സ്വന്തം ലേഖകൻ
തൃശൂർ: വീണ്ടുമൊരു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ജില്ലയിൽ ഹാട്രിക് വിജയചരിത്രം കുറിക്കാൻ എൽഡിഎഫും ചരിത്രം തിരുത്തിക്കുറിച്ച് ആധിപത്യം സ്ഥാപിക്കാൻ യുഡിഎഫും. കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ട് എൻഡിഎയും.
കഴിഞ്ഞ രണ്ടുതവണത്തെ ഭൂരിപക്ഷവിജയത്തിന്റെ പിൻബലത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപന ഭരണനേട്ടങ്ങളും സംസ്ഥാന തുടർഭരണനേട്ടങ്ങളും നിരത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് അങ്കത്തിനു കച്ചമുറുക്കുന്നത്.
എന്നാൽ ഭരണകോട്ടങ്ങളുടെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിഴുപ്പുകൾ ജനങ്ങൾക്കുമുന്പിൽ വെട്ടിത്തുറന്നാണ് യുഡിഎഫ് അങ്കത്തിനു തയാറെടുക്കുന്നത്. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്നുള്ള പ്രവർത്തനത്തിലൂടെ കഴിഞ്ഞതവണ നേടിയ വോട്ടുവർധനവിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിളക്കത്തിന്റെയും ആത്മവിശ്വാസത്തിലാണ് എൻഡിഎ.
കഴിഞ്ഞതവണ തൃശൂർ കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും ഏഴിൽ അഞ്ച് നഗരസഭകളിലും എൽഡിഎഫ് ജയിച്ചു. 86 പഞ്ചായത്തുകളിൽ 16 എണ്ണംമാത്രമാണു യുഡിഎഫിനൊപ്പം നിന്നത്. ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും കഴിഞ്ഞ രണ്ടുവട്ടവും എൽഡിഎഫ് ഭരണം പിടിച്ചു. 16 ബ്ലോക്ക് പഞ്ചായത്തിൽ 13 എണ്ണവും എൽഡിഎഫ് നേടി.
എൽഡിഎഫും യുഡിഎഫും സമാസമം സീറ്റുകൾ നേടിയപ്പോൾ കോണ്ഗ്രസ് വിമതനായി ജയിച്ച എം.കെ. വർഗീസിന്റെ പിന്തുണയോടെയാണ് 2020ൽ എൽഡിഎഫ് ഭരണം നിലനിർത്തിയത്. പിന്നീട് ഘടകകക്ഷികൾക്ക് ഒരവസരംപോലും കൊടുക്കാതെ അദ്ദേഹംതന്നെ അഞ്ചുവർഷവും മേയറായി. ചാലക്കുടിയും ഇരിങ്ങാലക്കുടയും ഒഴികെയുള്ള നഗരസഭകളാണ് എൽഡിഎഫിനു ജില്ലയിൽ വൻമുറ്റേത്തിനു വഴിയൊരുക്കിയത്. വടക്കാഞ്ചേരി, ചാവക്കാട്, കുന്നംകുളം, കൊടുങ്ങല്ലൂർ, ചാലക്കുടി നഗരസഭകൾ എൽഡിഎഫിനൊപ്പം നിലകൊണ്ടു.
ഇത്തവണ എൽഡിഎഫും യുഡിഎഫും പരസ്പരമത്സരത്തെക്കാളുപരി ഒരുപോലെ ഭയപ്പെടുന്നത് എൻഡിഎ കുതിപ്പിനെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻവിജയവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ വോട്ടുവർധനവും ഇരുമുന്നണികൾക്കും വെല്ലുവിളിയാണ്. തൃശൂർ കോർപറേഷനും കൊടുങ്ങല്ലൂർ, കുന്നംകുളം, മുനിസിപ്പാലിറ്റികളും വിവിധ ഗ്രാമപഞ്ചായത്ത് വാർഡുകളും ബിജെപി ലക്ഷ്യമിടുന്നു.