മുസ്തഫയുണ്ടെങ്കിൽ കാറോടിക്കാൻ കാലെന്തിന്!
1994-ൽ മലപ്പുറത്തെ നൂറാടിപ്പാലത്തിനടുത്തു വച്ചുണ്ടായ ഒരു ഓട്ടോറിക്ഷ അപകടത്തിൽ സുഷ്മ്നനാഡി തകർന്ന് ശരീരം ഏതാണ്ട് പൂർണമായി തന്നെ തളർന്നുപോയ ഒരാൾ. തുടർന്ന് മാസങ്ങളോളം ചികിത്സയ്ക്കായി ആശുപത്രികൾ തോറുമുള്ള അലച്ചിലുകൾ. ഒന്നിനും പക്ഷെ, ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ നിന്നു മടങ്ങുന്പോൾ ആധുനിക വൈദ്യശാസ്ത്രം 95 ശതമാനം ശാരീരിക ന്യൂനതയായിരുന്നു അയാൾക്ക് കൽപ്പിച്ചത്. ആ ശരീരം കൊണ്ട് ഒരിക്കലും ഇനിയൊന്നും ചെയ്യാനാകില്ലെന്ന വിധിയെഴുത്ത് തന്നെയായിരുന്നു ഒരർഥത്തിൽ അത്. പക്ഷെ, ആ വിധിയെ സ്വന്തം ഇച്ഛാശക്തിയുടെ ബലത്തിൽ വെല്ലുവിളിച്ചു കൊണ്ട് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ജീവിതം തിരികെ പിടിച്ച കഥയാണ് മലപ്പുറം കോഡൂർ ചെമ്മംകടവിലെ തോരപ്പ മുസ്തഫയ്ക്ക് പറയാനുള്ളത്. ഒപ്പം അത് ശാരീരിക ന്യൂനതയുള്ള അനേകരുടെ ജീവിതത്തിൽ പലതരത്തിലും താങ്ങും തണലുമായ കഥ കൂടിയാണ്.

സാഹസിക ജീവിതം

അപകടം തകർത്തെറിയുന്നതിന് മുന്പ് സാഹസിക ജീവിതം ആഘോഷമാക്കിയ ആളായിരുന്നു മുസ്തഫ. മഴക്കാലത്ത് വെള്ളം നിറഞ്ഞു കവിഞ്ഞ് പുഴകൾ അപകടകരമായി ഒഴുകുന്പോൾ അത് നീന്തിക്കടക്കുക, കടലിൽ ആഴവും പാറക്കെട്ടുകളും നിറഞ്ഞിടങ്ങളിൽ ഉൗളിയിട്ടിറങ്ങി മീൻപിടിക്കുക, പേരിന് പോലും റോഡില്ലാത്ത മലമുകളിലേക്കും മറ്റും ജീപ്പ് ഓടിച്ചു കയറ്റുക തുടങ്ങിയവ ഇദ്ദേഹത്തിന്‍റെ പ്രധാന വിനോദങ്ങളായിരുന്നു. ഇടക്കാലത്ത് സൗദിയിലെ റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം, തിരിച്ചു വന്ന് മലപ്പുറത്ത് ടാക്സി ഡ്രൈവറും മെക്കാനിക്കുമൊക്കെയായി. വാഹനങ്ങളോടും ഡ്രൈവിങിനോടും അതിരു കവിഞ്ഞൊരു കന്പം എന്നും ഇദ്ദേഹം മനസിൽ കൊണ്ടു നടന്നിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുന്പോൾ, സാഹസികതയോടുള്ള ഈ അഭിനിവേശവും വാഹന പ്രേമവുമൊക്കെ ജീവിതത്തിൽ ഒരിക്കൽ താൻ ഭീകരമായ അപകടത്തിൽപ്പെട്ട് തകർന്ന് തരിപ്പണമായി കിടക്കുന്പോൾ കരുത്തും കഴിവുമായി ഉയിർത്തെഴുന്നേൽക്കാനുള്ള അത്താണിയാകാൻ പടച്ചതന്പുരാൻ തന്നെ കണ്ടെത്തിയ വഴികളാണോ എന്ന് മുസ്തഫയ്ക്ക് തോന്നും. അല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി ഒന്നരവർഷക്കാലത്തോളം ഒന്നും ചെ യ്യാനാകാതെ കിടക്കയിലും വീൽച്ചെയറിലുമായി ജീവിതം തള്ളിനീക്കേണ്ടി വന്ന തനിക്ക്, അവസാനം ജീവിതത്തിന്‍റെ മറ്റൊരു തുരുത്തിലേക്ക് തുഴയാൻ വാഹനം തന്നെ തെരഞ്ഞെടുത്തു തന്നത് ആരുടെ പ്രേരണയാണ്?

