നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ ശ്രീകുമാരൻ തമ്പി എന്നു മാത്രം പോരെ!
ശരി, ഏഴു തവണ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടുകയും, ഒരു ദേവദൂതനെപ്പോലെ തന്റെ ദൗത്യം നിർവ്വഹിച്ചു തിരികെ പോവുകയും ചെയ്ത ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത്, അർഥത്തിൽ വ്യത്യാസമില്ലാതെ ഒന്നു നവീകരിച്ച് എഴുതുകകൂടി ചെയ്യാം: തമ്പിസാറിനെ വെല്ലാൻ ഇനി ഏതോ ജന്മത്തിൽ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗർഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു! കേരളക്കരയുടെ ശ്രീയായ ശ്രീകുമാരൻ തമ്പിയെ പരിചയപ്പെടുത്താൻ ഇനി ഒരു വാക്ക് കൂടുതൽ എഴുതിയാൽ അത് ആവർത്തനമാകും! അദ്ദേഹം സംസാരിക്കുന്നു.
കഴിഞ്ഞ അര നൂറ്റാണ്ടിൽ മലയാളിയുടെ പ്രണയ ചിന്തകൾക്ക് വർണം പകർന്നത് തമ്പി സാറാണ്. എന്തുകൊണ്ടാണ് സാറിന്റെ സർഗഭാവനകളെ പ്രണയം ഇത്രയും സ്വാധീനിച്ചത്?
പ്രണയം എന്റെ ഹൃദയത്തിൽ ഉള്ളതുകൊണ്ട്! ഈ പ്രപഞ്ചം തന്നെ പ്രണയനിർഭരമാണ്. ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രൻ ഭൂമിയെ കൃത്യമായിചുറ്റിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിത്? പരസ്പര ആകർഷണം. അതുതന്നെയാണ് പ്രണയം! പരസ്പര ആകർഷണം എന്ന അദ്ഭുതമാണ് പ്രകൃതിയെ നിലനിർത്തുന്നത്.
ഒരു ഗാലക്സി മറ്റൊരു ഗാലക്സിയുമായി ആകർഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങനെ നിലനിൽക്കുന്നു. ഓരോ നക്ഷത്ര സമൂഹത്തിലും പതിനായിരം കോടി മുതൽ നാൽപ്പതിനായിരം കോടി വരെ നക്ഷത്രങ്ങളുണ്ട്. അങ്ങനെ കോടാനുകോടി ഗാലക്സികൾ ചേർന്നതാണ് ഈ പ്രപഞ്ചം. അതിന്റെ നിലനിൽപ്പ് ആകർഷണം മൂലം. ആ ആകർഷണമാണ് പ്രണയം! മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. എന്നെ പ്രേമിച്ചു, ചതിച്ചു എന്നു പറയുന്നതല്ല പ്രണയം. അമ്മയ്ക്ക് മകനോടുള്ളതുപോലും പ്രണയമാണ്. അതിനെ നമ്മൾ വാത്സല്യമെന്നു പറയും.
സാർ ആദ്യമെഴുതിയ ഗാനത്തിനും ഒടുവിൽ എഴുതിയ ഗാനത്തിനുമിടയ്ക്ക് മൂന്നോ നാലോ തലമുറകളുടെ യൗവനമെങ്കിലും കടന്നുപോയിട്ടുണ്ട്. എന്നാൽ, സാറിന് അന്നും ഇന്നും സൃഷ്ടിപരമായി നിത്യയൗവനമാണ്! ഇതെങ്ങനെ സാധിക്കുന്നു?
