ചെറുതോണി: കേന്ദ്ര വനം-പരസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ആറു ചെറുകിട ജലവൈദ്യുത പദ്ധതികൾ ഉപേക്ഷിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലെ പദ്ധതികളാണ് ഉപേക്ഷിച്ചത്. കേരളത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനിരുന്ന പദ്ധതികളാണിവ.
തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന സ്മോൾ ഹൈഡ്രോ പ്രമോഷൻസെൽ വഴി ബിൽഡ് ഓണ്‍ ഓപ്പറേറ്റ് ട്രാൻസ്ഫർ (ബിഒഒടി) അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതികളാണ് പ്രാരംഭഘട്ടത്തിൽതന്നെ അടച്ചുപൂട്ടേണ്ടി വന്നത്.
ഇടുക്കിയിലെ തൂവൽ (ഒരു മെഗാവാട്ട്), തോണിയാർ (2.6 മെഗാവാട്ട്), അവർകുട്ടി (10 മെഗാവാട്ട്), കോട്ടയത്തെ ആനക്കൽ (2 മെഗാവാട്ട്), തൃശൂരിലെ കണ്ണൻകുഴി (7.5 മെഗാവാട്ട്), കണ്ണൂരിലെ കാഞ്ഞിരക്കൊല്ലി പദ്ധതികളാണ് കേന്ദ്രസർക്കാരിന്റെ വനാനുമതി ലഭിക്കാതെ റദ്ദാക്കപ്പെട്ടത്. 24 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ബിഒഒടി വ്യവസ്ഥയിൽ വിവിധ ജില്ലകളിലായി പ്രഖ്യാപിച്ചത്. ഇതിൽ ഏഴെണ്ണം മാത്രമാണു കമ്മീഷൻ ചെയ്തത്. ആറെണ്ണം പൂർണമായി ഉപേക്ഷിച്ചപ്പോൾ 11 പദ്ധതികൾ വനാനുമതിക്കായി കാത്തിരിക്കുകയാണ്.
വനാനുമതി വൈകിയാൽ ഈ പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും. പദ്ധതിയുടെ സാങ്കേതിക,സാന്പത്തിക, റിപ്പോർട്ടുകൾക്ക് അനുമതി ലഭിച്ച് 36 മാസത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യണമെന്നാണു വ്യവസ്ഥ. എന്നാൽ ഈ 11 പദ്ധതികളും സമയപരിധി കഴിഞ്ഞിട്ടും കമ്മീഷൻ ചെയ്യാനായിട്ടില്ല.
അനുമതി നിഷേധിച്ച ആറു ചെറുകിട ജലവൈദ്യുത പദ്ധതികളിലെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : No permission; six small hydropower nattuvisesham local news