ഇനിയെങ്ങനെ ജീവിക്കും?

ആശുപത്രിവാസം അവസാനിപ്പിച്ച് നിരാശയോടെ വീട്ടിലേക്ക് മടങ്ങു ന്പോൾ ഇനിയെങ്ങനെ ജീവിക്കും എന്ന ആധിയായിരുന്നു മുസ്തഫുടെ മനസു നിറയെ. പ്രായമായ ഉപ്പയും ഉമ്മയും. ഭാര്യ സഫിയ, മൂന്നു വയസുള്ള മ കൻ മുർഷിദ്. ഇദ്ദേഹമായിരുന്നു അവരുടെയൊക്കെ ഏക ആശ്രയം. അന്നുവരെ സന്പാദിച്ചതും ലോണെടുത്തതും കടംമേടിച്ചതുമൊക്കെയായി ലക്ഷങ്ങളാണ് ആശുപത്രികളിൽ ചെലവാക്കിയത്. എന്നിട്ടും ഗുണമൊന്നുമുണ്ടായില്ല. കിടക്കയിൽ സ്വയം ഒന്നനങ്ങിക്കിടക്കാൻ പോലും പരസഹായം വേണം എന്നതാണ് അവസ്ഥ. അരയ്ക്ക് കീഴ്പോട്ട് പൂർണമായും തളർന്ന് കിടപ്പാണ്. കൈകൾ പ്രയാസപ്പെട്ട് അനക്കാം. ആ തളർച്ചയിലും പക്ഷെ, മുസ് തഫയുടെ മനസിലെ പഴയ സാഹസികൻ തളരാതെ കിടന്നു. കുടുംബത്തെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനും എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കലശലായി.

അങ്ങനെ ഒരു ബേക്കറി ഇടാൻ തീരുമാനിച്ചു. അത് തരക്കേടില്ലാതെ നടന്നുവന്നു. അവിടെപ്പോയി ദിവസവും കാര്യങ്ങൾ നോക്കാൻ എന്താണു വഴി എന്ന ആലോചനയായി പിന്നീട്. കൈനറ്റിക്ക് ഹോണ്ടാ സ്കൂട്ടർ പ്രസിദ്ധമായ കാലമാണ്. അതിൽ ചില പരിഷ്കാരങ്ങളൊക്കെ വരുത്തി മൂന്നു വീലാക്കി ബേക്കറിയിലേക്കുള്ള പോക്കുവരവ് അതിലാക്കി. ആദ്യം സഹായത്തിന് ആളുണ്ടായെങ്കിലും പിന്നെ ഒറ്റയ്ക്കു തന്നെയായി യാത്ര. കുറച്ചൊക്കെ ചലനശേഷിയുള്ള കൈകൾകൊണ്ട് ഹാൻഡിൽ ഒരുവിധം തെറ്റില്ലാതെ നിയന്ത്രിച്ചു.

