കാട്ടാന ആക്രമണം ഉണ്ടായ പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ആലയ്ക്കൽ വീടിന്റെ ഉമ്മറത്ത് ഗൃഹനാഥൻ അപ്പുക്കുട്ടനും ഭാര്യ തേനിയും.
കോതമംഗലം: കുട്ടമ്പുഴ ആദിവാസി ഉന്നതിയില്‍ കാർ യാത്രികനും വീടിനും നേരെ കാട്ടാന ആക്രമണം. ബന്ധുവിനെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ വീട്ടില്‍ എത്തിച്ച് മടങ്ങും വഴിയാണ് കാർയാത്രികന് നേരെ ആക്രമണം ഉണ്ടായത്.
പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍പ്പെട്ട വെളിയത്തുപറമ്പ് പുത്തന്‍പുരയ്ക്കല്‍ അഭിനന്ദ് ബോസിന് (23) നേരെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ 1.30 നാണ് സംഭവം. പരിക്കേറ്റ യുവാവിനെ വനപാലകര്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിണവൂര്‍കുടി മുക്ക് ഭാഗത്തുള്ള ബന്ധുവിനെ കുട്ടമ്പുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയശേഷം വീട്ടിലെത്തിച്ച് മടങ്ങുകയായിരുന്നു അഭിനന്ദ്.
പിണവൂര്‍കുടി കമ്യൂണിറ്റി ഹാളിന് സമീപം എത്തിയപ്പോള്‍ ഒരു ആന കാറിനു നേരെ പാഞ്ഞെത്തി തുമ്പിക്കൈ കൊണ്ട് കാറിന്റെ വലതുവശത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കാര്‍ ചെറുതായെന്ന് പൊങ്ങി ഉലയുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തെന്ന് അഭിനന്ദ് പറഞ്ഞു.
ഇതിനിടെ കാറിന് മുന്നില്‍ കാട്ടാനക്കൂട്ടം നിരന്നതോടെ എന്താ ചെയ്യേണ്ടതെന്ന് അറിയാതെ വല്ലാതെ ഭയന്നുപോയി. വണ്ടി നിന്നു പോകാതിരിക്കാന്‍ ബ്രേക്ക് പിടിച്ച് ആക്സിലേറ്ററില്‍ ചവിട്ടി ഇരപ്പിച്ച് നിര്‍ത്തി. ഈ സമയം ഒരാന തുമ്പിക്കൈ കൊണ്ട് സ്റ്റിയറിംഗില്‍ പിടിച്ചുവലിക്കുകയും മറ്റൊരാന കാറിന് മുന്നില്‍ ചവിട്ടിയും നില്‍ക്കുകയായിരുന്നുവെന്ന് അഭിനന്ദ് പറഞ്ഞു. ചവിട്ടി നിന്ന ആന കാല് മാറ്റിയ സെക്കൻഡില്‍ കാര്‍ മുന്നോട്ടെടുത്ത് ഓടിച്ച് പോരുകയായിരുന്നു.
ആനയെ തുരത്തിയോടിച്ച ശേഷം ആര്‍ആര്‍ടി വാഹനത്തിലാണ് അഭിനന്ദിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയത്ത് ഓട്ടോയില്‍ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. ആന കാറില്‍ തുമ്പിക്കൈക്ക് അടിച്ചപ്പോഴുണ്ടായ കുലുക്കത്തില്‍ സ്റ്റിയറിംഗിലും മറ്റു ഭാഗത്തും ഇടിച്ച് സീറ്റിലേക്ക് മറിഞ്ഞ അഭിനന്ദിന്റെ തലയ്ക്കും നെഞ്ചിനും കൈകാലുകള്‍ക്കും പരിക്കുണ്ട്.
വീടാക്രമിച്ചത് ഏറുമാടത്തിൽ കഴിഞ്ഞ വയോധിക ദമ്പതികളുടെ കൺമുന്നിൽ
പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആലയ്ക്കൽ അപ്പുക്കുട്ട(68) ന്റെ വീടിന് നേരെയാണ് കാട്ടുകൊമ്പന്റെ ആക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കാട്ടാന ആക്രമണം ഭയന്ന് തൊട്ടപ്പുറത്ത് ഏറമാടത്തിലായിരുന്ന അപ്പുക്കുട്ടനും ഭാര്യ തേനിയും നായയുടെ നിര്‍ത്താത്ത കുരകേട്ട് എഴുന്നേറ്റ് സംഭവം ഭയാശങ്കയോടെ കാണുന്നുണ്ടായിരുന്നു.
വീടിന്റെ മുറ്റത്ത് ആനയെ കണ്ട് നായ കുരച്ചപ്പോള്‍ ആന നായക്ക് നേരെ പാഞ്ഞടുത്തു. ആനയെ പേടിച്ച് നായ വീടിനുള്ളിലേക്ക് ഓടികയറി. നായയെ കിട്ടാത്ത ദേഷ്യത്തിന് വീടിന്റെ മേല്‍ക്കൂരയില്‍ തുമ്പിക്കൈകൊണ്ട് അടിച്ച് തിരിഞ്ഞപ്പോള്‍ ആനയുടെ ശരീരം തട്ടി തകിട് ഷീറ്റ് നിലത്തേക്ക് വീണു. ഷീറ്റ് വീണ ശബ്ദം കേട്ട് പേടിച്ച് കാട്ടാന ഓടിപ്പോവുകയായിരുന്നു.
ആറ് മാസം മുമ്പ് ഇവരുടെ സമീപത്ത് താമസിക്കുന്ന ബന്ധുകൂടിയായ ആലയ്ക്കല്‍ വിഷ്ണുവിന്റെ വീട് കൊമ്പന് തകര്‍ത്തിരുന്നു. രാത്രി സമയത്ത് കൊമ്പന് എത്തുന്നത് പ്രദേശവാസികള്‍ക്കിടയിൽ ഭീതി വിതയ്ക്കുന്നുണ്ട്. ഉരുളന്തണ്ണി-പിണവൂര്‍കുടി റോഡിലും ഉന്നതി മേഖലയിലും ആര്‍ആര്‍ടി സേവനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Kuttampuzha Local News Ernakulam Nattuvishesham