കല്ലേലി സിഎസ്ഐ പള്ളിക്ക് സമീപമുള്ള വീട്ടിലെ കൃഷിയിടത്തിൽ കാട്ടാനകൾ വരുത്തിയ നാശം.
കോന്നി: കല്ലേലി സി എസ്ഐ പള്ളിക്ക് സമീപമുള്ള കൃഷിയിടത്തിൽ കാട്ടാന ആക്രമണം. ജനവാസ മേഖലയിൽ ഇറങ്ങി സമീപത്തെ വീടുകൾക്കു സമീപംവരെ കാട്ടാന ഇറങ്ങിയത്. വീട്ടുകാർ ആനയുടെ ആക്രമണത്തിൽ നിന്നും തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം മിനി ഇടിക്കുളയുടെ വീടിനു മുന്നിലാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കാട്ടാന എത്തി ആദ്യം ചിന്നംവിളിച്ചത്. നടുവിലേത്ത് ചാക്കോയുടെ വീടിന്റെ ജനാലയുടെ അരികിലും ആനയെത്തി. വീടുകൾക്കു നേരെ ആക്രമണമുണ്ടായില്ലെങ്കിലും കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നവർ ഏറെ ഭീതിയിലായി.
കല്ലേലിയിൽ ആന ഇറങ്ങുന്നത് തുടർ സംഭവമായി മാറുമ്പോഴും വനം അധികൃതർ ഫല പ്രദമായ നടപട്ടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇത് ഏഴാം തവണയാണ് ആനകൾ എത്തുന്നത്.
കുളത്തുമണ്ണിലും കാട്ടാന
അരുവാപ്പുലംഗ്രാമ പഞ്ചായത്തിലെ കുളത്തുമണ്ണിൽ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നാട്ടുകാരും വനപാലകരും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നിട്ടും ആനയെ തുരത്താനാകുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ്
അഞ്ച് കാട്ടാനകൾ കുളത്തുമൺ പ്രദേശത്തേക്ക് കടന്നത്. കൃഷിയിടങ്ങളിലേക്ക് ആനകൾ കടന്നതിനേ തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ നാട്ടുകാർ വിവരം ധരിപ്പിക്കുകയും കോന്നി ആർആർറ്റി യും പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപലകരും ആനക്കൂട്ടത്തെ കാടു കയറ്റി വിടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
കൃഷിയിടത്തിൽ നിന്നും ആനകളെ ബഹളം വെച്ച് ഓടിക്കുവാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ വനം വകുപ്പ് പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ കാട്ടിലേക്ക് കയറിയ ആനകൾ മണിക്കൂറുകൾക്കു ശേഷം വീണ്ടും തിരികെ നാട്ടിൽ എത്തി.
ടാപ്പിംഗ് തൊഴിലാളികൾക്കു മുന്നിൽ കാട്ടാന
താമരപ്പള്ളി കളിസ്ഥലത്ത് എത്തിയ കാട്ടാനക്കൂട്ടത്തിന് മുന്നിൽ ടാപ്പിംഗ് തൊഴിലാളികൾ അകപ്പട്ടത് കഴിഞ്ഞദിവസമാണ്. തലേന്നു രാത്രി വനപാലകർ കാടുകയറ്റിവിട്ട കാട്ടാനക്കൂട്ടമാണ് പുലർച്ചെ വീണ്ടും ഇറങ്ങിയത്. പുലർച്ചെ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികളും ഇതോടെ ഭീതിയിലായി.
മുൻപ് ആനകൾ കാടുകയറ്റി വിട്ടാൽ കയറി ഉൾവനങ്ങളിലേക്ക് പോകുന്നത് പതിവായിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ വനത്തിനുള്ളിലേക്ക് കയറിപ്പോകാതെ നിൽക്കുന്നത് വനപാലകെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ കുളത്തുമൺ, കല്ലേലി, കൊക്കാത്തോട്, വയക്കര, അരുവാപ്പുലം പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കർഷകരുടെ കാർഷിക വിളകളാണ് കാട്ടാനകൾ ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്.
ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ പ്രവേശിച്ചതോടെ ടാപ്പിംഗ് തൊഴിലാളികൾ അടക്കമുള്ളവർ ജീവനെ ഭയന്നാണ് പുലർച്ചെ റബർ തോട്ടങ്ങളിലേക്ക് പോകുന്നത്. കാട്ടാന ശല്യം നിയന്ത്രിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരും.
Tags : Local News Pathanamthitta Nattuvishesham