മലയാള സാഹിത്യ സാംസ്കാരിക നിരയിലെ ഗുരു കാരണവരായ എംകെ സാനുമാഷ് 95 ന്റെ നിറവിൽ. കർമവും ധർമവും സമന്വയിപ്പിച്ച ഇതിഹാസം എന്നാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാം സാനുമാഷിനെ വിശേഷിപ്പിച്ചത്. തലമുറകൾക്ക് ഗുരുനാഥനും അനേകർക്ക് ഗുരുസ്ഥാനീയനുമാണ് ഈ മനുഷ്യസ്നേഹി.
കർമവും ധർമവും സമന്വയിപ്പിച്ച ഇതിഹാസം. 2013ൽ പ്രഫ. എം.കെ. സാനു എൻഡോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്തു മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം സാനുമാഷിനെ വിശേഷിപ്പിച്ചു.
അഗാധമായ പാണ്ഡിത്യത്തെ അക്ഷരങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ഗുരുശ്രേഷ്ഠൻ. സ്നേഹവും ലാളിത്യവുംകൊണ്ടു അനുപമമായ വ്യക്തിത്വം രൂപപ്പെടുത്തിയ മനുഷ്യസ്നേഹി. സാംസ്കാരിക കേരളം ആദരവോടെ കരംകൂപ്പുന്ന വന്ദ്യഗുരുശ്രേഷ്ഠൻ- ഡോ. കലാം ഇങ്ങനെയും നിർവചിച്ചു.
വാക്കുകളിൽ മാത്രമല്ല, വാക്കുകളുടെ ഇടവേളകളിലും അർഥങ്ങളും ആശയങ്ങളും സംഗ്രഹിക്കുന്ന ഉദാത്ത വ്യക്തിത്വം. ഇന്നേവരെ എഴുതിയതും പറഞ്ഞതുമെല്ലാം തന്റെ ജീവിതവഴിത്താരകളോടു ചേർത്തുവായിക്കണമെന്നാണ് സാനുമാഷ് പറയാതെ പറയുന്നത്. അത്രമേൽ ജീവിതഗന്ധിയാണ് ആ വാക്കുകളുടെ തനിമയും ആഴവും സൗന്ദര്യവും.
സർഗാത്മകതയെ തീവ്രമായി പ്രണയിക്കുന്പോഴും സമൂഹത്തെ അറിയാനും സന്തോഷങ്ങളിൽ പങ്കുചേരാനും വേദനകളിൽ ആശ്വസിപ്പിക്കാനും പരുവപ്പെട്ടൊരു മനസ്. മനുഷ്യനെ കരം പിടിച്ചും ഹൃദയത്തോടു ചേർത്തുവച്ചും സ്നേഹിക്കുന്നയാൾ എന്നാണ് ഈ വ്യക്തിത്വത്തെ തിരക്കഥാകൃത്ത് ജോണ്പോൾ ഒരിക്കൽ വിശേഷിപ്പിച്ചത്.
ജീവചരിത്രകാരൻ, നിരൂപകൻ, എഡിറ്റർ, പരിഭാഷകൻ, പത്രപ്രവർത്തകൻ, അധ്യാപകൻ, പ്രഭാഷകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങി പ്രഫ. എം.കെ. സാനുവിന്റെ കർമപഥങ്ങൾ വിപുലമാണ്. ഇദ്ദേഹം മലയാളസംസ്കൃതിക്കു സമ്മാനിച്ച ഗ്രന്ഥങ്ങളുടെ എണ്ണം 75 പിന്നിട്ടിരിക്കുന്നു.