സ്കൂട്ടറിലേക്ക് കയറ്റാനും ഇറക്കാനും ഭാര്യയും ചില അടുത്ത സുഹൃത്തുക്കളും സഹായിച്ചു. പിന്നെ വീൽച്ചെയറിൽ നിന്ന് ഒറ്റയ്ക്ക് തന്നെ അതിൽ കയറാനും ഇറങ്ങാനും പരിശീലിച്ചു. ഒരുദിവസം ബേക്കറിയിൽ നിന്നും വീട്ടിൽ മടങ്ങിവന്നപ്പോൾ കാലിലെ സോക്സ് മുഴുവൻ ചോര. സ്കൂട്ടർ യാത്രയ്ക്കിടെ പെഡലിൽ നിന്ന് ഉൗർന്നുപോയ കാൽ വഴിനീളെ ടാർ റോഡിലുര ഞ്ഞ് സംഭവിച്ചതാണ്. കാലിന് സ്പർശന ശേഷിയില്ലാത്തതിനാൽ മുസ്തഫ അത് അറിഞ്ഞിരുന്നില്ല.

സ്കൂട്ടറിൽ നിന്ന് കാറിലേക്ക്

സ്കൂട്ടറിൽ ഉള്ള യാത്ര അന്ന് നിർത്തി. കാലിന് ചലനശേഷിയില്ലെങ്കിലും കാർ സ്വയം ഡ്രൈവ് ചെയ്ത് യാത്ര ചെയ്യണമെന്നായി പിന്നത്തെ ആഗ്രഹം. റിയാദിൽ ജോലി ചെയ്യുന്പോൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങിളിലെ പ്രസിദ്ധമായ കാർ കന്പനികൾ പ്രത്യേകമായി നിർമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ഇറക്കുമതി കാറുകളിൽ ശാരീരിക ന്യൂനതയുള്ള അറബികൾ സഞ്ചരിക്കുന്നത് മുസ്തഫ കണ്ടിരുന്നു. സ്വന്തമായി യാത്രയ്ക്ക് അത്തരം ഒരു കാർ നിർമിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതത്ര എളുപ്പമല്ല എന്ന് അറിയാമായിരുന്നു, പ്രത്യേകിച്ചും മാന്വൽ നിയന്ത്രണ കാറുകളിൽ. അതിമോഹം എന്നു പറഞ്ഞ് പലരും കളിയാക്കിയപ്പോഴും ഭാര്യ സർവപിന്തുണയും നൽകി കൂടെ നിന്നു.

ഉടനെ പഴയൊരു മാരുതി-800 കാർ വാങ്ങി. അതിൽ കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബ്രേക്കും ആക്സലറേറ്ററും ക്ലച്ചും ഗിയറും പിടിപ്പിക്കാനുള്ള ശ്രമമായി പിന്നെ. മനസിന്‍റെ അടങ്ങാത്ത ആഗ്രഹം മാത്രം കൈമുതലാക്കിയുള്ള ധീരമായ ഒരു യജ്ഞം. അടുത്തൊരു സുഹൃത്ത് തന്‍റെ വർക്ക്ഷോപ്പിലെ ഒരുഭാഗം അതിനായി നിരുപാധികം വിട്ടു നൽകി. കടന്തമണ്ണയുള്ള വിജയൻ എന്നൊരു മെക്കാനിക്കിനെ ആ സമയത്ത് കൂട്ടുകിട്ടി. കാറിൽ പുതിയ പരിഷ്കാരങ്ങൾ വരുത്താൻ അതീവ ഉത്സാഹശാലിയും ബുദ്ധിമാനുമാണ് വിജയൻ.

