ഇന്ത്യയുടെ ബഹുസ്വരതകളെയും പ്രൗഢമായ പൗരാണികതയെയും രാഷ്ട്രീയ മാറ്റങ്ങളെയും ഒന്നാകെ ആവാഹിക്കുന്ന ഡൽഹിയുടെ മാറുന്ന മുഖത്തെക്കുറിച്ച്, വിഖ്യാതമായ ലുട്ടെയ്ൻസ് ഡൽഹിയുടെ രൂപമാറ്റത്തെക്കുറിച്ച്
‘ഫെർമിറ്റാസ്, യൂട്ടിലിറ്റാസ്, വെന്യൂസ്റ്റാസ് ’- സ്ഥിരത, ഉപയോഗം, സൗന്ദര്യം. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത റോമൻ വാസ്തുശിൽപി വിട്രൂവിയസിന്റെ ’ഡി ആർക്കിറ്റെക്ചുറ’ എന്ന പുസ്തകത്തിലെ വാസ്തുശിൽപ ദർശനമാണിത്.
ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു (ഫോം ഫോളോസ് ഫംഗ്ഷൻ) എന്നാണു പത്തൊന്പതാം നൂറ്റാണ്ടിലെ ആർക്കിടെക്ട് ലൂയിസ് സള്ളിവൻ പറഞ്ഞത്. ഒരു കെട്ടിടത്തിന്റെ ധർമവും ഘടനയും പോലെ സുസ്ഥിരതയും മനോഹാരിതയും പാരിസ്ഥിതിക സൗഹാർദതയും ഇക്കാലത്തു പ്രധാനപ്പെട്ടതാണ്.
സ്ഥിരത, ഉപയോഗം, സൗന്ദര്യം എന്നിവയേക്കാളേറെ രാഷ്ട്രീയം, പ്രതിച്ഛായ, നഗരാസൂത്രണം തുടങ്ങിയവയാണ് ആധുനിക തലസ്ഥാന നഗരികളുടെ രൂപകൽപനയിൽ പ്രധാനം. ഭരണാധികാരിയുടെ സ്വന്തം മുദ്ര പതിപ്പിക്കാനും രാഷ്ട്രീയ താത്പര്യത്തിലും ചിലപ്പോൾ അഴിമതിക്കു വഴിയൊരുക്കാനുമാണ് ഇക്കാലത്തെ പല മാറ്റങ്ങളും. ക്രിസ്തുവിനു മുൻപും പിൻപുമായി ചരിത്രം വേർതിരിക്കപ്പെട്ടതുപോലെ അതാതു രാജ്യത്തിനുള്ളിൽ മറ്റൊരു പുതുചരിത്രത്തിന്റെ വഴിത്തിരിക്കൽ കൂടിയാകുമിത്.
ഡൽഹിയെക്കുറിച്ച് മംഗളേഷ് ദബ്രാളിന്റെ ഒരു ഹിന്ദി കവിതയുണ്ട്.
നഗരത്തിൽ പുതുതായി കടന്നുവന്നപ്പോൾ
അയാൾ പറഞ്ഞു ’ഹും, എന്തൊരു നശിച്ച നഗരം’.
പിന്നീട് അയാൾ തിരിച്ചുപോയില്ല.
മലയാളികൾ ഉൾപ്പടെ ജോലിയും ജീവിതവുമായി ബന്ധപ്പെട്ടു കുറച്ചു കാലത്തേക്കു മാത്രം എന്നു കരുതി ഡൽഹിക്കാരായി മാറിയ എല്ലാവരുടെയും ആത്മകഥയാണ് ഈ കവിതയുടെ വരികളിലുള്ളത്.
എല്ലാം ഉൾക്കൊള്ളുന്ന തലസ്ഥാനം
തലസ്ഥാന നഗരങ്ങൾ ഭരണസിരാകേന്ദ്രങ്ങൾ മാത്രമല്ല, അധികാരത്തിന്റെ മൂർത്തീഭാവം (എംബോഡിമെന്റ് ഓഫ് അഥോറിറ്റി) കൂടിയാണ്. അധികാര ഇരിപ്പിടം (സീറ്റ് ഓഫ് പവർ) എന്നതിലേറെ പ്രാധാന്യം ഓരോ തലസ്ഥാനത്തിനുമുണ്ട്.
