നിയമം അതിന്റെ വഴിക്കു പോകുന്പോൾ കഴിവും ആത്മവിശ്വാസവുമുള്ളവർക്കു നിയമത്തിന്റെ വഴിയെ നടന്ന് ഔന്നത്യങ്ങൾ കീഴടക്കാം. ലിഖിത ഭരണഘടനയിൽ അധിഷ്ഠിതമായ സ്വതന്ത്രവും ശക്തവുമായ ജുഡീഷൽ സംവിധാനം നിലവിലുള്ള രാജ്യത്ത് നിയമത്തിനുള്ള സ്ഥാനം നിഷേധിക്കാനാവാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ നിയമവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകൾക്കും അതീവ പ്രാധാന്യമുണ്ട്.
നിയമം പഠിക്കുന്നതു വക്കീലാകാൻ മാത്രമെന്നുള്ള സങ്കല്പം കാലഹരണപ്പെട്ടു. അക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും മനസിലാക്കിയതിന്റെ തെളിവാണ് പ്ലസ് ടു കഴിഞ്ഞ് ഏതു കോഴ്സിനു ചേരണം എന്നാലോചിക്കുന്പോൾ, മറ്റു പ്രഫഷണൽ കോഴ്സുകളോടൊപ്പം, നിയമ വിദ്യാഭ്യാസത്തിനും പ്രചാരം നേടിക്കൊടുത്തത്.
എൺപതുകളുടെ അവസാനം ആരംഭിച്ച നാഷണൽ ലോ സ്കൂളുകൾ നിയമ വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റത്തിനു വഴിതുറന്നു. ഏറ്റവും മികച്ച വിദ്യാർഥികളുടെ ഒന്നാമത്തെ ഓപ്ഷൻ എന്ന നിലയിലേക്ക് നിയമ ബിരുദ കോഴ്സ് മാറിയതിന്റെ ക്രെഡിറ്റ് നാഷണൽ ലോ യൂണിവേഴ്സിറ്റികൾക്കാണ്. ഈ ലോ യൂണിവേഴ്സിറ്റികളിലേക്ക് അഡ്മിഷനുള്ളതാണ് കോമണ് ലോ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്ലാറ്റ്.
ക്ലാറ്റ് മേയ് 10 ന്
അടുത്ത അധ്യയന വർത്തെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) മേയ് 10 ന് നടത്തും. കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ഉൾപ്പടെ 22 നിയമ സർവകലാശാലകളിലേക്കാണ് ക്ലാറ്റിലൂടെ പ്രവേശനം നൽകുന്നത്. നാഷണൽ ലോ യൂണിവേഴ്സിറ്റികളുടെ കൺസോർഷ്യത്തിനാണു ക്ലാറ്റ് നടത്തിപ്പിന്റെ ചുമതല.
ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിഎസ്സി, ബികോം,ബിഎസ്ഡബ്ല്യു എൽഎൽബി (ഓണേഴ്സ്) കോഴ്സുകളും, വിവിധ കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഏക വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളുമാണു നിലവിലുള്ളത്. സാധാരണ നിയമ പഠന കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പഠനരീതികളും, പാഠ്യ പദ്ധതികളും, ആധുനിക സൗകര്യങ്ങളും, പഠനാധിഷ്ഠിത തൊഴിൽ അവസരങ്ങളുമാണ് ദേശീയ നിയമ സർവകലാശാലകളിലേക്ക് സമർഥരായ വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം.
പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്ക് പ്ലസ്ടു തലത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗ വിഭാഗക്കാർക്ക് മിനിമം മാർക്കിൽ അഞ്ചു ശതമാനം ഇളവ് നൽകും. ബിരുദാനന്തര ബിരുദ കോഴ്സിന് 55 ശതമാനം മാർക്കോടു കൂടിയ നിയമബിരുദവുമാണ് അടിസ്ഥാന യോഗ്യത. ഇവിടെയും പട്ടികജാതി-വർഗ വിഭാഗക്കാർക്ക് അഞ്ചു ശതമാനം ഇളവുണ്ട്. അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷ സമർപ്പിക്കാം. അങ്ങനെയുള്ളവർ അഡ്മിഷൻ സമയത്ത് നിശ്ചിത യോഗ്യത നേടിയിരിക്കണം. ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് അപേഷിക്കുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല.
ഓൺലൈനായി നടത്തപ്പെടുന്ന ക്ലാറ്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി ഒന്നിന് ആരംഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. ക്ലാറ്റ് 2020 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറി യാൻ https://consortiumofnlus.ac.in/clat-2020 സന്ദർശിക്കുക.
അഖിലേന്ത്യാ തലത്തിൽ ബിരുദ കോഴ്സുകൾക്ക് ഏകദേശം 2200, ബിരുദാനന്തര കോഴ്സുകൾക്ക് ഏകദേശം 700 സീറ്റുകളുമാണുള്ളത്. ദേശീയ നിയമസർവകലാശാലകളിൽ അതാതു സംസ്ഥാനങ്ങളിലെ ജാതി സംവരണ തത്വങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവേശനം നൽകുന്നത്. അപേക്ഷ ഫാറത്തിന്റെ വില 4000 രൂപ (പട്ടിക ജാതി-വർഗ വിഭാഗക്കാർക്ക് 3500 രൂപ). മുൻകാല ചോദ്യപേപ്പറുകൾ ആവശ്യമുണ്ടെങ്കിൽ 500 രൂപ കൂടി നൽകണം.
