വല്ലാത്ത തണുപ്പായിരുന്നു. മഞ്ഞു പെയ്യുന്ന, ഇരുണ്ട സന്ധ്യ. വർഷത്തിന്റെ അവസാനത്തെ സന്ധ്യ. തെരുവിലെ തണുപ്പിലൂടെ, ഇരുട്ടിലൂടെ നടക്കുകയായിരുന്ന കൊച്ചുപെൺകുട്ടിയുടെ തലയിൽ തൊപ്പിയോ കാലിൽ ചെരിപ്പോ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചെരിപ്പുണ്ടായിരുന്നു. അമ്മയുടെ ചെരിപ്പുകളായിരുന്നതുകൊണ്ട് അവളുടെ കൊച്ചുപാദങ്ങൾക്ക് അവ വളരെ വലുതായിരുന്നു. അമ്മ വളരെ വർഷം ഉപയോഗിച്ചതായതിനാൽ ചെരിപ്പിന്റെ വള്ളി പൊട്ടിപ്പോകാതിരിക്കാൻ ശ്രദ്ധവേണം. ഏറെ പണിപ്പെട്ടാണ് ആ ചെരിപ്പുകളിട്ട് അവൾ നടന്നത്.
പക്ഷേ, എന്തുകാര്യം! വഴിയുടെ മറുവശത്തുകൂടി ഒരാൾ പോകുന്നതു കണ്ടപ്പോൾ തന്റെ കൈയിലെ ഒരു തീപ്പെട്ടി അയാൾക്കു വിൽക്കാൻ കഴിഞ്ഞേക്കുമെന്നു കരുതി പെൺകുട്ടി വഴിമുറിച്ചു കടക്കാൻ തുടങ്ങിയപ്പോഴുണ്ട്, രണ്ടു കുതിരവണ്ടികൾ പാഞ്ഞുവരുന്നു. അവൾ പേടിച്ച് വഴിയിൽനിന്ന് ഓടിമാറിയപ്പോൾ ചെരിപ്പുകൾ രണ്ടും ഊരിപ്പോയി.
കുതിരവണ്ടികൾ പോയിക്കഴിഞ്ഞപ്പോൾ അവൾ തന്റെ ചെരിപ്പുകൾ തെരഞ്ഞു. ഒരെണ്ണം വണ്ടിച്ചക്രം കയറി ചതഞ്ഞരഞ്ഞു കിടന്നിരുന്നു. മറ്റേത് എടുത്തുകൊണ്ട് ഒരു പയ്യൻ ഓടുന്നത് അവൾ കണ്ടു. ""എന്റെ ചെരിപ്പ്!എന്റെ ചെരിപ്പു താ!'' എന്നു പെൺകുട്ടി നിലവിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കിയിട്ടു വിജയഭാവത്തിൽ ഓട്ടം തുടർന്നു.
അവൾക്കു സങ്കടം വന്നു. അമ്മയോട് എന്തു പറയും?
വീണ്ടും നടക്കാൻ തുടങ്ങിയപ്പോഴാണു തണുപ്പിന്റെ യഥാർഥ കാഠിന്യം അവൾ അറിഞ്ഞത്. ചെരിപ്പില്ലാതെ കാൽ നിലത്തു കുത്തുന്പോൾ സൂചികൾ പോലെ തണുപ്പു കുത്തിക്കയറുന്നു. അവളുടെ ചുവന്ന പാദങ്ങൾ നീലനിറമായി. ചെരിപ്പ് എടുത്ത് ഓടിയ ചെറുക്കന്റേതിനേക്കാൾ ക്രൂരമായ വികൃതിയോടെ തണുപ്പ് കാലിലെ അസ്ഥിയെ നൊന്പരപ്പെടുത്തുന്നു.
