ഇടുക്കി: പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾക്കൊപ്പം മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ തീരുമാനം.
ജില്ലയിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ ജില്ലാകളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം സംഘടിപ്പിക്കും.
അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ, വിവിധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, സ്കൂളുകളിലെയും കോളജുകളിലെയും എൻഎസ്എസ് , എൻസിസി , തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചാകും ശുചീകരണം നടക്കുക.
ഞായറാഴ്ച വാർഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ബോധവത്കരണ പ്രവർത്തനങ്ങൾ, ശരിയായ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത എന്നിവ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും.
ഡെങ്കിപ്പനി പോലുള്ള പകച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് കളക്ടർ പറഞ്ഞു. പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ജില്ലയ്ക്കകത്തും പുറത്തുനിന്നും എത്തുന്ന സഞ്ചാരികൾ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പാതയോരങ്ങളും വനപ്രദേശങ്ങളും മലിനമാക്കുന്ന പ്രവണത അവസാനിപ്പിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരേ പോലീസ്, വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവർ കർശന നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.
മഴക്കാല പൂർവ ശുചീകരണ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി സ്വീകരിക്കേണ്ട തുടർ നടപടികൾ യോഗം ചർച്ച ചെയ്തു.
ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, അംഗങ്ങൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഡിഎംഒ, ജില്ലാ ശുചിത്വ മിഷൻ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മരങ്ങൾ വെട്ടിനീക്കണം
പുറപ്പുഴ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പുറപ്പുഴ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും സ്ഥല ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തി!ൽ മുറിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം മരം വീണുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും സ്ഥല ഉടമകൾ മാത്രം ഉത്തരവാദികളായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.