അത് ജന്മനാ എനിക്കു ലഭിച്ച സിദ്ധിയാണ്. തത്വചിന്ത എനിക്കു പ്രായമായപ്പോൾ വന്നതല്ല, ജനിച്ചപ്പോൾതന്നെ അത് എന്നിലുണ്ട്. ഞാൻ ആദ്യമായി എഴുതിയ കവിത കുന്നും കുഴിയും ആണ്. കമ്യൂണിസമാണത്. എന്തുകൊണ്ട് ഈ കുന്നു തട്ടി ഈ കുഴി മൂടിക്കൂടാ എന്നാണ് ഈ കവിതയിലൂടെ ഞാൻ ചോദിക്കുന്നത്. പതിനൊന്നാം വയസ്സിൽ. ആ പ്രായത്തിലുള്ള മറ്റു കുട്ടികൾ കിളിയെക്കുറിച്ചും, പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും എഴുതിയ സമയത്ത് ഞാൻ വ്യത്യസ്തമായി ചിന്തിച്ചു. അതുപോലെ ചലച്ചിത്ര ഗാനരചനയിലും ഞാൻ വ്യത്യസ്തനാണ്. ഇരുപത്തിയാറാം വയസിലാണ്, 1966ൽ, എന്റെ രണ്ടാമത്തെ പടമായ പ്രിയതമയ്ക്കുവേണ്ടി,
പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
മണ്ണിൽ കുരുത്തതെല്ലാം മലർ ചൂടുമോ
മനസ്സിന്റെ സ്വപ്നമെല്ലാം നിലനിൽക്കുമോ... എന്നു ഞാൻ എഴുതിയത്.
മദംപൊട്ടിച്ചിരിക്കുന്ന മാനം
മനംപൊട്ടിക്കരയുന്ന ഭൂമി
ഇടയിൽപെട്ടിരതേടി പിടയുന്നു പ്രാണൻ
എവിടെയോ മറയുന്നു ദൈവം... എഴുതിയതും ഇരുപത്തിയാറാം വയസിലാണ്.
ഈ ഗാനങ്ങൾ ശ്രോതാക്കൾ ഇന്നും നെഞ്ചിലേറ്റാനുള്ള കാരണം അവയുടെ തത്വചിന്താപരമായ ഔന്നത്യം തന്നെയാണ്...
അതെ! ഇന്നുള്ളവർ, എന്റെ രചനകളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം പ്രതിപാദിക്കുന്നത് ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ഇനിയും നിൻ കഥ പറയൂ... എന്ന ഗാനമാണ്. ഇതെഴുതുമ്പോൾ എനിക്ക് 27 വയസാണ്. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...രചിക്കുമ്പോൾ എനിക്ക് 28 വയസ്സ് ആയിട്ടില്ല.
സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്റെ തത്വചിന്ത പ്രായാതീതമാണെന്നാണ്. കേരള ചലചിത്ര അക്കാദമി എന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ, പുതിയ തലമുറയിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ എടുത്തു പറഞ്ഞിരിക്കുന്നൊരു കാര്യം, കാലഘട്ടമെത്ര കടന്നുപോയാലും ശ്രീകുമാരൻ തമ്പിയുടെ രചനകൾ നിത്യനൂതനമായി നിലകൊള്ളുന്നുവെന്നാണ്. ഇന്ന് എഴുതിയതുപോലെ എൻറെ പഴയ രചനകളും നിലകൊള്ളുന്നതിന്റെ കാരണം എന്റെ തത്വചിന്തകൾ അന്നും ഇന്നും ഒന്നായതുകൊണ്ടാണ്. ക്ലാസിസത്തിനു പ്രായമില്ല! കാലം എനിക്കു തന്നൊരു അനുഗ്രഹമാണിത്!
ആ നിമിഷത്തിന്റെ നിർവൃതിയിൽ... എന്നു തുടങ്ങുന്ന ഗാനത്തിലെ... നീയുറങ്ങുന്ന നിരാലംബ ശയ്യയിൽ നിർനിദ്രമീ ഞാനൊഴുകീ... രാഗപരാഗമുലർത്തുമാ തേൻചൊടിപ്പൂവിലെൻ നാദം മെഴുകി... അറിയാതെ... നീയറിയാതെ... എന്നത് ഓരോ ശ്രവണത്തിലും അനുഭൂതിയുടെ ഏതോ അജ്ഞാത തീരത്തെത്തിക്കുന്നു. എന്തു മന്ത്രച്ചരടാണ് ഈ വരികൾക്കുമേൽ സാർ ജപിച്ചു കെട്ടിയിരിക്കുന്നത്?