പഴക്കം കൊണ്ടു പിഞ്ഞിപ്പോയ മേൽക്കുപ്പായത്തിന്റെ മടക്കിയ കോണിലും കൈക്കുള്ളിലുമായി കൊണ്ടുനടന്ന തീപ്പെട്ടികളിൽ ഒന്നുപോലും വിൽക്കാൻ അന്നത്തെ ദിവസം അവൾക്കു കഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ നടപ്പാണ്. വിശപ്പുകൊണ്ടും ക്ഷീണം കൊണ്ടും അവൾ വയ്യാതായിരുന്നു. പക്ഷേ, തീപ്പെട്ടികളൊന്നും വിൽക്കാതെ വീട്ടിലേക്കെങ്ങനെ മടങ്ങിച്ചെല്ലും? വെറുതെ എവിടെയോ കുത്തിയിരുന്ന് അവൾ സമയം കളയുകയായിരുന്നുവെന്നു പറഞ്ഞ് അപ്പൻ തല്ലും. വിശന്നു നടക്കുകയായിരുന്നുവെന്നു പറഞ്ഞാൽ അമ്മ പോലും തന്റെ കഴിവില്ലായ്മയെ കുറ്റപ്പെടുത്തുകയേയുള്ളൂ.
രണ്ടു തീപ്പെട്ടിയെങ്കിലും വിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! അല്ലെങ്കിൽ ഒന്ന്!
തണുപ്പുകൊണ്ടാണോ വിശപ്പുകൊണ്ടാണോ താൻ വിറയ്ക്കുന്നതെന്നു പെൺകുട്ടി സംശയിച്ചു. അതോ, ഒരു തീപ്പെട്ടിപോലും വിൽക്കാതെ വീട്ടിലേക്കു മടങ്ങിച്ചെല്ലുന്നത് ഓർത്തുള്ള പേടികൊണ്ടോ?
എന്തുകൊണ്ടാണു തന്നിൽ നിന്ന് ആരും ഒരു തീപ്പെട്ടി വാങ്ങാത്തത്? തനിക്കു ഭംഗിയില്ലാത്തതുകൊണ്ടായിരിക്കും. എല്ലാ കഥകളിലെയും നല്ല പെൺകുട്ടികൾ, എല്ലാവരും ഇഷ്ടപ്പെടുന്ന പെൺകുട്ടികളും നന്മ നിറഞ്ഞ പെൺകുട്ടികളും, നല്ല ഭംഗിയുള്ളവരാണ്. അങ്ങനെയുള്ളവരിൽ നിന്നേ ആളുകൾ സാധനങ്ങൾ വാങ്ങുകയുള്ളൂവെന്നു വരാം. ഇപ്പോൾ ഇരുട്ടായതുകൊണ്ട് തന്റെ മുഖവും വേഷവും ശ്രദ്ധിക്കാതെ ആരെങ്കിലും ഒരു തീപ്പെട്ടി വാങ്ങിയേക്കാം. അവൾ മുന്നോട്ടു നടന്നു. തലമുടിയിൽ നിറഞ്ഞിരുന്ന പൊടിമഞ്ഞു തട്ടിക്കളഞ്ഞു.
ക്രിസ്മസ് കഴിഞ്ഞതേയുള്ളൂവെന്നതിനാൽ തെരുവിലെങ്ങും അലങ്കാരങ്ങളും വിളക്കുകളുമുണ്ട്. ക്രിസ്മസ് ട്രീകളിലെ അലങ്കാരങ്ങൾ പലരും അഴിച്ചുമാറ്റിയിട്ടില്ല. വീടുകളുടെ ജനാലകൾക്കപ്പുറത്തു മെഴുകുതിരികൾ തെളിഞ്ഞുനിൽക്കുന്നതു കാണാൻ എന്തു ശേലാണ്! പല വീടുകളിൽനിന്നും നല്ല മണം ഒഴുകിവരുന്നു. കേക്കിന്റെയും പൊരിച്ച വാത്തയുടെയുമൊക്കെ മണം. ഓ, നാളെ പുതുവർഷമല്ലേ. ഇന്നു രാത്രിയിൽ എല്ലാ വീടുകളിലും ആഘോഷമായിരിക്കും.
