രാജ്യത്ത് കോവിഡ് മഹാമാരിയുടെ തീവ്രത പറഞ്ഞറിയിക്കാനാവാത്തവിധം രൂക്ഷമാകുമ്പോൾ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റുണ്ട്. ആരുടെയും കരളലിയിക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സുധാ മേനോന്റെതായി വന്നിരിക്കുന്ന ആ കുറിപ്പ്.
അതിങ്ങനെയാണ്: മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഫോട്ടോയും ആണ് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രാദേശിക പേജില്‍ കണ്ടത്. വളരെ പെട്ടെന്ന്, കടുത്ത പനി ബാധിച്ച് ഓക്സിജന്‍ ലെവല്‍ താഴ്ന്നുപോയ ഭാര്യ ഊർമിളയെയും കൂട്ടി ദീപക് എന്ന യുവാവ് കയറിയിറങ്ങിയത് അഹമ്മദാബാദിലെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ്.
അതും ആംബുലന്‍സ് വിളിച്ചിട്ട് കുറേ നേരം കഴിഞ്ഞിട്ടും കിട്ടാതായപ്പോള്‍ ഓട്ടോറിക്ഷയില്‍! അത്യന്തം ഗുരുതരമായിട്ടും, മൂന്നിടത്തും ഐസിയു ബെഡ് ഒഴിവില്ലെന്ന മറുപടിയാണു കിട്ടിയത്. ഒടുവില്‍ ബോധരഹിതയായ ഊര്‍മിളയുമായി ദൂരെയുള്ള സിവില്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍, അവിടെയും നീണ്ട ക്യൂ.
പക്ഷേ തിരക്കുണ്ടായിട്ടും, അവിടുത്തെ ഡോക്ടര്‍മാര്‍ പുറത്ത് ആംബുലന്‍സിലും കാറിലും റിക്ഷയിലും അനന്തമായി കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികളെ നോക്കാന്‍ തയാറായിരുന്നു. വീല്‍ചെയറില്‍ ഇരുത്തിയ ഊർമിളയെ പരിശോധിച്ച ഡോക്ടര്‍ അവര്‍ മരിച്ചുപോയതായി ദീപക്കിനെ അറിയിച്ചു.
ആ പാവം മനുഷ്യന് അപ്പോഴും അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയുടെ മൃതശരീരവുമായി തിരിച്ചു വീട്ടില്‍ പോകാനും ആംബുലന്‍സ് കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ, വീല്‍ചെയറില്‍ മരിച്ചുകിടക്കുന്ന ഭാര്യയെയും കൊണ്ട് സിവില്‍ ആശുപത്രിക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന ദീപക് ഹൃദയം പൊള്ളിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ ആരോ ഏര്‍പ്പാടാക്കിക്കൊടുത്ത ഓട്ടോറിക്ഷയില്‍ അയാള്‍ ഭാര്യയുടെ മൃതദേഹവുമായി തിരികെ ഏകനായി വീട്ടിലേക്കു മടങ്ങി! എന്തൊരു മനുഷ്യാവസ്ഥ!
പിടഞ്ഞുമരിക്കുന്ന നൂറുകണക്കിന് മനുഷ്യർ
പ്രശസ്ത വിദ്യാഭ്യാസ അവകാശആക്ടിവിസ്റ്റായ, പഴയകാല എഐഎസ്എഫ് നേതാവ് അംബരീഷ് റായി ചികിത്സ കിട്ടാതെ, ഓക്സിജന്‍ കിട്ടാതെ മരിച്ചതും അതിനിടയില്‍ വേദനയോടെ അറിഞ്ഞു.
കഴിഞ്ഞ വർഷം റോഡരികില്‍ തളര്‍ന്നുവീണ മനുഷ്യര്‍ ആണ് നമ്മെ കരയിച്ചതെങ്കില്, ഇന്ന് ഓക്സിജനും ബെഡും കിട്ടാതെ പിടഞ്ഞുമരിക്കുന്ന നൂറുകണക്കിന് മനുഷ്യരാണ് എല്ലായിടത്തും. ഒരാളും സുരക്ഷിതരല്ലാത്ത അവസ്ഥ.
