തൃശൂർ: ബിജെപിയിലേക്കു നീങ്ങുന്നുവെന്ന പ്രചാരണങ്ങൾ തുടരുന്നതിനിടയിലും അത് എതിർക്കാതെ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്ന പ്രസ് താവനകളുമായി മേയർ എം.കെ. വർഗീസ്.
കൂടുതൽ വോട്ടുകിട്ടുന്നവർ ജയിക്കും. അതല്ലാതെ ഇന്ന പാർട്ടി ജയിക്കുമെന്നുപറയാൻ തനിക്കു കഴിയില്ല. അങ്ങനെ പ്രവചിക്കാൻ താൻ യേശുക്രിസ്തുവല്ല. ഭരണത്തിൽനിന്ന് ഇറങ്ങിയാൽ മൂന്നുമാസകാലം താൻ വിശ്രമത്തിൽ ആയിരിക്കും. ഭാര്യക്കൊപ്പം കൂടിയാലോചിച്ച് തുടർകാര്യങ്ങൾ തീരുമാനിക്കും.
അഞ്ചുവർഷം നാടിനുവേണ്ടി പ്രവർത്തിച്ച തനിക്കു മൂന്നുമാസമെങ്കിലും തന്റെ കുടുംബത്തിനൊപ്പം പൂർണമായും സമയം ചെലവിടാനുള്ള അവകാശം ഇല്ലേ? എൽഡിഎഫ് തന്നെ ഏല്പിച്ച ഉത്തരവാദിത്വം താൻ പൂർണമായും വിജയിപ്പിച്ചുനൽകിയിട്ടുണ്ട്. എന്നാൽ പൊതുവെയുള്ള രാഷ്ട്രീയനിലപാടുകളുടെയും ജനഹിതവും അനുസരിച്ചായിരിക്കും അടുത്തത് ആരു ഭരിക്കുമെന്നു പറയാനാകുക.
തന്റെ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തിയവർ തനിക്ക് എംഎൽഎ സ്ഥാനാർഥിയാകാൻ യോഗ്യതയുണ്ടെന്നു വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തുടർകാര്യങ്ങൾ പിന്നീട് പറയാം. എൽഡിഎഫ് തന്റെ പ്രവർത്തനത്തിൽ സംതൃപ്തനാണ്. താൻ മേയറായി മിടുക്കനായതിനാലാണ് തന്നെ അഞ്ചുവർഷവും ഇവർ മേയർ ആക്കിയതെന്നും തെരഞ്ഞെടുപ്പുകളത്തിൽ ഒരു വരവുകൂടി വരുമെന്നും മേയർ പറഞ്ഞു. എൽഡിഎഫ് നേതാക്കളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെയും സാന്നിധ്യത്തിലായിരുന്നു മേയറുടെ പ്രസ്താവന.
അതേസമയം, മേയറെ തുടർന്നും എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അദ്ദേഹം നല്ല പ്രവർത്തനം കാഴ്ചവച്ചുവെന്നും അദ്ദേഹത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാമെന്നു വാക്കുനൽകിയതിനാലാണ് സിപിഎമ്മിൽ മെമ്പർഷിപ്പ് സ്വീകരിക്കണമെന്നുപോലും ആവശ്യപ്പെടാതിരുന്നതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ഷാജൻ മറുപടി പറഞ്ഞു.
അധികാരത്തിൽ വരും: യുഡിഎഫ്
തൃശൂർ: മേയർ എം.കെ. വർഗീസ് നേരത്തേതന്നെ ബിജെപി മേയർ ആയിരുന്നുവെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ബിജെപിയെ അനുകൂലിക്കുന്ന പവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്. അതുകൊണ്ടാണ് ഇല്ലാത്ത പണം സുരേഷ് ഗോപി തന്നതെന്നും മുൻ എംപി ടി.എൻ. പ്രതാപൻ നൽകിയ നാലുകോടി തന്നില്ലെന്നും പറയുന്നത്.
സുരേഷ് ഗോപിയെയും അതിലൂടെ ബിജെപിയെയും പ്രകീർത്തിക്കാനാണ് മേയറുടെ താത്പര്യം. നേരത്തേ യുഡിഎഫിൽ ആയിരുന്നെങ്കിലും അദ്ദേഹം യുഡിഎഫിലേക്കു തിരികെവരാനുള്ള സാധ്യതയില്ല. ബിജെപിയിലേക്കു പോകുമെന്ന കാര്യം ഉറപ്പാണ്.
വരുന്ന തെരഞ്ഞെടുപ്പിൽ 30-35 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും. മേയർസ്ഥാനാർഥി ആരെന്നു പ്രഖ്യാപിച്ചുള്ള പ്രചാരണങ്ങൾ തങ്ങൾക്കില്ല. ഉള്ളവർ മിടുക്കികളായ സ്ഥാനാർഥികളാണെന്നും രാജൻ പല്ലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിനു തോൽവിയുടെ ഉൾഭയം: മേയർ
തൃശൂർ: വരാൻ പോകുന്ന തെരെഞ്ഞെടുപ്പ് തോൽവിയുടെ ഉൾഭയമാണ് കോർപറേഷന്റെ അവസാന കൗൺസിൽ യോഗം അലങ്കോലമാക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്നു മേയർ എം.കെ. വർഗീസ്. സൗഹൃദത്തോടെ പിരിയാൻ ആഗ്രഹിച്ച യോഗം അനാവശ്യകാര്യങ്ങൾ ഉന്നയിച്ച് വഴിതിരിച്ചുവിട്ടു. മറുപടി പറയുംമുന്പേ തന്റെ ഡയസിലേക്കു കയറി പ്രതിപക്ഷം അജൻഡകൾ കീറിക്കളഞ്ഞു. കലഹം ഉണ്ടാക്കി പിരിയാൻ താത്പര്യം ഇല്ലാത്തതിനാലാണ് താൻ ഇറങ്ങിപ്പോയത്.
മിനിറ്റ്സ് എല്ലാം യഥാസമയം ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ ലഭിച്ചിട്ടില്ലെന്നു പ്രതിപക്ഷം ആരോപിക്കുമ്പോഴും തനിക്ക് ഇക്കാര്യത്തിൽ ഒരു കത്തുപോലും ലഭിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു.
എല്ലാം വെറും നാടകം മാത്രമാണെന്നും മിനിറ്റ്സിൽ ഇല്ലാത്തത് എഴുതിച്ചേർത്താൽ ജയിലിൽ പോകില്ലേ? അതുകൊണ്ട് ആരെങ്കിലും അതിനു മുതിരുമോ എന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർഗീസ് കണ്ടം കുളത്തി പറഞ്ഞു.