വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് 1950 വർഷം. എ.ഡി. 52ൽ ക്രിസ്തുശിഷ്യൻ കൊടുങ്ങല്ലൂരെത്തിയതോടെ ഇന്ത്യയിലെ ക്രൈസ്തവരുടെ ചരിത്രവും ആരംഭിച്ചു. എ.ഡി. 72ൽ രക്തസാക്ഷിയായി. ക്രിസ്തുവിനൊപ്പം ജീവിക്കുകയും അവന്റെ തിരുമുറിവിൽ സ്പർശിക്കുകയും ചെയ്ത വിശുദ്ധന്റെ അനുഭവങ്ങളും വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വവുമാണ് നമ്മുടെ പൈതൃകങ്ങളുടെ കാതലെന്ന് ഓർമിപ്പിക്കാൻ വീണ്ടുമൊരു ദുക്റാന തിരുനാൾ. സ്നേഹത്തിലുംചോരയിലുമെഴുതിയ ചരിത്ര ദിനം.
‘ജറുസലേമിലും യൂദയായിലും സമറിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളാകണം’ (അപ്പ. പ്രവ. 1:8) എന്ന ഗുരുവിന്റെ അഭിലാഷം അക്ഷരാർത്ഥത്തിൽ നിവർത്തിച്ച ശിഷ്യനാണ് തോമാശ്ലീഹാ.
ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിൽ ‘ലോകത്തിന്റെ / ഭൂമിയുടെ അതിർത്തി’യായി കണക്കാക്കപ്പെട്ടിരുന്നത് ഇന്ത്യയായിരുന്നു (ഹെറൊഡോട്ടസ്). ക്രിസ്തുവിനു മുന്പ് ആറാം നൂറ്റാണ്ടുമുതൽ പേർഷ്യക്കാരും തുടർന്ന് ഗ്രീക്കുകാരും റോമാക്കാരുമൊക്കെ ‘കിഴക്ക്’ എന്നു കരുതപ്പെട്ടിരുന്ന ഇന്ത്യയെക്കുറിച്ച് പഠിച്ചുതുടങ്ങിയിരുന്നു.
ചരിത്രരചനയുടെ പിതാവായ ഹെറൊഡോട്ടസിന്റെ (ബി.സി. 484-425) ‘ദി ഹിസ്റ്ററീസ്’, മെഗസ്റ്റിനസിന്റെ (ബി.സി. 350-290) ’ഇൻഡിക്ക’, പ്ലീനിയുടെ (എ.ഡി. 23-79) ‘നാച്യുറൽ ഹിസ്റ്ററി’, ടോളമിയുടെ (എ.ഡി. 90 /168) ’ജിയോഗ്രഫി’ ഇവയിലെല്ലാം ഇന്ത്യയെക്കുറിച്ച് വിവരണങ്ങളുണ്ട്.
ഇന്ത്യയിലെ മിക്ക പ്രധാന പട്ടണങ്ങളിലും ഉണ്ടായിരുന്ന യഹൂദ സാന്നിധ്യവും അന്ന് പ്രസിദ്ധമായിരുന്ന അലക്സാണ്ട്രിയ /മുസിരിസ് സമുദ്രപാതയും, റോമും മലബാറും തമ്മിലുണ്ടായിരുന്ന വാണിജ്യബന്ധവും, ശ്ലീഹായുടെ ഇന്ത്യയിലേക്കുള്ള യാത്രയുടെയും ഇവിടത്തെ പ്രവർത്തനങ്ങളുടെയും സാധ്യത വർധിപ്പിക്കുന്നുണ്ട്.
കേരളവും മധ്യധരണ്യാഴിയിലെ പ്രധാന തുറമുഖമായ അലക്സാണ്ട്രിയയും തമ്മിലുള്ള ബന്ധമാണ് തോമായുടെ ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാക്കിത്തീർത്തത്. ക്രിസ്തുവർഷം 44ൽ കൗഡിയൂസിന്റെ ഭരണകാലത്ത് റോമിലേക്ക് തെക്കേ ഇന്ത്യയിൽനിന്നു പ്രതിനിധികളെ അയയ്ക്കുന്നത് റോമൻ ചരിത്രത്തിലുണ്ട്. റോമൻ ചക്രവർത്തികൾ അവരെ സ്വീകരിച്ചിരുന്നു.
