ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവേണ്ടി സ്വന്തം നട്ടെല്ല് വളയാൻ അവർ അനുവദിക്കുകയുമില്ല. അവർ എന്നും സത്യത്തിനും നീതിക്കുംവേണ്ടി നിലനിൽക്കും. പക്ഷേ, അത്തരക്കാരുടെ എണ്ണം സമൂഹത്തിൽ കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണ്?
വലിയൊരു ചരക്കുകപ്പലിൽ ഒരു പാർട്ടി നടക്കുകയായിരുന്നു. ആഘോഷങ്ങൾക്കിടയിൽ എല്ലാവരും മദ്യം കഴിച്ചു. എന്നാൽ, ക്യാപ്റ്റൻ കഴിഞ്ഞാൽ പിന്നത്തെ സ്ഥാനമലങ്കരിക്കുന്ന ഫസ്റ്റ് മേറ്റ് ശരിക്കും കുടിച്ചുകൂത്താടി. അന്നത്തെ റിപ്പോർട്ടിൽ ക്യാപ്റ്റൻ ഇങ്ങനെ എഴുതി, ""ഫസ്റ്റ് മേറ്റ് ഇന്ന് മദ്യലഹരിയിലായിരുന്നു.''
അടുത്തദിവസം ഫസ്റ്റ് മേറ്റ് ഈ റിപ്പോർട്ട് കാണാനിടയായി. തന്നെക്കുറിച്ചുള്ള റിപ്പോർട്ട് തിരുത്തിയില്ലെങ്കിൽ തനിക്കു ജോലി നഷ്ടപ്പെടുമെന്ന് അയാൾ ക്യാപ്റ്റനോടു പറഞ്ഞു. തനിക്കുണ്ടായ ആദ്യത്തെ വീഴ്ചയാണിതെന്നും അതിനാൽ തന്നോട് അനുകന്പ തോന്നി റിപ്പോർട്ട് തിരുത്തണമെന്നും അയാൾ അപേക്ഷിച്ചു.
അപ്പോൾ ക്യാപ്റ്റൻ പറഞ്ഞു, ""ഞാൻ എഴുതിയിരിക്കുന്നത് യാഥാർഥ്യമാണ്. അതു തിരുത്താനാവില്ല. റിപ്പോർട്ടിൽ അത് അങ്ങനെതന്നെ നിലനിൽക്കും.''
ഫസ്റ്റ് മേറ്റ് കാലുപിടിച്ച് അപേക്ഷിച്ചിട്ടും ക്യാപ്റ്റൻ റിപ്പോർട്ട് തിരുത്തിയില്ല. ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഫസ്റ്റ് മേറ്റിനായിരുന്നു റിപ്പോർട്ട് എഴുതാനുള്ള ചുമതല. അതനുസരിച്ച് അയാൾ കപ്പലിന്റെ സ്ഥാനവും സ്പീഡും അന്നു പിന്നിട്ട ദൂരവും റിപ്പോർട്ടിൽ എഴുതി. അതിനു പിന്നാലെ അയാൾ ഇപ്രകാരം എഴുതി, ""ഇന്നു ക്യാപ്റ്റൻ സുബോധമുള്ളവനായിരുന്നു.''
പിറ്റേദിവസം ക്യാപ്റ്റൻ ആ റിപ്പോർട്ട് കണ്ടു അതിനെതിരേ പ്രതിഷേധിച്ചു. താൻ അന്നു സുബോധമുള്ളവനായിരുന്നു എന്ന് എഴുതിയതുമൂലം മറ്റുദിവസങ്ങളിൽ താൻ അങ്ങനെയല്ല എന്ന ദുഃസൂചനയാണ് അതിലുള്ളതെന്നും ക്യാപ്റ്റൻ പ്രതിഷേധിച്ചു. അപ്പോൾ മുൻപ് ക്യാപ്റ്റൻ പ്രതികരിച്ചതുപോലെ ഫസ്റ്റ് മേറ്റ് പറഞ്ഞു, ""ഞാൻ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് ഒരു യാഥാർഥ്യമാണ്. അതു തിരുത്താനാവില്ല. റിപ്പോർട്ടിൽ അങ്ങനെതന്നെ നിലനിൽക്കും.''
ഫസ്റ്റ്മേറ്റ് ക്യാപ്റ്റനെക്കുറിച്ച് എഴുതിയത് ഒരു യാഥാർഥ്യമായിരുന്നു. അതായത് അന്ന് അദ്ദേഹം സുബോധമുള്ളവനായിരുന്നു എന്ന വസ്തുത. എന്നാൽ ക്യാപ്റ്റൻ ചൂണ്ടിക്കാണിച്ചതുപോലെ ആ പ്രയോഗത്തിൽ ഒരു ദുഃസൂചനയും അടങ്ങിയിട്ടുണ്ടല്ലോ. അതായത്, ക്യാപ്റ്റൻ എല്ലാദിവസവും സുബോധമുള്ളവനല്ല എന്ന കാര്യം. പക്ഷേ സത്യം അതല്ലല്ലോ.
നാം പറയുന്ന ഒരു കാര്യം യാഥാർഥ്യമാണെങ്കിലും അതു പറയുന്ന സാഹചര്യവും രീതിയുമനുസരിച്ച് അതിന്റെ അർഥത്തിനു വലിയ വ്യത്യാസം വരാം. എന്നു മാത്രമല്ല. നേരേ വിപരീതമായ അർഥവും വരാൻ സാധ്യതയുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ അതാണല്ലോ നാം കാണുന്നത്.