ഇന്ത്യയുടെ ബഹുസ്വരതയുടെയും പൗരാണികതയുടെയും നേർചിത്രമാണു ഡൽഹി. രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവും മതപരവുമായ വൈവിധ്യങ്ങൾ വരെ തലസ്ഥാനത്തു പ്രതിഫലിക്കും. ഭരണനിർവഹണവും നിയമനിർമാണ സഭയും നീതിപീഠവും മിക്ക രാജ്യങ്ങളിലും ഒരുമിച്ചു ചേരുന്നുവെന്നതും പ്രധാനമാണ്.
ഇവ വേർതിരിച്ചു പല സ്ഥലങ്ങളിലാക്കുന്ന രാജ്യങ്ങളുമുണ്ട്. മൂന്നു തലസ്ഥാനങ്ങളുള്ള ദക്ഷിണാഫ്രിക്കയിലെ രണ്ടു തലസ്ഥാനങ്ങൾ നേരിൽ കണ്ടതു മറക്കാനാവില്ല. കേപ് ടൗണ് ലജിസ്ലേച്ചറിന്റെയും പ്രിട്ടോറിയ അഡ്മിനിസ്ട്രേഷന്റെയും ബ്ലോംഫൊൻടെയ്ൻ ജുഡീഷ്യറിയുടെയും തലസ്ഥാനങ്ങളാണ്.
സിഡ്നിയും മെൽബോണും തലസ്ഥാനത്തിനായി മത്സരിച്ചപ്പോഴാണ് കാൻബറ എന്ന പുതിയ തലസ്ഥാനം ഓസ്ട്രേലിയ പടുത്തുയർത്തിയത്. കാൻബറയിലെ പാർലമെന്റ് മന്ദിരത്തിനു സൗകര്യങ്ങളും ആധുനിക വാസ്തുശില്പ കലയുടെ മികവും ഉണ്ടെങ്കിലും ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ പകുതി ഗാംഭീര്യം ഇല്ലെന്ന് അവിടെ ചെന്നപ്പോൾ തോന്നിയിട്ടുണ്ട്.
ഇന്ത്യയിലും തലസ്ഥാനം മാറിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ തലസ്ഥാനം പഴയ കൽക്കട്ട ആയിരുന്നു. 1911 ലാണ് ഡൽഹിയിലേക്കുള്ള മാറ്റം. ജോർജ് അഞ്ചാമൻ രാജാവിന്റെതായിരുന്നു പ്രഖ്യാപനം.
മുഗൾ സാമ്രാജ്യം അടക്കം നിരവധി സാമ്രാജ്യങ്ങളുടെ തലസ്ഥാനമായിരുന്ന ഡൽഹി വളരെ മുന്പേ പ്രധാന രാഷ്ട്രീയ കേന്ദ്രവുമായിരുന്നു. ഡൽഹിയിലെ പുരാന ഖില എന്നറിയപ്പെടുന്ന കോട്ടയ്ക്കുള്ളിൽ ഇന്ദ്രപ്രസ്ഥനഗരം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിലനിന്നിരുന്നു.
പലരും മാറ്റിപ്പണിത ഡൽഹി
പലതവണ നിർമിച്ചതും നശിപ്പിക്കപ്പെട്ടതും പുനർനിർമിച്ചതുമായ നഗരമാണു ഡൽഹി. പല ഭരണാധികാരികളും അവരുടേതായ രീതിയിൽ പുനർനിർമിക്കുന്നു. അധിനിവേശം നടത്തിയ വിദേശികളിൽ പലരും തലസ്ഥാനനഗരം കൊള്ളയടിച്ചതായും പറയുന്നു. എട്ടാം നൂറ്റാണ്ടിൽ തോമറിന്റെ സാമ്രാജ്യത്തോടെയാണു ഡൽഹി നഗരനിർമിതിയുടെ തുടക്കം. മധ്യകാലഘട്ടത്തിൽ 736 മുതൽ 1193 വരെ തൊമാര രാജവംശവും ചൗഹാനും ഡൽഹി ഭരിച്ചു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രബല ശക്തിയായിരുന്ന, തുടർച്ചയായ അഞ്ച് രാജവംശങ്ങളുടെ പരന്പരയായ സുൽത്താനേറ്റ് കാലഘട്ടത്തിൽ ഡൽഹി സാംസ്കാരിക കേന്ദ്രവുമായിരുന്നു. 1526 ൽ അവസാന ലോദി സുൽത്താനായ ഇബ്രാഹിം ലോദിയുടെ സൈന്യത്തെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി മുഗൾ സാമ്രാജ്യം രൂപീകരിച്ചതോടെ ഡൽഹി സുൽത്താനേറ്റ് അവസാനിച്ചു.
