കൊച്ചി: ജില്ലയില്‍ സ്ഥിരം കായികാധ്യാപകരില്ലാത്തത് 305 വിദ്യാലയങ്ങളില്‍. യുപി, ഹൈസ്കൂളുകളുടെ മാത്രം കണക്കാണിത്. സ്ഥിരം കായികാധ്യാപകരില്ലാത്ത ഏറ്റവും അധികം സ്കൂളുകളുള്ള ജില്ലകളിലൊന്നാണ് എറണാകുളം. കായികാധ്യാപക, വിദ്യാര്‍ഥി അനുപാതം കാലോചിതമായി പുതുക്കണമെന്നതാണ് അധ്യാപകരുടെയും ഉദ്യോഗാര്‍ഥികളുടെയും ആവശ്യം.
1969 കാലഘട്ടത്തിലെ അനുപാതമാണ് ഇപ്പോഴും നിലവിലുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളാണെങ്കിലും എട്ടിലെയും ഒമ്പതിലെയും മാത്രം പീരിയഡുകള്‍ കണക്കാക്കിയാണ് കായികാധ്യാപക തസ്തിക നിര്‍ണയിക്കുന്നത്. ഇത് ശരിയല്ലെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. എട്ട്, ഒമ്പത് ക്ലാസുകളില്‍ അഞ്ച് പീരിയഡുകള്‍ വേണമെന്നതാണ് ഇതിലെ നിലവിലുള്ള മാനദണ്ഡം. 500 വിദ്യാര്‍ഥികളുണ്ടെങ്കില്‍ മാത്രമാണ് യുപി വിഭാഗത്തില്‍ കായികാധ്യാപക തസ്തിക അനുവദിക്കപ്പെടുന്നുള്ളൂ. എറണാകുളം ഉപജില്ലയില്‍ രണ്ട് വിദ്യാലയങ്ങളില്‍ മാത്രമെ കായികാധ്യാപക തസ്തികയുള്ളുവെന്നും അധ്യാപക പ്രതിനിധികള്‍ പറയുന്നു.
കഴിഞ്ഞ ജില്ലാ കായിക മേളയ്ക്കിടെ പരസ്യ പ്രതിഷേധവുമായി കായികാധ്യാപകര്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യ കായിക വിദ്യാഭ്യാസം നിര്‍ബന്ധ പാഠ്യവിഷയമാക്കുക, കായികാധ്യാപക നിയമനം നടപ്പിലാക്കുക, തസ്തിക പരിഷ്കരിക്കുക, കായികാധ്യാപകരെ ജനറല്‍ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഇത് പിന്നീട് സംസ്ഥാന വ്യാപകമായി നടത്തുകയും ചെയ്തിരുന്നു. നിലവില്‍ ജില്ലയില്‍ സ്ഥിരം കായികാധ്യാപകര്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ യുപി സ്കൂളുകള്‍ നാല്, ഹൈസ്കൂള്‍-10 എയ്ഡഡ് മേഖലയില്‍ യുപി-11, ഹൈസ്കൂള്‍- 135 എന്നിങ്ങനെയാണ്.
അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ആരോഗ്യകായിക വിദ്യാഭ്യാസം എന്ന പേരില്‍ പാഠപുസ്തക അധിഷ്ടിതമായി പഠനം നടത്താന്‍ പാഠ്യപദ്ധതിയുണ്ട്. എന്നാല്‍ ഇതു പേരിന് മാത്രമായി ചുരുങ്ങുകയാണെന്ന് കായികാധ്യാപകർ പറയുന്നു.
Tags : Local News Ernakulam Nattuvishesham