107ൽ ട്രാജനും 148ൽ അന്തോനിയൂസ് പയസും 361ൽ ജൂലിയനും 544ൽ ജസ്റ്റീനിയനും പ്രതിനിധികളെ സ്വീകരിച്ചു. 226ൽ രചിക്കപ്പെട്ട ‘പെവുതെൻഗേറിയൻ രേഖ’ മുസിരിസിലുള്ള റോമൻ താവളത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. അഗസ്റ്റസിന്റെ പേരിലുള്ള ഒരു ക്ഷേത്രവും അക്കാലത്ത് മുസിരിസിൽ ഉണ്ടായിരുന്നു. അടുത്ത കാലത്ത് കണ്ടുകിട്ടിയ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതപ്പെട്ട ‘വിയന്ന പാപ്പിറസ്’, മുസിരിസും അലക്സാണ്ട്രിയയും തമ്മിലുള്ള ബന്ധം കൃത്യമായി കാണിക്കുന്നുണ്ട്.
പൗരാണിക സമുദ്രപാതകൾ
മധ്യധരണിക്കടൽ പ്രദേശത്തെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്ന കരമാർഗ്ഗം അറിയപ്പെട്ടിരുന്നത് ‘സിൽക്ക് പാത’, ‘സുഗന്ധവ്യഞ്ജന’ അഥവാ ‘കുരുമുളകു പാത’ എന്നീ പേരുകളിലായിരുന്നു.
ലോകതലസ്ഥാനമായി പുകഴ്പെറ്റ റോമിൽനിന്ന് ആരംഭിക്കുന്ന ഈ വാണിജ്യപാത കിഴക്കേ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ അന്ത്യോക്യ, റോമാ-പേർഷ്യ അതിർത്തിയിലുള്ള സെലൂഷ്യ ക്റ്റെസിഫോണ്, സാഗ്രസ് പർവ്വതം, മേദിയായിലെ എക്ബത്താന എന്നിവ കടന്ന് മെർവ് പട്ടണത്തിലെത്തി അവിടെനിന്ന് രണ്ടായി പിരിഞ്ഞ് ഒരു വഴി ചൈനയിലേക്കും മറ്റേ വഴി ഇന്ത്യയിലേക്കും പോയിരുന്നു.
ചൈനയിലേക്ക് പോയിരുന്നതിനെ ‘സിൽക്ക് പാത’യെന്നും ഇന്ത്യയിലേക്കുള്ളതിനെ ‘സുഗന്ധവ്യഞ്ജന പാത’ യെന്നുമാണ് വിദേശീയർ വിളിച്ചിരുന്നത്. ഇന്ത്യയിലേക്കുള്ള വഴി വടക്കേ ഇന്ത്യയിലെ പ്രധാന പട്ടണമായിരുന്ന ഗുജറാത്തിലെ ബാറുച്ചിലും തുടർന്നു പശ്ചിമതീരംവഴി മലബാർ തീരത്തെ മുസിരിസിലും എത്തിയിരുന്നു.
മധ്യധരണിക്കടൽ പ്രദേശത്തുനിന്ന് ഇന്ത്യയിലെത്താനുള്ള മറ്റൊരു മാർഗമാണ് സമുദ്രത്തിലൂടെയുള്ള യാത്ര. ഈജിപ്തിലെ പ്രമുഖ നഗരമായ അലക്സാണ്ട്രിയ റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രധാന വാണിജ്യ തുറമുഖമായി ഉയർന്നു.
ഗ്രീക്ക് സംസ്കാരം പ്രചരിപ്പിക്കാൻ അലക്സാണ്ടർ ഉയർത്തിക്കൊണ്ടുവന്ന അലക്സാണ്ട്രിയയെ റോമാക്കാർ അവരുടെ വ്യാപാരത്തിന് നന്നായി ഉപയോഗിച്ചു. കിഴക്കുദേശത്തേക്കുള്ള അവരുടെ കപ്പലുകൾ പുറപ്പെട്ടിരുന്നത് അലക്സാണ്ട്രിയയിൽ നിന്നായിരുന്നു. അവിടെ നിന്നുള്ള ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ കച്ചവടക്കാർ മലബാർ, ചോളമണ്ഡലം തീരങ്ങളിൽ മുൻപുതന്നെ വാണിജ്യ കോളനികൾ സ്ഥാപിച്ചിരുന്നു. ഈ പടിഞ്ഞാറ് കിഴക്ക് ബന്ധം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ക്രിസ്തുവർഷം 47ലെ മണ്സൂണ് കാറ്റുകളുടെ കണ്ടുപിടിത്തഫലമായിട്ടാണ്. തോമാശ്ലീഹാ സഞ്ചരിച്ചത് ഈ കടൽപ്പാതയിലൂടെയാണ്.