എന്തൊരു നറുമണം. വിശപ്പുകൂട്ടുന്ന മണം. എങ്കിലും ഈ മണം പിടിച്ചു നടക്കാൻ തോന്നുന്നു.
തണുപ്പ് ഏറിയിരിക്കുന്നു. കാലുകൾ മാത്രമല്ല കൈകളും മരവിച്ചിരിക്കയാണ്. എവിടെയെങ്കിലും ഇരിക്കാതെ വയ്യ. ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം അവൾ അന്വേഷിച്ചു. അടച്ചിട്ടിരിക്കുന്ന ഒരു കടയുടെ ഒഴിഞ്ഞ വരാന്തയിൽ, ഇരുണ്ട കോണിലേക്ക് അവൾ ചെന്നു. ആശ്വാസത്തോടെ അവിടെ ഇരുന്നു. തീപ്പെട്ടികൾ താഴെ വച്ചു കൈപ്പത്തികൾ തമ്മിൽ തിരുമ്മി ചൂടാക്കാൻ ശ്രമിച്ചു. പാദങ്ങൾ തണുത്ത തറയിൽ നിന്നെടുത്തു കുപ്പായത്തിനുള്ളിൽ തിരുകി.
തണുപ്പുകൂടിക്കൂടി വരുകയാണ്. ഒരു പൂച്ചയോ പട്ടിക്കുഞ്ഞോ അടുത്തുണ്ടായിരുന്നെങ്കിൽ അതിനെ നെഞ്ചോടു ചേർത്തു പിടിച്ച് അല്പം ചൂട് ഏൽക്കാമായിരുന്നെന്ന് അവൾ വിചാരിച്ചു. ഇല്ല, ഒന്നുമില്ല, ആരുമില്ല. അവൾ ആവുന്നത്ര ശക്തിയോടെ തന്നെത്തന്നെ കെട്ടിപ്പിടിച്ചു.
വീട്ടിൽ എത്തിയാലും തണുപ്പുതന്നെയായിരിക്കും. വീടിന്റെ ഭിത്തിയുടെ പലഭാഗങ്ങളും അടർന്നു പോയിരിക്കയാണ്. കുറെ ദ്വാരങ്ങൾ വൈക്കോൽ തിരുകി അടച്ചിട്ടുണ്ടെങ്കിലും അടയ്ക്കാത്ത വിള്ളലുകളിലൂടെയും പാളിയില്ലാത്ത ജനാലകളിലൂടെയും മഞ്ഞുകാറ്റ് മൂളിയെത്തിക്കൊണ്ടിരിക്കും. അപ്പനാകട്ടെ, ഉറക്കം പിടിക്കുന്നതുവരെ ശപിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
താനിരിക്കുന്ന വരാന്തയുടെ എതിരേയുള്ള മതിലിലേക്കു പെൺകുട്ടി നോക്കി. മതിലിനകത്തു വലിയൊരു വീടാണ്. വീടിന്റെ മുകൾഭാഗമേ കാണാവൂ. ദീപാലംകൃതമായ ആ വലിയ വീട് ഏതോ വലിയ വ്യാപാരിയുടേതായിരിക്കും. തണുപ്പു സഹിക്കുന്നില്ല. ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചു കൈയ്ക്കു ചൂടുപിടിപ്പിച്ചാലോ? അപ്പന്റെ തല്ലു കൊള്ളേണ്ടിവരും. സാരമില്ല. തണുപ്പു താങ്ങാൻ വയ്യാഞ്ഞിട്ടല്ലേ.
