കേരളത്തിന്റെ പൊക്കാളി ബംഗാളിൽ വേരുറപ്പിക്കുന്നു
Thursday, September 23, 2021 6:12 PM IST
കേരളത്തിന്റെ തനതു പൊക്കാളി നെല്ല് പശ്ചിമ ബംഗാളിലും വേരുറപ്പിക്കുന്നു. ഇവിടുത്തെ കർഷകരുടേയും ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടും ഓരുജല മത്സ്യ വാറ്റുകാരുടെ അത്യാഗ്രഹം കൊണ്ടും അതിവേഗം നാമാവശേഷം നേരിടുന്ന പൊക്കാളി നെൽകൃഷി ബംഗാളിൽ വേരുറപ്പിച്ചു തുടങ്ങിയിരിക്കുന്നു.
24 പർഗാനാസ് ജില്ലയിലെ ജോയി നഗർ, കുൽത്താലി എന്നീ അസംബ്ലി നിയോജക മണ്ഡലത്തിൽ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലാണ് ചെട്ടി വിരിപ്പ് വിഭാഗത്തിൽപ്പെട്ട പൊക്കാളി നെൽകൃഷി പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്യുന്നത്.
കഴിഞ്ഞ ഉംഫാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ നെൽവയലുകൾ കടൽ ജലത്തിൽ മുങ്ങിയിരുന്നു. ഉപ്പു ബാധിച്ച ഈ പാടശേഖരങ്ങളിൽ കൃഷി ചെയ്യാൻ യോഗ്യമായ പൊക്കാളി വിത്തുകൾ കർഷകർ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ ശാസ്ത്ര പ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മുൻകൈയെടുത്താണ് കൊച്ചിയിൽ നിന്ന് വിത്തുകൾ ശേഖരിച്ചത്.
ഉപ്പിനെയും ജലപ്രളയത്തെയും സ്വാഭാവികമായി പ്രതിരോധിക്കാൻ ശേഷിയുള്ള, ഭൗമസൂചിക അംഗീകാരമുള്ള പൂർണമായും ജൈവരീതിയിൽ വിളവു നൽകുന്ന പൊക്കാളി ഇപ്പോൾ പശ്ചിമബംഗാളിൽ ആദ്യഘട്ട പരീക്ഷണത്തിലാണ്. വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് VTL-7, VTL-8 എന്നീ സങ്കരയിനം വിത്തുകളും കൂടി പൊക്കാളി സംരക്ഷണ സമിതി പാർസൽ ചെയ്ത് നൽകിയിരുന്നു.
ആർആർഎസിലെ ശാസ്ത്രജ്ഞ ഡോ. ദീപ തോമസും കൊൽക്കത്ത ഐഐഎസ്ഇആർ
സീനിയർ സയന്റിസ്റ്റ് ഡോ. സൗമിത്രോ ബാനർജിയും മറ്റ് ബന്ധപ്പെട്ടവരുമാണ് പരീക്ഷണത്തിന് സാങ്കേതികമായ ഉപദേശങ്ങൾ നൽകുന്നത്. ചെല്ലാനം മറുവാക്കാട് പാടശേഖരത്തിലെ നെൽ കർഷകനായ ചന്തു മഞ്ചാടിപറമ്പിലാണ് ചെട്ടിവിരിപ്പ് വിഭാഗത്തിൽപ്പെട്ട തനത് പൊക്കാളിയുടെ വിത്തുകൾ സംഭാവന ചെയ്തത്.
120 ദിവസങ്ങൾകൊണ്ട് വിളവ് ലഭിക്കും. നാല് മുതൽ ആറ് പിപിഎം വരെ ഉപ്പുജലത്തിലും പൊക്കാളി വളരും. കടൽജലത്തിലെ ഉപ്പിന്റെ അളവ് 35 പിപിഎം ആണ്. മുളപ്പിച്ച വിത്ത് വിതച്ച 90 ദിവസമാകുമ്പോൾ കതിരണിഞ്ഞു തുടങ്ങും.
രാവിലെ ഒമ്പതിനും 11നുമിടയിൽ സ്വയം പരാഗണം നടക്കും. പിന്നീടുള്ള പത്ത് ദിവസം കൊണ്ട് കതിരിൽ പാൽ (sap) നിറയും അടുത്ത പത്ത് ദിവസത്തിനുള്ളിൽ അത് ബലപ്പെടും, തുടർന്നു പത്ത് ദിവസത്തിനുള്ളിൽ പൂർണവളർച്ചയെത്തും. യാതൊരു രാസവളങ്ങളോ കീടനാശിനിയോ ആവശ്യമില്ല.
തേവര സേക്രഡ് ഹാർട്ട് കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ: പ്രശാന്ത് പാലപ്പള്ളി തന്റെ അഖിലേന്ത്യാ ബൈക്ക് യാത്രയുടെ ഭാഗമായി ഈ ഗ്രാമങ്ങൾ സന്ദർശിച്ചിരുന്നു. പൊക്കാളി സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ മുൻകൈയെടുത്താണ് ഈ പരീക്ഷണത്തിനുള്ള കളമൊരുക്കിയത്.
ദോസ് ഗ്രാമത്തിലെ ബസുദേവ് പട്ടക്കാരിയും ഭുവനേശ്വരി വില്ലേജിലെ കാർത്തിക സസ്മാൾ , പ്രവാഹർ മൈറ്റി എന്നീ കർഷകരാണ് പരീക്ഷണത്തിന്റെ പങ്കാളികൾ.
വിജയ് വാലയിൽ