തൊടുപുഴ: കാഞ്ഞാർ മുതൽ കോളപ്ര വരെയുള്ള മലങ്കര ജലാശയ മേഖലയുടെ ടൂറിസം വികസനം ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോ ടെ 116 കോടിയുടെ പദ്ധതിക്ക് രൂപരേഖയായി. കോഴിക്കോട് കേന്ദ്രമായ കന്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കോളപ്രയിൽ കാടൻകാവിൽ തുരുത്തിൽ പാർക്ക്, വിവിധ കോട്ടേജുകൾ എന്നിവ നിർമിക്കും.
ഇവിടേക്കു പ്രവേശിക്കാൻ പാലവും പാർക്കിനോടനുബന്ധിച്ച് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. സഞ്ചാരികൾക്ക് ഇരിപ്പിടങ്ങളും സജ്ജമാക്കും. രാവിലെയും വൈകുന്നേരവും ആളുകൾക്ക് നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള നടപ്പാതയും നിർമിക്കും.
വയനക്കാവ് ക്ഷേത്രത്തിനു സമീപം പാർക്കും റോപ്പ് വേയും സ്ഥാപിക്കും. ജലാശയത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോട്ട് ജെട്ടികളും സജ്ജമാക്കും. ജലാശയത്തിലൂടെ ഹൗസ് ബോട്ട് ഉൾപ്പെടെയുള്ള സൗകര്യവും ക്രമീകരിക്കും. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സൗകര്യാർഥം പാർക്കിംഗ് സൗകര്യവും ഒരുക്കും.
വാട്ടർ സ്പോർട്സ് , ഫ്ളൈ ബോർഡ്, ഫ്ളോട്ടിംഗ് ബ്രിഡ്ജ്, ഭക്ഷണശാല, സ്കൈവാക്ക്, വിൻഡി വാക്ക്, വ്യൂ പോയിന്റ് പ്ലാറ്റ്ഫോം, ചിൽഡ്രൻസ് പാർക്ക് എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്.കാഞ്ഞാർ സ്റ്റേഡിയം നവീകരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ഓപ്പണ്‍ ജിം , ഇൻഡോർ ഗെയിംസ് എന്നിവയും സജ്ജീകരിക്കും.
മലങ്കര, ഇലവീഴാപൂഞ്ചിറ, ത്രിവേണി സംഗമം, നാടുകാണി, കുളമാവ്, പുള്ളിക്കാനം, വാഗമണ്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള വിശാലമായ ടൂറിസം സർക്യൂട്ടാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി. ഫ്രാൻസീസ് കരിന്പാനി, രാജു സി.ഗോപാൽ, സാബു തെങ്ങുംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ടൂറിസം വികസനസമിതി മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെത്തുടർന്നാണ് പദ്ധതിക്കു ജീവൻവച്ചത്.
നേരത്തേ കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റിയും വിവിധ ടൂറിസം സമിതികളും ഈ ആവശ്യമുന്നയിച്ചിരുന്നു. എംവിഐപിയുടെ കീഴിലുള്ള സ്ഥലത്താണ് ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ പ്രാദേശിക വികസനത്തിനും പുത്തനുണർവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.