ലോകത്തിലെ ഏറ്റവും ചൂടുള്ള മരുഭൂമിയാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ചൈനയോളം വലുപ്പം വരുന്ന ഈ മരുഭൂമി ആഫ്രിക്കയുടെ വടക്കുഭാഗത്താണ്. അൾജീറിയ, ചാഡ്, ഈജിപ്റ്റ്, ലിബിയ, മാലി, മൗറീറ്റാനിയ, മൊറോക്കോ, നൈജർ, സുഡാൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മരുഭൂമി ഒരുകാലത്തു നിബിഡമായ വനമായിരുന്നത്രെ. എന്നാൽ കാലാന്തരത്തിൽ വൻ മരങ്ങളും കുറ്റിച്ചെടികളുമെല്ലാം അപ്രത്യക്ഷമായി. അങ്ങനെ സഹാറ മരുഭൂമി രൂപംകൊണ്ടു.
എന്നാൽ ഈ മരുഭൂമിയിൽ മുന്നൂറു വർഷം തഴച്ചുവളർന്നുനിന്ന ഒരു മരമുണ്ട്. നൈജറിൽ ടെനെർ എന്ന പ്രദേശത്തു നാനൂറു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്ന ഏക മരമാണിത്. അക്കേഷ്യ വിഭാഗത്തിൽപ്പെട്ട ഈ മരത്തിന് ഒൻപതടി മാത്രമേ ഉയരമുണ്ടായിരുന്നുള്ളു. എന്നാൽ മരുഭൂമിയിലെ ദീപസ്തംഭമായിട്ടായിരുന്നു ഈ മരം അറിയപ്പെട്ടിരുന്നത്.
മരുഭൂമിയിലൂടെയുള്ള യാത്രക്കാർക്ക് ഈ മരം എന്നും ഒരു വഴികാട്ടിയായിരുന്നു. ആഫ്രിക്ക കീഴടക്കുവാൻ യൂറോപ്പിൽനിന്നെത്തിയ വെള്ളക്കാർ അവർ തയാറാക്കിയ മാപ്പുകളിൽ ഈ മരത്തിന്റെ സ്ഥാനവും രേഖപ്പെടുത്തുക പതിവായിരുന്നു. മരുഭൂമി പ്രദേശത്തു താമസിച്ചിരുന്ന ആഫ്രിക്കക്കാർ വലിയ ആദരവോടെയാണ് ഈ മരത്തെ വീക്ഷിച്ചിരുന്നത്. തന്മൂലം, അതു വെട്ടിനശിപ്പിക്കുവാൻ അവർ ഒരുന്പെട്ടില്ല. എന്നുമാത്രമല്ല, മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഒട്ടകങ്ങൾ ഈ മരത്തിന്റെ ഇലകൾ കടിച്ചുപറിക്കാൻ അവർ അനുവദിച്ചിരുന്നുമില്ല.
മറ്റു മരങ്ങളെല്ലാം മരുഭൂമിയിലെ അത്യുഷ്ണമേറ്റു കരിഞ്ഞുണങ്ങിപ്പോയപ്പോൾ എങ്ങനെയായിരുന്നു ഒരു മരം മാത്രം മുന്നൂറു വർഷം പിടിച്ചുനിന്നത്്? ആ കഥ നമുക്ക് ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്.
കൊടും ചൂടിൽ കരിയാതെ ഒരു മരം പച്ചപുതച്ചുനിൽക്കണമെങ്കിൽ ആ മരത്തിനു വെള്ളം ആവശ്യമാണല്ലോ. തന്മൂലം, ആ മരം നിൽക്കുന്ന സ്ഥലത്തു വെള്ളം ഉണ്ട് എന്ന നിഗമനത്തിൽ ഫ്രഞ്ച് പട്ടാളക്കാർ ആ സ്ഥലത്തു കിണർ കുഴിക്കുവാൻ തുടങ്ങി. 1938-39 ലെ ശൈത്യകാലത്തായിരുന്നു ഇത്. നൂറടി കുഴിച്ചുകഴിഞ്ഞപ്പോൾ അവർ വെള്ളം കണ്ടു.
എന്നാൽ അവരെ അദ്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നായിരുന്നു. നൂറടി ആഴത്തിലേക്കു വേരുകൾ പടർത്തിയാണ് ഈ അക്കേഷ്യമരം അതിനാവശ്യമായ വെള്ളം വലിച്ചെടുത്തിരുന്നത്! അന്ന് അവിടെ ജോലിചെയ്തിരുന്നവരെല്ലാം അദ്ഭുതാദരവുകളോടെയാണ് ഈ മരത്തെ നോക്കിയിരുന്നതെങ്കിലും കിണർ കുഴിക്കുന്ന ശ്രമത്തിനിടയിൽ ഒരു ട്രക്ക് പിറകോട്ടുചെന്നു മരത്തിലിടിച്ച് അതിന്റെ പ്രധാന ശിഖരങ്ങളിലൊന്ന് ഒടിച്ചുകളഞ്ഞു.
എങ്കിലും ഈ അപകടത്തെ അതിജീവിച്ച് ഈ മരം നിരവധി വർഷങ്ങൾ വീണ്ടും പിടിച്ചുനിന്നു. എന്നാൽ 1973-ൽ മദ്യപിച്ചു ലക്കുകെട്ട ഒരു ട്രക്ക് ഡ്രൈവർ ഈ മരം ഇടിച്ചുനശിപ്പിച്ചു. വണ്ടികൾ മരുഭൂമിയിലൂടെ പോകുന്ന വഴികളിലൊന്നുമായിരുന്നില്ല ഈ മരം നിന്നിരുന്നത്. ഒരു ട്രാഫിക്കും ഇല്ലാതെ വിശാലമായ മരുഭൂമി അങ്ങനെ പരന്നുകിടന്നിട്ടും ഈ മരത്തിന്റെ നേരേ വണ്ടിയോടിക്കാനാണു മദ്യപിച്ചു ബോധം മങ്ങിയിരുന്ന ട്രക്ക് ഡ്രൈവർക്ക് അപ്പോൾ തോന്നിയത്!
