മലമ്പുഴ: കാഞ്ഞിരക്കടവ്, വാരണി, ചിമ്പക്കോട് പ്രദേശത്തെ അനധികൃത മദ്യവില്പനക്കെതിരേ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ പ്രതിഷേധം.
പല തവണ താക്കീത് നൽകിയിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് കാഞ്ഞിരക്കടവ് യങ്ങേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ജനകീയ വായനശാല എന്നിവയുടെ നേതൃത്വത്തിൽ കുടുംബശീ പ്രവർത്തകർ, വീട്ടമ്മമാർ, വിദ്യാർഥികളടക്കം പങ്കെടുത്ത് പ്രതിഷേധം നടത്തിയത്.
വാർഡ് മെംബർമാരായ ബിനോയ്, നിമേഷ് എന്നിവർ നേതൃത്വം നൽകി.
ഒപ്പുശേഖരണം നടത്തി എക്സൈസ്, പോലീസ് വകുപ്പുമേധാവികൾക്കും സ്ഥലം എംഎൽഎ, എക്സൈസ് മന്ത്രി, മുഖ്യമന്ത്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു.
വി. സജിത്കുമാർ, ടി. മണി, സി.ജെ. ദിലീപ്, ആർ. ശശി, റിട്ടയേഡ് എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീനിവാസൻ, എ. രാധാകൃഷ്ണൻ, കെ. പ്രമോദ്, പി. പ്രമീള, സത്യഭാമ, കോമളം, എം. വത്സല എന്നിവർ പ്രസംഗിച്ചു.
അഞ്ച്, ആറ് വാർഡുകളിലെ നൂറോളംപേർ പങ്കെടുത്തു. രാപകൽ ഭേദമന്യേ അനധികൃതമായ മദ്യവില്പന മൂലം പ്രദേശത്ത് മദ്യപരുടെ ശല്യം വർധിച്ചിരിക്കയാണെന്നു പ്രദേശവാസികൾ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ പോലും സാധിക്കുന്നില്ല. വിദ്യാർഥിനികൾക്കു നേരേയും ശല്യം കൂടുന്നതായി സ്ത്രീകൾ പറഞ്ഞു. ഇതുചോദിക്കാൻ ചെന്ന വീട്ടമ്മമാരെ രാത്രി വീടിനു മുന്നിൽചെന്ന് അസഭ്യം പറയുന്നതായും വീട്ടമ്മമാർ ആരോപിച്ചു.
കളിസ്ഥലങ്ങൾ, പറമ്പുകൾ, റെയിൽവേ ട്രാക്ക് പരിസരം എന്നിവടങ്ങളിലാണ് മദ്യം ഒളിപ്പിച്ച് സൂക്ഷിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.