അകത്തേത്തറ കുന്നംപാറയിലൊരുക്കിയ മഴകാണാനൊരിടം.
എം.വി. വസന്ത്
പാലക്കാട്: മഴയുടെ സൗന്ദര്യം, അതു അവർണനീയമാണെന്നു കരുതുന്നവർക്കു ഇവിടെയൊരു ഇടം; മഴ കാണാനൊരിടം.
അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ കുന്നംപാറ വാർഡ് ഒന്പതിലാണ് മഴ കാണാനായി പഞ്ചായത്ത് ഇടപെട്ട് ഇങ്ങനെയൊരു ഇടം ഒരുക്കിയത്. കുന്നംപാറയുടെ മുകളിൽ കയറിയാൽ മുമ്പിൽ വടമലയും പുറകിൽ തെന്മലയും കാണാം.
പാലക്കാടൻ ചുരത്തിനു നടുവിലിരുന്ന് ധോണി മലകളിലും പാലമലയിലും കരിമലയിലും ആട്ടുമലയിലും കുറുമ്പാച്ചി മലയിലും അടുപ്പുകൂട്ടി മലയിലും പാറപ്പെട്ടിയിലും പെയ്യുന്ന മഴ കണ്ടാസ്വദിക്കാം. ഇടയ്ക്ക് ഒരുവശത്തായി കൂകി മറയുന്ന ട്രെയിനുകളെയും കാണാം.
പുറകിലേക്കു നോക്കിയാൽ കാണുന്നതു തെന്മലയെന്ന കിഴക്കൻപാലക്കാട്ടുകാരുടെ അഹങ്കാരം. ഇത്രയും ദൂരെനിന്നും നെല്ലിയാമ്പതിയും പറമ്പിക്കുളവുമൊക്കെയുള്ള കാണാമെന്നതാണ് പ്രധാന പ്രത്യേകത.
കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി മെംബർമരായ അഡ്വ. ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മുരളി, ചന്ദ്രേഷ് രാജ്, സജിത്ത്, ഡോ. മീനാ പി. കുമാർ എന്നിവർ ചേർന്ന് നാടിനു സമർപ്പിച്ചു.