ഞാൻ സംവിധാനം ചെയ്ത പ്രഥമ പടത്തിലെ പാട്ടാണിത് (ചന്ദ്രകാന്തം 1974). എന്റെ സ്വന്തം പടമായതുകൊണ്ടാണ് ഇങ്ങനെയൊരു പാട്ടെഴുതാൻ എനിക്കു സാധിച്ചത്. നിർമാതാവും സംവിധായകനും ഞാൻതന്നെ ആയതിനാൽ ഗാനരചനയ്ക്ക് എനിക്കു പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചു. വിശ്വേട്ടനോടു (എം. എസ്. വിശ്വനാഥൻ, ഈ പടത്തിന്റെ സംഗീത സംവിധായകൻ) ചർച്ച ചെയ്തു ഗസൽ ഛായയുള്ള സംഗീതവും ചിട്ടപ്പെടുത്തി. മറ്റു പല പടങ്ങളിലും സംവിധായകരുടെ താൽപര്യങ്ങൾക്കു വഴങ്ങി വരികൾ മാത്രമല്ല, വരികളിലെ നല്ല നല്ല പദങ്ങൾ പോലും മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്.
എന്നാൽ, എനിക്കു ലഭിച്ച പൂർണ സ്വാതന്ത്ര്യം ആ നിമിഷത്തിന്റെ മേന്മയും മാസ്മരികതയും ഏറെ വർദ്ധിപ്പിച്ചു. മലയാള ചലച്ചിത്ര സംഗീത ലോകത്ത് വയലാറും, പി. ഭാസ്കരനും രണ്ടു പർവ്വതങ്ങളായി നിൽക്കുന്ന കാലമായിരുന്നു അത്; അന്ന് ഒഎൻവി ഇല്ല. എനിക്ക് ഒരു സ്പേസ് ഇല്ലായിരുന്നു; ഉണ്ടാക്കി എടുക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിൽ എന്നെ ഞാനാക്കിയതും, അഞ്ചു വർഷത്തിനകം, വയലാറിനും, പി. ഭാസ്കരനും കിട്ടുന്നത്ര പടങ്ങൾ എനിക്കും തുല്യമായി കിട്ടിത്തുടങ്ങുവാൻ ഹേതുവായതും ആ നിമിഷത്തിന്റെ നിർവൃതി പോലുള്ള ഗാനങ്ങൾ ശ്രോതാക്കളിൽ സൃഷ്ടിച്ച ആവേശമായിരുന്നു. എന്റേത് വയലാറിൽനിന്നും, പി. ഭാസ്കരനിൽനിന്നും വിഭിന്നമായൊരു ശൈലിയാണെന്ന് അവർ തിരിച്ചറിഞ്ഞു. വിശ്വേട്ടനും, ദക്ഷിണാമൂർത്തി സ്വാമിയും, അർജുനൻ മാഷും, ദേവരാജൻ മാഷും, രാഘവൻ മാഷും ഉൾപ്പെടെയുള്ള 38 സംഗീത സംവിധായർക്ക് എന്റെ വരികൾ ബോധ്യപ്പെടാനുള്ള കാരണവും ആ അക്ഷരങ്ങളിൽതന്നെ അന്തർലീനമായിരിക്കുന്ന ഈണമാണ്.
അഭൗമമായ ദൃശ്യകാവ്യ ചാരുതയോടെ അപ്സരസ്സുകളേയും ഗന്ധർവന്മാരേയും വേണ്ടുവോളം അനുവാചകർക്കു വരച്ചുകൊടുത്ത അങ്ങേക്കും കാണുമല്ലൊ സ്വകാര്യമായ പ്രണയാനുഭവങ്ങൾ! പങ്കുവയ്ക്കാമോ, സാർ?
