മുണ്ടകന് കളയെടുപ്പും മേൽവളപ്രയോഗവും
Saturday, December 18, 2021 9:51 AM IST
മുണ്ടകൻ പാടങ്ങളിൽ കളയെടുപ്പും വളപ്രയോഗവും നടത്താം. മഴയ്ക്കും വെള്ളക്കെട്ടിനും അനുസരണമായി പാടത്തു വെള്ളത്തിന്റെ അളവ് ക്രമീകരിച്ചു മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ആവണം രണ്ടാം മേൽവളപ്രയോഗം.
നെല്ലിനെ കുലവാട്ടം, പോളരോഗം, പോള അഴുകൽ എന്നീ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള സമയമാണ്. ഇവയ്ക്കെതിരേ സ്യൂഡോമോണസ് ഫ്ളൂറസൻസ് എന്ന ബാക്ടീരിയൽ കൾച്ചർ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. 20 ഗ്രാം കൾച്ചർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഞാറ് നട്ട് 45 ദിവസമാകുന്പോൾ നെൽചെടികളിൽ നന്നായി വീഴത്തക്ക രീതിയിൽ തളിച്ചു കൊടുക്കണം. പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നെൽച്ചെടികളിൽ തളിക്കുന്നത് ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തെ നിയന്ത്രിക്കുന്നതിന് നല്ലതാണ്. ഒരു ഹെക്ടറിന് അഞ്ചു കിലോഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ കിഴികെട്ടി പാടത്തു വെള്ളം കയറ്റുന്ന ചാലിന്റെ മുഖപ്പിൽ ഇടുന്നത് ഇലകരിച്ചിൽ (ബാക്ടീരിയൽ) രോഗം വ്യാപിക്കുന്നത് തടയാൻ സഹായകമാണ്.
കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളിൽ നിലം ഒരുക്കിക്കഴിഞ്ഞവയിൽ വിത തുടങ്ങാവുന്നതാണ്. നവംബർ അവസാനത്തോടെ കോൾനിലങ്ങളിൽ കൃഷിപ്പണികൾക്ക് ആരംഭം കുറിക്കാം.
തെങ്ങ്
തുലാവർഷത്തിൽ ലഭിക്കുന്ന മഴവെള്ളം പരമാവധി പുരയിടത്തിൽ ആഴ്ന്നിറങ്ങുന്ന തരത്തിൽ ഇടയിളക്കലും തൊണ്ടടുക്കലും മറ്റും ചെയ്തുവല്ലോ. മഴക്കാലത്ത് തെങ്ങിന് മണ്ടചീയൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. തെങ്ങിന്റെ നാന്പോലയിൽ നിറവ്യത്യാസമോ മുരടിപ്പോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. കൂടാതെ തെങ്ങിന്റെ മണ്ട വൃത്തിയായി സൂക്ഷിക്കണം. ജൂണ് മാസത്തിൽ നട്ട പുതിയ തൈകൾ ഏതെങ്കിലും നശിച്ചുപോയിട്ടുണ്ടെങ്കിൽ പകരം തൈ വച്ചു പിടിപ്പിക്കണം.
മഴയുടെ ശക്തി കുറഞ്ഞാൽ തെങ്ങിന്റെ തടങ്ങളിൽ പുതയിടണം. ഓല, മരച്ചില്ലകൾ, കരിയില എന്നിവ യൊക്കെ ഇതിനായി ഉപയോഗിക്കാം. മണ്ണിലെ ജലസംരക്ഷണം ഉറപ്പാക്കുന്നതിനാണ് പുതയിടുന്നത്. പുതുതായി നട്ട തെങ്ങിൻതൈകൾക്ക് ഉണക്കുതട്ടാതിരിക്കാൻ തണൽ നൽകണം.
തെങ്ങോലപ്പുഴുവിന്റെ ആക്രമണം തീരപ്രദേശങ്ങളിൽ സാധാരണ കാണാറുണ്ട്. ഇത്തരം സ്ഥലത്തെ പുഴുബാധയുള്ള തെങ്ങുകളിലെ ഓലകൾ വെട്ടി തീയിട്ടു നശിപ്പിച്ചശേഷം കീടനാശിനി തളിക്കണം. കീടനാശിനി തളിച്ച് 21 ദിവസം കഴിഞ്ഞശേഷം മാത്രമേ എതിർപ്രാണികളെ തെങ്ങിൻ തോട്ടങ്ങളിൽ വിടാൻ പാടുള്ളൂ. കൃഷിവകുപ്പിന്റെ കീഴിലുള്ള പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളിൽ നിന്നോ കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിൽ നിന്നോ എതിർപ്രാണികളെ ശേഖരിച്ച് തെങ്ങിനു മുകളിൽ വിടാവുന്നതാണ്.