മൂന്നു നൂറ്റാണ്ടുകളോളം മുഗളൻമാർ ഈ പ്രദേശം ഭരിച്ചു. അഞ്ചാമത്തെ മുഗൾ ചക്രവർത്തി ഷാജഹാൻ ഡൽഹിക്കുള്ളിൽ മതിലുകളുള്ള ഷാജഹാനാബാദ് നഗരവും അതിന്റെ അടയാളങ്ങളായ ചെങ്കോട്ടയും ജുമാ മസ്ജിദും നിർമിച്ചു. 1757 ൽ നടന്ന ഡൽഹി യുദ്ധത്തിൽ മറാത്തകൾ ഡൽഹി പിടിച്ചടക്കി. 1803 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി ഡൽഹി പിടിച്ചെടുത്തു.
ബ്രിട്ടീഷ് ആസൂത്രണം
കൽക്കട്ടയിൽനിന്നു ഡൽഹിയിലേക്കു തലസ്ഥാനം മാറ്റിയപ്പോൾ പക്ഷേ ബ്രിട്ടീഷുകാർ പഴയതെല്ലാം പാടെ തൂത്തെറിഞ്ഞില്ല. ഡൽഹിയുടെ പൗരാണികതയും മുഗൾ, ഹിന്ദു, ക്രിസ്ത്യൻ (യൂറോപ്യൻ) വാസ്തുശിൽപ രീതികളും സംയോജിപ്പിക്കുകയും പലതും നിലനിർത്തുകയും ചെയ്യാൻ സർ എഡ്വിൻ ലാൻഡ്സീർ ലുട്ടെയ്ൻസ് എന്ന ബ്രിട്ടീഷ് വാസ്തുവിദഗ്ധൻ ശ്രദ്ധിച്ചു. ഇന്ത്യൻ തലസ്ഥാന നഗരിയുടെ സൗന്ദര്യവും സൗകര്യവും ആർഭാടവുമെല്ലാം ലുട്ടെയ്ൻസ് വാസ്തുശില്പ വൈദഗ്ധ്യത്തിന്റെ നേർചിത്രമാണ്.
പ്രൗഢഗംഭീരമായ രാഷ്ട്രപതിഭവൻ മുതൽ കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവുകൾ വരെയുള്ള വിശാലമായ ലുട്ടെയ്ൻസ് മേഖല ലോകത്തിലെതന്നെ ഏറ്റവും മനോഹര നഗരനിർമിതികളിൽ ഒന്നാണ്. എഡ്വിൻ ലുട്ടെയ്ൻസും ജോർജ് ബേക്കറും നേതൃത്വം നൽകിയ സംഘമാണ് ന്യൂഡൽഹിയുടെ ശിൽപികൾ.
1947 ൽ സ്വതന്ത്ര റിപ്പബ്ലിക് ആയശേഷവും ഇന്ത്യയുടെ തലസ്ഥാനമായി ഇതേ ഡൽഹി തുടർന്നു.രാഷ്ട്രപതി ഭവനും (വൈസ്രോയിയുടെ കൊട്ടാരം) ഇന്ത്യാ ഗേറ്റും പ്രധാന ബംഗ്ലാവുകളുമെല്ലാം എഡ്വിൻ ലുട്ടെയ്ൻസിന്റെ ഡിസൈൻ ആണ്.
പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന നോർത്ത്, സൗത്ത് ബ്ലോക്കുകൾ ജോർജ് ബേക്കറുടെ രൂപകൽപനയാണ്. എങ്കിലും ഡൽഹിയുടെ മൊത്തത്തിലുള്ള ഡിസൈൻ രൂപപ്പെടുത്തിയ ലുട്ടെയ്ൻസിന്റെ പേരിലാണു രാജ്യതലസ്ഥാനം പൊതുവെ അറിയപ്പെടുന്നത്.