രണ്ടു വർഷത്തെ കഠിനവും നിരന്തരവുമായ പരീക്ഷണം. ആദ്യമൊക്കെ പരാജയം മാത്രമായിരുന്നു ഫലം. പക്ഷെ, നിരാശരാകാതെ ഇരുവരും പരിശ്രമം തുടർന്നു. അത് വിജയം കണ്ടു. 1999 ജനുവരി ഒന്നിന് (അതൊരു വെള്ളിയാഴ്ചയായിരുന്നു എന്ന് മുസ്തഫ ഇന്നും വ്യക്തമായി ഓർക്കുന്നു) കൈകൊണ്ട് കാർ നിയന്ത്രിച്ച് മുസ്തഫ ആദ്യം പള്ളിയിലും പിന്നീട് വീട്ടിലേക്കും പോയി. ജീവിതത്തിൽ തനിക്കൊരിക്കലും മറക്കാനാകാത്ത മഹത്തായ മൂഹൂർത്തം എന്നാണ് അതിനെക്കുറിച്ച് ഇദ്ദേഹം പറയുന്നത്.

ഡൽഹിയിലേക്ക്...

ഓട്ടോമാറ്റിക്ക് കാറുകളിൽ അത്തരം പരീക്ഷണങ്ങളുമായി ചില കാറുകൾ ഇന്ത്യയിൽ അക്കാലത്ത് ഇറങ്ങിയിരുന്നു. എന്നാൽ മാന്വൽ നിയന്ത്രണമുള്ള കാറിൽ പൂർണമായും കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന രീതിയിൽ ഒരു പരിഷ്കാരം വിജയം കണ്ടതിന്‍റെ ഖ്യാതി മുഴുവൻ മുസ്തഫയ്ക്കാണ്. ഒരുപക്ഷെ, ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു കാർ നിർമിതി ആദ്യമായിരിക്കണം. അത് മുസ്തഫയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടൊരാൾ സ്വയം പരിഷ്കരിച്ചുണ്ടാക്കിയ കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത വാർത്ത പത്രമാധ്യമങ്ങൾ വലിയ ആഘോഷമാക്കി.

2001-ൽ സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പിന്‍റെ ക്ഷണപ്രകാരം നാഷണൽ ടെക്നോളജി എക്സിബിഷനിൽ പങ്കെടുക്കാൻ 2700 കിലോമീറ്ററുകൾ തന്‍റെ കാർ സ്വയം ഡ്രൈവ് ചെയ്ത് മുസ്തഫ ഡൽഹിയിലെത്തി. അപ്രാവശ്യം എക്സിബിഷനിലേക്ക് തെന്നിന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട ഏക വ്യക്തി ഇദ്ദേഹമായിരുന്നു. സുഹൃത്തുക്കൾ സഹായത്തിനായി കൂടെയുണ്ടായിരുന്നെങ്കിലും കൂടുതൽ സമയവും ഇദ്ദേഹം തന്നെയാണ് കാറോടിച്ചത്. നാലു ദിവസത്തെ യാത്രയിൽ ടോയ്‌ലറ്റിൽ പോകുന്നത് ഒഴിവാക്കാൻ ഇളനീർ മാത്രമാണ് കുടിച്ചത്. ബിബിസി അടക്കം വിദേശ മാധ്യമങ്ങൾ ഇദ്ദേഹത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോടെ വാർത്തകൾ നൽകി. ഔട്ട്‌ലുക്ക് മാഗസിൻ മുസ്തഫയുടെ ഒരു എക്സ്ക്ലൂസീവ് അഭിമുഖം തന്നെ പ്രസിദ്ധീകരിച്ചു.