തോമായുടെ പ്രേഷിതയാത്രകൾ
തോമാശ്ലീഹായുടെ ഒന്നാമത്തെ പ്രേഷിതയാത്രയിൽ അന്നത്തെ പാർത്ഥിയായുടെ ഭാഗമായിരുന്ന വടക്കെ ഇന്ത്യയിലും (എ.ഡി. 42- 49) രണ്ടാമത്തെ പ്രേഷിതയാത്രയിൽ (എ.ഡി. 52-72) കേരളത്തിലും സഭാസമൂഹങ്ങൾക്ക് രൂപം കൊടുത്തുവെന്നതിന് തെളിവുകൾ ധാരാളം.
ശ്ലീഹാ രൂപംകൊടുത്ത ’സപ്ത ദേവാലയങ്ങൾ’ അഥവാ ‘ഏഴരപ്പള്ളികൾ’ എന്ന് ചരിത്രരേഖകളിൽ കാണുന്ന കൊടുങ്ങല്ലൂർ (മുസിരിസ്), പാലയൂർ, പറവൂർ, കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ എന്നിവ ഇന്നും അതേ പേരുകളിൽ നിലനിൽക്കുന്നു.
തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തിന് ഏറ്റവും വലിയ തെളിവ് ചെന്നൈയിലെ മൈലാപ്പൂരിലുള്ള കബറിടമാണ്. ലോകത്ത് മൂന്നു സ്ഥലങ്ങളിലാണ് ശ്ലീഹൻമാരുടെ കബറിടത്തിന് മുകളിൽ ദേവാലയങ്ങൾ പണിതിരിക്കുന്നത്; റോമിൽ വിശുദ്ധ പത്രോസിന്റെയും സ്പെയിനിൽ വിശുദ്ധ യാക്കോബിന്റെയും മൈലാപ്പൂരിൽ വിശുദ്ധ തോമായുടെയും.
ഒന്നാം നൂറ്റാണ്ടിൽ ചേര, ചോള, പാണ്ഡ്യ എന്നീ മൂന്നു രാജ്യങ്ങൾ ഉൾപ്പെടുന്നതായിരുന്നു തെക്കേ ഇന്ത്യയിൽ വിസ്തൃതമായിരുന്ന തമിഴകം. ക്രിസ്ത്വബ്ദം 52 ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ തോമാ ഈ മൂന്ന് രാജ്യങ്ങളിലും സുവിശേഷം പ്രസംഗിക്കുകയും സഭാസമൂഹങ്ങൾ സ്ഥാപിക്കുകയും ഒടുവിൽ 72ൽ ചോളരാജ്യത്തിലെ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എദേസായിൽ സുറിയാനി ഭാഷയിൽ എഴുതപ്പെട്ട ’മാർത്തോമായുടെ നടപടികൾ’ എന്ന ഗ്രന്ഥം തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവർത്തനം പ്രതിപാദിക്കുന്നുണ്ട്. പുരാവസ്തുഗവേഷണത്തിന്റെ ഫലമായി ഈ ഗ്രന്ഥത്തിൽ പറയുന്ന വ്യക്തികളും സംഭവങ്ങളും സ്ഥലങ്ങളും യഥാർത്ഥമാണെന്നു തെളിഞ്ഞു.
ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ആധുനിക ചരിത്രകാരന്മാർ നടത്തിയ പഠനത്തിന്റെ ഫലമാണ് തോമാശ്ലീഹാ ഭാരതത്തിൽ രണ്ട് പ്രേഷിതയാത്രകൾ നടത്തിയെന്ന കണ്ടെത്തൽ; ഒന്ന് വടക്ക് പടിഞ്ഞാറ് ഇന്ത്യ ഉൾപ്പെടുന്ന പാർത്ഥ്യാ രാജ്യത്തും, രണ്ട് കേരളം ഉൾപ്പെടുന്ന തമിഴകം എന്ന് വിളിച്ചിരുന്ന തെക്കേ ഇന്ത്യയിലും.