ലുട്ടെയ്ൻസ് ഡൽഹിയെക്കുറിച്ചു നിരവധി ഗവേഷണ പുസ്തകങ്ങളും വീഡിയോ, ഫോട്ടോ ശേഖരങ്ങളും ഉണ്ട്. ലുട്ടെയ്ൻസ് ട്രസ്റ്റ് എന്ന പേരിൽ അമേരിക്കയിലുള്ള സംഘടന പല ചർച്ചകളും ഗവേഷണങ്ങളും ചരിത്രസ്മരണികകളും ഇറക്കിയിട്ടുണ്ട്. വാസ്തുവിദ്യയിലെ മിഴിവേറിയ അധ്യായമായാണ് ലോകമെങ്ങുമുള്ള ആർക്കിടെക്റ്റുമാർ ലുട്ടെയ്ൻസ് ഡൽഹിയെ കണക്കാക്കുന്നത്.
തലസ്ഥാനഭംഗി വിവരണാതീതം
മറ്റേതെങ്കിലുമൊരു രാജ്യതലസ്ഥാന നഗരം പോലെയല്ല ന്യൂ ഡൽഹി. അന്പതിലേറെ ലോകരാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഡൽഹിയോളം മനം കവരുന്ന മറ്റൊരു തലസ്ഥാനവും ഇന്നേവരെ കാണാനായിട്ടില്ല. റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവനും നോർത്ത്, സൗത്ത് ബ്ലോക്കുകളും മുതൽ ഇന്ത്യ ഗേറ്റ് വരെ കാണാവുന്ന വിജയ് ചൗക്കിൽ വെറുതെ നിന്നാൽ വല്ലാത്തൊരു അനുഭൂതിയാണത്. റിപ്പബ്ലിക് ദിന പരേഡ് നടക്കാറുള്ള രാജ്പഥിന് ഏതൊരു രാജവീഥിയേക്കാളും എടുപ്പ്.
ചെങ്കോട്ട, കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ്, ജുമാ മസ്ജിദ്, തുഗ്ലക്കാബാദ് കോട്ട, പുരാന ഖില, ജന്തർ മന്തർ, സഫ്ദർജംഗ് ശവകുടീരം, ഹുമയൂൺസ് ശവകുടീരം, അജ്മീരി ഗേറ്റ് തുടങ്ങിയവ മുതൽ ലോദി ഗാർഡൻസ് വരെയുള്ള ചരിത്രസ്മാരകങ്ങളും ഡൽഹിയെ സവിശേഷമാക്കുന്നു. പൗരാണികതയുടെയും ആധുനികതയുടെയും ഒത്തുചേരലാണു ഡൽഹിയെ കൂടുതൽ സുന്ദരിയാക്കുന്നത്.
മരങ്ങളും പൂക്കളും നിറഞ്ഞ നഗരത്തിലെ റോഡുകൾക്കും ഓരോ കവലകളെയും തിരിക്കുന്ന വളയങ്ങൾക്കും (റൗണ്ട് എബൗട്ടുകൾ) പ്രത്യേകമായൊരു ചാരുതയുണ്ട്. ഋതുക്കളുടെ മാറ്റം പൂക്കളിലും ദൃശ്യമാകും.
തലസ്ഥാന നഗരത്തിന്റെ മൂന്നിലൊന്നു ഭാഗം പച്ചപ്പു നിറഞ്ഞ ഹരിത ഭൂമിയാണെന്നതു ഡൽഹിയുടെ മാറ്റു കൂട്ടുന്നു. ഓരോ തെരുവിലെയും മരങ്ങൾ പോലും പ്ലാൻ ചെയ്തു വളർത്തിയവയാണ്. വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന ചാണക്യപുരിയിലെ ശാന്തിപഥ് അടക്കമുള്ള റോഡുകളും ചുറ്റുപാടുകളും ലോകോത്തര മികവുള്ളവയാണ്.