ഒരിക്കൽ ഒരാൾ മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ പോലീസ് പിടിയിലായി. അപ്പോൾ കുഴയുന്ന നാവുമായി അയാൾ പറഞ്ഞു, ""സാറേ, ബിയർ ഒരു ഗ്ലാസ് മാത്രമേ ഞാൻ കുടിച്ചിട്ടുള്ളൂ.'' അയാൾ പറഞ്ഞതു സത്യമായിരുന്നു. എന്നാൽ അർധസത്യം മാത്രം. അയാൾ ബിയർ ഒരു ഗ്ലാസ് മാത്രമേ കുടിച്ചിട്ടുണ്ടായിരുന്നുള്ളൂ. അതോടൊപ്പം വീര്യമുള്ള മദ്യം പല ഗ്ലാസുകൾ അയാൾ കുടിച്ചിരുന്നു!
വേറൊരു കഥ. ഒരിക്കൽ ഒരാൾ വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിന്റെ റിപ്പോർട്ട് തയാറാക്കാനെത്തിയ പോലീസിനോട് അയാൾ പറഞ്ഞു, ""എന്റെ അൻപതു വർഷത്തെ ജീവിതത്തിനിടെ എന്റെ കൈയിൽനിന്ന് ആദ്യം ഉണ്ടാകുന്ന അപകടമാണിത്.'' അയാൾ പറഞ്ഞതു ശരിയായിരുന്നു. എന്നാൽ അർധസത്യം മാത്രം! അയാൾക്ക് അന്പതു വയസുണ്ടായിരുന്നെങ്കിലും അയാൾ ഡ്രൈവ് ചെയ്യാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളായിരുന്നു. എന്നാൽ അയാൾ പറഞ്ഞതു കേട്ടാൽ തോന്നും അയാൾ തന്റെ ജീവിതകാലം മുഴുവൻ കാറോടിച്ച പരിചയം അയാൾക്ക് ഉണ്ടായിരുന്നെന്ന്.
എല്ലാവരും സത്യം പറയണമെന്നാണു സമൂഹം ആഗ്രഹിക്കുന്നത്. അതാണു നാം ചെയ്യേണ്ടതായിട്ടുള്ളതും. എന്നാൽ, നാമിന്ന് പൊതുവേ കണ്ടുവരുന്നത് അതല്ലല്ലോ. സത്യത്തിനു പകരം അർധസത്യങ്ങളും അസത്യങ്ങളുമാണു പലപ്പോഴും നാം കേൾക്കുന്നത്. നല്ലകാര്യങ്ങൾ ഉള്ളതു മറച്ചുവച്ച് ഇല്ലാത്ത കാര്യങ്ങൾ വിളന്പാനാണ് പലപ്പോഴും പലരും ശ്രമിക്കുന്നത്. കേൾക്കാൻ ആളെ കിട്ടുന്നതിന്റെ പേരിലോ മറ്റു കാരണങ്ങളാലോ ആയിരിക്കും പലരും ഇതു ചെയ്യുന്നത്. എന്നാൽ, അർധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതുവഴി സമൂഹഗാത്രത്തിനുണ്ടാകുന്ന ക്ഷതം എത്ര വലുതാണെന്നത് അവർ മനസിലാക്കുന്നുണ്ടോ?
അമേരിക്കൻ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിന്റെ അഭിപ്രായത്തിൽ അർധസത്യം എന്നു പറയുന്നത് വലിയ നുണതന്നെയാണത്രേ. കാരണം, അതു യാഥാർഥ്യം മറച്ചുവച്ചുകൊണ്ട് ഇല്ലാത്ത കാര്യം ഉണ്ടെന്നു ശാഠ്യംപിടിക്കുന്നു. മറ്റൊരു അമേരിക്കൻ ഗ്രന്ഥകാരനായ മാർക് ട്വയ്നും ഇതുതന്നെയാണു പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അർധസത്യം എന്നു പറയുന്നത് ഏറ്റവും ഭീരുത്വപരമായ നുണയാണത്രേ!
ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവേണ്ടി സ്വന്തം നട്ടെല്ല് വളയാൻ അവർ അനുവദിക്കുകയുമില്ല. അവർ എന്നും സത്യത്തിനും നീതിക്കുംവേണ്ടി നിലനിൽക്കും. പക്ഷേ, അത്തരക്കാരുടെ എണ്ണം സമൂഹത്തിൽ കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണ്?
ആദർശം കൈമോശം വന്ന തലമുറയാണോ നമ്മുടേത്? എങ്കിൽ നാം ശരിക്കും ഭയപ്പെടണം. കാരണം നാം സൃഷ്ടിക്കുന്ന ലോകത്തിന്റെ സ്ഥിതി അപ്പോൾ എന്തായിരിക്കും? മറ്റുള്ളവരെ കുറ്റം പറയാൻ നമുക്ക് എളുപ്പമാണ്. എന്നാൽ അതിനുപകരം നമുക്ക് സത്യനിഷ്ഠയും നീതിബോധവും ഉണ്ടെന്നു നമുക്ക് ഉറപ്പുവരുത്താം. അങ്ങനെയായാൽ നമ്മുടെ സമൂഹത്തിന്റെ തെറ്റായ രീതികൾക്ക് ഒരു പരിധിവരെയെങ്കിലും നിയന്ത്രണമുണ്ടാകും. എന്നു മാത്രമല്ല നമുക്കപ്പോൾ ശരിയായ ദിശാബോധവും ലഭിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