വിഴിഞ്ഞം: തുടർച്ചയായി രണ്ടാം ദിവസവും കോവളം കടലിൽ ഉല്ലാസബോട്ട് മറിഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. രണ്ടു പേർക്ക് പരിക്കേറ്റു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബീച്ചിലെ ഉല്ലാസ ബോട്ട് സവാരി തീരദേശ പോലീസ് ഇടപെട്ട് നിർത്തിവച്ചു. ഇന്നലെ രാവിലെ പത്തരയോടെ കോവളം ഗ്രോ ബീച്ചിലായിരുന്നു അപകടം.
സേലം സ്വദേശികളുമായി കടലിലേക്ക് പുറപ്പെട്ട ഉല്ലാസബോട്ട് ഇടയ്ക്കൽ പാറക്ക് സമീപം ശക്തമായ തിരയിൽ തലകീഴായി മറിയുകയായിരുന്നു. സേലത്തുനിന്നു കോവളം കാണാനെത്തിയ സഞ്ചാരികളായ സുരേഷ്, ഭാര്യ തമിഴ് ശെൽവി, ഭാര്യാസഹോദരൻ മോഹനൻ, കുട്ടികളായ ശരൺ, ധന്യശ്രീ എന്നിവരെ മറ്റു ബോട്ടുകാരും ലൈഫ് ഗാർഡുമാരും ചേർന്നു രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
നേരിയ പരിക്കേറ്റ സുരേഷ്, മോഹനൻ എന്നിവർക്ക് അധികൃതർ പ്രാഥമിക ശുശ്രൂഷനൽകി. ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നെങ്കിലും കടലിൽ വീണവർ ശക്തമായ തിരയിൽപ്പെട്ടത് ആശങ്കക്കിടവരുത്തി. കുട്ടികൾ ഉൾപ്പെടെയുള്ളവർ നിലവിളിച്ചതോടെയാണ് കരയിലുണ്ടായിരുന്നവർ കാര്യമറിയുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം ഒഴിവായി.
ശനിയാഴ്ച വൈകുന്നേരവും സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. പന്ത്രണ്ടുകാരിയുൾപ്പെട്ട കുടുംബം കടലിൽവീണെങ്കിലും രക്ഷപ്പെടുത്തി. കുട്ടിക്കും പിതാവിനും കൈയിലും കാലിലും പരിക്കേറ്റു. ബോട്ടിനടിയിൽപ്പെട്ട കുടുംബത്തെ ബോട്ടുജീവനക്കാരും ലൈഫ്ഗാർഡുകളും ചേർന്ന് രക്ഷ പ്പെടുത്തുകയായിരുന്നു. ശ്രീ കാര്യം സ്വദേശിയായ അരുണും ഭാര്യയും മകളുമാണ് കടലിൽവീണത്.
Tags : Local News Thiruvananthapuram Nattuvishesham