പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇടത്, വലത്, എൻഡിഎ മുന്നണികൾ തിരക്കുപിടിച്ച ചർച്ചകളിലേക്ക് കടന്നു. പ്രാദേശിക തലങ്ങളിൽ പലയിടത്തും സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. മൂന്ന് മുന്നണികളും ചിലയിടങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനവും നടത്തി.
കഴിഞ്ഞതവണ നേടിയ തിളക്കമാർന്ന വിജയത്തിന്റെ പിൻബലത്തിലാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ 34 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ആറ് ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ലഭിച്ചതിലും അധികം തദ്ദേശസ്ഥാപനങ്ങളിൽ അധികാരം ഉറപ്പിക്കാൻ പിന്നീട് എൽഡിഎഫിനായി.
യുഡിഎഫിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ നഷ്ടം ഉണ്ടായ തെരഞ്ഞെടുപ്പായിരുന്നു 2020ലേത്. നിലവിൽ 16 ഗ്രാമപഞ്ചായത്തുകളിലാണ് ഭരണമുള്ളത്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്നെങ്കിലും ഒരിടത്ത് രണ്ടാഴ്ച മുന്പ് പ്രസിഡന്റ് രാജിവച്ച് മറുകണ്ടം ചാടി. ഒരു നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനവുമുണ്ട്. ബിജെപി കഴിഞ്ഞതവണ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും അധികാരത്തിലെത്തിയിരുന്നു.
യുഡിഎഫ് വൻനേട്ടമുണ്ടാക്കും; ചർച്ചകളിൽ ശുഭസൂചനകൾ
യുഡിഎഫ് ഇക്കുറി പത്തനംതിട്ട ജില്ലയിൽ വൻ നേട്ടമുണ്ടാക്കും. കഴിഞ്ഞതവണയുണ്ടായ പാളിച്ചകൾക്കെല്ലാം പരിഹാരം കാണും. സംസ്ഥാന സർക്കാരിനെതിരേയുള്ള ജനവികാരം വോട്ടായി മാറുന്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം യുഡിഎഫിനുണ്ടാകുമെന്നതിൽ തർക്കമില്ല. വികസന മുരടിപ്പും തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാതെ വികസന പ്രക്രിയകൾ തടസപ്പെടുത്തിയതും പ്രധാന ചർച്ചയാക്കും.
സീറ്റു വിഭജന ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കി പ്രചാരണരംഗത്തേക്കിറങ്ങും. ജില്ലാ യുഡിഎഫിൽ ഘടകകക്ഷികൾ തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിലേതടക്കം ചർച്ചകൾ തുടങ്ങി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ നിലവിൽ കോൺഗ്രസ് 14 സീറ്റിലും കേരള കോൺഗ്രസ് രണ്ട് സീറ്റിലുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ കേരള കോൺഗ്രസ് ഒരു സീറ്റിനു കൂടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
പുളിക്കീഴ്, റാന്നി സീറ്റുകളാണ് കേരള കോൺഗ്രസ് മത്സരിച്ചിരുന്ന സീറ്റുകൾ. ഇവ വിജയസാധ്യത അടിസ്ഥാനമാക്കി വച്ചുമാറാനുള്ള താത്പര്യവും പാർട്ടി അറിയിച്ചു. ആർഎസ്പി, മുസ്ലിംലീഗ് കക്ഷികളുമായി ചർച്ച തുടരും.
ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും പ്രാദേശികതലങ്ങളിൽ ചർച്ചകളിലൂടെ സീറ്റ് വിഭജനം നടത്താനാകുന്നില്ലെങ്കിൽ മാത്രമേ ജില്ലാതലത്തിൽ ചർച്ചയുണ്ടാകൂ. തർക്കങ്ങൾക്ക് ജില്ലാതലത്തിൽ പരിഹാരം കാണും. റിബലുകൾ ഇല്ലാതെ മത്സരിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
ഇക്കുറിയും എൽഡിഎഫിനു നേട്ടമാകും
പ്രാദേശിക വികസനരംഗത്ത് യുഡിഎഫ് പുലർത്തിവരുന്ന നിഷേധാത്മക നിലപാടുകൾക്കെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പ്. ക്ഷേമപദ്ധതികളും ഗ്രാമീണ തലത്തിലെ വികസനപ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടും. ക്ഷേമപദ്ധതികളും പെൻഷനുകളും അടക്കം ജനങ്ങളെ ഒപ്പം നിർത്തി മുന്നോട്ടുപോകാൻ എൽഡിഎഫിനാകുന്നുണ്ട്. വികസന സന്ദേശ ജാഥകളുമായി ജനങ്ങൾക്കിടയിലേക്ക് എൽഡിഎഫ് പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. എൽഡിഎഫ് തുടരണമെന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. പത്തനംതിട്ട ജില്ലയിൽ 2020ൽ നേടിയ ചരിത്രവിജയം ആവർത്തിക്കും.
ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രകടന പത്രിക തയാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, അടൂർ നഗരസഭ മുൻ ചെയർമാൻ ഡി. സജി എന്നിവരടങ്ങുന്ന സമിതി ഇതിനായി രൂപീകരിച്ചു.
എൽഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്തിലെ നിലവിലെ രീതിയിൽ വിഭജനം ഉണ്ടാകും. പുതിയ അവകാശവാദങ്ങളും പരിഗണിക്കും. പ്രാദേശികതലത്തിൽ സീറ്റുവിഭജനം അവിടവിടെ പൂർത്തിയായി വരികയാണ്. 60 ശതമാനം സീറ്റുകളിലും ഇപ്പോൾ തന്നെ തർക്കങ്ങളില്ല.
കഴിഞ്ഞതവണ മത്സരിച്ച മാനദണ്ഡമാണ് ഘടകകക്ഷികളുമായുള്ള ചർച്ചയിൽ മുന്നോട്ടുവയ്ക്കുന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഈ നിലയിൽ സീറ്റുവിഭജനം പൂർത്തിയാക്കും.
കൂടുതൽ സീറ്റുകളിൽ ബിജെപി പ്രതീക്ഷ
ജില്ലയിലെ 29 ഗ്രാമപഞ്ചായത്തുകളിൽ ഭരണ പ്രതീക്ഷ പുലർത്തി തന്നെയാണ് എൻഡിഎയുടെ സീറ്റു വിഭജനം. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സാധ്യതകൾ മുന്നിൽകണ്ടാണ് സ്ഥാനാർഥി നിർണയം. കഴിഞ്ഞതവണ ബിജെപി മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും അധികാരത്തിലെത്തിയിരുന്നു. ഇത്തവണ നിശ്ചയമായും ഇതു നിലനിർത്താനാകും.ഒപ്പം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണംതന്നെ ലക്ഷ്യമിടുന്നുണ്ട്. എൻഡിഎ എന്ന നിലയിലാകും മത്സരിക്കാനിറങ്ങുക. ബിഡിജെഎസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ആദ്യഘട്ട ചർച്ചകൾ നടത്തി.
പ്രാദേശികതലത്തിലും മുന്നണി അടിസ്ഥാനത്തിൽ മത്സരിക്കും. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന വികസന നയം പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾക്കാണ് എൻഡിഎ വോട്ടു തേടുന്നത്.