പ്രളയം തകർത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചു കയറ്റാൻ ലോകമെന്പാടുമുള്ള മലയാളികൾ കൈകോർത്തപ്പോൾ ‘എന്നാലാകുന്നത് എനിക്കും ചെയ്യണം’ എന്നു പറഞ്ഞ് ഒരു കൊച്ചു മിടുക്കി മുന്നോട്ടു വന്നു.
പച്ച, മഞ്ഞ, നീല, ചുവപ്പ് എന്നിങ്ങനെ നിറങ്ങൾ പുരണ്ട കൈകളാൽ അവൾ കേരളത്തിനു വാക്കു നൽകി, പ്രളയത്തിന്റെ മുറിവുകൾ മായ്ക്കാൻ, ഉൗർജത്തോടെ അതിജീവിക്കാൻ താനും ഒപ്പമുണ്ടാകുമെന്ന്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.3 ലക്ഷം രൂപ നൽകാനുള്ള തയാറെടുപ്പിലാണ് തിരുവനന്തപുരം സ്വദേശി അപർണ നായർ. വരും തലമുറയുടെ നല്ല നാളേയ്ക്കായുള്ള ഒരു കൈത്തിരി വെട്ടമാണ് ഈ പ്ലസ് ടു വിദ്യാർഥിനി.
ചായക്കോപ്പയിലെ ഹീറോസ്
പ്രളയകാലത്ത് തങ്ങളാൽ കഴിയുന്ന സഹായങ്ങളുമായി അപർണയും കൂട്ടുകാരും തിരുവനന്തപുരത്തെ ക്യാംപുകളിൽ മുഴുവൻ സമയവുമുണ്ടായിരുന്നു. പക്ഷേ സ്കൂളിലെ അവധി കഴിഞ്ഞപ്പോഴേക്കും അതു നിർത്തേണ്ടിവന്നത് അപർണയെ വല്ലാതെ വിഷമത്തിലാക്കി. ദുരിതത്തിൽ നിന്ന് കരകയറുന്ന കേരളത്തിനായി ഇനിയും എന്തെങ്കിലും ചെയ്യണം എന്ന്് അപർണ അമ്മയോടു പറഞ്ഞു.
‘ക്യാംപിലും സൈറ്റിലും നേരിട്ടു പോകുന്നില്ലെങ്കിലും നിനക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ സാധിക്കും’ അമ്മ രേഖ അപർണയെ ആശ്വസിപ്പിച്ചു. അമ്മയുടെ വാക്കു കേട്ട് അപർണയുടെ കണ്ണുകൾ തിളങ്ങി. പിന്നെ ഒട്ടും വൈകിയില്ല. തനിക്കിഷ്ടപ്പെട്ട നിറങ്ങൾ ഓരോന്നായി അപർണ കാൻവാസിലേക്ക് പകർത്തി. പ്രളയത്തിന്റെ ഭീകരതയും ദുരിതവും വേണ്ടെന്ന് അപർണ നേരത്തെ തീരുമാനിച്ചതാണ്.
കേരളം കണ്ട മഹാപ്രളയത്തിൽ നിന്ന് നമ്മെ കൈ പിടിച്ചു കയറ്റിയ ധീരന്മാരുടെ ചിത്രമാണ് ആദ്യം വരച്ചത്. ആർമി, എയർഫോഴ്സ്, നേവി, പോലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും ‘ഹീറോസ് 2018’ എന്ന ആദ്യ സീരീസിൽ ഇടംനേടി. കളർ ടോണും ആശയങ്ങളും പങ്കുവച്ച് അച്ഛൻ ഹരി ഒപ്പം കൂടിയത് അപർണയ്ക്ക് ആത്മവിശ്വാസം കൂട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രളയസമയത്ത് മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവർത്തകർ എന്നിവർ ‘ട്രിവാൻഡ്രം 2018’ എന്ന രണ്ടാമത്തെ സീരീസിൽ പ്രത്യക്ഷപ്പെട്ടു.