കമുക്
കമുകിൻ തോട്ടങ്ങളിൽ കളയെടുത്തശേഷം പുറത്തേക്കു കാണുന്ന വേരുകൾ മറയ്ക്കുന്നതിനായി മണ്ണിട്ടു കൊടുക്കണം. മഞ്ഞളിപ്പും പൂങ്കുല കൊഴിച്ചിലും അടയ്ക്ക കൊഴിച്ചിലും കാണുന്ന തോട്ടങ്ങളിൽ 1% വീര്യത്തിൽ ബോർഡോമിശ്രിതം തളിക്കണം.
കുരുമുളക്

കുരുമുളകിന്റെ വിളവെടുപ്പു തുടങ്ങുകയാണ്. വിളവെടുത്ത കുരുമുളകിന് വിപണിയിൽ നല്ല വില ലഭിക്കണമെങ്കിൽ നല്ല നിലവാരത്തിലുള്ള ഉണക്ക മുളക് അഴുക്കും മറ്റ് പാഴ്വസ്തുക്കളും ഒന്നും ഇല്ലാതെ കറുത്തമണികൾ ഉള്ളവയാക്കി ഉണക്കണം. ഇത്തരത്തിൽ നല്ല കുരുമുളക് ലഭിക്കുവാനായി പറിച്ചെടുത്ത കുരുമുളക് ഒന്നോ രണ്ടോ ദിവസം ചാക്കിൽ കെട്ടിവയ്ക്കുകയോ തറയിൽ കൂട്ടിയിട്ടശേഷം മൂടിവയ്ക്കുകയോ ചെയ്യണം. ഇങ്ങനെ വച്ചശേഷം മണികൾ ഉതിർത്തെടുത്ത് വൃത്തിയുള്ള പ്രതലത്തിലിട്ട് ഉണക്കി എടുക്കാം.
കുരുമുളകു മണികൾക്ക് ഒരേപോലുള്ള കറുത്ത നിറം ലഭിക്കുവാനായി ഉതിർത്തെടുത്ത മണികൾ ഒരു കുട്ടയിലെടുത്തശേഷം തിളപ്പിച്ചവെള്ളത്തിൽ ഒരു മിനിട്ട് മുക്കിയെടുത്ത് വെള്ളം വാർന്നുകഴിഞ്ഞ് വൃത്തിയുള്ള പായിലോ തറയിലോ വിരിച്ചുണക്കിയെടുക്കാം. ചാണകം മെഴുകിയ പായ്, കുട്ട എന്നിവ ഒരിക്കലും കുരുമുളക് ഉണക്കുവാനോ ശേഖരിക്കുവാനോ എടുക്കരുത്.
കൊടികളുടെ ചുവട്ടിൽ നിന്നും വളർന്നുവരുന്ന ചെന്തലകൾ മണ്ണിൽ പടരാൻ അനുവദിക്കാതെ താങ്ങുകാലുകളിൽ പടർത്തണം.
മരച്ചീനി
തുലാക്കപ്പയുടെ നടീൽ തുടരാം. നടുന്പോൾ അടിവളമായി സെന്റിന് 50 കിലോഗ്രാം ജൈവവളം നൽകണം. നട്ട മരച്ചീനിതോട്ടത്തിൽ കന്പുകൾ ഏതെങ്കിലും ഉണങ്ങിപ്പോയിട്ടുണ്ടെങ്കിൽ അവയുടെ സ്ഥാനത്ത് പുതിയ കന്പുകൾ നട്ടുകൊടുക്കണം. വെള്ളക്കെട്ട് ഒഴിവാക്കാൻ നീർവാർച്ച സൗകര്യം ഉറപ്പാക്കണം.
ജാതി, ഗ്രാന്പൂ
കുമിൾരോഗങ്ങൾക്കെതിരേ കരു തൽ വേണം. ഇവയ്ക്കെതിരേ ബോർഡോമിശ്രിതം തയാറാക്കി തളിക്കുക. ജാതിയിൽ ചെറിയ കന്പു കൾ ഉണങ്ങി ഇലകുറുകലും കൊഴി ച്ചിലും കാണുന്ന തോട്ടങ്ങളിൽ ബാവിസ്റ്റിൻ 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാ റാക്കി തളിച്ചുകൊടുക്കുക. അതു പോലെ തലനാര് രോഗം കാണുന്ന കന്പുകൾ ചെത്തി തീയിട്ട് നശിപ്പി ച്ചശേഷം ബോർഡോമിശ്രിതം തളി ക്കണം. ഇലപൊഴിച്ചിൽ കാണുന്ന ഗ്രാന്പൂതോട്ടങ്ങളിൽ ബാവിസ്റ്റിൻ 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കിയ ലായനി തളിച്ചുകൊടുക്കാവുന്നതാണ്.