പരിഭാഷകളും, എഡിറ്റു ചെയ്ത കൃതികളും വേറെ. അനുസ്യൂതമായ എഴുത്തിനും പുതിയ താളുകളിലേക്കുള്ള പരന്ന വായനയ്ക്കും വിരാമം കുറിച്ചിട്ടില്ല. സാംസ്കാരികനിരയിലെ ഗുരു കാരണവർ 95 ന്റെ നിറവിലും കർമനിരതനാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പുരസ്കാരം, വയലാർ അവാർഡ്, പി. കേശവദേവ് പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി അൻപതോളം ബഹുമതികൾക്ക് അർഹനായ അക്ഷരപ്രതിഭയാണ് സാനുമാഷ്.
സാഹിത്യം ഇണങ്ങിയ ബാല്യം
1927 ഒക്ടോബർ 27ന് ആലപ്പുഴ തുന്പോളിയിൽ മംഗലത്ത് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും ഏക മകനായി ജനനം. ജൗളിക്കട നടത്തിയിരുന്ന അച്ഛൻ വൈകുന്നേരങ്ങളിൽ മകനെ കഥകൾ പറഞ്ഞു കേൾപ്പിക്കും. അതേറെയും പുരാണകഥകളായിരുന്നു. ആ കഥകൾ ഭാവനയുടെയും ചിന്തയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക് സാനുവിനെ ആനയിച്ചു.
പത്താം പിറന്നാളിൽ അച്ഛൻ നൽകിയ സമ്മാനം ലിയോ ടോൾസ്റ്റോയിയുടെ 23 ടെയിൽസ് എന്ന പുസ്തകമായിരുന്നു. ഗുണപാഠകഥകളായിരുന്നു അതിലെ ഉള്ളടക്കം. അച്ഛൻ സമ്മാനിച്ച പിറന്നാൾ പുസ്തകം സാനുമാഷ് ഭദ്രമായി സൂക്ഷിച്ച് പിൽക്കാലത്ത് കൊച്ചുമക്കൾക്കുവരെ വായിക്കാൻ കൊടുത്തു.
സാനുവിനു പതിനൊന്നു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് പഠനവും സാഹിത്യവും പരുവപ്പെടുത്തുന്നതിൽ അമ്മ വലിയ പ്രചോദനമായി. അച്ഛനും അമ്മയും നൽകിയ വാത്സല്യവും അക്ഷര കരുതലും സാഹിത്യ രചനകൾക്ക് ആവേശവും തീക്ഷ്ണതയും പകർന്നതായി സാനുമാഷ് പറയുന്നു.
ആദ്യപ്രസംഗം
മലയാളത്തിലെ മുൻനിരവാഗ്മികളിലൊരാളാണ് സാനുമാഷ്. ഭാഷയുടെ വശ്യതപോലെ വിജ്ഞാനസന്പുഷ്ടവുമാണ് പ്രഭാഷണങ്ങൾ. വിദ്യാർഥിയായിരിക്കുന്പോൾ, ആലപ്പുഴ തുന്പോളി മൈതാനത്തായിരുന്നു ആദ്യമായി പ്രസംഗം പറയാൻ നിയോഗം.
എസ്എൻഡിപി യോഗം സ്വതന്ത്ര തിരുവിതാംകൂറിനായി പ്രമേയം പാസാക്കാൻ ചേർന്ന പൊതുയോഗം. കുറെ ചെറുപ്പക്കാർ പ്രതിഷേധിക്കാനും ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയർത്താനും അന്നു തീരുമാനിച്ചു. പ്രസംഗം പറയാൻ നിയോഗിക്കപ്പെട്ടിരുന്ന സുഹൃത്ത് രമേശൻ പിൻമാറിയതോടെ സാനുവിനെ പകരക്കാരനായി സ്റ്റേജിലേക്കു നിർബന്ധിച്ചു കയറ്റി.
ഇന്ത്യ സ്വതന്ത്രരാഷ്ട്രമായി വളരുന്പോൾ, രാജഭരണമല്ല, ആരു ഭരിക്കണമെന്നു ജനങ്ങൾ നിശ്ചയിക്കണമെന്ന ഉള്ളടക്കത്തോടെ നടത്തിയ പ്രസംഗം പ്രഭാഷണ ജീവിതത്തിലെ അരങ്ങേറ്റമായി. ആവേശം ഉണർത്തിയ പ്രസംഗമെന്നു സുഹൃത്തുക്കൾ തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു.