പ്രണയ നൈരാശ്യവും, പ്രണയ സാഫല്യവും നേരിട്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. ഞാനൊരു യുവ ഗാനരചയിതാവായി ഉയർന്നുവരുന്ന സമയത്ത് അനവധി പെൺകുട്ടികൾ എന്നെ പ്രണയിച്ചിട്ടുണ്ട്, പക്ഷെ അവരെ തിരിച്ചു പ്രണയിക്കാൻ എനിക്കു സാധിച്ചിട്ടില്ല കഴിയില്ലല്ലൊ! എഴുതാൻ വൈകിയ കുറെ പ്രണയകഥകൾ! എന്റെ ആദ്യ പ്രണയം, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്ന ദീർഘകാല പ്രണയമായിരുന്നു 18 വയസ്സു മുതൽ 24 വയസുവരെ നിലനിന്ന
പ്രണയം. സാമൂഹികമായും മറ്റെല്ലാ രീതിയിലും യോജിപ്പുണ്ടായിട്ടുകൂടി, പരസ്പരം യാത്രപറഞ്ഞു പിരിയേണ്ട ഒരു ഘട്ടം വന്നു. അവൾ വേറെ വിവാഹം ചെയ്തു. അവൾക്കൊരു കുഞ്ഞു പിറന്നതിനു ശേഷമാണ്, എന്നെ പ്രണയിച്ചുകൊണ്ടിരുന്ന മറ്റൊരു പെണ്ണിനെ ഞാൻ വിവാഹം ചെയ്തത്. രണ്ടു പേരും എന്റെ ആരാധികമാരായിരുന്നു.
എന്റെ ഭാര്യ എന്നെയാണ് പ്രണയിച്ചത്. എന്റെ ആദ്യ പ്രണയം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ എന്റെ ഭാര്യ എനിക്ക് കത്തുകൾ അയച്ചുകൊണ്ടിരുന്നു. സൗഹൃദമാണെങ്കിൽ മുന്നോട്ടു പോകാമെന്നും, പ്രണയിക്കാൻ എനിക്കു കഴിയില്ലെന്നും ഞാൻ അവളോടു പറഞ്ഞു.
ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ് എന്നും, അവൾക്കു ഞാൻ വാക്കുകൊടുത്തതാണെന്നും, എന്റെ ഭാര്യയോട് അവൾ എന്റെ കാമുകിയായിരുന്നപ്പോൾ തുറന്നു പറഞ്ഞ ഭർത്താവാണ് ഞാൻ! അവളുടെ കത്തുകളിൽ പ്രണയ സ്വരം കേട്ടു തുടങ്ങിയപ്പോഴേ ഞാൻ വ്യക്തമാക്കിയിരുന്നു, സുന്ദരിയായ അവളെ പലരും ഇഷ്ടപ്പെടുന്നുണ്ടെന്നും അതിലൊരാളെ തെരഞ്ഞെടുത്ത് വിവാഹം ചെയ്യണമെന്നും. പക്ഷേ, അവൾ എനിക്കുവേണ്ടി കാത്തിരുന്നു. എന്റെ ആദ്യ പ്രണയം തകർന്നപ്പോൾ, സ്വാഭാവികമായും ഞങ്ങൾ വീണ്ടും അടുത്തു, അതൊരു പരസ്പര പ്രണയമാറി മാറുകയായിരുന്നു.
ജീവിതഗന്ധികളായ സൃഷ്ടികളാൽ മലയാളി മനസുകളിൽ ഇന്നും ജീവിക്കുന്ന പ്രതിഭകളാണ് വയലാറും, പി. ഭാസ്കരനും, ഒഎൻവി സാറും. ഒന്നു സ്വയം വിലയിരുത്താമോ?
