്മയുള്ളതും കൂടുതൽ വിളവ് നൽകുന്നതുമായ തൈയിൽ ഉണ്ടാകുന്ന മികച്ച കായ്കളാണ് വിത്തിനായി തെരഞ്ഞെടുക്കുന്നത്.
കായ്കൾ വിളഞ്ഞു നന്നായി പഴുത്തു കഴിയുന്പോൾ അവയിൽ നിന്നു വിത്തുകൾ ശേഖരിക്കുന്നതാണു രീതി. പിന്നീട്, ഈ വിത്തുകൾ ഉപയോഗിച്ചു തൈകൾ ഉത്പാദിപ്പിച്ചാണു നടേണ്ടത്.
വിത്തിട്ട് പരിപാലിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ മുള വന്നു തുടങ്ങും. മൂന്നാഴ്ച കഴിയുന്പോൾ, ആരോഗ്യമുള്ള തൈകളെടുത്താണു നടുന്നത്. അന്പതോളം ഇനങ്ങളുള്ള തണ്ണിമത്തൻ, നമ്മുടെ നാട്ടിൽ പ്രധാനമായും നാല് ഇനങ്ങളാണുള്ളത്.
കടും പച്ച, ഇളം പച്ച, മഞ്ഞ, പച്ചയും മഞ്ഞയും വരെയുള്ളത് എന്നിവയാണ് അവ. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത രോഹിണി, സ്വർണ, ഷുഗർബേബി തുടങ്ങിയവയും പലരും കൃഷി ചെയ്യുന്നുണ്ട്.
കേരളത്തിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലാണ്. മധുരം കൂടുതലുള്ള കിര ഇനമാണ് ശ്യാം കൃഷി ചെയ്യുന്നത്. കൃഷിയിടം മുഴുവൻ ടില്ലർ ഉപയോഗിച്ച് ഉഴുത് മറിച്ചു കുമ്മായം വിതി ഒരാഴ്ച കഴിഞ്ഞാണ് വാരങ്ങളെടുക്കുന്നത്.
പിന്നീട് ഒന്നര മീറ്റർ അകലത്തിൽ ചാലുകളെടുത്ത് അടിസ്ഥാന വളമായി കന്പോസ്റ്റ് വളങ്ങളും ചാണകപ്പൊടിയും ചേർക്കും. വാരത്തിൽ നനക്കാവശ്യമായ ട്രിപ്പ് ഇറിഗേഷൻ സംവിധാനം സ്ഥാപിച്ചശേഷം മൾച്ചിംഗ് ഷീറ്റ് വിരിക്കും.
ഒരു മീറ്റർ അകലത്തിൽ ദ്വാരങ്ങളുണ്ടാക്കി കുഴിയെടുത്താണു തൈകൾ നടുന്നത്. തൈകൾ നട്ട് കഴിഞ്ഞാൽ അധികം വൈകാതെ നനയ്ക്കണം. ചെടി വളർന്ന് പടരാൻ തുടങ്ങിയാൽ നിലത്ത് തെങ്ങോലകളോ ചുള്ളികളോ ഇട്ട് കൊടുക്കുന്നതു നല്ലതാണ്.
വേനൽക്കാലത്തെ ഭൂമിയുടെ ചൂട് വള്ളികളെ നേരിട്ട് ബാധിക്കാതിരിക്കാനാണിത്. മണ്ണിലെ ഈർപ്പം കുറയുന്നതനുസരിച്ച് നന നൽകണം. ആഴ്ചയിൽ രണ്ട് ദിവസം ജീവാമൃതം, ഹരിതകഷായം, പഞ്ചഗവ്യം തുടങ്ങിയ ജൈവ വളങ്ങൾ ജലത്തിലൂടെ മാറിമാറി നൽകും.
പടർന്നു പന്തലിച്ചു തുടങ്ങിയാൽ ആഴ്ചയിൽ ഒരു തവണ ജൈവവളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യണം.
വിളവെടുപ്പ്
തണ്ണിമത്തന് പൊതുവേ രോഗകീടബാധകൾ കുറവാണ്. എന്നിരുന്നാലും കായീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാം. തൈകൾ നട്ട് ഒരു മാസം കഴിയുന്നതിനു മുന്പു പുഷ്പിച്ചു തുടങ്ങും. ആദ്യം ഉണ്ടാകുന്നതിൽ ഭൂരിഭാഗവും ആണ്പൂക്കളായിരിക്കും.
