ചെന്നൈ നുങ്കന്പാക്കത്തെ ഫ്ളാറ്റിൽ ചൂതാട്ടം നടത്തിയ കേസിൽ അറസ്റ്റിലായ തമിഴ് നടൻ ഷാമിനും സംഘത്തിനും ജാമ്യം. നടനോടൊപ്പം അറസ്റ്റിലായവരിൽ വ്യവസായികളും സിനിമാ നിർമാതാക്കളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൂതാട്ടത്തിൽ പണം നഷ്ടമായ ഒരു നടനാണ്രതേ ചൂതാട്ടം നടക്കുന്ന കാര്യം പോലീസിനെ അറിയിച്ചത്. പോലീസ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ അതാരാണെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഫ്ളാറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും ചൂതാട്ട ടോക്കണുകളും കാർഡുകളും പോലീസ് കണ്ടെടുത്തിരുന്നു. ഇവിടെ പതിവായി ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചിരുന്നെന്നും പോലീസ് പറയുന്നു. സംഭവത്തിൽ തമിഴ് സിനിമയിലെ ഒട്ടേറെ പ്രമുഖരായ നടൻമാർക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
തമിഴ് സിനിമാരംഗത്തെ പല പ്രമുഖരും ഷാം നടത്തിയിരുന്ന ചൂതാട്ടകേന്ദ്രത്തിലെ അംഗങ്ങളാണെന്നാണു പോലീസ് പറയുന്നത്. തമിഴ് സിനിമയിലെ പ്രമുഖർക്ക് ചൂതാട്ടവുമായി ബന്ധമുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഷാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ചൂതാട്ടം നടന്ന ഫ്ളാറ്റ്. ലോക്ക്ഡൗണ്‍ കാലത്ത് ഷാമിന്റെ ഫ്ളാറ്റിൽ നിയമവിരുദ്ധ പ്രവർത്തനത്തിന് ഒരുപാട് പേർ എത്താറുണ്ടത്രെ.
ലോക്ക്ഡൗണ്‍ കാലത്താണ് ചൂതാട്ടകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. രാത്രി 11 മുതൽ പുലർച്ച നാലു വരെയായിരുന്നുവതേ പ്രവർത്തനം. തമിഴ് സിനിമയിലെ പ്രമുഖനായ നടന് ചൂതാട്ടത്തിലൂടെ വൻ തുക നഷ്ടമായി എന്നു പോലീസിന് വിവരം ലഭിച്ചു. പ്രതികൾ എങ്ങനെയാണ് പണം വച്ച് ചൂതാട്ടത്തിലേർപ്പെട്ടത് എന്ന് അന്വേഷിച്ചുവരുകയാണെന്ന് മുതിർന്ന പോലീസ് ഓഫീസർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓണ്‍ലൈൻ ഗെയിം കളിച്ച് പണം നഷ്ടമായ ബിരുദ വിദ്യാർഥി കഴിഞ്ഞദിവസം ചെന്നൈയിൽ ജീവനൊടുക്കിയിരുന്നു. ഇയാളുടെ 20,000 രൂപയാണ് നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം. തുടർന്നാണ് ചൂതാട്ടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പോലീസ് തുടക്കമിട്ടതും ഷാമും സംഘവും അറസ്റ്റിലായതും.
നുങ്കന്പാക്കം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപ്പാർട്ട്മെന്റിൽ മിന്നൽ പരിശോധന നടത്തിയാണ് ഷാമടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. ചൂതാട്ട നിരോധന നിയമപ്രകാരവും ലോക്ക്ഡൗണ്‍ നിയമലംഘനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് നിരീക്ഷണകേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നതിനാൽ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ചൂതാട്ടം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട മത്സരങ്ങൾ കൂടുകയാണുണ്ടായത്. പരിശോധനകൾ കർക്കശമാക്കി ഇത്തരക്കാരെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
മോഡൽ കൂടിയായ ഷംസുദ്ദീൻ ഇബ്രാഹിം എന്ന ഷാം 2001ൽ 12ബി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ദി ഗ്രേറ്റ് ഫാദർ എന്ന മലയാളസിനിമയിലും ഷാം അഭിനയിച്ചിട്ടുണ്ട്. വെങ്കിട് പ്രഭു സംവിധാനം ചെയ്ത പാർട്ടിയിലാണ് ഷാം ഒടുവിൽ അഭിനയിച്ചത്. ഇത് റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.