ജീവനുവേണ്ടി, ഓക്സിജനുവേണ്ടി, ആംബുലൻസിനു വേണ്ടി സഹജീവികളോടു മത്സരിക്കേണ്ടിവരുന്ന അതിഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ഓര്‍മയുണ്ടോ എന്നറിയില്ല; കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമര്‍ത്യ സെന്നും ജഗദീഷ് ഭഗവതിയും തമ്മില്‍ രാഷ്ട്രങ്ങള്‍ പിന്തുടരേണ്ട സാമ്പത്തിക മാതൃകകളെക്കുറിച്ച് വലിയ തര്‍ക്കമുണ്ടായിരുന്നു. സെൻ-ഭഗവതി ഡിബേറ്റ് എന്നറിയപ്പെട്ട പ്രശസ്തമായ സംവാദം.
സാമ്പത്തികവളര്‍ച്ചയിലും സ്വകാര്യമേഖലയിലെ നിക്ഷേപത്തിനും മാത്രം സർക്കാർ പ്രാധാന്യം കൊടുത്താല്‍ മതിയെന്നും വന്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമ്പോള്‍ അതു താഴേക്കു ‘കിനിഞ്ഞിറങ്ങി’ സാമൂഹ്യ അസമത്വങ്ങള്‍ നീക്കുമെന്നും ആരോഗ്യവും വിദ്യാഭ്യാസവും ഒക്കെ സ്വകാര്യനിക്ഷേപങ്ങളിലൂടെ തനിയെ വികസിച്ചുകൊള്ളും എന്നുമായിരുന്നു മോദിയുടെയും ഗുജറാത്ത് മോഡലിന്റെയും ആരാധകരായ ഭഗവതിയും അരവിന്ദ് പനാഗരിയയും വാദിച്ചിരുന്നത്.
നേരേമറിച്ച്, അമര്‍ത്യാ സെന്നും ജീന്‍ ദ്രീസും അഭിപ്രായപ്പെട്ടത് ഇന്ത്യയെപ്പോലെ സങ്കീര്‍ണമായ അസമത്വങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യരംഗങ്ങളിൽ സ്റ്റേറ്റ് നിര്‍ബന്ധമായും ഇടപെടണമെന്നും, അതിലൂടെ മാത്രമേ സാമ്പത്തിക-സാമൂഹിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്നുമാണ്.
പൊതുമേഖലയുടെ അനന്യമായ പങ്കിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസവുംആരോഗ്യവും നേടിയെടുത്ത കേരളാ മാതൃകയാണ് അവര്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത്.
ശതകോടീശ്വരന്മാരുടെ എണ്ണം നൂറില്‍നിന്നും 953
മോദി പിന്തുടർന്നത് ഭഗവതി കൊട്ടിഘോഷിച്ച ‘മാർക്കറ്റ് മോഡൽ വളർച്ച’ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ വിപണിസംസ്കാരത്തിന്റെ നീതിബോധം മാത്രമാണ് മോദിയെ എല്ലാക്കാലത്തും സ്വാധീനിച്ചത്, ജനക്ഷേമമെന്ന ധാര്‍മികബാധ്യത അല്ല.
അതുകൊണ്ടാണ്, ഗുജറാത്ത് മോഡലില്‍ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട പൊതുജനാരോഗ്യ സംവിധാനംകൂടി ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടാണ് ആയിരം പേര്‍ക്ക് വെറും 0.33 എന്ന നിരക്കില്‍ ആശുപ ത്രി കിടക്കകള്‍ ഉള്ള സംസ്ഥാനമായി ഇപ്പോഴും ഗുജറാത്ത് തുടരുന്നത്.
