ഫസല്‍
ഇരിങ്ങാലക്കുട: ജയിലില്‍വച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പുത്തന്‍ച്ചിറ കോവിലകത്ത്കുന്ന് സ്വദേശി അടയിനിപറമ്പില്‍ വീട്ടില്‍ ഫസല്‍ (18) നെയാണ് അറസ്റ്റ് ചെയ്തത്. താണിശേരി സ്വദേശി പുതുപ്പാറവീട്ടില് ഷാജി (49) കരൂപടന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നും പ്രതിയോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞതിലുള്ള വിരോധത്താല്‍ മുറിയില്‍വച്ച് പ്രതി ഷാജിയെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയായിരുന്നു.
ഇടി കൊണ്ട് നിലത്തുവീണ ഷാജിയെ പ്രതി അവിടെയുണ്ടായിരുന്ന കത്തികൊണ്ട് ഇടതു കഴുത്തിലും വലതു ഷോള്ഡറിലും വലതു നെഞ്ചിന്റെ മുകള്‍ഭാഗത്തും ചുണ്ടിലും കുത്തി ഗുരുതരപരിക്കേല്പ്പിക്കുകയും ഷാജിയുടെ കൈ പുറകിലേക്കാക്കി തുണികൊണ്ട് കയ്യും കാലും വായും കെട്ടിയിട്ട് ഷാജിയുടെ 1500 രൂപ വില വരുന്ന മൊബൈല്‍ ഫോണും 3000 രൂപ വില വരുന്ന രണ്ട് വാച്ചും പേഴ്സില്‍ ഉണ്ടായിരുന്ന 4000 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ മേഡേണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാജിയുടെ മൊഴി പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. ഷാജി ഒക്ടോബര്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ ആളൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു കേസിലെ വാറണ്ട് പ്രകാരം ഇരിങ്ങാലക്കുട സബ് ജയിലില്‍ കിടന്നിരുന്നു.
ആ സമയം ജയിലില്‍ വെച്ചാണ് പ്രതിയായ ഫസലിനെ പരിചയപ്പെടുന്നത്. ഫസല്‍ മാള പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 55000 രൂപയുടെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐ എം.ആര്. കൃഷ്ണപ്രസാദ്, ജിഎസ് ഐ എം.എ. മുഹമ്മദ് റാഷി, ജിഎഎസ്ഐ അന്‍വറുദ്ദീന്‍, ജിഎസ്് സിപിഒമാരായ എൻ. എം. ഗിരീഷ്, ടി.ജെ. സതീഷ്, സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.