ഓൾഡ് ഡൽഹിയും ന്യൂ ഡൽഹിയും ഇഴുകിച്ചേരുന്പോഴാണ് ഇന്പമുള്ള സംഗീതം പോലെയാകുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ദിവസവും കാണുന്ന ഡൽഹിയുടെ ദൃശ്യങ്ങൾ വിവരിക്കാൻ ദിവസങ്ങൾ വേണ്ടിവരും.
പകരം വയ്ക്കാനില്ലാത്ത പ്രൗഢി
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതോടെ നടപ്പാക്കുന്ന ഡൽഹിയുടെ പുനർനിർമാണത്തിനുള്ള സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാകുന്പോൾ പഴമയുടെ പ്രൗഢിയായിരുന്ന പലതിലും വലിയ മാറ്റങ്ങളാകും വരുക. രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പഴയ പാർലമെന്റ് മന്ദിരം തുടങ്ങിയവ അതേപടി സംരക്ഷിക്കുമെന്നതാണ് ആശ്വാസം.
രാഷ്ട്രപതി ഭവൻ (വൈസ്രോയി ഹൗസ്), നോർത്ത് ആൻഡ് സൗത്ത് ബ്ലോക്കുകൾ (സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ), പാർലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ് (യുദ്ധസ്മാരകം), രാജ്പഥ് (പഴയ ക്വീൻസ് വേ), മദർ തെരേസ ക്രസന്റിലെ (അന്നത്തെ വില്ലിംഗ്ടണ് ക്രസന്റ്) ബംഗ്ലാവുകൾ, പ്രധാനമന്ത്രിമാരുടെ പുതിയ മ്യൂസിയം ആക്കി മാറ്റിയ തീൻ മൂർത്തി ഹൗസ് എന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഒൗദ്യോഗിക വസതി (പഴയ ഫ്ളാഗ്സ്റ്റാഫ് ഹൗസ്), രാജീവ് ചൗക്ക് (കൊണാട്ട് പ്ലേസ്), സഫ്ദർജംഗ് വിമാനത്താവളം (പഴയ വില്ലിംഗ്ടണ് എയർഫീൽഡ്), ഇർവിൻ ആംഫിതിയറ്റർ (മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയം) തുടങ്ങിയവയെല്ലാം ലുട്ടെയ്ൻസ് ഡൽഹിയുടെ അവിസ്മരണീയ ശിൽപങ്ങളാണ്.
ലുട്ടെയ്ൻസ് മേഖല ഏതാണ്ട് 28 കിലോമീറ്റർ വിസ്തൃതിയിലാണ്. ഇതിൽ 254.5 ഏക്കർ (10 ശതമാനം) സ്വകാര്യ ഭൂമി ഒഴികെയെല്ലാം സർക്കാർ ഭൂമിയാണ്. ആയിരത്തോളം (950) സർക്കാർ ബംഗ്ലാവുകളുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള 255 ഏക്കറിന് 50,000 കോടി രൂപയോളമാണു വിപണിമൂല്യം കണക്കാക്കിയിരിക്കുന്നത്.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും സൈനിക മേധാവികളുമെല്ലാം വിശാലമായ പുൽത്തകിടികളോടു കൂടിയ ഈ സർക്കാർ ബംഗ്ലാവുകളിലാണു താമസം.
ഡിഎൽഎഫ് റിയൽ എസ്റ്റേറ്റ് ചെയർമാൻ കെ.പി. സിംഗിന്റെ മകൾ രേണുക തൽവാർ 2016 ൽ 435 കോടി രൂപ മുടക്കിയാണ് ലുട്ടെയ്ൻസ് മേഖലയിലെ ഒരു ബംഗ്ലാവ് വാങ്ങിയത്. ഇന്ത്യ ബുൾസ് സ്ഥാപകരിലൊരാളായ രാജീവ് രത്തൻ 2014 ൽ 2,920 ചതുരശ്ര അടി സ്ഥലം ഈ മേഖലയിൽ വാങ്ങിയത് 220 കോടി രൂപയ്ക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഭൂമികളിലൊന്നാണിത്.
