അന്‍സിബ ത്രില്ലിലാണ്
അന്‍സിബ ത്രില്ലിലാണ്
Thursday, May 27, 2021 3:36 PM IST
ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് അന്‍സിബ ഹസന്‍. പിന്നീട് നിരവധി ചിത്ര ങ്ങളുടെ ഭാഗമായെങ്കിലും അന്‍സിബ വീണ്ടും പഴയ ഇഷ്ടം നേടിയെടുത്തത് ദൃശ്യം രണ്ടാം ഭാഗത്തിലാണ്. ഇതിനിടയില്‍ അഭി നയത്തിനൊപ്പം സംവിധാന മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു. ഇടവേളയ്ക്കുശേഷം ദൃശ്യം രണ്ടിലെ വിജയത്തിലൂടെ വീണ്ടും വെള്ളിത്തിരയില്‍ ഹിറ്റ് നായികയായ അന്‍സിബ ഹസന്‍ പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്... ഒപ്പം പ്രതീക്ഷകളും സ്വപ്നങ്ങളും...

? ഏറെ ശ്രദ്ധ നേടിത്തന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയുമായി ദൃശ്യം രണ്ടാം ഭാഗത്തിലൂടെ വെള്ളിത്തിരയിലേക്കു തിരികെ എത്തിയിരിക്കുന്നു. തിരിച്ചുവരവിലെ വലിയ വിജയത്തെക്കുറിച്ച്-

ദൃശ്യം ഒന്ന് ഒരു ഗ്ലോബല്‍ ഹിറ്റ് മൂവി ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരു നോര്‍മല്‍ ഹിറ്റ് മൂവി ആകുമെന്നാണ് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ വലിയ ഹിറ്റായി. അതിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും എല്ലാവരും ഏറ്റെടുത്തു. ജിത്തു സാറിന്റെ മികച്ച രചനയും സംവിധാനവും ലാലേട്ടനെപ്പോലുള്ള മികച്ച നടന്റെ അഭിനയപാടവവും ഒരു ഗ്ലോബല്‍ സ്റ്റാറിന്റെ സാന്നിധ്യവും എല്ലാവരുടെയും മികച്ച പ്രകടനവുമൊക്കെ എടുത്തു പറയേണ്ടതാണ്. വലിയൊരു റീച്ചാണ് ചിത്രത്തിനു കിട്ടിയത്. അതുപോലെത്തന്നെ ദൃശ്യം 2 അനൗണ്‍സ് ചെയ്തപ്പോള്‍ പലതലങ്ങളില്‍ നിന്നും നെഗറ്റീവ് സംസാരം ഉണ്ടായി. ഒന്നാം ഭാഗം മികച്ച സിനിമയായതുകൊണ്ട് രണ്ടാം ഭാഗം ചെയ്യേണ്ട ആവശ്യമുണ്ടോ. അതു ചെയ്താല്‍ നന്നാകുമോ എന്നൊക്കെ പലരും ചോദിച്ചു. എന്നാല്‍ രണ്ടാം ഭാഗം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ആ ചോദ്യങ്ങളൊക്കെ മാഞ്ഞുപോയി. രണ്ടാം ഭാഗം ഒന്നാം ഭാഗത്തിന് ഒപ്പമോ അതിനു മുകളിലോ ആണെന്നു പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. വിലയിരുത്തിക്കഴിഞ്ഞു. അതില്‍ വലിയ സന്തോഷമുണ്ട്. കാരണം വേള്‍ഡ് വൈഡ് ആയിട്ട് ഒരു റിലീസ് കിട്ടുക, ഗ്ലോബല്‍ മൂവി ആയി മാറുക, അതിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റുക, ലാലേട്ടനൊപ്പം രണ്ടു സിനിമകളില്‍ ഒരേ കഥാപാത്രത്തെ ആവര്‍ത്തിച്ചു ചെയ്യാന്‍ കഴിയുക ഇതൊക്കെ വലിയ ഭാഗ്യം തന്നെയാണ്. വളരെയധികം സന്തോഷമുണ്ട്. ഇത് വലിയൊരു ഭാഗ്യമായിട്ടാണു ഞാന്‍ കരുതുന്നത്.

