മണ്ണിൽ പൊന്നു വിളയിച്ച് അന്തർദ്ധാനം ചെയ്ത വിത്തിനങ്ങളുടെ നിധിശേഖരവുമായി ഇവിടെയൊരാൾ.
മണ്ണറിഞ്ഞു വിത്തിറക്കണമെന്ന കാർഷിക സൂത്രവാക്യം ഹൃദ്യസ്തമാക്കിയ നെൽകർഷനാണ് പത്തിരിപ്പാല മണ്ണൂരിലെ എഴുപത്തിയൊന്നുകാരനായ എൻ.ആർ. കുട്ടികൃഷ്ണൻ.
കാലചക്ര പ്രവാഹത്തിൽ പുതിയ നെൽവിത്തിനങ്ങൾ കടന്നുവരികയും പഴയ നൂറുമേനിക്കാർ പാടശേഖരങ്ങളിൽനിന്ന് വഴിമാറുകയും ചെയ്തങ്കിലും അപൂർവമായ ആ വിത്തിനങ്ങളെയും നിധിപോലെ ഇന്നും നെഞ്ചിൽ ചേർത്തുപിടിച്ചിരിക്കുകയാണിദ്ദേഹം.
പഴമയിലേക്ക് ഉൾവലിഞ്ഞില്ലാതായ 28 ഇനം നാടൻ നെൽ വിത്തുകൾ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. പോയകാല കാർഷിക സംസ്കൃതിയുടെ പൈതൃകം പേറുന്ന ഈ നാടൻ നെൽവിത്തുകളുടെ ശേഖരം അമൂല്യ നിധിയാണിദ്ദേഹത്തിന്.
മുണ്ടകൻ പാടങ്ങളിൽ ഇന്നും ഇദ്ദേഹം പാരന്പര്യത്തനിമയുള്ള നാടൻ നെൽവിത്തുകൾ കൃഷി ചെയ്താണ് വിത്തിനങ്ങൾ സംരക്ഷിക്കുന്നത്. പട്ടാന്പി നെല്ലു ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെ കാസർകോട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, വയനാട്, കോട്ടയം ജില്ലകളിൽ നിന്നു വർഷങ്ങളായി സ്വരൂപിച്ച ഈ നാടൻ വിത്തുകൾ ഇദ്ദേഹത്തിന്റെ കർഷക മനസിലെ സ്വകാര്യ അഹങ്കാരമാണ്. ഓരോ പ്രദേശത്തെ കർഷകരുമായും ബന്ധം സ്ഥാപിച്ച് വ്യത്യസ്തമായ കൃഷിരീതികൾ എഴുതിവയ്ക്കുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്.
വരുന്ന കാർഷിക തലമുറക്കുള്ള നീക്കിയിരിപ്പിന്റെ ജാഗ്രതയാണിത്. ഒൗഷധ ഗുണമേന്മയുള്ള രക്തശാലി, കൃഷ്ണകമോദ്, പോഷക സമൃദ്ധമായ ചെങ്കഴമ, നവര കറുത്തതും വെളുത്തതും, തവളക്കണ്ണൻ, കുട്ടാടൻ, കുട്ടവെളിയൻ, ഇട്ടിക്കണ്ടൻ, ചെറുങ്ങളരി, പൊന്നാര്യൻ, കറുത്ത ചിറ്റ്യാനി, കൊച്ചുകണ്ണി, മരത്തോണി, കുന്നുംകുളന്പൻ, കൊത്തന്പാലരി കയമ, ചെമല, അരികിരായി, ചുവന്ന ചിറ്റ്യാനി, ആന്ധ്ര കുറുവ, മകരം, കൊട്ടാരക്കര, ഒടിയൻ, തൊണ്ണൂറാൻ, ചെടിയൻ വെളുന്പാലി, കൊക്കൻ, മുക്ജത്ത്, നായർ വിത്ത് തുടങ്ങിയ വിത്തിനങ്ങളെല്ലാം ഇദ്ദേഹത്തിന്റെ അമൂല്യശേഖരത്തിലുണ്ട്.
അര ഏക്കർ കൃഷിയിടത്തിലാണു ഇദ്ദേഹം കൃഷിയിറക്കുന്നത്. യന്ത്രസഹായത്തോടെ കൃഷിചെയ്യാൻ കഴിയില്ലെന്നതാണു പ്രധാനപ്പെട്ട വെല്ലുവിളി. തൊഴിലാളികളെ ഉപയോഗിച്ചു മാത്രമേ നാടൻ വിത്തുകളുടെ വിള കൊയ്തെടുക്കാൻ കഴിയു.
കൂലിച്ചെലവു താങ്ങാൻ കഴിയില്ല. നാടൻ വിത്തുകൾക്ക് ആവശ്യക്കാർ കുറവാണ്. വിത്തിന്റെ മൂപ്പിലും വ്യത്യാസമുണ്ട്.
രണ്ടാംവിള ഇത്തവണ അത്യുത്പാദന ശേഷിയുള്ള പുതിയ വിത്തിനങ്ങളാണു ഇദ്ദേഹം ചെയ്തിരിക്കുന്നത്. ആയുർവേദ രംഗത്ത് ഉപയോഗിക്കുന്ന നവരക്കം മറ്റും ആവശ്യക്കാർ ഏറെയാണെന്ന് ഇദ്ദേഹം പറയുന്നു.
അരിയുടെ ഗുണമേന്മ നാടൻ വിത്തുകളുടെ പ്രധാന പ്രത്യേകതയാണ്. നാടൻ വിത്തുകൾ 90-100 ദിവസങ്ങൾക്കുള്ളിൽ കൊയ്തെടുക്കാൻ കഴിയും.
രോഗപ്രതിരോധ ശേഷിയുള്ളവയും വരൾച്ചാ ഭീഷണി നേരിടാൻ കഴിയുന്നവയുമാണിത്. ജൈവവളം മാത്രമാണു കൃഷിയിടത്തിൽ ഇദ്ദേഹം ഉപയോഗിക്കുന്നത്.
15 വർഷം ഇദ്ദേഹം പഞ്ചായത്ത് അംഗമായിരുന്നു. 1979ൽ പാടശേഖര സമിതി രൂപീകരിച്ചതു മുതൽ കുട്ടികൃഷ്ണൻ ഇതിന്റെ ഭാരവാഹിയാണ്. നെൽക്കൃഷിക്കു പുറമേ റബർ, പച്ചക്കറി, തെങ്ങ്, വാഴ, കമുക് എന്നിവയും കൃഷി ചെയ്തുവരുന്നു.
പ്രത്യുത്പാദന ശേഷി കുറയുകയും അത്യുൽപാദന ശേഷി കൂടുകയും ചെയ്യുന്ന നെൽവിത്തിനങ്ങളാണ് ഇപ്പോൾ വ്യാപകമായി കൃഷിചെയ്തു വരുന്നതെന്നും ഇതുമൂലം ഭാവിയിൽ കാർഷികമേഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെടാനുള്ള സാഹചര്യം ഉണ്ടാകാൻ ഇടയുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴയകാല നെൽവിത്തിനങ്ങൾ ഭൂമുഖത്തുനിന്നും കാർഷിക മേഖലയിൽ നിന്നും നാമാവശേഷമാകാതിരിക്കാൻ ഇവയുടെ കൃഷിരീതി കൂടി കർഷകർ പരീക്ഷിക്കണമെന്ന അഭിപ്രായവും ചൂണ്ടികാണിക്കപ്പെടുന്നു.
മംഗലം ശങ്കരൻകുട്ടി