പഠനവഴികൾ
ഇന്റർമീഡിയറ്റിനുശേഷം ആലപ്പുഴയിൽ ഒരു വർഷത്തോളം പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി ചെയ്തു. ഇതേ കാലത്ത് എസ്ഡി കോളജിൽ മലയാളം ബിരുദം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു റാങ്കോടെ ബിരുദാനന്തരബിരുദം നേടി.
തുടർന്നു കൊല്ലം ശ്രീനാരായണ കോളജിലും 1956 ൽ എറണാകുളം മഹാരാജാസ് കോളജിലും അധ്യാപകനായി. തലമുറകൾക്ക് പാഠങ്ങളും ഗുണപാഠങ്ങളും പകർന്നു നൽകി 1983 ൽ വിരമിച്ചു.
ആലപ്പുഴയിൽനിന്നു കൊച്ചിയിലെത്തി അധ്യാപനത്തിനൊപ്പം എഴുത്തിന്റെ ലോകത്തിലും സാനുമാഷ് സജീവമായി. സാഹിത്യലോകത്ത് സൗഹൃദങ്ങളുണ്ടാകാനും വിവിധ സംഘടനകൾക്കൊപ്പം ചേർന്ന സാമൂഹികബന്ധങ്ങൾ ദൃഢമാക്കാനും കൊച്ചി ജീവിതം ഇടയാക്കി.
മഹാരാജാസിൽ ആധ്യാപകനായിരിക്കുന്പോഴാണു വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പെടെ നിരവധി പ്രതിഭകളെ അടുത്തറിയാനും ഏറെ വായിക്കാനും അവസരമുണ്ടായത്. ബഷീറിനു ബോട്ടുജെട്ടിയിൽ അന്നൊരു പുസ്തകശാലയുണ്ടായിരുന്നു. പി.കെ. ബാലകൃഷ്ണന്റെ പുസ്തകശാല പ്രസ് ക്ലബ് റോഡിലും. കടയടച്ച് വൈകുന്നേരങ്ങളിൽ ഇരുവരും മറൈൻ ഡ്രൈവിൽ വർത്തമാനം പറയാൻ ഒത്തുചേരും.
പോഞ്ഞിക്കര റാഫിയും ഒപ്പം സാനുവും അവർക്കൊപ്പം സായാഹ്നസദസിൽ പങ്കുചേരും. സാഹിത്യം, കല, സംസ്കാരം, മാനവികത, രാഷ്ട്രീയം തുടങ്ങി പല വിഷയങ്ങൾ കയറിയിറങ്ങുന്ന ചർച്ചകൾ പലപ്പോഴും രാത്രി വൈകിയും നീളും. പല ചിന്താധാരകളിലുള്ളവർ ഒന്നുചേർന്ന് അഭിപ്രായങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തോടെ പറയുന്പോൾ അത് കേൾക്കാനും വസ്തുതകളെ ഉൾക്കൊള്ളാനുമുള്ള വലിയ മനസുകളുടെ ഉടമകളുടെ കൂട്ടായ്മയായിരുന്നു അത്. ഈ സദസിൽനിന്നൊക്കെയാണ് പിൽക്കാലത്ത് സാനുമാഷിന്റെ പല രചനാവിഷയങ്ങളും രൂപപ്പെട്ടത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലെ പതിവ് സൗഹൃദസദസുകളിലും സാനുമാഷുണ്ടായിരുന്നു. പച്ചമനുഷ്യനായിരുന്ന ബഷീർ മറവില്ലാതെ ഒരുപാടു കാര്യങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ചിരുന്നു. കഥകളുടെ സുൽത്താനായ ബഷീറിന്റെ ജീവചരിത്രമെഴുതുന്നതിലേക്ക് പിൽക്കാലത്ത് അതെല്ലാം പ്രചോദനമായി. എറണാകുളത്തെ സൗഹൃദങ്ങളിലും സായാഹ്ന നടത്തത്തിലും ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുമൊത്തുള്ള നിമിഷങ്ങളും അവിസ്മരണീയമായിരുന്നു.