രാജാവിന്റെ അപ്രീതിക്ക് ഇടയാക്കിയ തോമായുടെ പ്രസംഗവും സുവിശേഷപ്രവർത്തനവുമാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് കാരണമായതെന്ന് ‘തോമായുടെ നടപടികൾ’ സമർത്ഥിക്കുന്നു. ശ്ലീഹാ മാമോദീസാ നൽകിയ കുടുംബങ്ങളും മാർത്തോമാ ക്രിസ്ത്യാനികൾ അഥവാ മാർത്തോമാ നസ്രാണികൾ എന്ന അഭിധാനവും വിവിധ ആരാധനക്രമങ്ങളിലെ പ്രാർത്ഥനകളും ചില കലാരൂപങ്ങളും വിദേശസഞ്ചാരികളുടെ വിവരണങ്ങളും മറ്റു തെളിവുകളാണ്.
ഒരിജൻ, അംബ്രോസ്, ജെറോം, അപ്രേം, ഇസിഡോർ, ക്രിസോസ്റ്റോം തുടങ്ങിയ ആദ്യ നൂറ്റാണ്ടുകളിലെ വളരെയേറെ എഴുത്തുകാർ തോമാശ്ലീഹായുടെ ഭാരത പ്രേക്ഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് എഴുതിയത് തെളിവുകളായി നിലകൊള്ളുന്നു.
പ്രഫ. റവ. ഡോ. ജെയിംസ് പുലിയുറുന്പിൽ
ചിന്നമലയിൽ നിന്നും മൈലാപ്പൂരിലേക്ക്
സൈതാപേട്ട താലൂക്കിൽ ചെന്നൈ കോർപറേഷൻ പരിധിയിലെ അടയാർ നദിക്കരയിൽ മൗണ്ട്റോഡിൽ നിന്ന് അല്പം മാറി ചിന്നമല അഥവാ ലിറ്റിൽ മൗണ്ട്.
ഭാരതത്തിൽ സുവിശേഷം അറിയിക്കാൻ കടലും മലയും ദേശങ്ങളും താണ്ടിയെത്തിയ തോമാശ്ലീഹാ, എ.ഡി 72ൽ അക്രമിയാൽ കുത്തേറ്റ ചിന്നമല. വിജനമായ നദിക്കര, പ്രശാന്ത സുന്ദരമായ പാറക്കെട്ടുകൾ.
പ്രാർഥനയ്ക്കും പ്രഘോഷണത്തിനുമായി ക്രിസ്തുശിഷ്യൻ ഇവിടം ഏറെ ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്തതാവാം. ഒപ്പം വാസത്തിനും ധ്യാനത്തിനും ഉതകുന്ന ചെറിയൊരു ഗുഹയും. അതുകൊണ്ടുതന്നെയാവാം തന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തിൽ അധികവും ഇവിടെ ചിലവഴിച്ചതും.
തിരുവചനങ്ങളാൽ വിശ്വാസം പകർന്ന നമ്മുടെ മുത്തപ്പൻ, പ്രാർഥനയിൽ മുഴുകിയിരുന്നപ്പോൾ അക്രമിയുടെ കുന്തമുനയാൽ ചോരചിന്തിയതും ഇവിടെത്തന്നെയാണ്.
തോമാചരിതം മനനം ചെയ്ത പോർച്ചുഗീസ് മിഷനറിമാരാണ് പിൽക്കാലത്ത് വീരചരമത്തിന്റെ തെളിവുകൾ ചിന്നമലയിലും തോമയാർ മലയിലും മൈലാപ്പൂരിലും കണ്ടെടുത്തത്. ചിന്നമലയിൽവച്ച് കുത്തേറ്റ തോമാശ്ലീഹ, രണ്ടു കിലോമീറ്റർ അകലെ സെന്റ് തോമസ് മൗണ്ടിലെത്തി മരണം പ്രാപിക്കുകയും പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള മൈലാപ്പൂരിൽ സംസ്കരിക്കപ്പെടുകയും ചെയ്തതായാണ് പാരന്പര്യം.