അവൾ ഒരു കൊള്ളിയെടുത്തു ഭിത്തിയിലുരച്ചു. ആ തീയ് കെട്ടുപോകാതെ അതിനെ കൈത്തലം കൊണ്ടു മറച്ചുപിടിച്ചു. സുഖമുള്ള വെളിച്ചം! ചൂട്! കൊള്ളി കുറെ നേരം കത്തിനിന്നു.
അതിന്റെ ചൂടേറ്റപ്പോൾ താനൊരു വലിയ ഇരുന്പു സ്റ്റൗവിന്റെ മുന്നിലാണെന്നു പെൺകുട്ടിക്കു തോന്നി. പിച്ചള കാലുകളും പിച്ചള മൂടിയുമുള്ള സ്റ്റൗ കണ്ടിട്ടില്ലേ. നല്ല ചൂട്. അതിന്റെ മുന്നിലേക്കു കാലുകളും നീട്ടിവച്ചാലോ? കാലിന്റെ തണുപ്പു മാറിക്കിട്ടുമല്ലോ.
അപ്പോഴേക്കും തീക്കൊള്ളി കത്തിത്തീർന്നു. കരിഞ്ഞ കൊള്ളിത്തുണ്ടു മാത്രം കൈയിൽ.
മറ്റൊരു കൊള്ളികൂടി അവൾ ഭിത്തിയിലുരച്ചു. എതിരേയുള്ള ഭിത്തിയിൽ അതിന്റെ പ്രകാശം വീണപ്പോൾ മതിൽ കണ്ണാടിപോലെയായെന്ന് അവൾക്കു തോന്നി. മതിലിനപ്പുറത്തുള്ളതൊക്കെ ഇപ്പോൾ കാണാം: തൂവെള്ള വിരിയിട്ട ഒരു വലിയ മേശ. അതിന്മേൽ മനോഹരമായ സ്ഫടികപാത്രങ്ങൾ. പൊരിച്ച വാത്തയിൽ നിന്ന് ആവി പറക്കുന്നു. ആപ്പിളും ഉണക്കിയ പഴങ്ങളും ഒക്കെ ഉള്ളിൽ വച്ച് സ്റ്റഫ് ചെയ്ത പൊരിച്ച വാത്തയ്ക്ക് എന്തൊരു സുഗന്ധം! കത്തിയും മുള്ളും കുത്തിയിറക്കി വച്ചിരിക്കുകയാണതിൽ. ആവി പറക്കുന്ന വാത്ത എങ്ങനെയോ മേശപ്പുറത്തുനിന്നു തെന്നി മറിഞ്ഞ് തന്റെ പക്കലേക്ക് ഇരുണ്ടുവരുന്നതായി പെൺകുട്ടി കണ്ടു.
പക്ഷേ അപ്പോഴേക്കും തീക്കൊള്ളി അണഞ്ഞു. എല്ലാം അപ്രത്യക്ഷമായി. തണുത്ത, കനത്ത മതിൽ മാത്രം മുന്നിൽ. പൊരിച്ച വാത്തയുടെ മണം വായുവിൽ തങ്ങിനിൽപ്പുണ്ട്.
വീണ്ടുമൊരു തീപ്പെട്ടിക്കൊള്ളി അവൾ ഉരച്ചു.
ഒരു ക്രിസ്മസ് ട്രീയുടെ കീഴിൽ താനിരിക്കുന്നതായി അവൾ കണ്ടു. വളരെ വളരെ മനോഹരമായ ഒരു ക്രിസ്മസ് മരം. വ്യാപാരിയുടെ മുറ്റത്തെ ക്രിസ്മസ് മരത്തേക്കാൾ ഉയരമുള്ളത്. അതിന്റെ ശാഖകളിലെല്ലാം അനേകം ദീപങ്ങൾ! എത്ര? ഒരായിരം. ഒരു പതിനായിരം. പലനിറങ്ങളിൽ.