വിവാഹം
മുൻ മന്ത്രി വൈക്കം മാധവന്റെ മകൾ രത്നമ്മയാണു സാനുമാഷിന്റെ ജീവിതസഖി. 1953 ലായിരുന്നു വിവാഹം. ഇഡ്ഡലിയും ചായയുമായിരുന്നു ലളിതമായ സൽക്കാരം. മന്ത്രിപുത്രിയുടെ വിവാഹത്തിന് കേന്ദ്രമന്ത്രി കെ.എൻ. കട്ജു, മന്ത്രിമാരായിരുന്ന പനന്പിള്ളി ഗോവിന്ദമേനോൻ, എ.ജെ. ജോണ്, ടി.എം. വർഗീസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.
ഓർമകളുടെ വെളിച്ചം മങ്ങിത്തുടങ്ങിയ ഇക്കാലത്തും രത്നമ്മയുടെ സാമിപ്യം സാനുമാഷിന്റെ എഴുത്തിനെയും വായനയെയും ചര്യകളെയും ദിവസവും ക്രമപ്പെടുത്തുന്നു.
എഴുത്ത് എന്ന വേദന
എഴുത്ത് നീറ്റലും വേദനയും ഉളവാക്കുന്നതാണ്. ചിന്തകളുടെ വേലിയേറ്റം ശരീരത്തിലും മനസിലും ഒരുമിച്ചുവരുന്ന നിമിഷങ്ങളിലാണ് വിരൽത്തുന്പിലെ പേന അക്ഷരങ്ങളെ കോറിയിടുന്നത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് എഴുത്ത്.
പക്ഷേ, വൈകാരികമായ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മനസിനെ പരുവപ്പെടുത്തി ആശയസന്പുഷ്ടമായ സൃഷ്ടി പൂർത്തിയാക്കാൻ ഈ പ്രക്രിയയിൽ ഈശ്വരൻ അനുവദിക്കും.
എത്രയോ പ്രതിബന്ധങ്ങളാകും എഴുത്തിനിടയിൽ പലപ്പോഴും കടന്നു വരിക. തിരക്കുകൾ, ഇടപെടലുകൾ, അസ്വസ്ഥതാകരമായ വാർത്തകൾ, മുറിയുന്ന ഏകാന്തത.. അങ്ങനെയങ്ങനെ.
ജനകീയൻ
പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും മലയാളത്തെയും മലയാളികളെയും പോഷിപ്പിച്ച എം.കെ. സാനു 1987ൽ നിയമസഭയിലേക്ക് ഇടതുസ്ഥാനാർഥിയായി. കോണ്ഗ്രസിനു കരുത്തും കരുതലുമുള്ള എറണാകുളം പിടിക്കാൻ ടി.കെ. രാമകൃഷ്ണന്റെയും ഇ.കെ. നാരായണന്റെയും സമ്മർദത്തിനു വഴങ്ങിയാണു മത്സര രംഗത്തിറങ്ങിയത്.
കോണ്ഗ്രസിന്റെ പൊതുസമ്മതനായ എ.എൽ. ജേക്കബിനെ വീഴ്ത്താനുള്ള നിയോഗമായിരുന്നു. ജനവിധി അനുകൂലമായതോടെ തന്റെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ ജനകീയത കൈവരിക്കാൻ തെരഞ്ഞെടുപ്പനുഭവം കാരണമായതായി സാനുമാഷ്.
