എങ്ങനെയാണ് ഇങ്ങനത്തെ നുണകൾ എഴുതിവിടാൻ സാധിക്കുന്നത്; സീമ ജി.നായർ
Tuesday, February 11, 2025 3:00 PM IST
അന്തരിച്ച നടി മീന ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളിൽ പ്രതികരണവുമായി നടി സീമ ജി. നായർ. മീന ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമ ജി. നായരെന്നും അവർക്കു വയ്യാതായപ്പോൾ സീമ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ച് ഒരു സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
സീമയുടെ പോസ്റ്റിനു താഴെയാണ് ശിൽപ എന്ന യുവതി ഇങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റ് കണ്ടപ്പോൾ അദ്ഭുതം തോന്നിയെന്നും തന്റെ അച്ഛന് ഇങ്ങനെയൊരു പെങ്ങളോ മീന ഗണേഷിന് ഇങ്ങനെയൊരു ആങ്ങളയോ ഇല്ലെന്നും സീമ പറയുന്നു.
‘‘ഈ കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോ വന്നിരുന്നു. കൊടുങ്ങലൂർ ഒരു പരിപാടിക്കു പോയപ്പോൾ എടുത്തത്. അതിന്റെ താഴെ നല്ലതും, ചീത്തയുമായ കമന്റുകൾ വന്നു. ചീത്ത കമന്റൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല, പക്ഷേ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി അതിവരുടെ കമന്റായിരുന്നു.
മരണപ്പെട്ട പ്രശസ്ത നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാൻ എന്നും, അവർക്കു വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ല എന്നും. സത്യത്തിൽ എനിക്കദ്ഭുതം തോന്നി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല, മീനമ്മയ്ക്കു അങ്ങനെ ഒരു ആങ്ങളയുമില്ല.
എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നു. ഈ സ്ത്രീക്ക് എവിടുന്നു കിട്ടി, ഇങ്ങനെ ഒരു ബന്ധം. കേട്ടുകേൾവിയില്ലാത്ത കഥകൾ ആണ് പറയുന്നത്. കുറച്ചു പേരെങ്കിലും അത് വിശ്വസിക്കും, എന്റെ അച്ഛനും, മീന ഗണേഷ് അമ്മയും മരിച്ചുപോയ സ്ഥിതിക്ക് ഇവർ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാൻ പറ്റില്ല.
അവർ എഴുതിയ കമന്റും ഇതോടൊപ്പം ചേർക്കുന്നു. ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത്, ഉണ്ടാക്കുന്നത്. എനിക്കൊരു സംശയം ഇല്ലാതില്ല, ആ ആങ്ങളയുടെ മകൾ നിങ്ങൾ ആണോന്ന് ശിൽപ പ്രതീഷ് കുമാറിന് അഭിനന്ദനങ്ങൾ. എനിക്കൊരു അപ്പച്ചിയെ ഉണ്ടാക്കി തന്നതിന്,
ഇന്നലെ ഉച്ചയോടെ ദുബായിൽ നിന്നും ആ കമന്റ് പോസ്റ്റ് ചെയ്ത ശിൽപയുടെ ഫോൺ വന്നു. പരിചയം ഇല്ലാത്തതുകൊണ്ടും, വർക്കിൽ ആയതു കൊണ്ടും എടുക്കാൻ പറ്റിയില്ല. തുടരെ തുടരെയുള്ള ഫോൺ വന്നപ്പോൾ അത് എടുത്തു.
അവർ ദുബായിൽ നല്ല രീതിയിൽ ജീവിക്കുന്നവർ ആണെന്നും, ഭർത്താവ് അവിടെ വലിയ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആണെന്നും, അവർ അങ്ങനെ ചെയ്യില്ലെന്നും, അവരുടെ ചേച്ചിയുടെ മകൾ വീട്ടിൽ ചെന്നപ്പോൾ അവരുടെ ഫോൺ എടുത്തു മെസേജ് ഇട്ടതാണെന്നും പറഞ്ഞു.
എന്തോ, ഏതോ പക്ഷേ എനിക്ക് ആ മെസേജ് ഇട്ട ആളെ നേരിട്ട് കാണണം എന്നു പറഞ്ഞു, രാത്രി ഒൻപതു മണിയോടെ ബോട്ടിം കോളിൽ ഞാൻ അവരെ കണ്ടു, ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല, എവിടെയോ ഒരു ഇന്റർവ്യൂവിൽ കേട്ടതാണ്, അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു, എന്തായാലും അങ്ങനെ ഒരു ഇന്റർവ്യൂ ആരും കൊടുത്തിട്ടില്ല, ബോട്ടിമിൽ വന്ന സ്ക്രീൻഷോട്ട് ഫോട്ടോ എടുത്തിട്ടുണ്ട്, അതിവിടെ ഞാൻ ഇടുന്നില്ല.
പക്ഷേ ഒരു കാര്യം ഞാൻ പറയട്ടെ ,എന്തിനു വേണ്ടി ആണേലും, ആർക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അറിയാത്ത കാര്യങ്ങൾ പറയരുത്, അവർ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും, അവരുടെ പാപ്പന്റെയും, മേമ്മയുടെയും ഫോട്ടോ സ്ക്രീൻ ഷോട്ട് വച്ച് ഞാൻ ആ പോസ്റ്റിട്ടതുകൊണ്ടു, അവർക്കു വിഷമം ആയിപോയെന്നു.
കാര്യമല്ലാത്ത കാര്യങ്ങൾ എഴുതുമ്പോൾ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവർ ചിന്തിച്ചില്ല. എല്ലാരും പോട്ടെ, പോട്ടെ എന്ന് പറഞ്ഞപ്പോൾ ഞാനിതിനെ പിന്നാലെ പോകാൻ കാരണം, മീനാമ്മ എന്റെ അച്ഛന്റെ പെങ്ങൾ ആണെന്നും, ആപത്തു കാലത്തു ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കിൽ ആണ്. ചിലർക്ക് ഇത് നിസാരം ആയി തോന്നാം, പക്ഷേ എനിക്കതു അത്ര നിസാരം അല്ല.’’–സീമ ജി. നായരുടെ വാക്കുകൾ.