കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചനിലയിൽ.
നെയ്യാർഡാം: കാട്ടാനകളെ ഭയന്ന് ആദിവാസി സമൂഹം. രണ്ടുദിവസമായി ഉൾകാട്ടിൽനിന്നും കാട്ടാനകൾ എത്തി ആദിവാസികളുടെ കൃഷി ഭൂമികളിൽ നാശം വിതച്ചു. ഇന്നലെ പട്ടാണിപ്പാറയിലാണ് കാട്ടാനകൾ നാശം വിതച്ചത്. പട്ടാണിപാറ തിരുമാലയുടെ വീട്ടിലെ കൃഷിയിടത്തിൽ കയറി വാഴയും റബറും മരിച്ചീനിയും നശിപ്പിച്ചു.
രാത്രിയിൽ എത്തിയ കാട്ടാനക്കൂട്ടം പുലർച്ചെയാണു പോയതെന്നു തിരുമാല പറഞ്ഞു. വിളവെടുപ്പിനു പാകമായ കപ്പയും വാഴയും നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടും. ഇതിനും ഒരു ദിവസം മുൻപാണ് അടുത്തുള്ള പ്ലാത്ത്, അണകാൽ, പാറ്റാംപാറ, ഇളം പ്ലാത്ത് എന്നിവിടങ്ങളിൽ കാട്ടാനകൾ നാശം വിതച്ചത്. ഇതോടെ ആശങ്കയുടേയും ഭീതിയുടേയും വക്കിലാണ് ആദിവാസികളായ കാണിക്കാർ. അതിനിടെ കാട്ടാനകൂട്ടം പുറംനാട്ടിലും എത്തി തുടങ്ങി.
കഴിഞ്ഞ രണ്ടുദിവസമായി മൂന്നാറ്റിൻമുക്ക് ആനകളുടെ താവളമായി മാറി. അവരുടെ ലക്ഷ്യം ഇനി നാടാണ്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന നിവാസികൾക്ക് മുന്നിലാണു വീണ്ടും ആനകൾ എത്തുന്നത്. കഴിഞ്ഞമൂന്നു ദിവസമായി താഴ്വാരത്തെത്തി വികൃതികാട്ടി തിമിർക്കുകയാണ് കാട്ടാനകൾ. ഇവിടുത്തെ ഈറക്കാടുകളും നശിപ്പിച്ചിട്ടുണ്ട്.
ചോനംപാറയിലെ ഈറ്റക്കാടുകൾ താണ്ടി പാലമൂട്, അഞ്ചുനാഴിത്തോട് എന്നിവ വഴിയെത്തിയ കാട്ടാനകൾ വനം കടന്ന് അടുത്തുള്ള ഭാഗങ്ങളിൽ തലകാണിച്ചു മടങ്ങി. ഇനി കൂട്ടമായി എത്തുന്നതിനുള്ള അടയാളമാണ് ഈ വരവ്. കഴിഞ്ഞ മൂന്നു ദിവസമായി ഇവ വനത്തിൽ നിന്നും ഇറങ്ങി തുടങ്ങിയിട്ട്. പുലർച്ചെയാണ് എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവറ്റകൾ ആദ്യം കണ്ണുവയ്ക്കുന്നത് കൃഷി ഭൂമിയിലാണ്. കപ്പ, വാഴ, തുടങ്ങി എന്തിലും ആക്രമണം നടത്തുന്ന കാട്ടുമൃഗങ്ങൾ വൻ നാശമാണ് വരുത്തി വയ്ക്കുന്നത്. മണിക്കൂറുകളോളം തമ്പടിക്കുന്ന മൃഗങ്ങൾ നിവാസികളുടെ ജീവനു വരെ ഭീഷണിയായിട്ടുണ്ട്. റബർ ചെടികൾ ഇവറ്റകൾക്ക് ഇപ്പോൾ പ്രിയമായി മാറിയിട്ടുണ്ട്.'