നയൻതാരയേക്കാൾ പ്രതിഫലം! സൂപ്പർനായികയാകാൻ മൃണാൾ
Tuesday, March 21, 2023 9:05 AM IST
സീതാരാമം എന്ന സിനിമയുടെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയിരിക്കുകയാണ് മൃണാൾ ഠാക്കൂര്‍. തെലുങ്ക് ചിത്രമായ സീതാരാമം മൊഴി മാറ്റി മറ്റ് ഭാഷകളിലുമെത്തിയിരുന്നു. ചിത്രം പാന്‍ ഇന്ത്യന്‍ വിജയമായി മാറിയതോടെ മൃണാളിന്‍റെ കരിയറും കുതിച്ചുയരുകയായിരുന്നു. രാജ്യം മുഴുവന്‍ ആരാധകരുള്ള നടിയായി മാറാന്‍ ചിത്രത്തിലൂടെ മൃണാലിന് സാധിച്ചു.

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറാനൊരുങ്ങുകയാണ് മൃണാൾ. താരത്തിന്‍റെ സമ്മതം കാത്ത് ഏഴ് സിനിമകളാണ് അണിയറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ എതായിരിക്കും മൃണാൾ സ്വീകരിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

തന്‍റെ പുതിയ ഹിന്ദി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും മൃണാൾ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ സ്വീകരിക്കുക എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഹിന്ദിക്കും തെലുങ്കിലും പുറമെ തമിഴിലും മലയാളത്തിലും അരങ്ങേറാന്‍ തയാറെടുക്കുകയാണ് താരം.

ഈ വര്‍ഷംതന്നെ മൃണാളിന്‍റെ തമിഴ്, മലയാളം അരങ്ങേറ്റം ഉണ്ടാകുമെന്നാണ് സൂചന. നല്ലൊരു അഭിനേത്രിയാണെന്ന് താരം നേരത്തെ തന്നെ പ്രേക്ഷകരെ ബോധ്യപ്പെടുത്തിയിരുന്നു. അതേസമയം നാനിയുടെ ചിത്രത്തിനായി മൃണാൾ വാങ്ങുന്നത് വമ്പൻ പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയേക്കാള്‍ പ്രതിഫലമാണ് ഈ ചിത്രത്തില്‍ മൃണാളിന് ലഭിക്കുന്നതെന്നാണ് അറിയുന്നത്. എന്തായാലും താരത്തിന്‍റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. സീതാരാമത്തിലൂടെ കേരളത്തിലും ആരാധകരെ നേടിയെടുത്ത താരം മലയാളത്തിലെത്തുന്നതും ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.

ടെലിവിഷനിലൂടെയാണ് മൃണാൾ താരമാകുന്നത്. നിരവധി പരമ്പരകള്‍ ചെയ്ത് കൈയടി നേടിയ ശേഷമാണ് മൃണാൾ ഠാക്കൂര്‍ സിനിമയിലെത്തുന്നത്. ലവ് സോണിയ എന്ന ഓഫ് ബീറ്റ് ചിത്രത്തിലൂടെയായിരുന്നു മൃണാലിന്‍റെ അരങ്ങേറ്റം. ചിത്രത്തിലെ താരത്തിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

പിന്നാലെ ഹിറ്റ് ചിത്രങ്ങളിലെ നായികയായി ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു. തെലുങ്ക് ചിത്രം സീതാരാമം പുറത്തിറങ്ങിയതോടെ മൃണാളിന്‍റെ കരിയര്‍ ആകെ മാറി മറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.