വാഴ
വാഴത്തോട്ടത്തിൽ ജലസേചന ത്തിനുള്ള തടമെടുക്കലും ചാലു കീറലും തുടങ്ങാം. തോട്ടം നന്നായി കിളച്ചൊരുക്കണം. മഴ തീരുന്നതോടെ കുഴികൾ മൂടാം. നേന്ത്രവാഴയ്ക്ക് രണ്ടാം മാസം 60 ഗ്രാം യൂറിയ, 250 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ഒരു വാഴയ്ക്ക് നൽകാം. നടുന്പോൾ പയർ ഇടവിളയായി വിതച്ചുവെങ്കിൽ ഒന്നേ കാൽ മാസം കഴിയുന്പോൾ ഇവ പിഴുതെടുത്ത് ചുവട്ടിൽ മൂടുക. വീണ്ടും പച്ചിലവളച്ചെടികൾ ഇടവിള യായി പാകി ഇതാവർത്തിക്കാം. വാഴത്തോട്ടത്തിൽ ഇടവിളക്കൃഷി ആരം ഭിക്കാം.
കൈതച്ചക്ക
കൈതച്ചക്കത്തോട്ടത്തിൽ കളയെ ടുപ്പും ചക്ക പൊതിഞ്ഞുകെട്ടലും തുടരാം.
എള്ള്
തുലാവർഷക്കാലത്ത് കരപ്പാടങ്ങ ളിൽ നട്ട എള്ള് വിതച്ച് 15 ദിവസ ങ്ങൾക്കകം അധികമുള്ള തൈകൾ പിഴുതു നീക്കുകയും ഇടയിളക്കുകയും കളപറിക്കുകയും ചെയ്യുക. വിതച്ച് 25 ദിവസങ്ങൾക്കകം ഇടതിങ്ങിയ തൈ കൾ വീണ്ടും പിഴുതു നീക്കി തൈകൾ തമ്മിൽ പരമാവധി 15 സെന്റീമീറ്റർ അകലം വരത്തക്കവണ്ണം തൈകളുടെ എണ്ണം ക്രമപ്പെടുത്തണം. മേൽവളമായി ഏക്കറിന് 15 കിലോഗ്രാം യൂറിയ ചേർ ക്കുക. ആവശ്യമെങ്കിൽ നനയ്ക്കുക.
പച്ചക്കറികൾ
ശീതകാലപച്ചക്കറികളുടെ നടീൽ തുടരാം. കഴിഞ്ഞ മാസം പകുതി യോടെ നട്ടവയ്ക്ക് വളപ്രയോഗത്തോടൊപ്പം മണ്ണ് കയറ്റിക്കൊടു ക്കലും നടത്തണം. അടുക്കളത്തോട്ട ത്തിൽ സെപ്റ്റംബർ -ഒക്ടോബർ മാസം നട്ട പച്ചക്കറികൾക്ക് ഇപ്പോൾ വളപ്രയോഗം നടത്താം.
ഓരോ 15 ദിവസം ഇടവിട്ട് വളം ചെയ്യണം. കൃത്യമായി വളം ലഭിച്ചി ല്ലെങ്കിൽ ചെടിക്ക് വളർച്ചയും കായ്പിടുത്തവും കുറയും. കളകൾ നീക്കം ചെയ്ത് മണ്ണ് ഇളക്കികൊടു ത്തതിനുശേഷം വേണം വളമിടാൻ. വെള്ളരി, മത്തൻ, പാവൽ, പടവലം തുടങ്ങിയവയ്ക്ക് പടരാൻ സൗകര്യ മൊരുക്കണം.
അടുക്കളത്തോട്ട ത്തിലും ടെറസി ലും ജൈവകൃഷിരീതി അവലംബി ക്കാം. ഒരു ബക്കറ്റിൽ ഒരു കിലോ ഗ്രാം വീതം പച്ചച്ചാണകം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ഒരുമിച്ചു ചേർത്ത് 10 ലിറ്റർ വെള്ള ത്തിൽ പുളിപ്പിക്കാൻ വയ്ക്കുക.
ദിവസേന ഇളക്കിക്കൊടുക്കണം. 4-5 ദിവസത്തിനുശേഷം ഈ മിശ്രിതം ഇരട്ടിവെള്ളം ഒഴിച്ച് നേർപ്പിച്ച് ഒരു ലിറ്റർ വീതം ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഓരോ 10 ദിവസം ഇടവിട്ട് ജൈവസ്ലറി തയാറാക്കി ഒഴിച്ചുകൊടുക്കാം. കൂടാതെ പച്ചില വളങ്ങൾ, ഉണക്കിപ്പൊടിച്ച ചാണകം, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം, കന്പോസ്റ്റ്, മണ്ണിരക്കന്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പച്ച ച്ചാണക ലായനി, എല്ലുപൊടി, ചാരം, മീൻവളം തുടങ്ങിയവയും ലഭ്യത യനുസരിച്ച് ഉപയോഗിക്കാം.
വേപ്പധിഷ്ഠിത ജൈവകീടനാശി നികൾ രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ മുകളിലും അടിയിലും പതിയത്തക്ക വിധം നന്നായി തളിച്ചുകൊടുക്കണം. തുലാമഴ കഴിഞ്ഞാൽ പച്ചക്കറി വിത്തുകൾ പാകിക്കിളിർപ്പിക്കാം. വിവിധ കുമിൾ രോഗങ്ങൾക്കെതിരേ സ്യൂഡോമോണാസ് കൾച്ചർ ഫലപ്ര ദമാണ്.
അനിത സി.എസ്.