? ഇതിനിടയില്‍ വെള്ളിത്തിരയില്‍ ഇടവേള സംഭവിച്ചത് എങ്ങനെയാണ്

ദൃശ്യം ഒന്ന് ഇറങ്ങിയതിനുശേഷം ധാരാളം നല്ല കഥാപാത്രങ്ങള്‍ എന്നെ തേടിവരുമെന്നു ഞാന്‍ ധരിച്ചിരുന്നു. പക്ഷേ ഒരു നല്ല കഥാപാത്രം പോലും വന്നില്ല. അതു കഴിഞ്ഞു നാലഞ്ചു സിനിമകളെ ഞാന്‍ ചെയ്തുള്ളു. പിന്നെ ഞാന്‍ ചിന്തിച്ചു, മെന്റലി ഹാപ്പിയല്ലാതെ എന്തിനു സിനിമകള്‍ ചെയ്യണം. സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രം സിനിമകള്‍ ചെയ്യാന്‍ പാടില്ലായെന്ന് എനിക്കു തോന്നി. ആ തോന്നല്‍ ഉണ്ടായപ്പോഴാണ് ഇനി സിനിമ ചെയ്യേണ്ടെന്നു കരുതിയത്. കാരണം നല്ല കഥാപത്രങ്ങള്‍ തേടിവരുന്നില്ല. ഇനി സിനിമ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് ഞാനൊരു ബ്രേക്ക് എടുക്കുന്നതും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ പോയതും. ബ്രേക്ക് എടുത്തെങ്കിലും എന്‍േറതായ ലോകത്ത് ഞാന്‍ ഹാപ്പിയായിരുന്നു.

? ആദ്യ ഭാഗത്തില്‍ നിന്നു വിഭിന്നമായി ദൃശ്യം രണ്ടില്‍ അഞ്ജു എന്ന കഥാപാത്രത്തിന്റെ മാനസിക നിലയ്ക്കു മാറ്റമുണ്ട്. അതു കഥയില്‍ വളരെ പ്രാധാന്യത്തോടെയാണ് പറയുന്നത്. അപ്പോള്‍ കഥാപാത്രത്തിനായി പഠനമോ, തയാറെടുപ്പോ ഉണ്ടായിരുന്നോ