പ്രായാധിക്യത്തിലും ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് രംഗത്തേക്കിറങ്ങാൻ മാഷിന് ഇന്നും ഉത്സാഹമാണ്. എറണാകുളത്ത് കാൻസർ ഗവേഷണത്തിനും ചികിത്സയ്ക്കുമായി പ്രത്യേക കേന്ദ്രം തുറക്കാൻ സാനുമാഷും ഉണ്ടായിരുന്നു. എച്ച്ഐവി ബാധിതരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന ചാവറ ഇൻസ്പയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും സജീവമാണ്.
ആരോടുമില്ല നോ!
അച്ഛന്റെ ഏറ്റവും ആകർഷണീയമായ ഭാവം എന്തെന്നു സാനുമാഷിന്റെ മകൻ രഞ്ജിത്തിനോടു ചോദിച്ചാൽ ഉത്തരം ഇങ്ങനെ. അച്ഛൻ ആരോടും നോ പറയില്ല.! ചെറുതും വലുതുമായ സംഘടനക്കാരൊക്കെ പ്രസംഗിക്കാൻ വിളിക്കും. ആരു വിളിച്ചാലും അവർക്കൊപ്പം പോകുന്ന പ്രകൃതം അന്നും ഇന്നുമുണ്ട്.
എല്ലാവരോടും യെസ് പറയുന്ന രീതിയായാൽ ജീവിക്കാൻ പറ്റുമോ എന്നു ചിലപ്പോഴൊക്കെ ആലോചിച്ചുപോയിട്ടുണ്ട്. എങ്കിലും അച്ഛനാണു ശരി എന്നു പിന്നീടു തിരിച്ചറിയുന്നു.
ഒരിക്കൽ സംഘാടകർ ഒരു സമ്മേളനത്തിനുശേഷം അച്ഛനെ വഴിയിലാക്കി മടങ്ങി. അന്നു വീട്ടിലെത്താൻ കൈയിൽ പണമില്ലാതെ വിഷമിച്ച സാഹചര്യം അച്ഛൻ പങ്കുവച്ചിട്ടുണ്ട്. ബസിൽ കയറിയപ്പോൾ പരിചയക്കാരനെ കണ്ടതാണു രക്ഷയായത്. അദ്ദേഹം ടിക്കറ്റെടുത്തതിനാൽ വീട്ടിലെത്താനായി.!
ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും എത്താവുന്ന ഇടങ്ങളിലെല്ലം അച്ഛൻ സാന്നിധ്യം അറിയിക്കും. രേഖ, ഗീത, സീത, ഹാരിസ് എന്നിവരാണു സാനുമാഷിന്റെ മറ്റു മക്കൾ.
ചാവറയച്ചന്റെ സുകൃതം
മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ ജീവചരിത്രകാരൻമാരിൽ ഒരാളാണ് പ്രഫ. എം.കെ. സാനു. ജീവചരിത്ര നിരൂപണ പ്രസ്ഥാനത്തിന്റെ മാർഗദീപമെന്ന വിശേഷണവും മാഷിനു സ്വന്തം.
വിശുദ്ധ ചാവറയച്ചന്റെ ജീവിതം തന്നെ സന്ദേശം എന്ന ജീവചരിത്രം എഴുതിയതിനെക്കുറിച്ച് സാനു
മാഷ് പറയുന്നതിങ്ങനെ: ‘നമ്മെ വിസ്മയത്തിനു വിധേയരാക്കുന്ന പുണ്യപുരുഷൻമാരുടെ ഗണത്തിൽ ചാവറയച്ചൻ സമുന്നതസ്ഥാനം അലങ്കരിക്കുന്നു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിനു തുടക്കമിട്ട് അതിലൂടെ പൊതുസമൂഹ സൃഷ്ടിക്കു നിമിത്തവും പ്രചോദനവുമായ ചാവറ കുറിയാക്കോസ് ഏലിയാസച്ചന്റെ ജീവിതം സന്ദേശമാണ്.