ക്രിസ്മസ് മരത്തിൽ തൊടാനായി പെൺകുട്ടി കൈനീട്ടി. പക്ഷേ തീപ്പെട്ടിക്കൊള്ളി അണഞ്ഞു. കാഴ്ചകൾ മറഞ്ഞു. ക്രിസ്മസ് മരത്തിലെ ദീപങ്ങൾ ഉയർന്നുയർന്ന് ആകാശത്തേക്കു പോയി അവിടെ നക്ഷത്രങ്ങളായി നിലയുറപ്പിച്ചു.
ആകാശത്തിലെ നക്ഷത്രങ്ങളിലേക്ക് ഉറ്റുനോക്കിയിരുന്നപ്പോൾ അവയിലൊന്ന് തെന്നി ശൂന്യതയിലേക്കു വീഴുന്നതായി കണ്ടു. ഓ, ഇപ്പോൾ ആരെങ്കിലും മരിച്ചിട്ടുണ്ടാവും. ഭൂമിയിൽ ആരെങ്കിലും മരിക്കുന്പോഴാണ് ആകാശത്തിൽ ഒരു നക്ഷത്രം വീഴുന്നതെന്നു മുത്തശ്ശി പറഞ്ഞിട്ടുണ്ട്.
മുത്തശ്ശിയെക്കുറിച്ച് ഓർക്കുന്പോൾത്തന്നെ സന്തോഷം തോന്നും. എത്ര ഭംഗിയായിരുന്നു മുത്തശ്ശിയെ കാണാൻ! എത്ര നല്ല കാര്യങ്ങളാണു മുത്തശ്ശി പറഞ്ഞിരുന്നത്! എത്ര സ്നേഹമായിരുന്നു മുത്തശ്ശിക്ക്! ഈ ലോകത്തിൽ തന്നെ സ്നേഹിച്ച ഒരേയൊരാൾ! സ്നേഹം തോന്നിക്കാനുള്ള ഭംഗിയൊന്നും തനിക്ക് ഇല്ലാതിരുന്നിട്ടും മുത്തശ്ശി സ്നേഹിച്ചു. ഹാ!
മുത്തശ്ശിയെ ഒന്നു കണ്ടിരുന്നെങ്കിൽ! മരിച്ചുപോയ മുത്തശ്ശിയെ എങ്ങനെ കാണാൻ?
പെൺകുട്ടി ഒരു തീപ്പെട്ടിക്കൊള്ളികൂടി ഉരച്ചു. ആ പ്രകാശത്തിൽ...
ഹായ്! മുത്തശ്ശി!
""മുത്തശ്ശീ! എന്റെ മുത്തശ്ശീ!'' അവൾ അലറി വിളിച്ചു. മുത്തശ്ശി മറയാതിരിക്കാൻ അവൾ തുരുതുരെ തീപ്പെട്ടിക്കന്പുകൾ ഉരച്ചുകൊണ്ടിരുന്നു. അവിടെയൊരു പ്രകാശപ്രളയമായി.
""മുത്തശ്ശീ! തണുപ്പു സഹിക്കാൻ പറ്റുന്നില്ല, മുത്തശ്ശീ!''
""എന്റെ പൊന്ന് ഇങ്ങട്ടു വാ. ഞാൻ കെട്ടിപ്പിടിക്കാം.''
അവൾ മുന്നോട്ടു നീങ്ങാൻ ശ്രമിച്ചു. പക്ഷേ, ആവുന്നില്ല. അപ്പോൾ മുത്തശ്ശി അടുത്തടുത്തു വന്ന് അവളെ അടക്കിപ്പിടിച്ചു. അവളും മുത്തശ്ശിയെ പുണർന്നു.
""ശര്യാ. എന്തൊരു തണുപ്പാ ഇവിടൊക്കെ!'' മുത്തശ്ശി പറഞ്ഞു.
""തണുപ്പൊന്നും ഇല്ലാത്തൊരു ദിക്കുണ്ട്, ട്ടോ,'' മുത്തശ്ശി തുടർന്നു.