ഞാൻ എന്നെ വയലാറുമായോ, പി. ഭാസ്കരനുമായോ, ഒഎൻവിയുമായോ താരതമ്യം ചെയ്യാറില്ല. എന്റെ മുന്നിൽ നടന്നവരാണ് ഈ മൂന്നു കവികളും. ഇതിൽ ഭാസ്കരൻ മാഷോടാണ് എനിക്കു കടപ്പാടുള്ളത്. ഞാൻ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല, ഞങ്ങളുടെ രീതികൾ തമ്മിൽ ഒരു ബന്ധവുമില്ലതാനും. എന്നാൽ, 1951-52 കാലഘട്ടത്തിൽ ഭാസ്കരൻ മാഷ് എഴുതിയ ചില പാട്ടുകളാണ് എനിക്കു ഗാനരചയിതാവിനുള്ള പ്രചോദനം നൽകിയത്.
പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത നീലക്കുയിൽ കണ്ടു. അപ്പോൾ എനിക്ക് മാഷിനെ പോലെ സിനിമകൾ സംവിധാനം ചെയ്യണമെന്നും തോന്നി. എന്റെ മനസിൽ ഒരു മാതൃകയായി ഞാൻ സൂക്ഷിച്ചത് പി. ഭാസ്കരനെയാണ്.
അങ്ങനെ ഞാൻ സിനിമയിലെത്തി. തുടക്കക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്റെ തിരക്കഥ കാക്കത്തമ്പുരാട്ടി സംവിധാനം ചെയ്യുകയും (1970), അതിൽ പാട്ടെഴുതാനുള്ള അവസരം തരികയും ചെയ്തു ഭാസ്കരൻ മാഷ് എന്നെ അത്ഭുതപ്പെടുത്തി. അന്ന് ചലച്ചിത്രഗാന രചനാ ലോകത്ത് നിറഞ്ഞു നിന്നിരുന്നത് വയലാറും ഭാസ്കരൻ മാഷുമായിരുന്നു. ഗുരുസ്ഥാനത്താണ് ഞാൻ ഭാസ്കരൻ മാഷെ സങ്കൽപ്പിച്ചിരുന്നത്. എന്നാൽ, ഗുരുവാകാൻ താൻ തമ്പിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിലെ അനേകം ധന്യതകളിൽ ഒന്നായി ഈ ഗുരുസ്ഥാനം താൻ സ്വീകരിക്കുന്നുവെന്നുമാണ് മാഷ് പറഞ്ഞത്!
കവി, കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സംഗീത സംവിധായകൻ, ചലച്ചിത്ര നിർമാതാവ് മുതലായ എല്ലാ രംഗങ്ങളിലും ഒരുപോലെ പ്രതിഭ തെളിയിച്ച കലാകാരനാണ് തമ്പി സാർ. ഇതിൽ ഏതു മേഖലയാണ് സാറിന്റെ ആദ്യ പ്രണയം? എന്തുകൊണ്ട്?
കവി, അതാണെനിക്ക് ഏറെ ഇഷ്ടം! കവിയായതുകൊണ്ടാണ് നല്ല ഗാനങ്ങൾ രചിക്കാനായത്. ഒട്ടനവധി ജനപ്രിയ ഗാനങ്ങളും യഥാർഥത്തിൽ കവിതകളാണ്. കവിയാണു ഞാൻ! ഞാൻതന്നെയാണ് എൻറെ കവിത; രണ്ടും രണ്ടല്ല!
തമ്പിസാറിന്റെ പല ഹിറ്റു ഗാനങ്ങളും മറ്റാരോ എഴുതിയതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശ്രോതാക്കളുടെ വെറുമൊരു ഓർമപ്പിശകല്ല, അതിനു മറ്റെന്തോ മാനമുള്ളതായി തോന്നുന്നു. ഒന്നു വ്യക്തമാക്കാമോ?