അന്ന് ഇടിച്ചു തകർക്കപ്പെട്ട മരത്തിന്റെ അവശിഷ്ടങ്ങൾ നഷ്ടമാകാതിരിക്കുവാൻ നൈജറിലെ ഗവൺമെന്റ് ശ്രദ്ധിച്ചു. അങ്ങനെയാണു നൈജറിന്റെ തലസ്ഥാനമായ നിയാമെയിലെ നൈജർ നാഷണൽ മ്യൂസിയത്തിൽ അവ സൂക്ഷിക്കുവാൻ ഇടയായത്. ഈ മരത്തിന്റെ ഓർമ നിലനിർത്തുന്നതിനായി അതു നിന്നിരുന്ന സ്ഥലത്തു ലോഹത്തിൽ നിർമിച്ച ഒരു മാതൃക സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീബുദ്ധന്റെ പേരിനോടൊപ്പം പ്രസിദ്ധി നേടിയ ബോധിവൃക്ഷത്തിനു ശേഷം ഈ അക്കേഷ്യ മരത്തെപ്പോലെ പ്രസിദ്ധിനേടിയ മറ്റൊരു വൃക്ഷമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ബോധി വൃക്ഷത്തെപ്പോലെ ചരിത്രപുസ്തകത്തിൽ ഈ അക്കേഷ്യ മരത്തിനു സ്ഥാനം നേടാൻ സാധിക്കാതെ വന്നതിനാൽ ഈ അക്കേഷ്യ മരത്തെക്കുറിച്ച് അധികമാരും ഇപ്പോൾ കേൾക്കുന്നില്ല എന്നു മാത്രം.
ഈ അക്കേഷ്യ മരത്തെക്കാൾ എത്രയോ ഉയർന്ന നിലയിൽ സൃഷ്ടിക്കപ്പെട്ടവരാണു നമ്മൾ. എന്നാൽ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിൽ എത്രയോ പിന്നിലാണു നാം. ഒൻപതടി മാത്രം ഉയരമുള്ള ഒരു വൃക്ഷത്തിന്റെ വേരുകൾ ജലസ്രോതസ് തേടി നൂറടി ആഴത്തിലേക്കാണു കുഴിച്ചിറങ്ങിയത്! സാധാരണരീതിയിൽ അസാധ്യമായ ഒരു കാര്യമാണ് ഈ മരത്തിന്റെ കാര്യത്തിൽ സംഭവിച്ചത്.
ഈ മരം വളരാൻ തുടങ്ങുന്ന അവസരത്തിൽ മറ്റു മരങ്ങളും അതിനോടൊപ്പം ഉണ്ടായിരുന്നിരിക്കണം. എന്നാൽ അവയ്ക്കൊന്നും ആഴത്തിലേക്കു വേരുകളിറക്കി ഊർജവും ജലവും വലിച്ചെടുക്കാൻ സാധിച്ചില്ല. തന്മൂലം അവയെല്ലാം കൊടും ചൂടിൽ ഉണങ്ങിനശിച്ചു.
ജീവിതത്തിലെ കൊടുംചൂടിൽ നാം ഉണങ്ങിക്കരിഞ്ഞു നശിക്കാതിരിക്കണമെങ്കിൽ നാമും ആഴത്തിലേക്കു ചൂഴ്ന്നിറങ്ങി നമുക്കാവശ്യമായ ഊർജവും ജീവജലവും നാം സംഭരിക്കണം. അവ നമുക്കു ലഭിക്കുന്നതു മണ്ണിനടിയിൽനിന്നല്ല, പ്രത്യുത, മുകളിൽനിന്നാണ് നമ്മെ പരിപാലിച്ചു നയിക്കുന്ന ദൈവത്തിൽനിന്ന്.
നമുക്കെല്ലാവർക്കും ദൈവവിശ്വാസമുണ്ട്. എന്നാൽ പലപ്പോഴും ആഴവും വ്യാപ്തിയും കുറവായിരിക്കും. തന്മൂലം, കൊടും ചൂടിനുപകരം ചെറുചൂടുണ്ടായാൽ മതി നാം തളർന്നവശരായിപ്പോകും. അതുകൊണ്ടു നമ്മുടെ വിശ്വാസം ആഴപ്പെടുത്തുകയാണു വേണ്ടത്.
ദൈവത്തിലും അവിടുത്തെ അനന്ത പരിപാലനയിലുമുള്ള നമ്മുടെ വിശ്വാസം ആഴമുള്ളതായി മാറുന്പോൾ കൊടുംചൂടായി അനുഭവപ്പെടുന്ന കടുത്ത പ്രതിസന്ധിഘട്ടങ്ങളിൽപ്പോലും നാം തളർന്നുപോകില്ല. നേരേമറിച്ചു സഹാറായിലെ അക്കേഷ്യമരത്തെപ്പോലെ നാം പ്രശാന്തതയോടെ പിടിച്ചുനിൽക്കും. തന്മൂലം, നമ്മുടെ ദൈവവിശ്വാസം ആഴപ്പെടുത്തുന്നതിനു നമുക്കു പരിശ്രമിക്കാം. അതിനായുള്ള അനുഗ്രഹത്തിനായി നമുക്കു പ്രാർഥിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