പത്തനംതിട്ട: അധികാര മോഹവുമായി കാലുമാറ്റത്തിനു കുട പിടിച്ച് ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഭരണ സ്ഥിരത നഷ്ടപ്പെടുത്തിയത് ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനൊപ്പം പാർട്ടികൾക്കുള്ളിലെ വീതം വയ്പും അധികാര തർക്കങ്ങളും കാരണം ഭരണതലപ്പത്ത് അഴിച്ചുപണികൾ യഥേഷ്ടം നടന്നു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് അഞ്ചു വർഷത്തിനിടെ മൂന്ന് പ്രസിഡന്റുമാരും നാല് വൈസ് പ്രസിഡന്റുമാരും ഉണ്ടായി. ആദ്യ മൂന്നുവർഷം സിപിഎമ്മിലെ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായിരുന്നു. സിപിഐയിലെ രാജി പി. രാജപ്പൻ ആദ്യ വർഷവും പിന്നീട് ജനതാദളിലെ സാറാ തോമസും കേരള കോൺഗ്രസിലെ മായ അനിൽ കുമാറും വൈസ് പ്രസിഡന്റുമാരായി. അവസാന രണ്ടു വർഷം സിപിഎമ്മിലെ ബീന പ്രഭയാണ് വൈസ് പ്രസിഡന്റ്.
പ്രസിഡന്റു സ്ഥാനത്തു നിന്ന് ഓമല്ലൂർ ശങ്കരൻ മാറിയപ്പോൾ സിപിഐയിലെ രാജി പി. രാജപ്പൻ ചുമതലയേറ്റു. അവസാന ഒരുവർഷം കാലാവധി കേരള കോൺഗ്രസ് -എമ്മിനു ലഭിച്ചപ്പോൾ ജോർജ് ഏബ്രഹാമിനും ഏതാനും മാസത്തേക്ക് അധ്യക്ഷ പദവി ലഭിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി രണ്ടാം ഊഴമായിരുന്നു ഇത്. മുന്പ് സിപിഎമ്മിലെ അപ്പിനഴികത്ത് ശാന്തകുമാരി പ്രസിഡന്റും സിപിഐയിലെ എ.പി. ജയൻ വൈസ് പ്രസിഡന്റുമായിരുന്ന ഭരണസമിതി അഞ്ചുവർഷവും തികച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്തുകളിൽ കോന്നിയിൽ അട്ടിമറിയിലൂടെ യുഡിഎഫ് ഭരണം എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. എന്നാൽ പ്രസിഡന്റു സ്ഥാനത്തെത്തിയ കോൺഗ്രസിലെ ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം പാർട്ടി നേരിട്ടു. അവർ അയോഗ്യതയായതോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഭരണവും തിരികെ ലഭിച്ചു.
കോയിപ്രത്ത് മറ്റൊരു അട്ടിമറിയിലൂടെ കോൺഗ്രസ് അംഗത്തെ കൂറുമാറ്റി എൽഡിഎഫ് ഭരണം പിടിച്ചു. പിന്നീട് എൽഡിഎഫ് അംഗത്തെ കളംമാറ്റി യുഡിഎഫും തിരികെ അധികാരത്തിലെത്തി. എന്നാൽ കഴിഞ്ഞമാസം പ്രസിഡന്റു സ്ഥാനം രാജിവച്ച് കൂറുമാറി എത്തിയ അംഗം എൽഡിഎഫിലേക്ക് മടങ്ങി.
പാർട്ടി ധാരണയിൽ പുളിക്കീഴിലും മല്ലപ്പള്ളിയിലും ബ്ലോക്ക് പ്രസിഡന്റുമാർക്ക് മാറേണ്ടിവന്നു. തിരുവല്ല നഗരസഭയിൽ തുടക്കം മുതൽ നിലനിന്ന അനിശ്ചിതത്വത്തിനൊടുവിൽ യുഡിഎഫിന്റെ ധാരണകളെല്ലാം അട്ടിമറിക്കപ്പെട്ടു. നിലവിൽ യുഡിഎഫ് അധ്യക്ഷ സ്ഥാനത്തുണ്ടെങ്കിലും വൈസ് ചെയർമാൻ എൽഡിഎഫിലാണ്. അടൂർ നഗരസഭയിലും എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായെങ്കിലും അധ്യക്ഷ സ്ഥാനത്ത് മൂന്നുപേർ വന്നു. പന്തളത്ത് ബിജെപിക്കും അധ്യക്ഷരുണ്ടായി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പലപ്പോഴും ചർച്ചകളിൽ നിറഞ്ഞു.
കോഴഞ്ചേരി, തോട്ടപ്പുഴശേരി, റാന്നി, ചിറ്റാർ, കോയിപ്രം, പുറമറ്റം, മല്ലപ്പുഴശേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ ഭരണത്തിലെ അട്ടിമറികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.എൽഡിഎഫിലും യുഡിഎഫിലും വീതംവയ്പുകളും വേണ്ടുവോളമുണ്ടായി. വീതം വയ്പിനുവേണ്ടി രാജിവച്ച ഇടങ്ങളിൽ പിന്നീടു ഭരണം നഷ്ടപ്പെടുന്ന കാഴ്ചയും ഇതിനിടെയുണ്ടായി.
Tags : Local News Pathanamthitta Nattuvishesham