ചവറ : ദേശീയപാതയിൽ ശങ്കരമംഗലത്ത് അടിപ്പാത നിർമാണം പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിനായി തുറന്നു കൊടുക്കാത്തതു മൂലം ശങ്കരമംഗലം ജംഗ്ഷനിലെ യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്.
റോഡി െ ന്റ മറുവശം കടക്കുവാൻ പോലീസ്സ്റ്റേഷന്റെ സമീപമുണ്ടായിരുന്ന റോഡിലെ വഴി അടച്ചതോടെ വാഹനത്തിൽ കോവിൽത്തോട്ടം റോഡിൽ നിന്നു കൊല്ലം ഭാഗത്തേക്ക് പോകേണ്ടവർക്ക് ഒന്നര കിലോമീറ്റർ ചുറ്റി ടൈറ്റാനിയം ജംഗ്ഷനിലെ അടിപ്പാതയിലൂടെ വേണം കൊല്ലം ഭാഗത്തേക്ക് പോകാനാവുക. ശങ്കരമംഗലത്തും പരിസരത്തുമുള്ള സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർഥികളാണ് പ്രതിദിനം ഇത് മൂലം നിത്യവും വലയുന്നത്. സർക്കാർ ഓഫീസുകളും കോടതികളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ശങ്കരമംഗലം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
സമീപപ്രദേശത്തെ ദേവാലയങ്ങളിൽ വരുന്നവരും നിരവധിയാണ്. സർവീസ് റോഡിനു സമീപം കയറു കെട്ടി തിരിച്ച് ഓട്ടോ സ്റ്റാൻഡ് ഉണ്ടാക്കിയിരിക്കുന്നതിനാൽ ബസ് യാത്രക്കാർക്ക് നിൽക്കാനുള്ള സൗകര്യവും കുറഞ്ഞിരിക്കുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബസ് സ്റ്റാൻഡിെ ന്റ പണിയും പൂർത്തീകരിച്ചിട്ടില്ല. ശങ്കരമംഗലം സ്കൂളുകളിലും മിന്നാംതോട്ടിൽ ക്ഷേത്ര ഓഡിറ്റോറിയത്തിലും നാളെ മുതൽ ആരംഭിക്കുന്ന ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തോടെ യാത്രാക്ലേശം ഇനിയും രൂക്ഷമാകും.
എത്രയും വേഗം ശങ്കരമംഗലത്തെ അടിപ്പാത തുറന്ന് യാത്രാക്ലേശം പരിഹരിക്കണമെന്ന് കലാസരിത്ത് സാംസ്ക്കാരിക സമിതി പ്രസിഡന്റ് ചവറ സുരേന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
Tags : Local News Kollam Nattuvishesham