നന്മ നിറഞ്ഞ സമ്മാനം
അപർണ ഒരുക്കുന്ന ഒരു കപ്പിന് 350 രൂപയാണ് വില. ഇതിൽ 160രൂപ വരെ നിർമാണത്തിനായി ചെലവാകും. കപ്പിൽ ഉപയോഗിക്കുന്ന നിറമനുസരിച്ച് ചെലവിൽ മാറ്റം വരാം. ചെലവു കിഴിച്ച് 200രൂപയാണ് ഒരു കപ്പിൽ നിന്നു ദുരിതാശ്വാസ നിധിയിലേക്ക് അപർണ നീക്കി വയ്ക്കുന്നത്. സുഹൃത്തുക്കളും അധ്യാപകരും ബന്ധുക്കളുമാണ് അപർണയിൽ നിന്ന് ആദ്യം കപ്പ് വാങ്ങാനെത്തിയത്. ഈ കുഞ്ഞു കലാകാരിയുടെ നന്മയറിഞ്ഞ് കോർപറേറ്റ് കന്പനികളുൾപ്പെടെ ബൾക്ക് ഓർഡറുമായി എത്തി.
ഓരോ കപ്പും വിറ്റശേഷം ആ തുക വാങ്ങുന്പോൾ തനിക്ക് ഏറെ അഭിമാനവും സന്തോഷവും തോന്നാറുണ്ടെന്ന് അപർണ പറയുന്നു. ഓണ്ലൈൻ വഴിയായിരുന്നു വിൽപ്പന. ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്യും.
20,000രൂപ എന്ന ലക്ഷ്യത്തോടെയാണ് മഗ് പ്രിന്റിംഗ് ആരംഭിച്ചതെങ്കിലും ഇതിനോടകം 1.3 ലക്ഷം രൂപ വരെ അപർണ സമാഹരിച്ചു. അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് രേഖ പറഞ്ഞു.
എട്ടാം ക്ലാസ് മുതൽ സാമൂഹ്യ സേവനം
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ അപർണ സമൂഹ്യസേവന രംഗത്ത് സജീവമായിരുന്നു. ഐടി പ്രഫഷണലുകളായ ഹരി ഗോപിനാഥനും ഭാര്യ രേഖ മേനോനും കുടുംബത്തോടെ കലിഫോർണിയയിലായിരുന്നു താമസം. അപർണ ജനിച്ചതും പന്ത്രണ്ടു വയസുവരെ ജീവിച്ചതും അവിടെയാണ്. നാടിന്റെ സംസ്കാരം അറിഞ്ഞു മക്കൾ വളരണം എന്ന ഈ ദന്പതികളുടെ തീരുമാനത്തെത്തുടർന്ന് അഞ്ചു വർഷം മുൻപാണ് കുടുംബം കേരളത്തിലേക്കു മടങ്ങിയെത്തിയത്. ചെറുപ്പം മുതൽ ചിത്രരചനയിൽ താത്പര്യമുണ്ടായിരുന്ന അപർണ കേംബ്രിജ് കരിക്കുലമാണ് പഠിച്ചത്. കരിക്കുലത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസിൽ അപർണ തെരഞ്ഞെടുത്തത് ചിത്രകലയായിരുന്നു.
അന്നും തന്റെ ഇഷ്ട കലയായ ചിത്രരചന വഴിയാണ് അപർണ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. മാഗ്നറ്റ്, മഗ് തുടങ്ങിയവയിൽ ചിത്രം വരച്ച് പ്രിന്റ് ചെയ്ത് അതു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിൽക്കുന്നതു വഴി ലഭിക്കുന്ന പണം തിരുവനന്തപുരം ജനറൽ ആശുപത്രി, പൂജപ്പുര ഓൾഡ് ഏജ് ഹോം, വയനാട്ടിലെ ആദിവാസി മേഖലയിൽ കുട്ടികളുടെ ഭക്ഷണം തുടങ്ങി വിവിധ സേവനങ്ങൾക്കായി അപർണ നീക്കിവച്ചു.
പഠനത്തിന്റെ ഭാഗമായി ചെയ്യുന്ന ഐബി (International Baccalaureate) ഡിപ്ലോമ കോഴ്സിനേയും ഇതിന്റെ ഭാഗമായി പ്രയോജനപ്പെടുത്താൻ അപർണ പ്രത്യേകം ശ്രദ്ധിച്ചു. ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അപർണ. സയൻസ് വിദ്യാർഥിനിയാണെങ്കിലും ചിത്രകലയുമായി മുന്നോട്ടു പോകണം എന്നതാണ് അപർണയുടെ ആഗ്രഹം.
അനിയത്തി അർച്ചന നായർ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
അഞ്ജലി അനിൽകുമാർ