ദൃശ്യം ഒന്നിലെ അഞ്ജു എന്ന കഥാപാത്രം വളരെ നോര്‍മല്‍ ആയ ഒരു കുട്ടിയാണ്. ഏതൊരു വീട്ടിലെയും പ്ലസ്‌വണിനു പഠിക്കുന്ന ഒരു കുട്ടിയുടെ കുസൃതിയും കുറുമ്പും നിഷ്‌കളങ്കതയുമൊക്കെയുള്ള ഒരു കുട്ടി. അച്ഛനമ്മമാരെ അനുസരിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടി. ഹാപ്പിയായിുള്ള ലൈഫ് ആണ് അവളുടേത്. എന്നാല്‍ ദൃശ്യം 2 ലേക്ക് എത്തുമ്പോള്‍ അഞ്ജു എന്ന കഥാപാത്രം അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും അറിയാതെയാണെങ്കിലും ഒരു കൊലപാതകം ചെയ്തുപോയതിലുള്ള കുറ്റബോധവും പശ്ചാത്താപവും അവളിലുണ്ട്. കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ചോര്‍ത്താണ് അവള്‍ ജീവിക്കുന്നത്. അതിന്‍േറതായ മാനസിക പ്രശ്‌നങ്ങളും അവളിലുണ്ട്. അതുകൊണ്ടുതന്നെ ടെന്‍ഷന്‍ വരുമ്പോള്‍ അഞ്ജുവിന് ഫിക്‌സ് വരും. മൊത്തത്തില്‍ ഒരു ഇന്‍ട്രോവെര്‍ഡ് ആയ കഥാപാത്രമാണ് അഞ്ജു. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബം മാത്രമാണ് അവളുടെ കംഫര്‍ട്ട് സോണ്‍. അതില്‍ ജീവിക്കാനാണ് താല്‍പര്യം. അവള്‍ക്ക് പോലീസിനെ പേടിയാണ്. ആളുകളെ പേടിയാണ്. താന്‍ ചെയ്ത തെറ്റ് പുറത്ത് അറിയുമോ, നാണക്കേടാകുമോയെന്നൊക്കെയുള്ള കുറ്റബോധം അവളെ വിടാതെ പിന്തുടരുന്നുണ്ട്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായി. അപസ്മാരം വരുന്ന സീന്‍ വളരെ നന്നായി ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അപസ്മാരം വരുന്നവര്‍ക്കു വായില്‍ നിന്നു നുരയും പതയുമൊക്കെ വന്നു മുഖം കോടി താഴേയ്ക്കു വീണുപോകുമെന്നാണ് അതുവരെ കരുതിയിരുന്നത്. എന്നാല്‍ ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയിലാണ് ഈ രോഗം വരുന്നത്. ഞാന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. മുഖം വലിഞ്ഞു മുറുകി കണ്ണിലെ കൃഷ്ണമണി മേലോ് ഉയര്‍ന്ന് രോഗി താഴെ വീഴുകയാണെന്ന് ഡോക്ടര്‍മാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഇതൊക്ക കാണിച്ചുവേണം ആ രംഗം ചെയ്യാനെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഡോക്ടര്‍മാരോടു നന്ദിയുണ്ട്. അവരുമായി സംസാരിച്ചതുകൊണ്ടാണ് ആ രംഗം മനോഹരമായി ചെയ്യാനായത്. അഭിനയം മാത്രമല്ല എല്ലാ കാര്യവും റിസര്‍ച്ച് ചെയ്ത് പ്രാക്ടീസ് ചെയ്താല്‍ നല്ലതാക്കാന്‍ കഴിയും.

? ഭാഷയ്ക്കതീതമായി ദൃശ്യം 2 വലിയ വിജയമായി. ഒടിടി പ്ലാറ്റ്‌ഫോമിലെ ഇത്ര പ്രേക്ഷക സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ

ചിത്രം മികച്ച വിജയമായിരുന്നു. വേള്‍ഡ് വൈഡ് ആയി ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ ഇറക്കാന്‍ പറ്റിയത് വലിയ കാര്യമാണ്. ലാലേട്ടന്‍ ഒരു ഗ്ലോബല്‍ സ്റ്റാര്‍ ആണ്. ലോകത്തെ പല ഭാഗത്തുളളവരുടെയും ഇഷ്ട കഥാപാത്രം. ഭാഷയ്ക്ക് അതീതമായി എല്ലാവരെയും ചിത്രം കാണാന്‍ അത് പ്രേരിപ്പിച്ചു. കൂടാതെ ദൃശ്യം ഒന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, സിംഹള, ചൈനീസ് എന്നീ ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. ഈ ഭാഷകളിലൊക്കെ ചിത്രം വലിയ ഹിറ്റായിരുന്നു. അതിന്റെ രണ്ടാം ഭാഗം വരുന്നുവെന്നതുതന്നെ എല്ലാവരെയും ചിത്രം കാണാന്‍ പ്രേരിപ്പിച്ചു. എല്ലാത്തിലും കഥ ഒന്നായിരുന്നതുകൊണ്ട് അടുത്ത ഭാഗം കാണാന്‍ എല്ലാവര്‍ക്കും താല്‍പര്യം ഉണ്ടായി. അത് മലയാളത്തിലെ ദൃശ്യം രണ്ടിന് ഗുണം നല്‍കി. ഇംഗ്ലീഷ് സബ് ടൈറ്റില്‍ വച്ചിട്ട് അങ്ങനെയൊരു സിനിമ റീലീസ് ചെയ്യുമ്പോള്‍ തന്നെ അത് എല്ലാവരും കാണും. മറ്റൊന്ന് ജിത്തു സാറിനെപ്പോലുള്ള വലിയ സംവിധായകന്റെ ചിത്രം എന്നതാണ്. പുതുമുഖ സംവിധായകരില്‍ എല്ലാവരും അറിയുന്ന കുറച്ചുപേരില്‍ ഒരാളാണ് ജിത്തു സാര്‍. അതും സിനിമയ്ക്കു ഗുണം ചെയ്തു.


