രണ്ടാം കോവിഡ് തരംഗം വാഹനവിപണിയുടെ കുതിപ്പിന് തടയിട്ടതിന്റെ സൂചനകളുമായി മേയ് മാസത്തിലെ വിൽപ്പനക്കണക്കുകൾ. ഒന്നാം കോവിഡ് തരംഗം രൂക്ഷമായിരുന്ന 2020 മേയ് മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് ഇക്കുറി മേയിൽ വലിയ വളർച്ച പ്രകടമാണെങ്കിലും ആ താരതമ്യത്തിൽ കാര്യമില്ലെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് നോക്കുന്പോഴാകട്ടെ മേയ് മാസം വിൽപ്പനയിൽ വലിയ കുറവാണുള്ളത്. രണ്ടാം തരംഗം നിയന്ത്രിക്കാൻ പല സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കപ്പെട്ട പ്രാദേശിക ലോക്ഡൗണുകളും മറ്റുമാണ് വിൽപ്പനയിൽ ഇടിവുണ്ടാക്കിയതെന്നാണ് വാഹനനിർമാതാക്കളുടെ വാദം. വിവിധ കന്പനികളുടെ വിൽപ്പനക്കണക്കിലൂടെ...
രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി മേയിൽ ആകെ 46,555 യൂണിറ്റുകളാണ് വിറ്റത്. ഏപ്രിലിൽ കന്പനിക്ക് 1,59,691 യൂണിറ്റുകൾ വിൽക്കാനായിരുന്നു. ആൾട്ടോ, എസ് പ്രസോ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന മിനി കാർ വിഭാഗത്തിലെ വിൽപ്പന ഏപ്രിലിനെ അപേക്ഷിച്ച് 81 ശതമാനം താണ് 4790 യൂണിറ്റായി. ഏപ്രിലിൽ 25,041 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണിത്.
സ്വിഫ്റ്റ്, സെലാരിയോ, ബലേനോ തുടങ്ങിയവ ഉൾപ്പെടുന്ന കോംപാക്ട് വിഭാഗത്തിലെ വിൽപ്പന 72 ശതമാനം താണ് 20,343 യൂണിറ്റായി. കയറ്റുമതിയിലും 35 ശതമാനം ഇടിവുണ്ട്( 11,262 യൂണിറ്റുകൾ). ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നുമുതൽ 16 വരെ ഉത്പാദനം നിർത്തിയതും വിൽപ്പനയെ ബാധിച്ചെന്നാണ് കന്പനിയുടെ വിലയിരുത്തൽ.
മേയ് മാസത്തിലെ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ മൊത്തം വാഹന വിൽപ്പന ഏപ്രിലിനെ അപേക്ഷിച്ച് 48 ശതമാനം താണ് 30,703 യൂണിറ്റായി. ഏപ്രിലിൽ 59,203 യൂണിറ്റുകൾ കന്പനി വിറ്റിരുന്നു. ആഭ്യന്തര വിൽപ്പന 25,001 യൂണിറ്റുകളിലൊതുങ്ങി. കയറ്റുമതിയിലെ ഇടിവ് 44 ശതമാനമാണ്.
ടാറ്റാ മോട്ടോഴ്സിന്റെ മേയിലെ മൊത്ത ആഭ്യന്തരവിൽപ്പന 24,552 യുണിറ്റുകളാണ്. ഏപ്രിലിൽ വിറ്റ 39,530 യൂണിറ്റുകളെ അപേക്ഷിച്ചുള്ള ഇടിവ് 38 ശതമാനം. ആഭ്യന്തര വിപണിയിലെ പാസഞ്ചർ വിഭാഗം വാഹനങ്ങളുടെ വിലൽപ്പന 40 ശതമാനം താണ് 15181 യുണിറ്റുകളായി. ഏപ്രിലിൽ ഇത് 25,095 യുണിറ്റുകളായിരുന്നു.
ബജാജ് ഓട്ടോയുടെ വിൽപ്പനയിൽ ഏപ്രിലിനെ അപേക്ഷിച്ചുള്ള ഇടിവ് 30 ശതമാനമാണ്. മൊത്ത ആഭ്യന്തര വിൽപ്പന 51 ശതമാനം ഇടിഞ്ഞ് 60,830 യുണിറ്റായി. മൊത്ത വാണിജ്യ വാഹനവിൽപ്പനയിലെ ഇടിവ് 21.4 ശതമാനമാണ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പാസഞ്ചർ വിഭാഗത്തിലെ വിൽപ്പന കഴിഞ്ഞ മാസം 8004 യൂണിറ്റുകളിലൊതുങ്ങി. ഏപ്രിലിനെ അപേക്ഷിച്ച് 53 ശതമാനമാണ് ഇടിവ്. താർ, എക്സ് യുവി 300 തുടങ്ങിയ യൂട്ടിലിറ്റി മോഡലുകളാണ് കൂടുതലായും വിറ്റുപോയത്. കന്പനിയുടെ മേയിലെ മൊത്ത വിൽപ്പന 17,447 യൂണിറ്റുകളാണ്.
അതേസമയം വിൽപ്പനയിലെ മുരടിപ്പ് കഴിഞ്ഞ വർഷത്തെ അത്ര നീളില്ലെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രതിദിന കേസുകളിൽ കുറവുണ്ടാകുന്നതും പലയിടങ്ങളിലും നിയന്ത്രണം പിൻവലിക്കുന്നതും വരുംമാസങ്ങളിൽ വാഹനവിപണിയെ തുണയ്ക്കുമെന്നുള്ള കണക്കൂകൂട്ടലിലാണ് വാഹന നിർമാതാക്കൾ.
-അലക്സ് ചാക്കോ