വയലാറിന്റെ രചനകളിൽ എൺപതു ശതമാനവും ദേവരാജൻ മാഷാണ് ട്യൂൺ ചെയ്തിരിക്കുന്നത്. അതിനാൽ, ആ ട്യൂൺ കേൾക്കുമ്പോൾതന്നെ ഗാനരചന വയലാറിന്റേതാണെന്നു ചിലർ കരുതും. എന്നേക്കാളും ഭാസ്കരൻ മാഷേക്കാളും ജനകീയൻ വയലാർ ആയിരുന്നുവെന്നതും ഇങ്ങനെ ചിന്തിക്കാൻ കാരണമായിരിക്കണം. മറ്റൊരു കാരണം, ഞാൻ അവരേക്കാളും ഇളംപ്രായക്കാരനായതായിരുന്നു. എന്റെ സൂപ്പർ ഹിറ്റ് പാട്ടു കേൾക്കുമ്പോൾ, പലരും പറയുമായിരുന്നു, തമ്പി വളരെ ചെറുപ്പമല്ലേ, തമ്പി ഇതെഴുതാൻ ന്യായമില്ല, ഇത് വയലാർ എഴുതിയതായിരിക്കും, അല്ലെങ്കിൽ ഭാസ്കരൻ മാഷ് എഴുതിയതായിരിക്കും എന്ന്! കൂടാതെ, എന്നെ അംഗീകരിക്കാൻ മടിച്ചൊരു വിഭാഗവും ഉണ്ടായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് മിക്കവാറും എഴുത്തുകാരായിരുന്നു. ഇവിടെയാണ് രാഷ്്ട്രീയ മാനം വരുന്നത്. എനിക്കൊരു പാർട്ടിയുടെ ചിഹ്നവും ഇല്ലല്ലോ. നല്ല പാട്ടാണ്, അപ്പോൾ അത് വയലാറിന്റേതാണ് എന്നു ധരിക്കുന്നവരുടെ കൂട്ടത്തിൽ ഉന്നതന്മാർവരെയുണ്ട്. അടുത്തകാലത്താണ്, കോട്ടയത്ത് ഒരു പ്രസംഗത്തിൽ, ഞാൻ ചിത്രമേളയിൽ എഴുതിയ മദംപൊട്ടിച്ചിരിക്കുന്ന മാനം, മനം പൊട്ടിക്കരയുന്ന ഭൂമീ വയലാറിന്റേതാണെന്നു ജസ്റ്റിസ് കെ. ടി. തോമസ് പറഞ്ഞത്! ഇതിനെതിരെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല, ഞാൻ നിസ്സഹായനാണ്.
മലയാള സാഹിത്യ-സംഗീത-ചലച്ചിത്ര ലോകത്ത് സമാനതകളില്ലാത്ത ഒരു ജീവിതം നയിച്ച തമ്പി സാറിന് ഇന്ന് ഏറ്റവും സന്തോഷം തോന്നുന്നത് എപ്പോഴാണ്?
എന്റെ ഗാനങ്ങൾ പുതിയ തലമുറ ഏറെ ഇഷ്ടപ്പെടുന്നുവെന്നറിയുമ്പോൾ! സ്കൂൾ-കോളജ് വിദ്യാർത്ഥികൾ ഇന്ന് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. അവരാണിന്ന് എന്റെ ഗാനങ്ങളുടെ മുൻനിര ശ്രോതാക്കൾ! എന്റെ പഴയ പാട്ടുകളുടെ ആരാധകരിൽ പുതിയ തലമുറയിലുള്ളവർ ഇത്രയധികമുണ്ടെന്ന് അറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു! ഞാൻ എവിടെ ചെന്നാലും ആദ്യം എന്നെ വലയം ചെയ്യുന്നത് കുട്ടികളാണ്. ഇന്നയിന്ന ഗാനമെഴുതിയ ആൾ എന്ന നിലയിലാണ് അവർ എന്നെ ഇഷ്ടപ്പെടുന്നത്. ഒരാൾ സ്വർണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം... (1973) രചിച്ചത് ഞാനല്ലേയെന്ന് കൗതുകത്തോടെ ചോദിക്കുമ്പോൾ, മറ്റൊരാൾ, പാടാം നമുക്കു പാടാം... (1986) എഴുതിയതിന് അഭിനന്ദനമറിയിക്കുന്നു! ഈയിടെ ഒരു പരിപാടിക്കു പോയപ്പോൾ ഉണ്ടായ അനുഭവം പറയാം. എന്നെ കണ്ടയുടനെ ഒരു പയ്യൻ പാടാൻ തുടങ്ങി: ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ... എന്നിട്ടു പറഞ്ഞു, സാർ പുലിയാണെന്ന്!