അവസരങ്ങൾ
അഭിഭാഷകവൃത്തിയിലും ന്യായാധിപ പദവിയിലും മാത്രം ഒതുങ്ങുന്നതല്ല നിയമ ബിരുദധാരികളുടെ അവസരങ്ങൾ. നീതിനിർവഹണവുമായി ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ, ഗവണ്മെന്റ് പ്ലീഡർ എന്നീ സ്ഥാനങ്ങൾ നിയമ ബിരുദധാരികൾക്കും മാത്രം അവകാശപ്പെട്ടതാണ്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും ധാരാളം അവസരങ്ങളുണ്ട്. ഇതിനു പുറമെയാണു വ്യവസായ,വാണിജ്യ, ധനകാര്യ നിയമങ്ങളിൽ പ്രാഗത്ഭ്യം നേടിയവർക്കു മുന്നിൽ കോർപ റേറ്റുകൾ തുറന്നിടുന്ന ലോകം.
ബൗദ്ധിക സ്വത്തവകാശം, സൈബർ നിയമങ്ങൾ, ടെലികമ്യൂണിക്കേഷൻ, മൈനിംഗ് തുടങ്ങി ഒട്ടേറെ നൂതന വിഷയങ്ങളുമായി ബന്ധപ്പട്ട് നിയമ പ്രശ്നങ്ങൾ ഉയർന്നു വരാൻ തുടങ്ങിയതോടെ അത്തരം വിഷയങ്ങളിൽ പ്രത്യേക പ്രാവീണ്യം സിദ്ധിച്ചവർക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകുകയെന്നതു സ്വാഭാവികം.
സർക്കാരിതര സന്നദ്ധസംഘടനകൾ ,അന്താരാഷ്ട്ര ഏജൻസികൾ, നിയമ പ്രസിദ്ധീകരണങ്ങൾ, ലീഗൽ ജേണലിസം, ലീഗൽ പ്രോസസിംഗ് ഔട്ട് സോഴ്സിംഗ് (എൽപിഒ), സായുധസേന എന്നിവിടങ്ങളിലും നിയമ ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അധ്യാപന, ഗവേഷണ മേഖലകളിലും തിളങ്ങാം.
ക്ലാറ്റ് ഘടന
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 200 ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളാണ് ബിരുദതലത്തിലുള്ളത് . ഇതിൽ ഇംഗ്ലീഷ് പ്രാവീണ്യത്തിനു 40 മാർക്കും, പൊതു വിജ്ഞാനത്തിനും കാലിക വിഷയങ്ങൾക്കും 50 മാർക്കും, അടിസ്ഥാന ഗണിത ശാസ്ത്രം 20 മാർക്കും, ലോജിക്കൽ റീസണിംഗ് 40 മാർക്കും,നിയമപഠന അഭിരുചിക്ക് 50 മാർക്കുമാണ് നിശ് ചയിച്ചിട്ടുള്ളത്. ഓരോ മാർക്ക് വീതമുള്ള ഓരോ ചോദ്യത്തിനും തെറ്റായ ഓരോ ഉത്തരത്തിനും 0.25 മാർക്ക് കുറയും. ബിരുദാനന്തര തലത്തിൽ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 150 ചോദ്യങ്ങളാണ് ഉള്ളത്. ഇവയിൽ ഭരണഘടനാ നിയമത്തിൽ 50 മാർക്കും നീതി ശാസ്ത്രത്തിന് 50 മാർക്കും മറ്റ് നിയമ വിഷയങ്ങളുമായി ബന്ധപ്പെട്ട് 50 മാർക്കുമാണ് വിഭാവന ചെയ്തിരിക്കുന്നത്. പ്രാഥമിക ഇംഗ്ലീഷ് വ്യാകരണത്തിൽ പ്രാവീണ്യം നേടുകയും മികച്ച വൊക്കാബുലറി നേടുകയും ചെയ്താൽ ഇംഗ്ലീഷ് കടന്പ കടക്കാം. പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠ ഭാഗങ്ങൾ മനസിലാക്കുകയും ദിനപത്രങ്ങളും മാസികകളും സ്ഥിരമായി വായിക്കുകയും ചെയ്യുന്നത് പൊതു വിജ്ഞാനത്തിൽ മാർക്കു വർധിപ്പിക്കും. കണക്കിൽ പത്താം ക്ലാസ് വരെയുള്ള അടിസ്ഥാന ഗണിത ശാസ്ത്രത്തിലുള്ള പ്രാവാണ്യമായിരിക്കും പരീക്ഷിക്കപ്പെടുക. നിയമ അഭിരുചി പരീക്ഷ പേര് സൂചിപ്പിക്കുന്നതു പോലെ നിയമ പഠനത്തിലുള്ള അഭിരുചി മനസിലാക്കുന്നതിനാണ്.