1521ൽ പോർച്ചുഗീസ് മിഷനറിമാർ അപ്പസ്തോലന്റെ മൈലാപ്പൂരിലെ കബറിടം കണ്ടെത്തുകയും അതിനു മുകളിൽ 1525 നോടടുത്ത് ഒരു ദേവാലയം നിർമ്മിക്കുകയും ചെയ്തു. അന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് വഹിച്ച് മദ്രാസ് പട്ടണം മുഴുവൻ ഘോഷയാത്ര നടത്തിയശേഷം വീണ്ടും മൈലാപ്പൂരിൽ അടക്കം ചെയ്തു.
സുവിശേഷവേലയ്ക്കെത്തിയ വിശുദ്ധ ഫ്രാൻസിസ് സേവ്യർ മാസങ്ങളോളം ഇവിടെ താമസിച്ചിരുന്നതായി പറയുന്നു. പിൽക്കാലത്ത് വിശുദ്ധന്റെ തിരുശേഷിപ്പ് സിറിയയിലെ എഡോസയിലേക്കും പിന്നീട് ഇറ്റലിയിലെ ഓർതോണയിലേക്കും കൊണ്ടുപോയി.
തോമാശ്ലീഹായുടെ ശവകുടീരത്തിനുള്ളിൽ അദ്ദേഹത്തെ വധിക്കാൻ ഉപയോഗിച്ച കുന്തത്തിന്റെ ഒരുഭാഗവും രക്തം കുതിർന്ന മണ്ണും മണ്കുടത്തിൽ അടക്കം ചെയ്തിരുന്നതായാണ് പാരന്പര്യം.
1523ലും 1970ലും നടത്തിയ ഖനനങ്ങൾ ഇത് ശരിവയ്ക്കുന്നു. കബറിടത്തിന്റെ കിഴക്കേ മൂലയിലെ ഇഷ്ടിക റോമൻ സാമ്രാജ്യ തുറമുഖമായിരുന്ന പോണ്ടിച്ചേരി അരിയിക്കമേടിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു.
തിരുശേഷിപ്പുകൾ വീണ്ടെടുക്കപ്പെട്ടതോടെ 1551ൽ പോർച്ചുഗീസുകാരാണ് ചിന്നമലയിലെ ആദ്യത്തെ പള്ളി നിർമിച്ചത്. പിന്നീട് 1970 ഈ പള്ളി പുനർനിർമിക്കപ്പെട്ടു.
ചെന്നൈ നഗരത്തിൽ ഗിണ്ടി കത്തിപാറ ജംഗ്ഷനു സമീപമുള്ള സെന്റ് തോമസ് മൗണ്ട് അഥവാ പുണിത തോമയാർ മല. ഇവിടേക്കെത്തുന്ന വിശ്വാസികൾ മുകളിലേക്കുള്ള 130 പടികളിലൂടെ കാലൂന്നുന്പോൾ അവരെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തിയ അപ്പസ്തോലനോടുള്ള ആദരവും ഭക്തിയും ഹൃദയത്തെ തരളിതമാക്കും.
സെന്റ് തോമസിന്റെ പേരിലെ ഈ ആഗോളതീർത്ഥാടനകേന്ദ്രം വിശ്വാസത്തിന്റെ സംഗമഭൂമിയാണ്. പോർച്ചുഗീസ് മാതൃകയിൽ നിർമിച്ചിരിക്കുന്ന ഉയരം കുറഞ്ഞ ദേവാലയവും പൗരാണിക ഏടുകളെ വെളിവാക്കുന്ന മ്യൂസിയവും.
ഇവിടെ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന കൽക്കുരിശും അനുഗ്രഹം വർഷിക്കുന്ന പരിശുദ്ധ അമ്മയുടെ ആൾരൂപവും. കരിങ്കല്ലുകൾ പാകിയ മലഞ്ചെരുവിൽ ഇങ്ങനെ തിരുവെഴുത്ത്. ‘എന്റെ കർത്താവേ, എന്റെ ദൈവമേ ’
മൈലാപ്പൂരിലേക്ക്
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ മാറി, പാരീസ് കോർണറിനെയും അടയാറിനെയും ബന്ധിപ്പിക്കുന്ന സാന്തോം ഹൈറോഡിൽ വെള്ളപുതച്ച മനോഹരമായ സാന്തോം ബസിലിക്ക.
അപ്പസ്തോലൻമാരുടെ ശവകുടീരങ്ങൾക്കു മുകളിൽ നിർമിക്കപ്പെട്ട ലോകത്തിലെതന്നെ മൂന്ന് ദേവാലയങ്ങളിലൊന്നാണ് സാന്തോം ബസലിക്ക. പോർച്ചുഗീസുകാർ നിർമിച്ച ദേവാലയം പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് പുതുക്കി കൂടുതൽ മനോഹരമാക്കി.
