കോഴഞ്ചേരി: വികസനം രാഷ്ട്രീയമായി കൂട്ടികലര്ത്തരുത് എന്ന സന്ദേശവുമായി എഴുമറ്റൂര്‍ - അമൃതധാര ഗോശാല ട്രസ്റ്റ് ചെയര്മാന് അജയകുമാര്‍ വല്ല്യുഴത്തില്‍ നടത്തുന്ന വികസന കോണ്‍ക്ലേവിന്റെ ആദ്യഘട്ടം നാളെ രാവിലെ 10 ന് ആറന്മുള ആല്‍ത്തറ ജംഗ്ഷനില്‍ ആരംഭിക്കും.
പഴയകാലത്തെ നാട്ടിന്‍പുറങ്ങളിലെ ഗ്രാമസഭകള്‍ മരച്ചുവട്ടിലാണ് നടന്നത്. ഇതിന്റെ പിന്തുടര്ച്ചയായിട്ടാണ് അമൃതധാര ഗോശാല നാളെ രാവിലെ പത്തിന് ആറന്മുള ആല്‍ത്തറ ജംഗ്ഷനിലും ഉച്ചകഴിഞ്ഞ് മൂന്നിന് കുഴിക്കാല പഞ്ചായത്ത് സ്റ്റേഡിയത്തിലും നടക്കും.
വികസന കോണ്‍ക്ലേവ് എന്ന വികസന പരിപാടിയില്‍ രാഷ്ട്രീയ ജാതി മത വര്‍ഗ ചര്‍ച്ചകളൊന്നും തന്നെ അനുവദിക്കില്ലെന്ന് അജയകുമാർ പറഞ്ഞു. രണ്ട് മണിക്കൂറാണ് ചര്‍ച്ചകളുടെ ദൈര്‍ഘ്യം.
ഇത്തരം ചര്‍ച്ചകളിലൂടെ സമാഹരിക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ജനകീയ വികസന രേഖ തയാറാക്കി പുതിയതായിട്ട് ഭരണമേല്‍ക്കുന്ന ത്രിതല പഞ്ചായത്ത് സമിതികള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും അജയകുമാര്‍ വല്ല്യുഴത്തില്‍ പറഞ്ഞു.
കാര്‍ഷിക സമൃദ്ധിയുടെയും സാംസ്കാരിക സമ്പന്നതയുടെ വിളനിലമായ ആറന്മുളയും അതിനോടു ചുറ്റുവട്ടത്തുകിടക്കുന്ന ഗ്രാമപ്രദേശത്തുമാണ് വികസന കോണ്‍ക്ലേവ് നടക്കുന്നത്. ഗ്രാമീണ ഇടങ്ങളില്‍ തങ്ങളുടെ നാടിന്റെ വികസന ആവശ്യങ്ങളുമായി പൊതുജനത്തിന് പങ്കെടുക്കാമെന്നതും വികസന കോണ്‍ക്ലേവിന്റെ പ്രത്യേകതയാണ്. ആറന്മുള ഗ്രാമപഞ്ചായത്തിന്റെ സമീപത്തുള്ള 12 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗര സഭയിലും രണ്ട് ടൈം സ്ലോട്ടുകളായിട്ടാണ് ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുന്നത്.
സാംസ്കാരിക കാര്‍ഷിക സമ്പന്നതയുടെ വിളനിലമായ ആറന്മുളയില് ആരംഭിക്കുന്ന വികസന വേദിയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ പുതുതായി വരുന്ന ത്രിതല പഞ്ചായത്തുകളില്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ നല്‍കുമെന്നും അജയകുമാര്‍ പറഞ്ഞു. കോഴഞ്ചേരി ബസ് സ്റ്റാൻഡ്, തോട്ടപ്പുഴശേരി, നാരങ്ങാനം, പ്രക്കാനം, ഇലവുംതിട്ട, ഓമല്ലൂർ, ഇരവിപേരൂർ, ഓമല്ലൂർ, ഇരവിപേരൂർ, പുല്ലാട്, കുളനട, പത്തനംതിട്ട ടൗൺ സ്ക്വയർ എന്നിവിടങ്ങളിലും തുടർന്ന് ജനകീയ വികസന കോൺക്ലേവ് സംഘടിപ്പിക്കും.