ഉത്പന്നങ്ങൾ ഉപഭോക്താവിന്റെ കണ്ണിൽപ്പെട്ടാൽ മാത്രം പോരാ, ആഴത്തിൽ പതിയണം. ഒറ്റനോട്ടത്തിൽ തന്നെ വാങ്ങാനുറച്ച് കൈയിലെടുക്കണം. ഭക്ഷ്യവസ്തുക്കളാണെങ്കിൽ സുരക്ഷിതത്വവും ഫ്രെഷ്നസും ഫീൽ ചെയ്യണം. അധികം വളച്ചു കൊട്ടാതെ പറഞ്ഞാൽ, നിറവും മണവും ഗുണവും മാത്രമല്ല അത് എങ്ങനെ പായ്ക്ക് ചെയ്തിരിക്കുന്നു എന്നതും ഒരു ഉത്പന്നത്തിന്റെ വിപണിയെ ബാധിക്കുമെന്നു സാരം. ഇവിടെയാണ് കലയും ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പാക്കേജിംഗിന്റെ പ്രസക്തി.
പാക്കേജിംഗിൽ ഒട്ടേറെ പുതിയ ആശയങ്ങൾ രൂപമെടുക്കുകയാണ്. അതു കൊണ്ടു തന്നെ ഈ മേഖലയിൽ തൊഴിലവസരങ്ങളും വർധിക്കുന്നു.
കലയും ശാസ്ത്രവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് പാക്കേജിംഗ് വ്യവസായത്തെ വളർത്തുക എന്ന ലക്ഷ്യത്തോടെ 1966ൽ ആരംഭിച്ചതാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് (ഐഐപി). കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിൽ 1966ൽ മുംബൈ ആസ്ഥാനമായി ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് കോൽക്കത്ത, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്നു. ഇന്ത്യയിൽ പാക്കേജിംഗ് വ്യവസായം പ്രതിവർഷം 15 ശതമാനം എന്ന കണക്കിൽ വളർച്ച നേടുന്ന ഒരു മേഖലയാണ്. അതുകൊണ്ടു തന്നെ കരിയർ വളർത്തിയെടുക്കാനും പറ്റിയതാണ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കോഴ്സുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം ആരംഭിച്ച രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ആകർഷകമായതിനെ തുടർന്ന് വിദൂര വിദ്യാഭ്യാസ മാതൃകയിൽ ഡിപ്ലോമ കോഴ്സും ഹ്രസ്വ കാല തീവ്ര പരിശീലന കോഴ്സുകളും ഈവനിംഗ് കോഴ്സുകളും ആരംഭിച്ചു. അമേരിക്ക കഴിഞ്ഞാൽ ഇത്തരം കോഴ്സുകൾ ആദ്യം ആരംഭിക്കുന്ന രാജ്യം ഇന്ത്യയാണ്.
പേപ്പർ, പേപ്പർ ബോർഡ്, ഗ്ലാസ്, മെറ്റൽ, പ്ലാസ്റ്റിക്സ്, കോംപൊസിറ്റ് വസ്തുക്കൾ ഉപയോഗിച്ചുള്ള പാക്കേജിംഗ് സാങ്കേതിക വിദ്യയും ലബോറട്ടറി പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമായുണ്ട്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രഫഷണൽ സംഘടനകളുമായും ഇൻസ്റ്റിറ്റ്യൂട്ട് സഹകരണത്തിലേർപ്പെട്ടിട്ടുണ്ട്. ഇവർക്കു വേണ്ടി അന്താരാഷ്ട്ര റസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമും ഇവിടെ നടത്തിവരുന്നു. കാക്കിനാഡ, ബംഗളൂരു, ഗോഹട്ടി എന്നിവിടങ്ങളിൽ ശാഖകൾ തുടങ്ങാനും ഉദ്ദേശമുണ്ട്.
പിജി ഡിപ്ലോമ കോഴ്സ്: പാക്കേജിംഗ് രംഗത്തു പ്രഫഷണൽ പരിശീലനം നേടിയവരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1985ലാണു കോഴ്സ് ആരംഭിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങൾക്കു പുറമെ പ്രൊഡക്ഷൻ, പ്ലാനിംഗ്, മെറ്റീരിയൽസ്, മാർക്കറ്റിംഗ്, ഫിനാൻസ് തുടങ്ങിയ മാനേജ്മെന്റ് ശാഖകളിലും പരിശീലനം നൽകുന്ന കോഴ്സാണിത്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി എന്നിവയിൽ ബിരുദം നേടിയവർക്കും അഗ്രിക്കൾച്ചർ, ഫുഡ് സയൻസ്, പോളിമർ സയൻസ്, എൻജിനിയിറിംഗ് എന്നിവയിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 2019 മേയ് 31ന് 30 വയസ് കവിയരുത്.
എഴുത്തു പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജൂണ് 13ന് മുംബൈ, കോൽക്കത്ത, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു കേന്ദ്രങ്ങളിൽ വച്ചാണ് എഴുത്തു പരീക്ഷ. ബിരുദതലത്തിലുള്ള ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എൻജിനിയറിംഗ് എന്നിവയാണു പ്രവേശന പരീക്ഷാ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു സെമസ്റ്ററിൽ 65000 രൂപയാണ് ട്യൂഷൻ ഫീസ്. മുംബൈ- 280, കോൽക്കത്ത-80, ഡൽഹി-100, ഹൈദരാബാദ് -40 സീറ്റുകളാണുള്ളത്.
ഡിപ്ലോമ ഇൻ പാക്കിംഗ്: ഏഷ്യൻ പാക്കേജിംഗ് ഫെഡറേഷന്റെ അംഗീകാരത്തോടെ വിദൂര പഠന രീതിയിൽ നടത്തുന്ന കോഴ്സാണ് ഡിപ്ലോമ ഇൻ പാക്കിംഗ്. 18 മാസം ദൈർഘ്യമുള്ള കോഴ്സ് സാധാരണ സെപ്റ്റംബറിലാണ് ആരംഭിക്കുക. സയൻസ്, എൻജിനിയറിംഗ്, കൊമേഴ്സ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. മുംബൈ കാന്പസിലാണു കോഴ്സ് ആരംഭിക്കുന്നത്. 65000 രൂപയാണു കോഴ്സ് ഫീസ്.
മൂന്നു മാസത്തെ ഇന്റൻസീവ് ട്രെയിനിംഗ് കോഴ്സ് ഇൻ പാക്കേജിംഗും ഒരു മാസത്തെ ഈവനിംഗ് കോഴ്സും മുംബൈ കാന്പസിൽ നടത്തുന്നുണ്ട്.
വെബ്സൈറ്റ്: http:// www. iipin.com.
ഫോണ്: 91222821 9803 / 6751 / 9469