മതത്തിനതീതമായ സാഹോദര്യചിന്തയിലൂടെ അപരനിൽ അദ്ദേഹം മനുഷ്യനെ കണ്ടെത്തി. ആ തലമുറയിലെ മഹാപുരുഷൻമാരിൽ ഒരാളായിരുന്നു ചാവറയച്ചൻ. എന്റെ ചിന്തകളെയും എഴുത്തിനെയും ഏറെ സ്വാധീനിച്ച ചാവറയച്ചന്റെ ജീവിതവും സന്ദേശവും ജീവചരിത്ര രൂപത്തിൽ എഴുതാനായത് അഭിമാനമായി കരുതുന്നു.’
കേരളീയ നവോത്ഥാനത്തിലും വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിലും ക്രൈസ്തവസഭയും മിഷനറിമാരും നൽകിയ സംഭാവനകളെക്കുറിച്ച് എം.കെ. സാനു പഠിക്കുകയും പ്രബോധിപ്പിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ആത്മബന്ധമുള്ളവരുടെയും ആദരവോടെ കാണുന്നവരുടെയും ജീവചരിത്രം എഴുതാനാണ് സമയം കണ്ടെത്തിയത്.
ചങ്ങന്പുഴ, കുമാരനാശാൻ, എം.ഗോവിന്ദൻ, പി.കെ. ബാലകൃഷ്ണൻ, ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ ഈ ഗണത്തിൽപ്പെടും. ജീവചരിത്രത്തെയും മനഃശാസ്ത്രത്തെയും കൂട്ടിയിണക്കിയ ജീവചരിത്ര നിരൂപണങ്ങളാണു സാനുമാഷ് എഴുതിയതെന്നു തിരക്കഥാകൃത്ത് ജോണ്പോൾ അഭിപ്രായപ്പെടുന്നു. ചിട്ടയായ അവതാരണ മികവുകൊണ്ട് ഇവയേറെ ഒൗന്നത്യത്തിൽ നിൽക്കുന്നു.
കാണുന്ന ആളെയും വായിക്കുന്ന ആശയത്തെയും ഉദിക്കുന്ന ചിന്തയെയും ഉള്ളിൽ കാഴ്ചയായി സൂക്ഷിക്കുന്ന കണ്ണാടിയാണു സാനുവിന്റെ മനസ്- എഴുത്തുകാരി റോസി തോമസ് ഒരിക്കൽ വിലയിരുത്തി. ’കർമഗതി’ ആണ് എം.കെ. സാനുവിന്റെ ആത്മകഥ.
’സന്ധ്യ’യിൽ സസ്നേഹം
അനേകർക്കു ഗുരുനാഥനായും അതിലേറെപ്പേർക്കു ഗുരുസ്ഥാനീയനായും സാനുമാഷ് ധന്യത പകരുന്ന സാന്നിധ്യമാണ്. അടുത്തയിടെ പിടിപെട്ട കോവിഡിന്റെ അസ്വസ്ഥകളിൽ നിന്നാണു 95-ാം പിറന്നാളിന്റെ മധുരത്തിലേക്കു മാഷ് ചുവടുവയ്ക്കുന്നത്. ഭാര്യ രത്നമ്മയും കോവിഡ്മുക്തയായി. ഗഹനചിന്തകളും ആഴമുള്ള എഴുത്തും പരന്ന വായനയും ഒപ്പം ചിട്ടയായ ദിനചര്യകളുമായി എറണാകുളം കാരിക്കാമുറിയിലെ ‘സന്ധ്യ’ വീട്ടിൽ സാനു മാഷുണ്ട്.
അക്ഷരങ്ങളെയന്നപോലെ മനുഷ്യനെയും മാനവികതയെയും സ്നേഹിക്കുന്ന സാനുമാഷിന് അധ്യാപനം പോലെ ധന്യത പകരുന്നതാണ് സമൂഹവുമായുള്ള സംസർഗം.
സിജോ പൈനാടത്ത്