ബെൻസിൽ പോയ നിർമാതാവിനെ തൊഴുത്തിലാക്കിയ സിനിമ; ചതിച്ചത് സംവിധായകൻ തന്നെയെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ വെളിപ്പെടുത്തൽ
Monday, February 10, 2025 10:48 AM IST
നാലു കോടി ബജറ്റിൽ തീർക്കേണ്ട സിനിമയുടെ ചിത്രീകരണം പൂർത്തിയാകാൻ 20 കോടി വേണ്ടി വന്നുവെന്നും ചിത്രം പരാജയമായതിനെ തുടർന്ന് നിർമാതാവ് പാപ്പരായെന്നും വാദങ്ങൾ നിലനിൽക്കെ അതേ സിനിമയുടെ അണിറയപ്രവർത്തകന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു.
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരാണ് ഈ ചിത്രം നിർമിച്ചതുകൊണ്ട് പാപ്പരായ പ്രൊഡ്യൂസറെക്കുറിച്ച് പറഞ്ഞത്.
സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ നിർമാതാവിനെ ചതിച്ചുവെന്നാണ് ബിനു വെളിപ്പെടുത്തുന്നത്.
ബിനുവിന്റെ കുറിപ്പ് ഇങ്ങനെ
‘‘പ്രിയമുള്ളവരേ, ഇന്ന് രാവിലെ മുതൽ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്റെയും സുമലെതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ എന്ന സിനിമയെക്കുറിച്ചാണ് എന്ന് പേര് പറയാതെ എല്ലാവർക്കും മനസിലായി.
ഇനി കാര്യത്തിലേക്കുവരാം. ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞാൻ ആയിരുന്നു. ഇന്നലെ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ സുരേഷ് കുമാർ സാർ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ.
അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാൻ വായിച്ചു. നാല് കോടി പറഞ്ഞിട്ട് 20 കോടിയിൽ എത്തിയെങ്കിൽ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്. ആ പറ്റിച്ചവരിൽ ഞാനും ഉൾപ്പെടുമല്ലോ. അതുകൊണ്ടാണ് ഇത് പറയുന്നത്.
പ്രിയ പ്രൊഡ്യൂസർമാരായ ഇമ്മാനുവൽ, അജിത് തലപ്പിള്ളി, നിങ്ങളെ ഞാനോ നിങ്ങടെ സിനിമയിൽ എന്നോടൊപ്പം വർക്ക് ചെയ്ത മറ്റ് ടെക്നീഷ്യൻമാരോ, ഇതിൽ അഭിനയിച്ച രാജേഷ് മാധവൻ ഉൾപ്പെടെയുള്ള അഭിനേതാക്കളോ ആരും തന്നെ ചതിച്ചിട്ടില്ല.
നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്. അത് രാകേഷണ്ണനും അറിയാം. ഇമ്മാനുവലേട്ടൻ ഒരു ദിവസം രാകേഷണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണല്ലോഈ കാര്യം. ഏതായാലും നാലു കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങൾ തിയേറ്ററിൽ എത്തിച്ചല്ലോ. അഭിനന്ദനങ്ങൾ. സ്നേഹം.
ഇനിയാണ് ക്ലൈമാക്സ്, ഇന്നലത്തെ പത്ര സമ്മേളനത്തിൽ സുരേഷ്കുമാർ സാർ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസർ പിച്ച ചട്ടി എടുത്തെന്നു.
അതേ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ പ്രിയപ്പെട്ട സുരേഷ് സാർ ഞങ്ങൾ എന്താ പറയേണ്ടത്? ഇമ്മാനുവൽ ചേട്ടാ, അജിത്തേട്ടാ, നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും. എന്നാലും ഇത്രേം പറയാതിരിക്കാൻ പറ്റില്ല. നമ്മൾ എല്ലാവരും മനുഷ്യരല്ലേ.’’
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ കുറിപ്പ്. ഇതിന് മറുപടിയായാണ് ബിനു മറ്റൊരു കുറിപ്പ് പങ്കുവച്ചത്.
സംവിധായകൻ പറ്റിച്ച നിർമാതാവിന്റെ കഥ!
നാലു കോടി പടം എന്ന് പറഞ്ഞ് 20 കോടി രൂപയിൽ പടം തീർത്തു.
റിലീസ് ചെയ്ത ദിവസം ഉച്ചയ്ക്ക് മുൻപേ സിനിമ വാഷ് ഔട്ടായി..
എല്ലാം നഷ്ടപെട്ട നിർമാതാവ് സംവിധായകനോട് സങ്കടം പറഞ്ഞപ്പോൾ
"ഞാൻ ഹാപ്പിയാണ് സിനിമയിൽ എനിക്ക് വിചാരിച്ച പോലെ പടം ഷൂട്ട് ചെയ്യാൻ പറ്റി ഇതായിരുന്നു സംവിധായകൻ പറഞ്ഞത്..
ഇന്നലെ സുരേഷ് കുമാർ, വീട് നഷ്ടപ്പെട്ട, ബെൻസ് കാർ വിറ്റ്, തൊഴുത്തിൽ താമസമാക്കിയ നിർമാതാവിനെ പറ്റി പ്രെസ് മീറ്റിൽ പറഞ്ഞത് കേട്ടിരുന്നു. പുറമെ നിന്ന് കേൾക്കുന്നവർക്ക് അതൊരു തള്ള്, അല്ലെങ്കിൽ അതിശയോക്തി മാത്രമായിട്ടേ തോന്നു..