? മോഹന്‍ലാല്‍, മീന തുടങ്ങിയ വലിയ താരനിരയ്‌ക്കൊപ്പം ജോര്‍ജുകുട്ടിയുടെ കുടുംബാംഗമായി വീണ്ടുമെത്തിയപ്പോഴുള്ള എക്‌സ്പീരിയന്‍സ്? അതും കോവിഡ് കാലത്തെ ഷൂട്ടിംഗ് അനുഭവം

ദൃശ്യം ഒന്നില്‍ മോഹന്‍ലാല്‍ മീന എന്നിവരാണ് നായകനും നായികയുമെന്ന് അറിയില്ലായിരുന്നു. ഓഡിഷന്‍ കഴിഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആദ്യമായിട്ടാണ് ലാലേനെ കാണുന്നത്. അതിന്റെ അങ്കലാപ്പ് ഉണ്ടായിരുന്നു. അവരെല്ലാം എന്നെ കംഫര്‍ട്ടാക്കാന്‍ നല്ല രീതിയില്‍ സഹായിച്ചു. മുതിര്‍ന്ന താരങ്ങളില്‍ നിന്ന് നല്ല പെരുമാറ്റം കിട്ടുകയെന്നത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഭാഗ്യം തന്നെയാണ്. ആദ്യ ദിവസം തന്നെ കഥാപാത്രം ഈസിയായി ചെയ്യാന്‍ കഴിഞ്ഞു.

ഏഴു വര്‍ഷത്തിനുശേഷം ദൃശ്യം പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു റീ യൂണിയനായാണ് എനിക്ക് തോന്നിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഷൂട്ട്. ആരും വീട്ടില്‍ പോയില്ല. അവിടെ ഹോട്ടലില്‍ തന്നെയായിരുന്നു താമസം. എല്ലാവരുമായും കൂടുതല്‍ സമയം ഇടപഴകാനായി.

? ആദ്യ ദൃശ്യത്തില്‍ നിന്നു രണ്ടാം ഭാഗത്തിലേക്ക് എത്തിയപ്പോഴുള്ള ലാലേട്ടന്റെ മാറ്റം എങ്ങനെ പ്രകടമാകുന്നു. (ആദ്യത്തെ ദൃശ്യത്തിലെ ലാലേട്ടനെ അല്ല രണ്ടാം ഭാഗത്തില്‍ കാണുന്നത്)

ഓരോ ദിവസവും ഓരോ അനുഭവമായിരുന്നു ലാലേട്ടനൊത്തുള്ള അഭിനയം. ചില സീനുകളില്‍ അദ്ദേഹത്തിന് ഡയലോഗുപോലും വേണ്ട. കണ്ണുകൊണ്ടും മുഖഭാവം കൊണ്ടും കവിളുകള്‍കൊണ്ടുമൊക്കെ അഭിനയിക്കും. ലാലേട്ടന്റെ പെരുമാറ്റത്തിലുള്ള ലാളിത്യം കൊണ്ട് ഒരു കുടുംബം പോലെയാണ് സെറ്റ് തോന്നിയത്.