മൗലികമായ രചനകളിൽ സമരസപ്പെടുത്തലുകൾക്ക് തയ്യാറില്ലാത്ത ഒരു സാഹിത്യകാരനായാണ് ആസ്വാദകർ സാറിനെ കാണുന്നത്. സംഗീതം ചിട്ടപ്പെടുത്തിയതിനു ശേഷം വരികൾ എഴുതുന്ന രീതിയോടു സഹകരിക്കുന്നുവോ?
ഭാഷയും സംഗീത മനസ്സുമുള്ള ഒരു ഗാനരചയിതാവിന് ട്യൂൺ ചെയ്തതിനു ശേഷവും കാവ്യഭംഗി നഷ്ടപ്പെടാതെ വരികളെഴുതാം! എന്റെ പാട്ടുകളിൽ പകുതിയും ട്യൂൺ ചെയ്തതിനു ശേഷം എഴുതിയതാണ്. മലർകൊടി പോലെ വർണതൊടി പോലെ മയങ്ങൂ നീയെൻ മടിമേലെ... ഈ പാട്ട് ഭാഷാ പ്രേമികളും സംഗീത പ്രേമികളും ഒരുപോലെ സ്വീകരിച്ചതാണ്! സലിൽ ചൗധരി ട്യൂൺ ഇട്ടതിനു ശേഷമാണ് ഞാൻ വരികൾ എഴുതിയത്. ഒരു കുഴപ്പവുമില്ല. പൂമാനം പൂത്തുലഞ്ഞേ പൂവള്ളിക്കുടിലിലെന്റെ കരളുണർന്നോ കിളീ... എന്താ പ്രശ്നം, ഈ ഗാനത്തിന്? പക്ഷെ, വരികൾ ആദ്യം എഴുതുകയാണെങ്കിൽ, ഗാനരചയിതാവിന് കൂടുതൽ സ്വാതന്ത്ര്യമുണ്ട്. ചില പാട്ടുകളെഴുതാൻ കവിക്കു പൂർണമായ സ്വാതന്ത്ര്യം അനിവാര്യമാണ്. കാരണം, അർഥസമ്പുഷ്ടത അത്രയ്ക്കു കാണുമതിന്!
സാർ എഴുതിയ, പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിൽഊറുമ്പോൾ, കൊണ്ടുപോകരുതേ എൻ മുരളി കൊണ്ടുപോകരുതേ... എന്നതു പോലുള്ള ലളിത ഗാനങ്ങളും, എൻ ഹൃദയപ്പൂത്താലം നിറയെ മലർ വാരി നിറച്ചു, വരുമോ രാജാവേ പൂക്കണി കാണാൻ എൻമുന്നിൽ... എന്നതു പോലുള്ള ഉത്സവ ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളെ വെല്ലുന്നവയാണ്. ഈ സംഗീതശാഖ സാർ മറന്നുവോ? ഈയിടയ്ക്ക് ഒന്നും കേട്ടില്ല...