ഒറീസയിൽ നിന്നും രണ്ടു പേർ

ഏതാനും ദിവസങ്ങൾക്ക് ശേഷം ഒഡീഷയിൽ നിന്നു രണ്ടു പേർ അത്തരം വാഹനം തങ്ങൾക്കും നിർമിച്ചു നൽകുമോ എന്ന അന്വേഷണവുമായി മുസ്തഫയെ സമീപിച്ചു. നബാഡിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരായിരുന്ന അവർക്ക് കാലിന് സ്വാധീനമില്ലായിരുന്നു. തന്നെപ്പോലെ വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്ന പലർക്കും പല ആവശ്യങ്ങൾക്കായി ഡ്രൈവ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുസ്തഫ അന്ന് മനസിലാക്കി. അതോടെ അത്തരക്കാർക്കായി കാറുകളിൽ ആവശ്യാനുസരണം പരിഷ്കാരങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങി. നബാഡിലെ ആ ഉദ്യേഗസ്ഥർക്ക് വേണ്ടിയായിരുന്നു ആദ്യത്തെ കാർ നിർമാണം. തുടർന്ന് തൊടുപുഴയുള്ള റെജി എന്നൊരാൾക്ക് അത്തരം ഒരു കാർ നിർമിച്ചു നൽകി. പിന്നെ രമണറാവു എന്നൊരു ചെന്നൈ സ്വദേശിക്ക്. അന്വേഷണങ്ങൾ പിന്നെ തുടരെ വന്നു.


അപ്പോഴേക്കും മലപ്പുറത്തെ കോഡൂരിൽ പെർഫെക്ട് വെഹിക്കിൾ കാർ സെന്‍റർ എന്നൊരു സ്ഥാപനം മുസ്തഫ ആരംഭിച്ചിരുന്നു. കൂടെ മെക്കാനിക്ക് വിജയനും അദ്ദേഹത്തിന്‍റെ രണ്ടു സഹോദരൻമാരുമുണ്ട്. വിജയനാണ്് ഭിന്നശേഷിക്കാർക്കായുള്ള തന്‍റെ വാഹന നിർമിതിക്ക് പിന്നിലെ വലിയ വിജയരഹസ്യം എന്ന് തുറന്നു പറയാനും മുസ്തഫയ്ക്ക് മടിയില്ല.

കഴിഞ്ഞ 19 വർഷത്തിനിടയിൽ ശാരീരിക ന്യൂനതയുള്ളവർക്കായി 1400 കാറുകളാണ് മുസ്തഫ ഇങ്ങനെ പരിഷ്കരിച്ചു നൽകിയത്. ഭിന്നശേഷിക്കാരുടെ ആവശ്യാനുസരണം ലോകത്തിലെ എട്ട് കന്പനികളുടെ 46 തരം കാറുകളിൽ പരിഷ്കാരം വരുത്താനുള്ള അംഗീകാരം ഇന്ന് മുസ്തഫയും അദ്ദേഹത്തിന്‍റെ ഫെർഫെക്ട് വെഹിക്കിൾ കാർ സെന്‍ററും നേടിയെടുത്തിട്ടുണ്ട്. കൂടാതെ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന്‍റെ(എംവിഡി)അംഗീകാരവുമുണ്ട്.

മാരുതി മുതൽ വോൾവോ വരെ

ഈ സഹായങ്ങൾ തനിക്കും തന്നെപ്പോലെ ശാരീരിക ന്യൂനതയുള്ള ഒരുപാടുപേർക്കും വലിയ ഉപകാരമാണ് എന്ന് മുസ്തഫ പറയുന്നു. മുസ്തഫ ഡിസൈൻ ചെയ്തു നൽകിയ കാറുകൾ കേരളത്തിൽ മാത്രമല്ല കർണാടക, ആന്ധ്ര, തമിഴ്നാട്, ഒഡീഷ, ആന്‌ഡമാൻ നിക്കോബാർ എന്നിവിടങ്ങളിലൊക്കെയുള്ള നിരത്തുകളിൽ ഇന്ന് ഓടുന്നുണ്ട്. അവയിൽ ബിഎംഡബ്ല്യൂ, വോൾവോ, ഔഡി തുടങ്ങി ലോകത്തിലെ എല്ലാ വന്പൻ കന്പനിക്കാരുടെയും എല്ലാത്തരം ലക്ഷ്വറി കാറുകളും പെടും.