? ഒരു സമയത്ത് സൈബര്‍ ബുള്ളിംഗിന്റെ ഇരയായിരുന്നു. പബ്ലിക് ഫിഗറുകളാകുന്ന സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു. അതിനെ എങ്ങനെ അതിജീവിച്ചു

സൈബര്‍ ബുള്ളിംഗ് ഒരുപാട് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. നമ്മളെപ്പറ്റി ഒരുപാടുപേര്‍ വൃത്തികെട്ട രീതിയില്‍ പറയുകയും കമന്റ് ഇടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി സങ്കടം തോന്നും. എനിക്കും സങ്കടം തോന്നിയിട്ടുണ്ട്. ഞാന്‍ വളരെ ചെറിയ പ്രായത്തിലാണ് സിനിമയിലേക്ക് വന്നത്. അന്ന് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളും മോശമായ കമന്റുകളും കേട്ട് ആദ്യമൊക്കെ കരഞ്ഞിട്ടുണ്ട്. പിന്നെ മനസിലായി ഇതില്‍ മാത്രം മുഴുകിയിരുന്നാല്‍ ജീവിതം നശിച്ചുപോകുമെന്ന്. ഇതൊരു വെര്‍ച്വല്‍ ലോകമാണ്. അവിടെയിരുന്നാണ് ഒരാള്‍ മറ്റൊരാളെപ്പറ്റി മോശമായി പ്രതികരിക്കുന്നത്. ആ ലോകത്തില്‍ മാത്രം ജീവിച്ചാല്‍ നമ്മുടെ ജീവിതമല്ലേ നശിച്ചുപോകുന്നതെന്ന് ചിന്തിച്ചു. ഞാന്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. സൈബര്‍ സെല്ലില്‍ പരാതിപ്പെടാം. ചിലപ്പോഴൊക്കെ നമ്മള്‍ പറയുന്ന വിഷയം അവര്‍ക്ക് സ്വീകാര്യമായിരിക്കില്ല. ഇത് അവഗണിക്കുകയാണ് മാര്‍ഗം. ഞാന്‍ സോഷ്യല്‍മീഡിയ അധികം ഉപയോഗിക്കാറില്ല. നമ്മുടെ ചിന്താശേഷി നശിക്കും. സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നമ്മുടെ പുസ്തകവായന ഇല്ലാതായി. കണ്ണിനു പ്രശ്‌നമുണ്ടാകുന്നു. നമുക്കൊരു നാച്വറല്‍ ലൈഫ് ഉണ്ട്. നമ്മുടെ മണ്ണിലിറങ്ങി നടക്കാം. മരങ്ങളെ അറിയണം. ഇതില്‍ നിന്നൊക്കെ മാറി വെര്‍ച്വല്‍ ലൈഫിലാണ് നമ്മള്‍ നടക്കുന്നത്. ഇത് ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ നാച്വറല്‍ പ്രോസസില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍.

വിവാഹം

വിവാഹം എല്ലാ പെണ്‍കുട്ടികളുടെയും ഏറ്റവും വലിയ സ്വപ്‌നമാണ്. എന്‍േറയും ഏറ്റവും വലിയ സ്വപ്‌നമാണ്. നല്ലൊരാളെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. ഞാനുമായി ഒത്തുപോരുന്ന ആളായിരിക്കണം. നന്മയുള്ള ആളായിരിക്കണം. നന്മയുള്ള ആളെയെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റൂ. അതില്‍ ഒരു കോംപ്രോമൈസും ഇല്ല. വേറെയൊന്നും നമുക്ക് പ്രവചിക്കാനാവില്ലല്ലോ. എല്ലാം വന്നു ഭവിക്കുന്നതല്ലേ. അപ്പോള്‍ നന്മയുള്ള ആളെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം.

കരിയര്‍

ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. അഞ്ജു ജോര്‍ജ് മലയാളികള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ച കഥാപാത്രമാണ്. അത്തരം നല്ല കഥാപാത്രങ്ങള്‍ കിട്ടിയാലെ ഇനിയും സിനിമ ചെയ്യു എന്ന തീരുമാനത്തിലാണ്. അല്ലെങ്കില്‍ സിനിമ ചെയ്യുന്നില്ല. അതില്‍ യാതൊരു മാറ്റവുമില്ല.

സീമ മോഹന്‍ലാല്‍
ഫോട്ടോ: ഇക്കുട്ട്‌സ് രഘു ആലുവ