പന്തളം:അന്തർജില്ലാ കവർച്ചാസംഘത്തെ പന്തളം പോലീസ് പിടികൂടി. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘമാണ് പന്തളം പോലീസിന്റെ പിടിയിലായത്. തൃശൂർ പുതുക്കാട് ചിറ്റിലശേരി നെന്മണിക്കരയിൽ കൊട്ടേക്കാട്ട് വീട്ടിൽ രതീഷ് കുമാർ (36), കോട്ടയം കിളിരൂർ അട്ടിയിൽ വീട്ടിൽ ജിംഷാ ( 28) എന്നിവരാണ് പിടിയിലായത്.
ഇതിൽ രതീഷ്കുമാറിന് തൃശൂർ ജില്ലയിലെ ചേർപ്പ്, കൊടുങ്ങല്ലൂർ, ആളൂർ, ഒല്ലൂർ, പുതുക്കാട്, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ആലപ്പുഴ ജില്ലയിലെ രാമങ്കരി എന്നിവിടങ്ങളിൽ മോഷണക്കേസ് നിലവിലുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഇവർ മോഷണം നടത്തിയത്.
കടക്കൽ സ്വദേശിയിൽ നിന്നും 400 രൂപ ദിവസ വാടകയ്ക്ക് എടുത്ത പിക്കപ്പ് വാഹനത്തിൽ കറങ്ങി നടന്ന് വ്യാപാരസ്ഥാപനങ്ങൾ കണ്ടുവയ്ക്കുകയും തുടർന്ന് രാത്രി പിക്കപ്പ് വാഹനത്തിൽ വന്ന് പൂട്ടുകൾ തകർത്ത് കവർച്ച നടത്തുകയാണ് ഇവരുടെ രീതി. ഒക്ടോബർ 23 ന് രാത്രി പന്തളത്ത് ഡെന്റൽ ഹോസ്പിറ്റൽ, ബേക്കറികൾ, തുണിക്കടകൾ അടക്കം നിരവധി സ്ഥാപനങ്ങളിലാണ് ഇവർ കവർച്ച നടത്തിയത്.
നഗരത്തിൽ പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയിൽ നിന്നും 40,000 രൂപയാണ് കവർന്നത്. പ്രതികൾ എറണാകുളം ജില്ലയിൽ ഉണ്ടെന്ന് മനസിലാക്കിയ പന്തളം പോലീസ്, കളമശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. അടൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഒ പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാം, രാജേഷ് , പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, എസ് അൻവർഷ, രഞ്ജിത്ത് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് സാഹസിക നീക്കത്തിലൂടെ സംഘത്തെ പിടികൂടിയത്.