""അതെവിടെ?'' അവൾ ചോദിച്ചു.
""അങ്ങു മേലേ,''
""മരത്തിനൊക്കേം മേലേ?''
""അതുക്കും മേലേ. '' മുത്തശ്ശി പറഞ്ഞു. ""മേഘമില്ലേ, മേഘം. മേഘത്തിനും മേലേ.''
""ഉവ്വോ!''
""എന്റെ കുഞ്ഞിന്റെ കൈയും മുഖോമെല്ലാം കണ്ടില്ലേ, മരച്ചിരിക്കുന്നു. എന്റെ കുട്ടൻ വാ. നമുക്കങ്ങോട്ടു പോകാം. അവിടാകുന്പം വെശപ്പുമില്ല.''
""ഉവ്വോ?''
മുത്തശ്ശി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉയർന്നു.
ആകാശത്തിലൂടെ, അപ്പൂപ്പൻ താടി പോലെ. ഉയർന്നുയർന്നുകൊണ്ടിരുന്നു.
""വഴക്കുപറയാനും തല്ലാനുമൊന്നും അവിടെ ആരുമില്ല,'' മുത്തശ്ശി പറഞ്ഞു. ""എല്ലാരും എല്ലാരെയും സ്നേഹിക്കുന്ന ദിക്കല്ലേ അത്.''
""ഉവ്വോ!''
അവർ ഉയർന്നുയർന്ന് അത്യുന്നതങ്ങളിൽ ദൈവത്തിന്റെ അരികിലെത്തി. ദൈവം അവരുടെ നേർക്കു കൈകൾ നീട്ടി.
പുതുവർഷത്തിലെ ആദ്യദിവസം തണുത്തുവിറങ്ങലിച്ച വെളുപ്പാൻകാലത്തു തെരുവിലെത്തിയ ഒരാൾ ഭിത്തിയിൽ ചാരിയിരിക്കുന്ന പെൺകുട്ടിയെ കണ്ടു. അയാൾ അടുത്തുചെന്നു നോക്കി. ചുവന്ന മുഖത്തു വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകളല്ലാതെ അവളുടെ ഒരു ഭാഗവും ഇളകുന്നുണ്ടായിരുന്നില്ല.
""പാവം!'' അയാൾ പറഞ്ഞു.
അടുത്തുകൂടിയ ആളുകൾ അവളുടെ മരവിച്ച വലതുകൈപ്പടത്തിനുള്ളിൽ മുറുകിയിരിക്കുന്നൊരു കരിഞ്ഞ തീപ്പെട്ടിക്കന്പു കണ്ടു. നിലത്ത് അതുപോലെ അനേകം തീപ്പെട്ടിക്കന്പുകൾ. പിന്നെ, തുറന്നിട്ടില്ലാത്തെ കുറെ തീപ്പെട്ടികൾ. അവ മഞ്ഞിൽ നനഞ്ഞിരുന്നു.
""പാവം. തീയ് കായാൻ കുറെ ശ്രമിച്ചു!'' ആളുകൾ പറഞ്ഞു.
അവളുടെ ചുണ്ടുകളിൽ, വാടിയ പനിനീർപ്പൂവുപോലെ ഒരു പുഞ്ചിരി തങ്ങിനിൽപ്പുണ്ടായിരുന്നു. അതിന്റെ ഉള്ള് ആർക്കും മനസിലായില്ല.
പെൺകുട്ടി ആ രാത്രിയിൽ കണ്ട സുന്ദരമായ കാഴ്ചകളൊന്നും ആരും അറിഞ്ഞതേയില്ല.
അവൾ എവിടെ എത്തിയിരിക്കുന്നുവെന്നും ആർക്കും സങ്കല്പിക്കാനേ ആയില്ല.
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേർസൻ
പരിഭാഷ: ജോൺ ആന്റണി