അന്ന് തമ്മിൽ മത്സരം, ഇന്നു കരുതൽ: പ്രിയങ്ക ചോപ്ര
Sunday, June 5, 2022 3:26 PM IST
പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫർഹാൻ അക്തർ ഒരുക്കുന്ന ചിത്രമാണ് ജീ ലെ സാറാ. ബോളിവുഡിലെ മുന്നിര നായികമാർ ഒന്നിച്ച് ഒരു സ്ക്രീനിൽ എത്തുന്ന ആവേശത്തിലാണ് ബോളിവുഡ് ആരാധകർ.

എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ ആയിരുന്നില്ല കെട്ടോ. ഒരു ചിത്രത്തിൽ രണ്ടു നായികമാർ വന്നാൽ തന്‍റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞുപോയി എന്നു പറഞ്ഞു പരസ്പരം കലഹിക്കുകയും ഒടുവിൽ ആരെങ്കിലുമൊരാൾ പിന്മാറുന്നതും പതിവായിരുന്നു. എന്നാലിന്നു കഥ മാറിയിരിക്കുന്നു.

ജീ ലെ സാറാ എന്ന ചിത്രത്തെക്കുറിച്ചും കാസ്റ്റിംഗിനെ കുറിച്ചതും തുറന്നു പറയുകയാണ് പ്രിയങ്ക ചോപ്ര ജോനാസ്. 2000 കാലഘട്ടങ്ങളിൽ നിന്ന് ഇന്നത്തെ സിനിമാ ലോകം ഏറെ മാറിയെന്നും അന്ന് നായികമാർ തമ്മിൽ മത്സരമാണ് എങ്കിൽ ഇന്ന് പരസ്പരം താങ്ങായും പിന്തുണ നല്കിയും നില്ക്കുന്നവരാണ് പുതിയ നായികമാർ എന്നാണു പ്രിയങ്ക പറയുന്നത്.

ഒരേ സിനിമയിൽ മൂന്നു മുൻനിര സ്ത്രീ താരങ്ങളെ ലഭിക്കുക എന്നതു കുറച്ച് നാൾ വരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നിരിക്കാം, കാരണം അവര്ക്കിടയിൽ ഉണ്ടാകുന്ന മത്സരം തന്നെയാണ്. സഹോദരബന്ധവും ശക്തമായ ഒരു സമൂഹവും സൃഷ്ടിക്കുന്നതിൽ ഇന്നു വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അതു ബോളിവുഡിലായാലും ഹോളിവുഡിലായാലും താൻ അനുഭവിച്ചറിഞ്ഞതാണ് എന്നും പ്രിയങ്ക ഒരഭിമുഖത്തിൽ പറഞ്ഞു.

2000-കളുടെ ആരംഭത്തിൽ ആധിപത്യപരമായ രീതിയായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഒരു നായിക മാത്രമായിരുന്നു മുന്നിരയിൽ നിന്നിരുന്നത്. പക്ഷേ ഇന്ന് ആ സാഹചര്യം അല്ല. ഇപ്പോൾ സ്ത്രീകൾ സ്ത്രീകൾക്കു വേണ്ടി നിലകൊള്ളുന്നു. പരസ്പരം പിന്തുണയാകുന്നു.

ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മുന്നിരയില് നില്ക്കുന്ന നായികമാരായ കത്രീന കെയ്ഫിനൊപ്പവും ആലിയ ഭട്ടിനൊപ്പവും ഞാന് ഒരു സിനിമയുടെ ഭാഗമാകുകയാണ്. അതോടൊപ്പം ചിത്രം ഞങ്ങൾ മൂന്നുപേരും കൂടി നിർമിക്കാനും തീരുമാനിച്ചിരിക്കുകയാണ്- പ്രിയങ്ക പറയുന്നു.

ജീ ലെ സാറായുടെ മോഷന് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക, ആലിയ, കത്രീന എന്നിവരുടെ പേരുകൾക്കൊപ്പം ഒരു കാറിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ പേരും കാണിക്കുന്നതാണ് പോസ്റ്റര്. ചിത്രം 2023ൽ റിലീസ് ചെയ്യുവാനാണ് അണിയറക്കാർ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.