ആവശ്യക്കാരുടെ ശരീരത്തിന്‍റെ വൈകല്യം മനസിലാക്കി അതിന് അനുസൃതമായ വാഹന പരിഷ്കരണമാണ് നടത്തുന്നത് എന്നതിനാൽ മുസ്തഫയുടെ ഡ്രൈവിംഗ് കിറ്റുകൾക്ക് അതിനനുസരിച്ച് വിലയിലും മാറ്റമുണ്ട്. ഏറ്റവും ആധുനികമായ ഹൈഡ്രോളിക്ക് ടെക്നോളജിവരെ ഇന്ന് അദ്ദേഹം ഉപയോഗിക്കുന്നു.

ആദ്യകാലത്ത് കൈകൾ ചലിപ്പിക്കാൻ കഴിയാത്തവർക്കുവേണ്ടി വാഹനം നിർമിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ന് ഒരു വിരൽ കൊണ്ടു പോലും പ്രവർത്തിപ്പിക്കാവുന്ന ഡ്രൈവിംഗ് കിറ്റുകൾ മുസ്ത ഫ ഉണ്ടാക്കുന്നുണ്ട്. ഈയിടെ സ്വയം കാറോടിച്ചു പോയി പ്രധാനമന്ത്രിയെ കണ്ട കോഴിക്കോട്ടുള്ള പ്രജിത്ത് എന്നയാൾ ഉപയോഗിച്ചത് മുസ്തഫ ഡിസൈൻ ചെയ്ത വാഹനമാണ്.

ഇതിനൊക്കെ പുറമെ പ്രത്യക്ഷത്തിൽ ഇതുമായി ബന്ധമൊന്നുമില്ലാത്ത കാർഷിക മേഖലയിലും മുസ്തഫ തന്‍റെ കഴിവു തെളിയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 16 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് അവിടെ പൂർണമായും ജൈവകൃഷി പരീക്ഷിക്കുകയാണ് ഇദ്ദേഹം. കപ്പയും വാഴയും പച്ചക്കറികളും ഉൾപ്പെടെ എല്ലാം അവിടെ കൃഷി ചെയ്യുകയും അവയ്ക്ക് കൃത്യമായ വിപണി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ 1.35 ഏക്കറിൽ ലൈഫ് ലൈൻ എന്ന പേരിൽ, വംശനാശം നേരിടുന്ന 360ൽ പരം ഒൗഷധസസ്യങ്ങളുടെ അപൂർവ കലവറയായ ഒരു തോട്ടവും ഇദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ വിജയകരമായി നടന്നുവരുന്നുണ്ട്.

ശാരീരിക ന്യൂനതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട്

ശാരീരിക ന്യൂനത സംഭവിച്ചവർ ആരുടെ മുന്പിലും ഔദാര്യത്തിനു ചെന്നു കൈനീട്ടാതെ സ്വയംപര്യാപ്തത നേടുന്ന ഒരു സമൂഹമാണ് മുസ്തഫയുടെ സ്വപ്നം. അതിനായി ചില പ്രവർത്തന മാതൃകയ്ക്ക് അദ്ദേഹം തുടക്കമിട്ടുകഴിഞ്ഞു. സൂര്യ ടിവിയിലെ ഡീൽ ഓർ നോ ഡീൽ പരിപാടിയിൽ പങ്കെടുത്തു കിട്ടിയ മുന്നര ലക്ഷം രൂപയുമായി മലപ്പുറത്തെ ചക്കിപ്പറന്പിൽ ഭിന്നശേഷിക്കാർക്കായി സിഎംസി വെല്ലൂരിന്‍റെ മാതൃകയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവൃത്തികളുമായി മുന്നോട്ടു പോവുകയാണ് അദ്ദേഹം. ഒരു സുഹൃത്ത് അതിനായി 54 സെന്‍റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ധനസഹായം നൽകുകയും അതിന്‍റെ കാ ര്യങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. നാലു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ സ്ഥാപനം ഇനി ഒരു വർഷത്തിനുള്ളിൽ പൂർത്തിയായി പൂർണമായ തോതിൽ പ്രവർത്തിച്ചു തുടങ്ങും.