മോദിയുടെ വിപണിപ്രിയ നയങ്ങളുടെ സ്വാധീനം കൊണ്ടാവാം, കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം നൂറില്‍നിന്നും 953 ആയി വര്‍ധിച്ചു. അതേസമയം, ദാരിദ്ര്യനിര്‍മാര്‍ജനം വിപണിയുടെ ബാധ്യത അല്ലാത്തതുകൊണ്ട്, കഴിഞ്ഞ ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 60 ദശലക്ഷത്തില്നിന്നു 134 ദശലക്ഷം ആയി ഉയര്‍ന്നു.
2006 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 271 ദശലക്ഷം മനുഷ്യരെ പട്ടിണിയില്‍നിന്നു കൈപിടിച്ചുയര്‍ത്തിയ ഒരു രാജ്യമാണ് ഇന്ത്യ. അതേ ഇന്ത്യയാണ്, ഇക്കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 45 വര്‍ഷത്തെ ഏറ്റവും കൂടിയ പട്ടിണി നിരക്കുമായി നാണംകെട്ടു നില്‍ക്കുന്നത് എന്ന് ഓര്‍ക്കണം.
ദുരന്തമുതലാളിത്തം
ആത്മനിർഭര്‍ ഭാരത് എന്നപേരില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിലെ 20 ലക്ഷം കോടിയെന്ന മാന്ത്രികസംഖ്യയില്‍ വെറും 48,800 കോടി രൂപ മാത്രമാണ് ജീവിതം വഴിമുട്ടിയ, തൊഴിലും വരുമാനവും ഇല്ലാത്ത കോടിക്കണക്കിനു ജനങ്ങള്‍ക്കു മോദിസര്‍ക്കാര്‍ നല്‍കിയത്! മാത്രമല്ല, നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും നടത്തിയില്ല.
അങ്ങനെ ഇന്ത്യ അകപ്പെട്ടിരിക്കുന്ന മഹാദുരന്തത്തെ നിസംഗമായി കണ്ടുകൊണ്ട്, കോറോണാക്കാലത്ത് സമ്പദ്വ്യവസ്ഥയെയും ആരോഗ്യ സംവിധാനത്തെയും കരകയറ്റുന്നതിനു പകരം, ദുരന്തമുതലാളിത്തത്തെ കണ്ണുമടച്ചു സഹായിക്കാന്‍ കാണിച്ച അനാവശ്യ വ്യഗ്രതയ്ക്കു കിട്ടിയ തിരിച്ചടിയാണ് ഇന്നു നമ്മള് അനുഭവിക്കുന്നത്.
134 ദശലക്ഷം ദരിദ്രരുള്ള ഒരു രാജ്യത്ത്, ഒരു മഹാമാരി കൊടും ദുരന്തം വിതയ്ക്കുമ്പോൾ, സാര്‍വത്രികവും സൗജന്യവുമായ വാക്സിന് വിതരണം ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഏറ്റവും പ്രാഥമികമായ കടമയാണ്.
ആ കടമയാണ് നെഹ്റു മുതലിങ്ങോട്ടുള്ള ഭരണാധികാരികള്‍ യാതൊരു അവകാശവാദവും കൂടാതെ നിശബ്ദമായി നടപ്പിലാക്കിയതും. ആ പ്രാഥമിക പരിഗണന പോലും അർഹിക്കാത്തവർ ആയി നമ്മൾ ഇന്നു മാറിയിരിക്കുന്നു.
ഒരു വശത്ത് മനുഷ്യര്‍ ഓക്സിജനും മരുന്നും കിട്ടാതെ നിസഹായരായി മരണം വരിക്കുമ്പോള്‍പോലും, വിപണിയുടെ ലാഭതാത്പര്യത്തിനു മാത്രം വഴങ്ങി തീരുമാനമെടുക്കുന്നത് രാഷ്ട്രതന്ത്രത്തിലെ ഏറ്റവും ക്രൂരമായ അനീതിയല്ലേ എന്നു നേരിട്ടു ചോദിക്കാന്‍ ഈ സര്‍ക്കാരില്‍, ഭരിക്കുന്ന പാര്‍ട്ടിയില്‍ ഒരാള്‍ പോലുമില്ലാത്ത അവസ്ഥയാണ് എന്നെ പേടിപ്പിക്കുന്നത്!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.