തുറവൂരിന് ഭീഷണിയായിരിക്കുന്ന തെരുവുനായ്ക്കൾ.
തുറവൂര്‍: മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. രാപകല്‍ വ്യത്യാസമില്ലാതെ റോഡില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. ഇവ റോഡിലിറങ്ങി ബൈക്ക് യാത്രികരേയും കാല്‍നട യാത്രക്കാരേയും ആക്രമിക്കുകയും ചെയ്യുന്നു. തുറവൂര്‍ റെയില്‍വേ സ്റ്റേഷന് തെരുവുനായ്ക്കര് കൈയടക്കിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ട്രെയിനുകളില്‍ വരുന്നവര്‍ക്കു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. റെയില്‍വേ പ്ലാറ്റ്ഫോമിലും തെരുവുനായ്ക്കളുടെ വിഹാരമാണ്.
തറവൂര്‍ കവല, വളമംഗലം, കാവില്‍, പട്ടണക്കാട് അന്ധകാരനഴി പൊനാംവെളി, പള്ളിത്തോട്, റ്റിഡി, ചാവടി, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്തു പ്രദേശങ്ങള്‍ തെരുവുനായ്ക്കള്‍ വിഹരിക്കുകയാണ്. തീരദേശ റോഡില്‍ നായ്ക്കക്കള് കുറുകെ ചാടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.
നായ്ക്കളുടെ ആക്രമണ ഭീഷണിമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. നിരവധി പരാതികള്‍ നല്‍കിയിട്ടും പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുത്ത്, എഴുപുന്ന, അരുര് പഞ്ചായത്തുകള്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി തെരുവുനായ്ക്കളെ നിയന്ത്രിക്കാനള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.