ചരിത്രം തിരുത്തുന്ന മുഖം മിനുക്കൽ
ചരിത്രം ഉറങ്ങുന്ന ഡൽഹിയിൽ മാറ്റത്തിന്റെ കാലമാണിപ്പോൾ. ചരിത്രവും ഭരണവും രാഷ്ട്രീയവും മുതൽ വാസ്തുശിൽപങ്ങൾ വരെ വഴിമാറുന്നു. ലുട്ടെയ്ൻസ് ഡൽഹിയുടെ മുഖച്ഛായ മാറ്റുന്ന 13,500 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ആദ്യഘട്ടം രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും.
വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള സെൻട്രൽ വിസ്ത അവന്യൂവിന് മാത്രം 608 കോടിയാണു ചെലവഴിച്ചത്. അവന്യൂവിന്റെ ഭാഗമായ രാജ്പഥിലെയും ഇന്ത്യാ ഗേറ്റിലെയും നവീകരിച്ച പുൽത്തകിടികൾ ജൂലൈയിൽ പൊതുജനങ്ങൾക്കായി തുറക്കും.
കഴിഞ്ഞ വർഷം നവംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പുതിയ പാർലമെന്റിനായി 971 കോടി രൂപയാണ് ചെലവഴിക്കുന്നത്. പാർലമെന്റിന്റെ ഡിസംബറിലെ ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തിലാകും നടത്തുകയെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം പറഞ്ഞു.
ഒന്നര വർഷം മുന്പ് കോവിഡ് മഹാമാരിയുടെ മൂർധന്യത്തിൽ അടച്ചിട്ട് നിർമാണം തുടങ്ങിയ സെൻട്രൽ വിസ്ത തുറക്കുന്നതോടെ ഡൽഹിയുടെ മോദി സ്പെഷൽ മുഖം ദൃശ്യമാകും. നവംബർ അവസാനത്തോടെ പണി പൂർത്തിയാക്കുന്ന പുതിയ ത്രികോണ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെ വിഖ്യാതമായ ലുട്ടെയ്ൻസ് യുഗം തിരശീലയ്ക്കു പിന്നിലേക്കു ഘട്ടം ഘട്ടമായി മറയും.
ചാരുത വിടാതെ തലസ്ഥാനനഗരം
വിജയ് ചൗക്കിൽ നിന്നും ഇന്ത്യാ ഗേറ്റിൽ നിന്നുമുള്ള പുതിയ സെൻട്രൽ വിസ്ത അവന്യൂവിന്റെ നവീകരിച്ച മൂന്നു കിലോമീറ്റർ നയനമനോഹരമാണ്. ഏറെക്കാലമായി പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഇന്ത്യാ ഗേറ്റിന്റെ കമാനത്തിലൂടെ നടക്കാൻ ഇനി സന്ദർശകരെ അനുവദിക്കും.
അമർ ജവാൻ ജ്യോതി, ഇൻവേർട്ടഡ് റൈഫിൾ, സൈനികന്റെ ’യുദ്ധ ഹെൽമെറ്റ്’ എന്നിവ തൊട്ടടുത്തു പുതുതായി നിർമിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റിയതിനാലാണിത്.
പ്രധാനമന്ത്രിയുടെ ഓഫീസ്, പുതിയ വസതി ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത, ഉപരാഷ്ട്രപതിയുടെ പുതിയ വസതി എന്നിവകൂടി പൂർത്തിയാകുന്നതോടെ പഴയ ലുട്ടെയ്ൻസ് ഡൽഹി സാവധാനം വിസ്മൃതിയാലാകും.
എങ്കിലും പ്രൗഢമനോഹരമായ ലുട്ടെയ്ൻസ് ഡൽഹിയുടെ ഓർമകൾ ഇന്ത്യക്കാരും ഡൽഹിക സന്ദർശകരും ഓർമകളിൽ സൂക്ഷിക്കും. അത്ര ചാരുതയായിരുന്നു ലുട്ടെയ്ൻസ് ഡൽഹിക്ക്. കാര്യമായ കോട്ടം തട്ടിക്കാതെയാണു നവീകരണമെന്നതാണ് നേട്ടം. ചരിത്രത്തിന്റെ അനിവാര്യമായ മാറ്റങ്ങളെന്ന് ആശ്വസിക്കാം.
ജോർജ് കള്ളിവയലിൽ