കഴിഞ്ഞദിവസം നെടുമുടി കൃഷിഭവനു കീഴിലുള്ള കരിയമ്പള്ളി പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രത്തിൽ കുടുങ്ങിയ പെരുമ്പാമ്പ്.
ചമ്പക്കുളം: കുട്ടനാട്ടിൽ പെരുമ്പാമ്പുകളുടെയും വിഷപ്പാമ്പുകളുടെയും കീരിയുടെയും ശല്യം വർധിക്കുന്നു. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവനു കീഴിലുള്ള കരിയമ്പള്ളി പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രത്തിൽ പെരുമ്പാമ്പ് കുടുങ്ങിയത് ആളുകളിൽ ഭീതിനിറയാൻ കാരണമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടനാട്ടിൽ പെരുമ്പാമ്പുകളുടെയും വിഷപ്പാമ്പുകളുടെയും ഉപദ്രവം വളരെ കൂടിയിരിക്കുന്നു.
മുൻപെങ്ങുമില്ലാത്ത വിധം പാമ്പിന്റെ ശല്യം കൂടാനുള്ള പ്രധാന കാരണം അനിയന്ത്രിതമായ ചെമ്മണ്ണ് നിക്ഷേപമാണെന്നാണ് നാട്ടുകാരുടെ പരാതി. കിഴക്കൻ പ്രദേശങ്ങളിൽനിന്നു വലിയ വാഹനങ്ങളിൽ കയറ്റി എത്തുന്ന ചെമ്മണ്ണിനൊപ്പമാണ് കുട്ടനാട്ടിലേക്ക് പാമ്പിൻമുട്ടയും കുഞ്ഞുങ്ങളും എത്തുന്നത് എന്ന പരാതി വർഷങ്ങളായി നിലവിലുണ്ട്.
ആദ്യകാലങ്ങളിൽ ചെറിയ ലോറികളിൽ തൊഴിലാളികൾ നേരിട്ട് കോരിയായിരുന്നു ചെമ്മണ്ണ് നിറച്ചിരുന്നത്. അന്ന് പാമ്പിൻ മുട്ടയും കുഞ്ഞുങ്ങളും കടന്നുവരാനുള്ള സാധ്യത കുറവായിരുന്നു. ഇപ്പോൾ ഭീമൻ യന്ത്രങ്ങളുപയോഗിച്ച് വലിയ വാഹനങ്ങളിൽ വലിയ അളവിൽ ചെമ്മണ്ണ് കയറ്റി വിടുമ്പോൾ അതിനോടൊപ്പം ഇഴജന്തുക്കളും അവയുടെ മുട്ടകളും ധാരാളമായി കുട്ടനാട്ടിലേക്ക് എത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
വർഷങ്ങൾക്കു മുൻപ് കുട്ടനാട്ടിൽ വളരെ അപൂർവമായി മാത്രം കണ്ടിരുന്ന ഒന്നായിരുന്നു കീരികൾ. ഇന്ന് വലിയതോതിൽ കീരികൾ കുട്ടനാട്ടിൽ പെരുകിയിട്ടുണ്ട്. ഇവ പച്ചക്കറികൃഷി നശിപ്പിക്കുകയും കോഴി, താറാവ് തുടങ്ങിയവയെ കടിച്ചുകീറി കൊല്ലുകയും ചെയ്യുന്നു. പാമ്പും കീരിയും ശത്രുക്കളാണെന്ന് പറഞ്ഞ് പഠിച്ചിട്ടുള്ളവരാണെങ്കിലും ഇവ രണ്ടും സൗഹൃദത്തോടെ പെരുകുന്ന നാടാണ് ഇത്. രണ്ടിന്റെയും എണ്ണം കുട്ടനാട്ടിൽ പെരുകിവരുന്നു എന്നതാണ് കുട്ടനാട്ടുകാരുടെ അനുഭവം.
Tags : Snakes and snakes in Kuttanad; nattuvisesham local news