തുടർന്നു പെണ് പൂക്കൾ വിരിഞ്ഞു തുടങ്ങും. ആണ് പൂക്കൾ പെട്ടന്നു കൊഴിയും. ഒരു ചെടിയിൽ തന്നെ ആണ്-പെണ് പൂക്കൾ ഉണ്ടാകുന്നതുകൊണ്ട് പരാഗണം എളുപ്പത്തിൽ നടക്കും.
പുഷ്പിച്ചു തുടങ്ങുന്പോഴും കായ് പിടിക്കുന്പോഴും വളപ്രയോഗം അത്യാവശ്യമാണ്. ചാണക സ്ലറി, വെർമി കന്പോസ്റ്റ്, ട്രൈക്കോഡെർമ, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവ മാറിമാറി പ്രയോഗിക്കുന്ന രീതിയാണ് ശ്യാമിന്.
അധികമായി ജലം നൽകിയാൽ കായ് പിടിത്തം കുറയാൻ സാധ്യതയുണ്ട്. വള്ളികളിലെ ശിഖരങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ വാരങ്ങൾ തമ്മിൽ മൂന്ന് മീറ്റർ അകലം ഉണ്ടായിരിക്കണം.
കായ്കൾ ഉണ്ടായി മുപ്പത് ദിവസം കഴിയുന്പോൾ മുതൽ പറിച്ചു തുടങ്ങാം. ചിലയിടങ്ങളിൽ 40 ദിവസം വരെ വേണ്ടിവരാറുണ്ട്. മൂന്നിൽ കുറയാത്ത വിളവെടുക്കാം.
കായ്കളോടു ചേർന്നുള്ള വള്ളിയും ഇലകളും വാടിത്തുടങ്ങുന്നതു കായ് മുത്തതിന്റെ ലക്ഷണമാണ്. നിലത്ത് മുട്ടിക്കിടക്കുന്ന കായ്കളുടെ അടിഭാഗം മഞ്ഞ നിറമായി മാറുന്നതും മൂക്കുന്പോഴാണ്.
മൂന്നു മുതൽ ആറ് കിലോ വരെ തൂക്കമുള്ള കായ്കളാണ് കൂടുതലായും ഉണ്ടാകുന്നത്. കേരളത്തിന് യോജിച്ച ഷുഗർ ബേബി ഇനം നട്ടാൽ ഒരേക്കറിൽ നിന്ന് 60 ടണ് വരെ വിളവ് ലഭിക്കും.
ഇവയുടെ തൊണ്ടിന് ഇരുണ്ടനിറവും കുട്ടികുറവുമാണ്. ഇളം പച്ച നിറത്തിൽ കടും പച്ച നിറത്തിലുള്ള വരകളോടുകൂടിയ അർക്കമാനിക്കിന്റെ കായ്കൾക്ക് ആറ് കിലോ വരെ തൂക്കമുണ്ടാകും.
പുറം തൊണ്ടിന് ഇളം പച്ചനിറവും കഴന്പിന് പിങ്ക് നിറവുമുള്ള അസാഹിയമാറ്റോ ഇനത്തിന് എട്ട് കിലോവരെയും തൂക്കമുണ്ടാകും. ഷുഗർ ബേബി ഇനത്തിലെ ഒരു ചെടിയിൽ നിന്ന് എട്ട് കായ്കൾ വരെ ലഭിക്കും.
മികച്ച രീതിയിൽ വില്പന നടത്താൻ കഴിയുന്ന വിളകൾ മാറിമാറി കൃഷി ചെയ്യുന്നതാണ് ശ്യമിന്റെ രീതി. ചെലവ് കണക്കാക്കിയാണ് ഉത്പന്നത്തിന് വിലയിടുന്നത്.
ശ്യാമിന്റെ പച്ചക്കറികളും പഴങ്ങളുമെല്ലാം കൂടുതലായും ഇവിടെയുള്ള കച്ചവടക്കാരാണ് വാങ്ങുന്നത്. കൃഷിയിടത്തിലെത്തി വാങ്ങുന്നവരും ഉണ്ട്.
ഫോണ്: 8089640590
നെല്ലി ചെങ്ങമനാട്