ഈ സ്ഥാപനത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് വളരെ വലിയ കാര്യങ്ങളാണെന്ന് മുസ്തഫ പറയുന്നു. ഉദാഹരണത്തിന് ഒരാൾക്ക് അപകടത്തിൽ കാര്യമായ ശാരീരിക ന്യൂനത സംഭവിക്കുന്നു എന്നു വയ്ക്കുക. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അയാൾ വീട്ടിലെത്തിയാൽ കിടക്കയിലോ വീൽച്ചെയറിലോ ആയി മരിച്ചതിന് തുല്യം നരകിച്ച് ജീവിക്കും. ആ സ്ഥിതിക്ക് മാറ്റമുണ്ടാകണം.

അത്തരം വ്യക്തികൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് സമൂഹത്തിന് കാട്ടിക്കൊടുക്കാനുള്ള ഒരു ശ്രമമാണ് മുസ്തഫ വിഭാവന ചെയ്യുന്നത്. അവരെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ക്ഷണിച്ച് ഫിസിയോ തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയ പലതരം ചികിത്സകളിലൂടെ അവരുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ മാറ്റിയെടുക്കാനാണ് നോക്കുക. തുടർന്ന് അവരോരുരുത്തർക്കും ഇണങ്ങുന്ന തൊഴിൽ പരിശീലനം നൽകും. ഡ്രൈവിംഗ് പഠിപ്പിക്കും.അവർക്ക് പൊതുവെയുള്ള അപകർഷതാബോധം ഇല്ലാതാക്കാനുള്ള ക്ലാസുകൾ നൽകും. ചുരുക്കത്തിൽ അവരെ പുതിയൊരു മനുഷ്യരാക്കി മാറ്റും. അവിടെ പരിശീലനം കിട്ടി പുറത്തിറങ്ങുന്ന ഒരു ഭിന്നശേഷിക്കാരനു സമൂഹത്തിന്‍റെ സഹതാപമോ ഒൗദാര്യമോ കൂടാതെ ഒരു തൊഴിലെടുക്കാനുള്ള പ്രാപ്തിയുണ്ടായിരിക്കും എന്ന് ഒട്ടൊരു അഭിമാനത്തോടെ മുസ്തഫ പറയുന്നു.

അപകടത്തെത്തുടർന്ന് ആയിരം ജന്മങ്ങളുടെ ദുഃഖവും ദുരിതവും ദുരന്തവും ഏറ്റുവാങ്ങിയപ്പോഴുള്ള ചില അഭിശപ്ത നിമിഷങ്ങളിൽ അറിയാതെ ദൈവത്തെ വിളിച്ച് മുസ്തഫ കരഞ്ഞു ചോദിച്ചിരുന്നു-എന്തിനാണ് എനിക്കു നീ ഈ ജന്മം തന്നത് എന്ന്. പക്ഷെ, ഇന്ന് അദ്ദേഹമത് കുറ്റബോധത്തോടെ തിരുത്തുന്നു. ആരോഗ്യവാനായാണ് ജീവിച്ചിരുന്നതെങ്കിൽ ഒരു സാധാരണ മനുഷ്യനായി മാത്രം അറിയപ്പെട്ട് മരിച്ചു പോകുകയും മറന്നുപോകുകയും ചെയ്യുമായിരുന്ന താൻ, ഇന്ന് സമൂഹത്തിലെ കുറേ ആളുകളുടെ മനസിലും ജീവിതത്തിലും ഒരിക്കലും മായ്ക്കാനും മറക്കാനും കഴിയാത്തവിധം അടയാളപ്പെടുത്തപ്പെട്ടത് തന്‍റെ ശാരീരിക പരിമിതികളെ അതിജീവിച്ചു കൊണ്ട് ചെയ്ത സേവനങ്ങളിലൂടെയാണ്. ­­

മിനീഷ് മുഴപ്പിലങ്ങാട്