മറന്നതു കൊണ്ടല്ല, പ്രായോഗികമല്ലാത്തതുകൊണ്ടാണ്. പാടാൻ പ്രശസ്തരായ ആരേയും കിട്ടില്ല, മാർക്കറ്റിംഗും പണ്ടത്തെ പോലെ ഇപ്പോൾ നടക്കില്ല. പുതിയവർ പാടിയ സിഡികളും ആൽബങ്ങളും ചെലവാകില്ല. പണ്ടു മുക്കിലും മൂലയിലും ഓഡിയോ കാസറ്റ് കടകളായിരുന്നു. എല്ലാം പൂട്ടിയില്ലേ! ആ അദ്ധ്യായം അവസാനിച്ചു.
ചലച്ചിത്ര രംഗത്ത് ഒത്തിരി ഒറ്റപ്പെടുത്തലുകൾ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് തമ്പി സാർ. ഒറ്റയ്ക്കു സഞ്ചരിക്കേണ്ടിവന്ന അവസ്ഥയിൽ എത്തിപ്പെടാൻ സാറിന്റേതായ വല്ല കാരണങ്ങളുമുണ്ടോ?
ഉണ്ട്. എൻറെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്! എനിക്ക് എന്റേതായ ഒരച്ചടക്കമുണ്ട്. അതനുസരിച്ച് എനിക്കൊരാളെ ഇഷ്ടമല്ലെങ്കിൽ ഞാനത് തുറന്നു പറയും. ഞാൻ കുടിക്കില്ല, വലിക്കില്ല, ശരിയല്ലാത്തതൊന്നും ചെയ്യില്ല. ഇതെല്ലാം ചെയ്യുന്നവരോട് സഹകരിക്കുകയുമില്ല. ഇന്നയിന്ന കാരണങ്ങൾകൊണ്ട് എനിക്കു നിങ്ങളുമായി സഹകരിക്കാൻ കഴിയില്ല, ഇനിയെന്നെ കാണാൻ വരരുതെന്നും പറയും. പിന്നീട് അവരെല്ലാം എന്റെ ശത്രുക്കളായി മാറും.
ഈ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സാധനം കാപട്യമാണ്. എനിക്കതിന്റെ വരിക്കാരനാവാൻ കഴിയില്ല. സിനിമാ ലോകത്തുള്ള എൻറെ യാത്ര സുഗമമല്ലാതിരിക്കാൻ മറ്റെന്തെങ്കിലും വേണോ? പാട്ടിൽ എന്തുമെഴുതാം, പക്ഷെ ഞാൻ ജീവിതം ജീവിച്ചുകാണിച്ചു കൊടുകയാണെല്ലാർക്കും! എനിക്ക് എന്തെങ്കിലും ഒരു ചീത്ത സ്വഭാവമുണ്ടെന്ന് എന്റെ ശത്രുക്കൾ പോലും പറയില്ല. പക്ഷെ, യഥാർത്ഥത്തിൽ അതാണ് അവരുടെ പ്രശ്നവും!
എന്റെ കൃതികളിലൂടെ ഞാൻ വ്യക്തമാക്കുന്ന തത്ത്വങ്ങൾ, എന്റെ ജീവിതത്തിൽ ഞാൻ ചെയ്തു കാണിക്കുന്നു. നല്ലൊരു മകനായി, സഹോദരനായി, ഭർത്താവായി, അച്ഛനായി, സുഹൃത്തായി ജീവിച്ചു കാണിക്കുന്നു. എന്റെ പിന്നാലെ വന്ന ഏല്ലാ പാട്ടെഴുത്തുകാരും എന്റെ അനിയൻമാരാണ്. ഹരിനാരായണനായാലും, റഫീക്കായാലും, ശരത്തായാലും ഞാനവരെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ഞാൻ നിൽക്കുന്നത് ഒരു ചെറിയ ലോകത്താണെങ്കിലും, ഈ മഹാപ്രപഞ്ചമാണ് എന്റെ വിഷയം!
വിജയ് സി. എച്ച്