പ്രൗഢഗംഭീരമായി മരത്തിൽ തീർത്ത കൊത്തുപണികൾ. സക്രാരിക്ക് മുന്നിലെ കണ്ണാടി ജാലകത്തിലൂടെ കാണുന്ന തോമാശ്ലീഹായുടെ കബറിടം. പിൻവശത്തെ മ്യൂസിയത്തിന്റെ പടവുകളിറങ്ങിയെത്തുന്നത് വലിയൊരു വിശ്വാസത്തിന്റെ അകത്തളത്തിലേക്കാണ്.
ഉത്ഥിതനായ ക്രിസ്തുവിന്റെ തിരുമുറിവുകളിൽ തൊട്ടു വിശ്വാസം മുദ്രചെയ്യുന്ന തോമായുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. പ്രാർത്ഥനയിൽ മുഴുകിയിരിക്കെ ശ്ലീഹായെ പിന്നിൽനിന്നും ആക്രമിക്കാൻ ശത്രു വരുന്ന രംഗവും ചിത്രീകരിച്ചിരിക്കുന്നു. ഇവിടെനിന്നുള്ള രണ്ട് ഗുഹകൾ എത്തുന്നത് കബറിടത്തിനു മുൻപിലെ ചെറിയ ചാപ്പലിലേക്കാണ്.
ഇവിടെ തോമാശ്ലീഹായുടെ പൂർണ്ണകായപ്രതിമയും കണ്ണാടിക്കൂട്ടിനുള്ളിൽ വിശുദ്ധന്റെ രക്തം കുതിർന്ന മണ്ണും. വലതുവശത്തെ ഭിത്തിയിൽ തിരുശേഷിപ്പ്. നമ്മുടെ ദുഃഖങ്ങളെ പിതൃസമാനനായ ആരോ ഒരാൾ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കിന്നതുപോലെ. ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ശാന്തത.
ഇന്ന് മൈലാപ്പൂർ അതിരൂപതയുടെ കീഴിലാണ് ഈ തീർത്ഥാടന കേന്ദ്രം. ചെന്നൈ എയർപോർട്ടിൽ നിന്നും കോയന്പേട് ബസ് ടെർമിനലിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം വരും. കത്തീഡ്രലിന്റെ പിൻവശത്ത് ബംഗാൾ ഉൽക്കടൽ. സന്തോമിനെ തലോടിയെത്തുന്ന കാറ്റിനും ഉപ്പുരസം. തീരങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ. അകലെ മെറീനാ ബീച്ചും അതിന് കാവലായി ലൈറ്റ് ഹൗസും.
തൂണിലും തുരുന്പിലും തോമാസാക്ഷ്യം ആലേഖനം ചെയ്തിരിക്കുന്ന പുണ്യഭൂമിയിൽ നിന്നു മടങ്ങുന്പോൾ മനസിൽ മന്ത്രം പോലെ ഈ വചനം ഉരുവിട്ടുകൊണ്ടിരിക്കും.…
‘നീ അവിശ്വാസി ആകാതെ വിശ്വാസി ആയിരിക്കുക’.
15 കിലോമീറ്റർ ദൂരം വരും. കത്തീഡ്രലിന്റെ പിൻവശത്ത് ബംഗാൾ ഉൽക്കടൽ. സന്തോമിനെ തലോടിയെത്തുന്ന കാറ്റിനും ഉപ്പുരസം. തീരങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ. അകലെ മെറീനാ ബീച്ചും അതിന് കാവലായി ലൈറ്റ് ഹൗസും.
തൂണിലും തുരുന്പിലും തോമാസാക്ഷ്യം ആലേഖനം ചെയ്തിരിക്കുന്ന പുണ്യഭൂമിയിൽ നിന്നു മടങ്ങുന്പോൾ വിശ്വാസിയുടെ മനസിൽ മന്ത്രം പോലെ ഈ വചനം ഉരുവിട്ടുകൊണ്ടിരിക്കും.…
’നീ അവിശ്വാസി ആകാതെ വിശ്വാസി ആയിരിക്കുക’.
ബിജു പാരിക്കാപ്പള്ളി